ഒരുപക്ഷേ മലയാളം എന്റെ പ്രിയപ്പെട്ട വിഷയമായത് ഉപപാഠപുസ്തകത്തിലെ കഥകൾ പഠിച്ചുതുടങ്ങിയപ്പോളാണ്. ബഷീറും പൊറ്റെക്കാടും എം ടിയും ടി പദ്മനാഭനുമൊക്കെ എന്റെയാ മലയോരഗ്രാമത്തിൽനിന്നും ഇടയ്ക്കിടെ വിദൂരദേശങ്ങളിലേക്കു വിളക്കുതിരിച്ചു.
സ്റ്റാഫ് റൂം.
പത്തടിപ്പൊക്കമെങ്കിലും കാണും അതിന്റെ വാതിലിന് . ഏതോ ബ്രിട്ടീഷ് സായിപ്പ് പണികഴിപ്പിച്ച കെട്ടിടമാണത്രെ. പിന്നീട് സ്കൂളിന് വേണ്ടി കെട്ടിടവും ആ പരിസരം മുഴുവനും വിട്ടുകൊടുത്തു. പിൽക്കാലത്തു പല മാനേജുമെന്റുകൾ വന്നു, പിരിവ്, വികസനം, വിസ്തൃതമാക്കൽ ഒക്കെ നടന്നു. വെള്ളയും ചാരനിറവും പൂശിയ ഭിത്തികൾ, കടും ചാരനിറത്തിലുള്ള ജനാലകളും വാതിലുകളും, വലിയ കരിങ്കൽപാളികൾ ചേർത്തുണ്ടാക്കിയ ചുറ്റുമതിൽ, രണ്ടു വലിയ മൈതാനങ്ങൾ, അങ്ങിനെ ഒരു ചെറിയ കുന്നിൻമടിത്തട്ടിൽ ഏഴെട്ടേക്കറിൽ പടർന്നുകിടക്കുന്ന സ്‌കൂൾ. അവിടെ എനിക്കേറ്റവും ഇഷ്ടമുള്ള ഒത്തിരിയിടങ്ങളുണ്ട്. അതിൽ പക്ഷെ ഈ സ്റ്റാഫ് റൂം പെടില്ല !
ക്ലാസ് ലീഡർ ഓരോ മാസവും മാറും. എന്റെ ഭരണകാലം കഴിഞ്ഞു. അതോടൊപ്പം ഓണപ്പരീക്ഷാസമയവും വന്നു. ടൂഷൻ മാസ്റ്ററിൽ വിശ്വാസമർപ്പിച്ച എന്റെ മാതാപിതാക്കൾ എല്ലാ ദിവസവും അതിരാവിലെ വിളിച്ചുണർത്തി. ഞാൻ ഉറക്കം തൂങ്ങിയിരിക്കുമ്പോൾ കാപ്പിയും ചായയും ഒക്കെ തിളച്ചപടിയാ കൊണ്ടു മേശമേൽ വെച്ച്, ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ ഇടയ്ക്കിടെ എത്തിനോക്കും.
ഇത്രയുംനാൾ ഇല്ലാതിരുന്ന ശീലങ്ങൾക്കു തുടക്കമായി. നാട്ടിലുള്ള മറ്റു പത്താംക്‌ളാസ്സ് വിദ്യാർത്ഥികളുമായുള്ള ബാലിശതാരതമ്യം ചെയ്യൽ, ഉണ്ടായിരുന്ന ഈശ്വരഭക്തിയുടെ മുകളിൽ വ്യർത്ഥമായ വഴിപാടുകൾകൊണ്ടുള്ള പ്രസാദം ചാർത്തൽ, മാസികകൾ വായിച്ചും കൂട്ടുകാരികൾ പകുത്തുകൊടുത്തും കിട്ടുന്ന അമ്മയുടെ മുറിവിജ്ഞാനം എന്റെമേൽ പരീക്ഷിക്കൽ, ഇതൊക്കെ മുറപ്പടിയാ ദിവസേന നടന്നുകൊണ്ടിരുന്നു.
പരീക്ഷ കഴിഞ്ഞുള്ള അവധിദിവസങ്ങളിൽ പോലും സ്‌കൂളിൽ ചില വിഷയങ്ങളുടെ സ്പെഷ്യൽ ക്ലാസ്സ്, ഒപ്പത്തിനൊപ്പം ടൂഷൻ സാറിന്റെ ഓട്ടം. എല്ലാം കൊണ്ടും മനസ്സുമടുത്ത നാളുകൾ.
അന്നൊരു ദിവസം രാവിലെ തന്നെ ടൂഷന് പോയി. വൈകുന്നേരം അടുത്തുള്ള ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവം പ്രമാണിച്ചു കുടുംബസമേതം ദീപാരാധന തൊഴലുണ്ട്. രാവിലെ ഏഴു മുതൽ ഒൻപതുമണി വരെയാണ് ടൂഷൻ ക്ലാസ്. ഫിസിക്സിന് പകരം കണക്കുപുസ്തകവും ബുക്കും കൊണ്ടുപോയതുകൊണ്ട് രണ്ടു മണിക്കൂർ ദിവാസ്വപ്നം കണ്ടിരുന്നു.
തിരിച്ചു വന്നത് നടന്നാണ്, കുരിശുപള്ളി വഴി. രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ഈ പോക്ക്. ഇതിനിടയിൽ മറ്റു രണ്ടു പേർ, വട്ടയപ്പംകാരി ജാസ്മിൻ പിന്നെ റോയ്, രണ്ടാളുമായി ഞാൻ അത്യാവശ്യം കൂട്ടായിരുന്നു. ജാസ്മിൻ ടൂഷൻ നിർത്തി. സ്വത്തുതർക്കം കാരണം കുടുംബവീട്ടിലോട്ടുള്ള അവളുടെ ശനി ഞായർ പോക്കും നിന്നു. പല ദിവസങ്ങളിലും പലഹാരങ്ങളുടെ പാത്രവുമായി ജാസ്മിൻ എന്റെ ക്‌ളാസ് വരാന്തയിൽ വരാറുണ്ട്. ആദ്യമൊക്കെ എനിക്ക് ശല്യമായി തോന്നിയെങ്കിലും പിന്നീട് മനസിലായി അതിനു സത്യത്തിൽ ആരും കൂട്ടില്ലായെന്ന്.
” അശ്വതീ… അശ്വതീ…!”
റോയ് ഓടിവരുന്നു, കൈയിൽ രണ്ടു പൊതികൾ.
“രാവിലെയാരുന്നോ ക്‌ളാസ്സ് ?” അണച്ചുകൊണ്ട് ചോദിച്ചു.
ഞാൻ മൂളി.. “എന്തു വാങ്ങാൻ പോയതാ?”
“ഗോതമ്പും പയറും..” ചാക്കുനൂലുകൊണ്ടു വട്ടംചുറ്റിക്കെട്ടിയ പൊതികൾ ഒന്നുകൂടി പിരിച്ചു ഭദ്രമാക്കി അവൻ കൂടെ നടന്നു.
“വീട്ടിൽ അപ്പൂപ്പനും പിന്നെ ആരൊക്കെയാ ഉള്ളത്?”
“അപ്പാപ്പനും ഞാനും മാത്രവേ ഒള്ളു”
എനിക്ക് നാവിൽ രണ്ടുമൂന്നു ചോദ്യങ്ങൾ ഒരുമിച്ചു വന്നു. ജാസ്മിൻ ആരുന്നേൽ എല്ലാംകൂടി അപ്പോത്തന്നെ ചോദിച്ചേനെ, ബാക്കിയുള്ളവർ എവിടെ.. എന്താ നിങ്ങൾ രണ്ടാളും മാത്രം തനിച്ച് എന്നൊക്കെ ..
എന്റെ മൗനത്തിലും റോയ് ചിലപ്പോ അതൊക്കെ കേട്ടുകാണും .
“എനിക്ക് കൊച്ചിലേ അപ്പനില്ലാരുന്നു. അപ്പൻ മമ്മിയേമെന്നേം അപ്പാപ്പന്റെ അടുത്തതാക്കി പോയതാ. മമ്മി ഞാൻ ആറിൽ പഠിക്കുമ്പോ മരിച്ചു”
അന്നുവരെ ആരും അത്രയും വലിയ കാര്യങ്ങൾ എന്നോട് മാത്രമായി പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനോർത്തു. റോയ് രണ്ടുമൂന്നു ചുവടുകൾ മുന്നിലാണ് നടക്കുന്നത്. ലുങ്കിയും പഴയ ഒരു യൂണിഫോം ഷർട്ടും ആണ് വേഷം . താഴോട്ടുനോക്കിയും ഇടയ്ക്കിടെ വഴിയിലെ കല്ലുകൾ തട്ടിത്തെറിപ്പിച്ചും അലസമായ നടത്തം.
“അപ്പാപ്പന് എന്താ ജോലി”?
“കവലയിൽ ഒരു കടയുണ്ടാരുന്നു. ഇപ്പൊ അതു പൂട്ടിയിരിക്കുവാ. അപ്പാപ്പൻ പുറകിലത്തെ പറമ്പിൽ പണിയെടുക്കും. കൊറച്ചുനാളായി അതിനും വയ്യ.”
റോയ് എന്നെ നോക്കി. സ്‌കൂൾ ഗ്രൗണ്ടിലും വരാന്തകളിലും ചോറ്റുപാത്രം കഴുകാൻ നേരത്തും കാണുമ്പോൾ ഉള്ള നോട്ടമല്ല. ചിരിയോ മറ്റു പ്രകടനങ്ങളോ ഇല്ലാതെ, ശൂന്യത നിറഞ്ഞ നോട്ടം. പിൽക്കാലത്തു പലതവണ പലരിലും തിരഞ്ഞത് സുതാര്യമായ സമാനമായ നോട്ടങ്ങളാണ്.
“കപ്പ പറിച്ചു വച്ചിട്ടുണ്ട്.”
“ഏഹ് ..” വേറെന്തോ ഓർത്തുനടക്കുവാരുന്നു ഞാൻ.
“ഞങ്ങളുടെ പറമ്പിലെ കപ്പയും കിഴങ്ങുമൊക്കെ ഇന്നെലെ പറിച്ചാരുന്നു. ഒരു പെട്ടിയോട്ടോ വന്നാ എടുത്തോണ്ട് പോയെ. ഞങ്ങൾക്കുള്ളത് ഉണക്കിയും അല്ലാതേം വെച്ചിട്ടുണ്ട് ..” റോയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ആഹാരത്തെ കുറിച്ച് പറയുമ്പോഴുള്ള തെളിച്ചം !
“ആന്നു!! അശ്വതിക്ക് എന്നതൊക്കെ ഉണ്ടാക്കാനറിയാം. പറഞ്ഞെ..” റോയ് വഴിയുടെ നടുക്ക്നിന്ന് തിരിഞ്ഞെന്നെ നോക്കി.
“പറ..”
എന്റെ മുഖത്ത് മുട്ടൻ അക്ഷരങ്ങളിൽ എഴുതിവന്നു “ഞാൻ അടുക്കളയിൽ കേറുന്നത് കട്ടുതിന്നാൻ മാത്രമാണ് !”
റോയ് പൊട്ടിച്ചിരിച്ചു.
മുന്നിൽ കയറ്റം.. ഇരുട്ട്..
“ഞാൻ കഞ്ഞിയും പയറുമാ ആദ്യം ഉണ്ടാക്കിയെ. ഏഴാം ക്ലാസിൽ പഠിക്കുമ്പോ . മമ്മി പോയിക്കഴിഞ്ഞ് ഒരു ചിന്നമ്മചേട്ടത്തി വരുവാരുന്നു,ഞങ്ങളെ സഹായിക്കാൻ. അകന്നബന്ധുവാ. പിന്നെ അവരെ മക്കൾ എങ്ങോട്ടോ കൊണ്ടുപോയി. ചിന്നമ്മയാ എന്നെ ചോറും കറിയും വെക്കാൻ പഠിപ്പിച്ചെ.”
“എന്തൊക്കെയുണ്ടാക്കും?” എനിക്ക് കൗതുകമായി.
“എന്നാ കിട്ടിയാലും അതീന്ന് കഴിക്കാൻ പറ്റിയ എന്നതേലുമുണ്ടാക്കും. സ്‌കൂളിൽ കൊണ്ടുപോകാൻ ചോറിന്റെ കൂടെ കപ്പയും തേങ്ങായുള്ളപ്പോ ചമ്മന്തി, പറമ്പിന്നുള്ള കപ്പളങ്ങ തോരൻ,കടച്ചക്ക കൊണ്ട് കൊറേ കറികൾ അറിയാം. പുഴുക്ക് വെക്കും ചെലപ്പോ. മാസത്തിൽ രണ്ടു തവണ അപ്പാപ്പൻ മീൻ മേടിക്കും. അല്ലെങ്കിൽ ഉണക്കമീൻ വറക്കും.”
“ശ്ശൊ എനിക്കിതൊന്നും അറിയത്തില്ലല്ലോ ഉണ്ടാക്കാൻ!”
“അതിനിപ്പോ എന്താ.. അമ്മയില്ലേ വീട്ടിൽ.”
റോയ് പറഞ്ഞതേ ഞാൻ കേട്ടൊള്ളൂ. ഇരുണ്ട വഴിയിൽ മുഖം കണ്ടില്ല. ഞാൻ ഉണ്ടെന്നു മൂളി.
“ഞാൻ എന്നാവെച്ചാലും എന്റെ മമ്മിയുണ്ടാക്കുന്ന അതേ രുചിയാന്നാ അപ്പാപ്പൻ പറയുന്നെ.”
“ആണോ, എന്നാൽ ഒരു ദിവസം എനിക്ക് എന്തെങ്കിലും വെച്ചു വിളമ്പു കേട്ടോ, കൊള്ളാവോന്നു നോക്കട്ടേ..” ഞാൻ കളിപറഞ്ഞു.
“അതിനെന്താ. ഒരു ദിവസം ചോറ്റുപാത്രം എടുക്കണ്ടാ. ഒരു പൊതി കൂടുതൽ ഞാൻ എടുത്തോളാം. മതിയോ.”
“അയ്യോ അതൊന്നും വേണ്ട. ഇതിലേ ടൂഷൻ കഴിഞ്ഞു പോകുമ്പോ എന്നതേലും കൊണ്ടുത്തന്നാ മതി.”
“അങ്ങനെയങ്കിയങ്ങനെ..”
“റോയ് ..”
“എന്തോ..”
“തന്റെ മമ്മി എങ്ങനെയാ.. മരിച്ചേ ..” മടിച്ചു മടിച്ചു ഞാൻ ചോദിച്ചു.
റോയ് മിണ്ടിയില്ല.
“സോറി കേട്ടോ, അറിയാതെ ചോദിച്ചു പോയതാ.”
കയറ്റം കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ കിതച്ചു നിന്നു. റോയ് അപ്പോഴും എന്തോ ഓർത്തു മുന്നോട്ട് നടന്നുകൊണ്ടിരുന്നു. ഇനി ചിലപ്പോ അവനെന്നോട് ഒരിക്കലും മിണ്ടില്ലേ എന്ന് തോന്നി. വീടടുത്തിയപ്പോഴാണ് റോയ് എന്നെ തിരിഞ്ഞു നോക്കിയത്. പൊതി രണ്ടും വരാന്തയിൽ കൊണ്ടു വെച്ചിട്ട് അയാൾ തിരിച്ചു വന്നു. എനിക്കെന്തോ മുഖത്ത് നോക്കി സംസാരിക്കാൻ മടി. ഞാൻ ഒന്നും മിണ്ടാതെ നിന്നു.
“മമ്മിയെങ്ങനെയാ പോയതെന്ന് എന്റെ കൂട്ടുകാരൊന്നും ചോദിച്ചിട്ടില്ല. അതാ ഞാൻ .. ഇവിടെ അടുത്തൊള്ളവർക്കെല്ലാർക്കും അറിയാം.”
“സോറി. പറയണ്ട റോയ് .. അബദ്ധത്തിൽ ചോദിച്ചു പോയതാ”
“ഏയ് എനിക്ക് പറയാൻ മടിയൊന്നുമില്ല. അപ്പൻ ഞങ്ങളെ ഇട്ടേച്ചു പോയത് മുതൽ മമ്മിക്ക് മാനസികരോഗം ഉണ്ടാരുന്നു. ഇവിടുന്നു അപ്പാപ്പൻ മെഡിക്കൽ കോളേജിലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുവാരുന്നു. എല്ലാം മാറി മമ്മി സുഖപ്പെട്ടു വന്നതാരുന്നു. എന്നേം കൊണ്ട് പള്ളിയിൽ പോകാനും ഒക്കെ തുടങ്ങി. പെരുന്നാളിന്റന്നു പണ്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റടുത്തുള്ള വീട്ടുകാരെ പള്ളിമുറ്റത്തു വെച്ചു കണ്ടു സംസാരിച്ചാരുന്നു. അങ്ങനാ അപ്പാപ്പൻ പറയുന്നേ. പിറ്റേന്ന് രാവിലെ ഞാൻ എണീറ്റത്, മമ്മിയേ മുകളിൽ നിന്ന് കുറേ പേരൊക്കെ ചേർന്ന് അഴിച്ചെടുക്കുന്നത് കണ്ടാ. മമ്മി.. അങ്ങനെ.. അങ്ങനെയാ പോയത്.”
റോയ് ഒരു തവണ കൂടി എന്റെ കണ്ണിൽ നിന്ന് നോട്ടമെടുത്തില്ല. പക്ഷെ എന്നെ അയാള് കണ്ടതുമില്ല. അപ്പോഴേക്കും വരാന്തയിൽ നിന്ന് അപ്പാപ്പന്റെ വിളി വന്നു.
“ഞാനെന്നാ പോട്ടെ റോയ്. സ്‌കൂളിൽ വെച്ചു കാണാം.”
റോയ് തലയാട്ടി.
ഒരുതരത്തിൽ അവിടുന്ന്, അയാളുടെ മുന്നിൽ നിന്ന് ഓടി രക്ഷപെടുവാരുന്നു. എന്നെക്കാൾ ഒരുപാട് പ്രായം തോന്നി അന്ന് റോയിക്ക്. പതിനഞ്ചുകാരന്റെ മുഖമോ വാക്കുകളോ നോട്ടങ്ങളോ ഒന്നുമില്ല. അമ്മ വാങ്ങിത്തരുന്ന പുതിയ ഉടുപ്പുകളും അച്ഛൻ കൊണ്ടുപോയി കാണിക്കുന്ന സിനിമകളും കൂട്ടുകാരികളുടെ പരദൂഷണം പറച്ചിലും അനിയത്തിയുടെ അടിപിടികളും മാത്രമാരുന്നു എന്റെ വല്യ ചിന്തകൾ. പിന്നെ ഒരു പത്താംക്‌ളാസ് പരീക്ഷയും. വേദനയും നെഞ്ചുപിടയുന്ന വാർത്തകളും ഒന്നും എന്നെ തൊട്ടിട്ടില്ല. അന്നുവരെ.
ദീപാരാധന കഴിഞ്ഞ് അച്ഛനും അമ്മയും ഞങ്ങളെയും കൊണ്ട് ചിന്തിക്കടയിൽ കയറി. അനിയത്തി എന്തൊക്കെയോ വാരിക്കൂട്ടുന്നുണ്ട്. ഒക്കെയും നാളെമുതൽ വീടിന്റെ ഓരോ കോണിൽ ചിതറിക്കിടക്കും.
അമ്മ എന്നോട് വളകളും മാലകളും നോക്കാൻ പറഞ്ഞു. അനിയത്തിക്ക് തലയിൽ വയ്ക്കാനുള്ള ബാൻഡും പ്ലാസ്റ്റിക് ബൊമ്മയുമൊക്കെ എടുക്കുന്നുണ്ട്.
അമ്മയ്ക്ക് പകരം റോയിയുടെ മമ്മി, അനിയത്തിക്ക് പകരം കൊച്ചു റോയ്. പള്ളിമുറ്റം .. ചിന്തിക്കട ..
നൂറുനൂറു വർഷങ്ങൾക്കു മുന്നൊരുദിവസം അഗസ്ത്യതടാകത്തിന്റെ കരയിൽ ആളൊന്നുമില്ലാത്ത നേരത്ത്, മലകൾ കടന്നുവരുന്ന പടിഞ്ഞാറൻ കാറ്റ്കൊണ്ട് ആദിനാഥൻ നിന്നു. ബലിഷ്ഠ്മായ കരങ്ങളിൽ കരിങ്കൽചീളുകൾ ആഴത്തിലും അല്ലാതെയും പാകിയ മുറിവുകൾ . നീട്ടിവളർത്തിയ ചുരുണ്ടമുടിയിൽ പാറപ്പൊടിയും നുറുങ്ങുകരിയിലക്കഷ്ണങ്ങളും. ഭുജത്തിലും തുടകളിലുമായി അയാൾ കൊത്തിയുണ്ടാക്കുന്ന ശിൽപ്പങ്ങളെ അനുസ്മരിപ്പിക്കുംമാറ് നിയതരൂപമുള്ള പേശികൾ.
ചാലൂക്യസാമ്മ്രാജ്യത്തിലെ പുകൾപെറ്റ വാതാപി ശിൽപ്പങ്ങളിൽ രതിയുടെ വിചിത്രകല്പനകൾ നിറയ്ക്കുന്നവൻ പക്ഷേ തനിച്ചാണ്. അതിസുന്ദരനിമിഷങ്ങൾ കൊത്തിയെടുത്ത് സൂക്ഷ്മമായി നോക്കിയതിനു ശേഷം നീട്ടിയൊരു ശ്വാസമെടുത്ത് കല്ലിലേയ്ക്കൂതും. വെളുത്ത പാറപ്പൊടിയിൽ അയാളുടെ മുഖവും ശിൽപ്പം കണക്കേ..
എല്ലാവരും പൊയ്ക്കഴിയുമ്പോൾ ഇന്നെനിക്ക് അടുത്തുപോകണം , സംസാരിക്കണം . ഞാൻ സന്ധ്യ കഴിയാൻ നോക്കി നിന്നു. പതിവുപോലെ തടാകക്കരയിൽ കാറ്റ് വീശിയടിച്ചുതുടങ്ങി.
ആദിനാഥൻ കരിമ്പടം പുതച്ചുകൊണ്ട് മലയിറങ്ങി. അടുത്തെത്തുംതോറും എന്റെ വയറ്റിൽ എന്തൊ ഒരു പ്രതിഭാസം . ആണിനെ കാണുന്നത് ആദ്യമായിട്ടല്ല.. പള്ളിക്കൂടത്തിൽ പോകാൻ തുടങ്ങിയതുമുതൽ ആണെന്ന വർഗ്ഗത്തിന് ഞാൻ ഏറേ പ്രിയങ്കരിയാണല്ലോ .. നീണ്ട മുടിയിലും ആകാരവടിവിലും കൂർത്തനോട്ടങ്ങളിലും അഭിമാനിക്കാത്ത ദിവസങ്ങളില്ല . പിന്നീടതേ കാര്യങ്ങൾ മടുപ്പായി,എങ്കിലും ധൈര്യം സംഭരിച്ച് , അയാൾക്കരികിലെയ്യ്ക്ക് നടന്നു .
ഉരുളൻ കല്ലുകൾക്ക് മീതെ തൊട്ടുപിന്നിൽ ചെന്നുനിന്നിട്ടും എന്റെ നിശ്വാസമോ സാന്നിധ്യമോ ആദിനാഥൻ അറിഞ്ഞില്ല . നന്നായി .. പതുക്കെ കുനിഞ്ഞ് ഒരു വലിയ കല്ലെടുത്ത് തടാകത്തിലെറിഞ്ഞു . ഇപ്പോൾ തിരിഞ്ഞുനോക്കുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി! ശുൺഠിപിടിച്ച് നേരേപോയി മുന്നിൽ നിന്നു ചോദിച്ചു.
“ കേൾവിക്കുറവുണ്ടല്ലേ ..”
മുഖത്ത് തെറിച്ചുവീണ ജലകണികകൾ തുടച്ചുമാറ്റിയിട്ട് ഒട്ടും ഭാവവ്യത്യാസമില്ലാതെ അയാളെന്നെ നോക്കി.
“ ഏറെ ദൂരെനിന്നു കാണാൻ വന്നതാണ് , വിരോധമില്ലെങ്കിൽ അല്പസമയം ഞാനിവിടെ കൂടെ നിന്നോട്ടേ” . മര്യാദകലർത്താൻ ഞാൻ വളരെയധികം പ്രയാസപ്പെട്ടു.
“ എനിക്ക് കേൾവിക്കുറവില്ല.. സമാനമായ അനുഭവങ്ങൾ പതിവാണു”
“ അറിയാം . പക്ഷെ ഞാൻ ഈ ദേശക്കാരിയല്ല . വേറേയൊരു കാലത്തുനിന്നും വന്നതാണുതാനും . എന്നെ പതിവുകാരേപ്പോലെ കാണരുത് . അൽപ്പം കഴിഞ്ഞ് ഞാൻ പൊയ്ക്കൊള്ളാം . പിന്നെയൊരിക്കലും വരില്ല” എന്റെ ശബ്ദമിടറി .
“ ഇപ്പൊഴെങ്ങിനെ വന്നു”
“ പിന്നീട് പറയാം”
“ എന്നിൽ നിന്ന് എന്താണറിയേണ്ടത് ..”
“ ചോദിക്കാമല്ലോ, അതിനുമുൻപ് ഈ കാറ്റുംകൊണ്ട് തടാകത്തിലേയ്ക്കു നോക്കി കുറച്ചു നേരം നമുക്കിവിടെയിരിക്കാം ?”
അനുസരണയോടെ അയാളിരുന്നു .
ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ മാത്രമൊഴുകുന്ന നിശബ്ദതയിൽ, മലയിടുക്കുകൾക്കിടയിലുള്ള തടാകത്തിൽ ചന്ദ്രനുദിച്ചുനിന്നു.
“ ഇവിടെയിരിക്കുമ്പോൾ മുന്നിലുള്ള തടാകം കാണാറുണ്ടോ”
“ഇല്ല”
“ പിന്നേ?”
അയാൾ ചിരിച്ചു.
“ ആദ്യം എങ്ങിനെയിവിടെ വന്നൂ എന്നു പറയൂ ..”
“ കുറേ വർഷങ്ങളായി ഒരോ പ്രണയകാലത്തും ഞാൻ ഈ ദേശം സ്വപ്നം കാണാറുണ്ടായിരുന്നു . ഒരോതവണയും നിങ്ങളോട് അടുത്തുവരുമ്പോൾ പ്രണയമെന്നെ തട്ടിയുണർത്തും . ഒരു വിളിയ്ക്കും ഈ പാറക്കെട്ടുകൾക്കുമപ്പുറം നിങ്ങളില്ലാത്ത കാലത്ത് വേറെയൊരു മെത്തയിൽ ഞാൻ ഉണർന്നിരിയ്ക്കും . ഇത്തവണ ഭാഗ്യവശാൽ ഇതുവരെ എത്തപ്പെട്ടു . ഈ പറയുന്നതൊക്കെ മണ്ടത്തരമാണെന്നു തോന്നിയാലും സാരമില്ല . പക്ഷേ സത്യമതാണ് .”
ആദിനാഥൻ എന്നെത്തന്നെ നോക്കിയിരുന്നു .
“ എനിക്കു പേരറിയാം. ഇവിടുള്ളവരുടെ സംസാരത്തിൽനിന്ന് പലതും കേട്ടിട്ടുണ്ട് . കൊത്തിവച്ച പലരൂപങ്ങളൂം കണ്ടിട്ടുമുണ്ട് . എനിക്കു കുറച്ചുനേരം കൂടെയിരുന്നാൽ മതി . എന്തെങ്കിലുമൊക്കെ വർത്തമാനം പറയാം .”
എന്നോടയാൾ അനാഥബാല്യത്തേക്കുറിച്ചുപറഞ്ഞു . അടുത്തുള്ള ഗ്രാമത്തിലെ ശിവക്ഷേത്രത്തിനു മുന്നിൽനിന്ന് ഗുരു കണ്ടെടുത്തുവളർത്തിയതാണെന്നും ജീവിതത്തിൽ ആകെയൊരു ബന്ധം അതുമാത്രമാണെന്നും പറഞ്ഞു .”
“ സ്ത്രീകളോട് ഇത്ര അകൽച്ച എന്തുകൊണ്ടാണ് ?”
“ മുലപ്പാലിനു പകരം ജലധാര കഴിഞ്ഞുവരുന്ന തീർഥം കുടിച്ചുവളർന്നതുകൊണ്ടാവും .”
“ അപ്പോൾ കാമവേളകൾ അതിസുന്ദരമായി കൊത്തിവയ്ക്കുന്നതോ ?” എനിക്കു സംശയം തീരുന്നില്ല .
“ പഠിച്ചതു പകർത്തുന്നു”
“ പ്രണയാഭ്യർഥനകൾ നിരന്തരമായി നിരസിക്കുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടെന്നേ ആളോൾ പറയൂ .”
“ പറഞ്ഞോട്ടേ .. തനിച്ചു ജീവിക്കുന്നതിൽ എന്താണ് തെറ്റ് ?”
ഞാൻ നിറയെ ചിരിച്ചു.
“അതെനിക്കറിയില്ല .. ഞാൻ തനിച്ചല്ലല്ലോ !”
“അതും നല്ലത് . അപ്പോൾ നിങ്ങളുടെ പുരുഷനേപ്പറ്റി പറയൂ .. കേൾക്കട്ടെ”
“എനിക്ക് ഒരുപാട് സ്നേഹബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് . കളിക്കൂട്ടുകാർ , സഹപാഠികൾ , അകന്നബന്ധുക്കൾ.. ഒന്നും അധികം നാൾ നിലനിന്നില്ല . വളർന്നപ്പോൾ എനിക്കേറ്റവും ചേരുന്ന ആൾക്കുവേണ്ടിയായി തിരച്ചിൽ . നക്ഷത്രങ്ങൾ കണ്ടുതീരുമാനിച്ച ഒരാളുമായി അധികം താമസിയാതെ എന്റെ വിവാഹം കഴിഞ്ഞു . ഞങ്ങൾ ഒരുമിച്ചുറങ്ങി . അന്നതിരാവിലെയാണ് ആദ്യമായി ഞാനീ ദേശത്ത് വന്നെത്തിയത് . എനിക്കു പരിചയമില്ലാത്ത ഭൂമിയും മനുഷ്യരും . അങ്കലാപ്പു മാറിയപ്പോഴേക്കും മനസ്സിലായി കാലമൊരുപാട് പിറകിലേയ്ക്കു വന്നെന്ന് . രാത്രിയായപ്പോൾ പങ്കപ്പെട്ട് പാറക്കൂട്ടങ്ങൾ കയറി ഒരിടത്തുവന്നപ്പോൾ നിങ്ങളേക്കണ്ടു . ദൂരെനിന്നു കുറേനേരം നോക്കിനിന്നു . ആരെയോ തേടിനടന്നു കണ്ടതുപോലെ . ഒരടി മുന്നോട്ടുവച്ചതും കരിങ്കൽചീളുകൾ വലതുപാദത്തിൽ ആഴ്ന്നുകയറി . നിയന്ത്രണം വിട്ടു ഞാൻ താഴേയ്ക്കു പതിച്ചു . നിലവിളികേട്ടതും ദുസ്വപ്നം കാണുയാണെന്നു കരുതിയ അദ്ദേഹമെന്നെ തട്ടിയുണർത്തി .”
ഇത്രനേരവും ആരൊ കബളിപ്പിക്കാൻ വന്നിരിക്കുന്നുവെന്ന് വിശ്വസിച്ചിരുന്ന ആദിനാഥന്റെ ഹ്രുദയമിടിപ്പു കൂടി. അകലെയുള്ള ക്ഷേത്രത്തിനുമുന്നിൽ ത്രിപുരവാദ്യങ്ങളോടെ പതിനെട്ടുഹസ്തങ്ങളുമായി ആനന്ദന്രുത്തം ചവിട്ടുന്ന നടരാജമൂർത്തി . രാസക്രീഡകൾ മാത്രം കൊത്തിശീലിച്ച തനിക്ക് ആദ്യമായി കിട്ടിയ വലിയ അവസരം . ഇരുവശങ്ങളിലുമായി ഗണപതിയേയും നന്ദിയേയും കൊത്തിയെടുത്ത് നടരാജമൂർത്തിയുടെ പാദങ്ങൾ മിനുക്കിയെടുക്കവെ ഒരു സ്ത്രീയുടെ അലർച്ചകേട്ടു. ഓടിയിറങ്ങി പരിസരമാകെ നോക്കി . ആരുമില്ല . തിരികെച്ചെന്നപ്പോൾ മനസ്സിലായി നിലവിളിയോടൊപ്പം മൂർത്തിയുടെ പെരുവിരലും താഴേയ്ക്ക് വീണിരുന്നുവെന്ന്.
ചുറ്റിനുമുള്ള ഇരുട്ടുമുഴുവനും കണ്ണുകളിലേയ്ക്കു വന്നുകയറി . ആദ്യമായി വന്ന കൈപ്പിഴയാണ് . അതിനു മാപ്പില്ല . ഇനിയൊട്ട് ദേവതകളെ കൊത്തിയെടുക്കാനും തന്നെ ആരുമേൽപ്പിക്കില്ല . പുലരുന്നതുവരെ തടാകക്കരയിലിരുന്നു . തിരിച്ചു മലകയറിവരുമ്പോൾ പാറക്കൂട്ടങ്ങൾക്കിടയിൽ ഉദയകിരണങ്ങൾ കണ്ണുകളിലേയ്ക്ക് പ്രതിഫലിപ്പിച്ചുകൊണ്ട് എന്തോ കിടക്കുന്നതു കണ്ടു . കറുത്തചരടിൽ കോർത്ത , പെരുവിരലിനോളം വലിപ്പമുള്ള ഒരു വെള്ളിത്താമര.
“ ഞാനീപ്പുലമ്പുന്നതു വല്ലതും കേൽക്കുന്നുണ്ടോ ?”
തടാകത്തിൽ ആഴ്ന്നിറങ്ങിയ കണ്ണുകളെ തിരികെവലിച്ചുകയറ്റിക്കൊണ്ട് ആദിനാഥൻ മൂളി .
“ പിന്നീട് വന്നപ്പോഴൊക്കെ ആളുകൾ അടുത്തുണ്ടായിരുന്നു . ദൂരെനിന്നു നോക്കിനിൽക്കും, അപ്പുറത്തുനിന്നും പുലർച്ചെ വിളി കേൾക്കും വരെ .” കഥ പറഞ്ഞുതീർന്ന ആശ്വാസമെനിക്ക് !
“ ഇനി വരില്ലാ എന്നു പറഞ്ഞതോ ?”
“ ഉം .. വരാൻ പറ്റിയെന്നു വരില്ല .”
“അതെന്തേ?”
“ഞങ്ങൾക്കൊരു കുഞ്ഞിനേ വേണം . ഞാനിങ്ങനെ ഭ്രാന്തിയേപ്പോലെ കാലങ്ങൾക്കിടയിൽ ഓടിനടന്നാലെങ്ങിനെയാ..! ഉദരത്തിലൊരാൾ വന്നുകഴിഞ്ഞാൽ എന്റെയീ മനസ്സും വിഭ്രാന്തികളും പൊയ്പ്പോയാലോ ..” പറഞ്ഞതും മാറുപൊട്ടുമാറുച്ചത്തിൽ ഞാൻ ചിരിച്ചു .
ആദിനാഥൻ എഴുന്നേറ്റു.
“ഇനി കുറച്ചു സമയമല്ലേയുള്ളൂ .. വരൂ ക്ഷേത്രം വരെ പോയ് വരാം .”
എനിക്കു സന്തോഷമായി . ആദ്യമായി ശിൽപ്പി പറഞ്ഞ കാര്യമാണ് .
എനിക്കു മുന്നേ പടികളിറങ്ങി കുറേയെത്തിയപ്പോൾ അയാൾ തിരിഞ്ഞുനോക്കി , നിലാവിന്റെ വെളിച്ചത്തിൽ അപരിചിതമായ വേഷത്തിലും അഴിച്ചിട്ട മുടിയിലും നിൽക്കുന്ന വിചിത്രരൂപത്തെ .
അഗസ്ത്യതീർഥത്തിൽ എന്റെ പാദങ്ങൾ മുങ്ങിപ്പൊങ്ങി . മിഴികളടച്ച് മുഖംകൂപ്പി നിന്നുപോയി ഞാൻ . ക്ഷേത്രത്തിലേയ്ക്കു പാറക്കെട്ടുകളും ഇടയ്ക്കിടെ പടികളും ഞങ്ങളൊരുമിച്ചു കയറി . രണ്ടുതവണ നിയന്ത്രണം തെറ്റി വഴുതിവീണ എന്നിലേയ്ക്ക് ബലിഷ്ഠ്മായ കരങ്ങൾ മടിയോടെയെങ്കിലും നീണ്ടുവന്നു .
സന്ദേഹം കലർന്ന സ്നേഹമെനിക്കു പണ്ടേയിഷ്ടമല്ല .
ക്ഷേത്രപരിസരം പണ്ടെപ്പൊഴോ കണ്ടതുപോലെയെനിക്കുതോന്നി . അങ്കണവും വരാന്തയും നടപ്പുരയും കടന്ന് ശ്രീകോവിലെത്തി . കൽവിളക്കിലെ ദീപങ്ങൾ ഇടയ്ക്കിടെ ഓടിയെത്തുന്ന കാറ്റിനോട് മല്ലിട്ടുനിന്നു . കുറേയടികൾ മുൻപിലായിനിൽക്കുന്ന ആദിനാഥൻ കരിമ്പടമഴിച്ചു മാറ്റി , ശങ്കരമൂർത്തിയ്ക്കു മുന്നിൽ തൊഴാതെ നിന്നു .
എന്റെ പാദങ്ങളിൽ തണുപ്പരിച്ചുകയറാൻ തുടങ്ങി . ശിൽപ്പി എന്നിലേയ്ക്ക് തിരിഞ്ഞുനടന്നു . അത്രയടുത്ത് നിൽക്കുന്നത് ആദ്യമായിട്ടാണ് . മുന്നോട്ടാഞ്ഞ് എന്റെ മുഖത്ത് കൈകൾചേർത്തുപിടിച്ച് കണ്ണുകളിൽ നോക്കി ഉരുവിട്ടു ..
“ നിധ്യായ മാനസദൃശാമുഹുരിന്ദുചൂഡം
മദ്ധ്യ സ്ഥിതാ രഹസി പഞ്ചഹുതാശനാനം ।
തത്താദൃശേന തപസാ ജഗദൺഡ്ഭാജാം
വിത്രാസദാത്രി പരിപാഹി സദാശിവേ!”
എന്റെ കൈകൾ അയാളുടെ കഴുത്തിലാകെ പരതി .. രുദ്രാക്ഷങ്ങൾക്കിടയിൽ എന്റെ വിരലുകളുടക്കി. ആടിയുലയുന്ന പ്രഭയിൽ അതാ കെട്ടിപ്പിണഞ്ഞുകിടക്കുന്നൂ വെള്ളിത്താമര !
“ വിശ്വാസമായല്ലോ” എന്റെ കണ്ണുകൾ നിറഞ്ഞു .
കാത്തിരിപ്പുകൾ കാലങ്ങൾ കടന്ന് കണ്ടുമുട്ടുന്നതുപോലെ എന്റെ പൊരുൾ അവിടെച്ചേർന്നു .
***
പിന്നീട് ഞാൻ ഒരിക്കൽക്കൂടി അവിടം കണ്ടു . പ്രിയപുരുഷനും പുത്രനുമൊപ്പം നൂറുനൂറു വർഷങ്ങൾ കഴിഞ്ഞ് .
അഗസ്ത്യതീർഥത്തിൽ ഇറങ്ങി മുകളിലേയ്ക്കു നോക്കിയപ്പോൾ സൂര്യനസ്തമനത്തോടടുക്കുന്നു . അദ്ദേഹത്തിന്റെയും മകന്റെയും കൈകൾ പിടിച്ച് ക്ഷേത്രത്തിലെത്തി . വാതിൽക്കൽ നടരാജമൂർത്തി – താമരയ്ക്കു മുകളിൽ ആനന്ദന്രുത്തമാടുന്നു.. അകത്തു കയറിയപ്പോൾ ശിവപാർവതീ സ്തോത്രം കേട്ടിടത്ത് അർധനാരീശ്വരൻ . യുഗങ്ങൾ പലതു പിറവികൊണ്ടെങ്കിലും എനിക്കുകാണുവാനായി നിലകൊണ്ട ശിൽപ്പങ്ങൾ ചുറ്റിനും . കൊത്തിവച്ച പരമപുരുഷന്റെ പ്രണയപാരിതോഷികം .
കവിത നായർ
22/08/2016
(This story was published in the book, an anthology, “Ente Purushan” edited by Honey Bhaskaran)
റബ്ബർതോട്ടത്തിലൂടെ വേനൽകാലത്തുള്ള നടത്തം ഒന്നു വേറെതന്നെയാണ്. കരിയിലകൾക്കിടയിൽ റബ്ബർ കായ്കൾ പൊട്ടിപ്പിളർന്നു കിടക്കും. ചെരുപ്പിട്ടില്ലായെങ്കിൽ തോടുകൾ ആഴത്തിൽ തുളഞ്ഞുകയറും. ഒന്നുരണ്ടു തവണ അനുഭവമുണ്ട്. പിന്നെ ശാന്തമായി അവിടെവിടേലും പോയി ഇരിക്കുവാണെങ്കിൽ ഇടയ്ക്ക് നല്ല ഉച്ചത്തിൽ റബ്ബർക്കായ പൊട്ടുന്ന ശബ്ദം കേൾക്കാം.
ഏക്കറുകൾ പടർന്നു കിടക്കുന്ന റബ്ബർതോട്ടങ്ങൾക്കിയിടയിലൂടെ ഭംഗിയായി ഒരുപാട് വളവുകളൊക്കെയായി വെട്ടിയുണ്ടാക്കിയ റോഡുകളുണ്ട് നാട്ടിൽ.
പത്താം ക്ലാസ്സ് കാലം.
ആവശ്യമില്ലെങ്കിലും എന്നെ വെറുതേ ഒരു ട്യൂഷൻ ക്ലാസിൽ കൊണ്ടു ചേർത്തു, കുറച്ചുകൂടി മാർക്ക് കിട്ടിയെങ്കിലോ എന്നുള്ള അച്ഛന്റേം അമ്മേടേം അത്യാഗ്രഹം. ടൂഷൻ സർ റിട്ടയേർഡ് കണക്ക് മാഷ്. ഫിസിക്‌സും പഠിപ്പിക്കും. പരിസരപ്രദേശങ്ങളിൽനിന്നായി പത്തു മുപ്പതു കുട്ടികളുണ്ട്. പല ബാച്ചുകളിലായി അതിരാവിലെകളിലും വെകുന്നേരങ്ങളിലും എല്ലാവരും അങ്ങോട്ടെത്തും. എന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ.. മൂന്നു ബസ് സ്റ്റോപ്പുകൾ കഴിഞ്ഞ് വണ്ടിയിറങ്ങിയാൽ മുന്നിൽ തന്നെയുള്ള പകുതി ഓടും പകുതി വാർത്തതുമായ ഒരു നല്ല കെട്ടിടം.
രണ്ടാഴ്ച കഴിഞ്ഞതോടെ എനിക്ക് അങ്ങോട്ടേയ്ക്ക് പോകാൻ മടിയായി. ക്ളാസുകൾ ഞാൻ ശനി ഞായർ ദിവസങ്ങളിലേക്കു മാറ്റി. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ പഠിക്കാനിരിക്കണം. നാട്ടിൻപുറമായതുകൊണ്ട് ബസിലും ആളുകൾ അവധിദിവസങ്ങളിൽ കുറവാണ്. ഒരു ദിവസം എന്റെ കൂടെ ക്ലാസിൽ ഇരുന്ന ഒരു കുട്ടി മിണ്ടിയുംപറഞ്ഞും വന്നു. മുന്നോട്ടുള്ള സൗഹൃദത്തിന്റെ ഭാഗമായി ചോറ്റുപാത്രത്തിൽ നിന്നും കള്ളപ്പം എടുത്തുനീട്ടി. എനിക്ക് കള്ളപ്പം ഇഷ്ടമാണ്, പ്രത്യേകിച്ചും നല്ല അച്ചായത്തി അമ്മമാർ ഉണ്ടാക്കിത്തരുന്ന കള്ളപ്പം. ചോറ്റുപാത്രത്തിൽ ത്രികോണാകൃതിയിൽ നാലഞ്ച് വട്ടയപ്പക്കഷണങ്ങൾ എന്നെ നോക്കി.
“ഇന്ന് ഞാൻ അപ്പന്റെ വീട്ടിലേക്കാ പോകുന്നെ . കുരിശിങ്കൽ വീട് അറിയത്തില്ലേ.. കൊച്ചിന്റെ വീടിന്റടുത്താണല്ലോ.”
“അറിയത്തില്ലല്ലോ.. ഏതു ഭാഗത്തായിട്ടാ..”? കള്ളപ്പം ഒരു കഷണം കഴിച്ചോണ്ട് ഞാൻ ചോദിച്ചു.
“കൊച്ചിന്റെ ബസ് സ്‌റ്റോപ്പില്ലേ.. അവിടുന്ന് താഴോട്ട് ഒരു മണ്ണിട്ട റോഡില്ലേ, കൈതത്തോട്ടത്തിന്റെ വക്കത്തൂടെ..? അതു നേരേ ചെല്ലുന്നതു അപ്പന്റെ കുടുംബത്തോട്ടാ. കൊച്ചപ്പോഴും നിക്കുന്ന ആ കടയില്ലേ ജോയിച്ചായന്റെ, അവിടെ നിന്നാ ഞങ്ങടെ മുറ്റം കാണാല്ലോ “
“ഓ.. ആ വീടെനിക്കറിയാം. അവിടുത്തെ ലിനിയാന്റി എന്റെ അമ്മേടെ കൂടെ പഠിച്ചതാ.”
“ആന്നോ! എന്റെ അപ്പന്റെ രണ്ടാമത്തെ പെങ്ങളാ.” പെൺകുട്ടി ആവേശത്തോടെ പറഞ്ഞു.
“സെന്റ് ജൂഡ് വരാൻ വൈകും, ഇന്നലെയും ലേറ്റ് ആരുന്നേ”. ഞാൻ പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
“എന്നാപ്പിന്നെ നമുക്ക് ഇതിലേ പോകാം.” പുറകിൽ നിന്നുകൊണ്ട് മറ്റൊരു ഭാഗത്തേക്ക് കൈചൂണ്ടി പുള്ളിക്കാരി പറഞ്ഞു
“അയ്യോ ഞാനില്ല, ഇതുവരെ ഞാൻ ബസിൽ മാത്രേ പോയിട്ടൊള്ളു. അമ്മ വഴക്കു പറയും .”
“ബസ് റൂട്ടിൽ കൂടെയല്ലന്ന്. ദേ ഇപ്പറത്തുകൂടിയുള്ള വഴീക്കൂടെ പോയാ പെട്ടെന്നെത്തും.” ആ കൊച്ചു തിരിഞ്ഞു നിന്ന് ഒരു ചെറിയ ടാറിട്ട റോഡ് കാണിച്ചു തന്നു .
“ഈ വഴിയോ?! “
“ആന്നു. അപ്പനും ഞങ്ങളും ഒക്കെ വല്യ പള്ളീലെ പെരുന്നാള് കൂടാൻ ഈ വഴിയാ പോകുന്നെ. ഈ വളവു കഴിഞ്ഞാൽ ഒരു കുഞ്ഞു കുരിശുപള്ളിയുണ്ട് അവിടുന്ന് ഒരിറക്കം പിന്നെ ഒരു വളവ്, ഒരു കേറ്റം. നേരെ ചെല്ലുന്നത് കൊച്ചിന്റെ വീടിരിക്കുന്ന പറമ്പിന്റെ മുകളിലൂടെ പോകുന്ന ആ റോഡില്ലേ അങ്ങോട്ടാ.” ഒറ്റ ശ്വാസത്തിൽ റൂട്ട് മാപ്പ് തന്നിട്ട് പുള്ളിക്കാരി ചിരിച്ചു.
“എന്നിട്ട് എന്റെ വീട്ടീന്നാരും ഈ വഴി പോവാറേയില്ലല്ലോ. അച്ഛനാണെങ്കിൽ സ്‌കൂട്ടറെടുത്ത് മെയിൻ റോഡിക്കൂടെയാ എന്നും ഓഫീസിൽ പോകുന്നെ, എത്ര താമസിച്ചാലും.”
“ചെലപ്പോ അവർക്കറിയത്തില്ലാരിക്കും.”
എന്റെ അമ്മ ജനിച്ചു വളർന്ന വീടിന്റെ ചുറ്റോടുചുറ്റിനും കിടക്കുന്ന വഴികൾ അമ്മക്കറിയാം, ഏതൊക്കെ എങ്ങോട്ടൊക്കെയാണ് പോകുന്നെന്ന്. എന്തോ കാരണം ഉണ്ട്, അതാ ഈ വഴി എന്നോട് പറയാതെ വച്ചത്. ഞാൻ മനസ്സിൽ വിചാരിച്ചു. ബസ് വൈകിയാലും വേണ്ടില്ല, ഞാനീ വഴി പോയി വീടിന്റെ പുറകുവശത്തെ തോട്ടത്തിക്കൂടെ താഴോട്ട് ഇറങ്ങുന്നത് കണ്ടാൽ അമ്മ പിന്നെ വെറുതേ വിടില്ല.
“വാ പോവാം!” ആ കൊച്ചു നടന്നു തുടങ്ങി.
“അതേ.. ഞാനില്ല കേട്ടോ”. ഞാൻ നിന്നു പരുങ്ങി.
“അയ്യേ ഇത്രേം പേടിയാന്നോ. ഞാൻ നടന്നു വീട്ടിച്ചെന്നാലും കൊച്ചിന്റെ സെൻറ് ജൂഡ് വരത്തില്ല കേട്ടോ.” എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് അതു നടന്നു. അതിന്റെ കൂടെ ഞാൻ കഴിക്കാൻ കൊതിച്ച കള്ളപ്പവും പോയി.
ഞാനന്ന് ബസ് കാത്തിരുന്നത് മുക്കാൽ മണിക്കൂർ. വീട്ടിൽ ചെന്നപ്പോ അമ്മയുടെ വക ചീത്തപറച്ചിൽ വേറെ. ഞാൻ മാനത്തു നോക്കി നിന്നപ്പോ സെന്റ് ജൂഡ് എന്റെ മുന്നിക്കൂടെ പോയിക്കാണും എന്ന് !!
ആ കൊച്ചിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. പുതിയ വഴിയുടെ കാര്യവും .
പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴി ആ പെൺകൊച്ചു പുറകെ കൂടി. അപ്പന്റെ തറവാട്ടീന്നു വന്നതുകൊണ്ടാവും സോക്സിന്റെ കളർ വേറേ, റിബ്ബണും വേറെ കളർ.
“ഇന്നലെ എപ്പോ ചെന്നു വീട്ടിൽ?” കളിയാക്കുന്ന സ്വരത്തിൽ അവള് ചോദിച്ചു
“ഒത്തിരി വൈകി.”
“ആ.. ഞാൻ അപ്പഴേ പറഞ്ഞതല്ലാരുന്നോ. ഞാനാണെങ്കിൽ ഒറ്റ ഓട്ടത്തിൽ തറവാട്ടിലെത്തി. സെന്റ് ജൂഡ് വന്നത് കണ്ടാരുന്നു. ഒരു മണിക്കൂർ ആ ഷെഡിൽ ഇരുന്നു കാണും അല്ലേ”.
“സാരമില്ല. വീട്ടിൽ വഴക്കു പറയും അതാ” ചിരിച്ചെന്നു വരുത്തി ഞാൻ പറഞ്ഞു.
അടുത്ത ആഴ്ച്ച ടൂഷൻ ക്ലാസിൽ ആ കൊച്ചിനെ കണ്ടില്ല. കൂടിയിരിക്കുന്ന മൂന്നു ബഞ്ചിലെ കുട്ടികളിൽ ഒരാൾ മാത്രമാണ് എന്റെ സ്‌കൂളിൽനിന്നുള്ളത്. ഒരുകണക്കിന് അതു നല്ലതാണ്. രണ്ടും രണ്ടു ലോകം പോലെയാണ്. രണ്ടിടത്തേക്കുമുള്ള പോക്കും വരവും പോലും..
ഞാൻ ബസ്റ്റോപ്പിൽ മുന്നിൽകൂടെ പോകുന്ന ആളുകളെയും ഇടയ്ക്കിടെ പോകുന്ന വണ്ടികളെയും നോക്കി നിന്നു. സെന്റ് ജൂഡ് വരുന്നില്ല. ഞാൻ മാത്രമായി അവിടെ നിക്കുന്നത് കണ്ടിട്ട് ടൂഷൻ സാറിന്റെ ഭാര്യ ഗേറ്റ് കടന്ന് വന്നു.
“മോളെ സെന്റ് ജൂഡ് പണിക്കു കേറ്റിയിരിക്കുവാ. ആരും പറഞ്ഞില്ലാരുന്നോ”
“ഇല്ല.”
“അടുത്ത ബസ് ഇനി അഞ്ചരക്കല്ലേ ഉള്ളൂ, കൊച്ചു വീട്ടിൽ കേറിയിരിക്ക്.”
“സാരമില്ല ആന്റി, ഞാൻ നടന്നു പൊയ്ക്കോളാം”.
“കുരിശു പള്ളി വഴിയാന്നോ.”
“അതേ”
“ആ എന്നാ കൊച്ചു വീട്ടിച്ചെന്നിട്ട് ഒന്ന് വിളിച്ചു പറഞ്ഞേക്കു കേട്ടോ.”
“ശരി”.
പിന്നെയവിടെ നിന്നില്ല , ഞാൻ തിരിഞ്ഞു നടന്നു. മുന്നിൽ ഇതുവരെയും പോകാത്ത റോഡ്. ആ വീട്ടിൽ കയറി ഇരുന്നാൽ മതിയാരുന്നു. മനസ്സിൽ എന്തോ ഒരു പേടി. ആ കൊച്ച് അന്നു പറഞ്ഞു തന്നതു മാത്രമേ ഓർമ്മയുള്ളൂ. കേട്ടത് തെറ്റിയാണെങ്കിൽ വഴിതെറ്റി എവിടെങ്കിലും ചെല്ലും. ആ.. സാരമില്ല, ബസ്റ്റോപ്പിലും വീട്ടിലും ഇരുന്നു രണ്ടു മണിക്കൂർ കളയുന്നതിലും ഭേദം വഴിചോദിച്ചു വീട്ടിൽ എത്തുന്നതാ. ധൈര്യം സംഭരിച്ച് ഞാൻ നടന്നു.
ജങ്ഷന് സമീപം കുറെ വീടുകൾ ഉണ്ട്. ഉള്ളിലേക്ക് പോകുമ്പോൾ ഒന്നോ രണ്ടോ വീടുകൾ അവിടവിടായി മാത്രം കണ്ടു. വലിയ ഒരു വളവു വന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, ഇടതൂർന്നും ഇടയ്ക്ക് ഇലകൾ പൊഴിഞ്ഞുമൊക്കെ പല ഉയരങ്ങളിൽ പല ഉടമസ്ഥരുടെ തോട്ടങ്ങൾ. ഓരോന്നിലും ഷീറ്റടിക്കുന്ന ഷെഡുകൾ കാണാം. റബ്ബർമരങ്ങൾ വെട്ടി മാറ്റിയ പറമ്പുകളിൽ കപ്പയും മറ്റും നട്ടിരിക്കുന്നു. ഇടയ്ക്കിടെ നല്ല ചൂട് കാറ്റ് വരുന്നുണ്ട്.
ആ റോഡ് മൂന്നു ചെറിയ റോഡുകൾ ചേരുന്ന ഒരിടത്തെത്തി. കടകളോ വീടുകളോ അവിടെങ്ങുമില്ല. ഒരു ചെറിയ കുരിശുപള്ളി മാത്രമുണ്ട്. അതിനോട് ചേർന്ന് താഴോട്ട് ഒരു റോഡ് പോകുന്നുണ്ട്. ആ കൊച്ചു പറഞ്ഞത് വച്ച് അതിലെയാണ് പോകേണ്ടത്. ഇത്ര നേരം നല്ല വെയിലാരുന്നു, മുന്നോട്ട് നോക്കുമ്പോൾ റബ്ബർ മരങ്ങൾ റോഡിലേക്ക് അങ്ങോട്ടുമിങ്ങോട്ടും കുമ്പിട്ടു നിൽക്കുന്നു. ഇരുണ്ട വഴിയും റോഡിനു നടുവിൽ ഞാനും! ഇതുവരെ ബാഗൊക്കെ അലസമായി ആട്ടി നടന്നിരുന്ന ഞാൻ അതെടുത്തു തോളത്ത് തൂക്കി. “ഒരിറക്കം പിന്നെ ഒരു കയറ്റം.. പിന്നെ വീടെത്താറായി !” മനസ്സിൽ മുന്നോട്ടുള്ള യാത്ര പറ്റാവുന്നത്ര ലഘൂകരിച്ചു. ചുറ്റിനും ഒന്നുകൂടെ നോക്കി. ഒരൊറ്റ മനുഷ്യക്കുഞ്ഞില്ല, ഒരു പൂച്ചയോ പട്ടിയോ പശുവോ ആടോ ഇല്ല.
ഒറ്റയോട്ടം.
എനിക്കറിയില്ല, റോഡിൽ നോക്കി ഓടണോ.. മുന്നോട്ടു നോക്കണോ ചുറ്റിനും നോക്കണോ.. ഇറക്കം പകുതി ഓടിയപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. പിന്നെയൊരു നിമിഷം ഞാൻ നിന്നു.
എന്തൊരു മണ്ടിയാണ്, ശ്ശെ.. തനിയെ ഒരു കൂട്ടുമില്ലാതെ ഇതുപോലുള്ള വഴികളിൽക്കൂടെ അമ്പലത്തിലും കാവിലും സ്കൂളിലും ഗീതാക്ലാസിലും പോവാറുണ്ട്. എവിടെയും ഇങ്ങനെ ഓടാറില്ല. പകരം ഞാൻ വളരെ ആസ്വദിച്ചാണ് നടന്നു പോവുക. വഴികളിൽ ഇരുവശവും നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും അതിന്മേൽ ഒട്ടിച്ചുവയ്ക്കുന്ന പോസ്റ്ററുകൾ വരെ എനിക്ക് മനഃപാഠമാണ്. ഒക്കെ പോട്ടെ.. ഒരു ദിവസം അനിയത്തിയോട് ബെറ്റ് വച്ച്, സ്‌കൂളിൽ പോണ വഴിയുള്ള പാടം, അമ്പലമുറ്റം , കവലവരെയുള്ള അടുത്ത വഴി പിന്നെ അവിടുന്ന് എന്റെ ക്ലാസിൽ പഠിക്കുന്ന അനു ജോർജിന്റെ വീടുവരെയുള്ള വഴികൾ കണ്ണടച്ച് നടന്നിട്ടുണ്ട്. ഇതേ വഴികളിൽ കൂടെ അച്ഛന്റെ സ്‌കൂട്ടറിൽ പോയാലും കണ്ണടച്ചിരുന്നാൽ എനിക്ക് കൃത്യമായി പറയാൻ പറ്റും ഏതു വീടാണ് ഇടതു വശത്തു, ഏതു വളവാണ് അപ്പോൾ കഴിഞ്ഞത് എന്നൊക്കെ.
ഇങ്ങനുള്ള എന്റെ ധൈര്യം എവിടെപ്പോയി ! “ഓടരുത്. പതുക്കെ നടക്ക് !” സ്വയം ശാസിച്ചു.
സമയം രാത്രിയായ പോലെ. മുന്നോട്ട് നോക്കിയാൽ ഒരുവലിയ കയറ്റം കാണാം. കയറ്റം കഴിഞ്ഞപ്പോൾ തുറസ്സായ പ്രദേശത്തെത്തി, കുറേ സ്ഥലത്തു കൈതത്തോട്ടം. അവിടെ രണ്ടു പേർ നിന്നു പണിയെടുക്കുന്നു. എന്റെ സ്ഥിരം വേഗത്തിൽത്തന്നെ ഞാൻ മുന്നോട്ട് നടന്നു.
വലതുവശത്തായി ഒരു ചെറിയ വീടു കാണാം. കുറച്ചു ഭാഗം മാത്രം ഓട്, മുന്നോട്ടു ഷീറ്റ്, പിൻഭാഗത്ത് ഓല മേഞ്ഞിരിക്കുന്നു. മുൻവശത്തെ വരാന്തയിൽ വളരെ പ്രായമുള്ള ഒരപ്പൂപ്പൻ തോർത്തുമുണ്ടുകൊണ്ടു വീശിക്കൊണ്ടിരിക്കുന്നു. അപ്പൂപ്പനേപ്പോലെ തന്നെ ആ വീടും തനിച്ചാണ്. അടുത്തെങ്ങും ആരുമില്ല. ബസ് പോകാത്ത വഴിയായതുകൊണ്ട് ഞാൻ നടന്നു വന്ന ദൂരമത്രയും പോണം വണ്ടി കിട്ടാൻ. വീടിനോടടുത്തു ചെന്നപ്പോൾ അതിന്റെ ഒരു വശത്തുനിന്ന് ഒരാൾ ആവിപറക്കുന്ന ചെമ്പിൽ എന്തോ വരാന്തയുടെ താഴെയുള്ള പടിയിൽ കൊണ്ടുവച്ചു. മകനായിരിക്കും. ഞാൻ അവരെത്തന്നെ നോക്കി നടന്നു.
അപ്പൂപ്പനെ കുറച്ചുകൂടെ മുന്നിലേക്കിരുത്തി അയാൾ വരാന്തയിലേക്ക് കയറി, ഉത്തരത്തിൽ എന്തോ കൈകൊണ്ടു തപ്പുന്നു. ഞാനപ്പോൾ വീടിനു മുന്നിലെത്തി, കൈലിയും മുഷിഞ്ഞ ബനിയനും ഇട്ട ആളെ അപ്പോഴാണ് ശരിക്കും കണ്ടത്.
പൊക്കമുണ്ടെന്നേയുള്ളൂ,പൊടിമീശക്കാരൻ. ഒരു നിമിഷം എന്റെ കണ്ണുകൾ വിടർന്നു.
മലയാളം സെക്കൻഡ് ക്ലാസിൽ രണ്ടു ഡിവിഷനിലുള്ള കുട്ടികൾ ഒരുമിച്ചാണ് ഇരിക്കുക. ഞങ്ങളുടെ ക്ലാസിലേക്കു മൂന്നു ബെഞ്ചുകളിലായി പത്തുകുട്ടികൾ വരും, ആഴ്ചയിൽ രണ്ടു പീരീഡുകൾ.
റോയ്. അയാളുടെ പേരതാണ്. അറ്റൻഡൻസ് എടുക്കുമ്പോൾ ശ്രീദേവി ടീച്ചർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഫസ്റ്റ് ബെഞ്ചിൽ ഒരറ്റത്താണ് എന്റെ സ്ഥിരം സീറ്റ്. ദേവി ടീച്ചറാണ് ആൺപെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തിയിരുന്നത്. എങ്കിലും നാട്ടുമ്പുറത്തുള്ള പെൺകുട്ടികൾക്ക് അനാവശ്യമായ ചമ്മലാണ് എന്തിനും ഏതിനും.
റോയ് എന്നെ കണ്ടു. മുഷിഞ്ഞ വേഷത്തിൽ നിൽക്കുന്നതുകൊണ്ടോ എന്തോ, അയാളുടെ മുഖത്ത് വല്ലായ്മ്മ. പുറത്തേക്കു വരാനിരുന്ന ചിരി ഞാൻ പതുക്കെ നിയന്ത്രിച്ചു. നിൽക്കാനോ മിണ്ടാനോ ഒന്നും തോന്നിയില്ല. വീടു കടന്ന് ഞാൻ മുന്നോട്ട് നീങ്ങി. ഇടയ്ക്കു തിരിഞ്ഞുനോക്കിയപ്പോൾ റോയ് മുട്ടുകുത്തിയിരുന്ന് അപ്പൂപ്പന്റെ കാലിനു ചൂട് പിടിച്ചു കൊടുക്കുന്നത് കണ്ടു.
“വീട്ടിക്കൊള്ളാവുന്ന നല്ല കൊച്ച് !” അമ്മ കൂടൊണ്ടാരുന്നെങ്കിൽ പറഞ്ഞേനെ.
രണ്ടു വളവുകൾ കഴിഞ്ഞപ്പോൾ മറ്റു വീടുകൾ കാണാനായി. മുന്നോട്ട് പോകുന്തോറും കണ്ടുപരിചയമുള്ള രണ്ടു പേർ എതിരേ വന്നു.
“മോളെന്താ തനിച്ചു വരുന്നേ. ഇതിലേ എവിടെ പോയിട്ട് വരുവാ.” അതിലൊരാൾ ചോദിച്ചു.
“കുരിശുപള്ളിടെ അടുത്താ ടൂഷൻ ക്ലാസ്സ്.” ഞാൻ ധൃതികൂട്ടി നടന്നു.
പിന്നെയങ്ങോട്ട് താഴേക്കു നോക്കിയപ്പോൾ പരിചയമുള്ള വീടുകൾ കണ്ടു. അമ്മ തിരുവാതിര പഠിക്കാൻ പോകുന്ന ലീലാമണിയമ്മയുടെ വീട്, ശങ്കരൻ വല്യച്ഛന്റെ വീട്, കുട്ടിയമ്മാവന്റെ പറമ്പ്, അടുത്തത് അമ്മവീട്.. അതായത് ഞങ്ങൾ ഇപ്പൊ താമസിക്കുന്ന വീട്.
ഞാൻ തിരിഞ്ഞു നിന്നു ഇത്രയും നടന്ന വഴിയെ നോക്കി ചിരിച്ചു. അടുത്ത പ്രശ്നം അമ്മ കാണാതെ വീടിന്റെ പിന്നാമ്പുറത്തു കൂടെ ഇറങ്ങി വീട്ടിൽ കയറണം. ഏഴോ എട്ടോ തൊടികളുണ്ട്, അടുക്കടുക്കായി ഞാൻ നിൽക്കുന്ന റോഡ് വരെ. റബ്ബർ വെട്ടുന്ന ജോയിച്ചനും ചിന്നമ്മയും ഓരോ കയ്യാലയിൽ നിന്ന് പുറത്തേക്കു നിൽക്കുന്ന കരിങ്കൽ പടികളിൽ ചവിട്ടി ചാടിയാണ് താഴോട്ടിറങ്ങുന്നത്. ഞാൻ അമ്മാവന്റെ കൂടെ ഒന്നുരണ്ടു തവണ കുരുമുളക് പറിക്കുന്നത് കാണാൻ മുകളിലേക്ക് വന്നതല്ലാതെ പടികൾ എവിടെയാണെന്നോ ഏതെങ്കിലും കല്ല് ഇളകി നിക്കുന്നുണ്ടെന്നോ ഒന്നുമറിയില്ല.
കാലിലും കൈയിലുമൊക്കെ ചില പോറലുകൾ ഒക്കെ വരുത്തി ഒരുവിധം താഴെയെത്തി. ഭാഗ്യത്തിന് അമ്മ അനിയത്തിയുടെ പിറകേ ഒരു പ്ളേറ്റിൽ ദോശയും ചമ്മന്തിയുമായി ഓട്ടമാണ്. വീടിന്റെ ഒരു വശത്തുപോയി ഒളിഞ്ഞുനോക്കിയപ്പോൾ മറുവശത്തൂന്ന് അമ്മാളു (അനിയത്തി) കലപില ശബ്ദം വരുത്തിക്കൊണ്ട് അകത്തേക്കോടുന്നത് കണ്ടു. അവളെ ചീത്ത പറഞ്ഞോണ്ട് അമ്മ പുറകെയും.
തക്കം നോക്കി ഞാൻ പതുക്കെ വീട്ടിനകത്തോട്ട്!
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പല കാര്യങ്ങൾ മനസ്സിൽ വന്നു. എന്റെ പേടി. ഓട്ടം. വെളിച്ചം. റോയ്. അപ്പൂപ്പൻ. പുതിയ വഴി.
സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് .
ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല .
എന്തിന് പുറത്തേക്കു വന്നു ?
ബാൽക്കണിയിലോ താഴെ ഗാർഡനിലോ അടുക്കളയിലോ അതുമല്ലെങ്കിൽ പൂജാമുറിയിലോ തീരേണ്ട അസ്വസ്ഥത മാത്രമല്ലേയുള്ളൂ ?
ആളുകൾക്കിടയിലൂടെ മുഷിഞ്ഞ വേഷത്തിൽ , അന്യനാട്ടിൽ അലഞ്ഞുതിരിയേണ്ട കാര്യമുണ്ടോ ?
ഇന്നൊരുപക്ഷേ ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ .
***
അച്ഛന്റെ മൂത്ത സഹോദരൻ രാമകൃഷ്ണൻ ശിവഭക്തനാണ് . മുറിയിൽ നിറയെ ഓരോ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള ചെറിയ ശിവലിംഗങ്ങളും ഫോട്ടോഫ്രയിമുകളൂം രുദ്രാക്ഷമാലകളുമാണ് . ആ മുറിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ വിഭൂതിയുടെ ഗന്ധം ഒരേസമയം എന്നെ എല്ലാദിശകളിൽ നിന്നും വിളിക്കും . ജനാല തുറന്നിട്ടിരിക്കുന്ന ദിവസങ്ങളിൽ പിൻവശത്തെ തൊടിയിൽ നിന്നും നിർത്താതെയുള്ള കാറ്റും കിളികളുടെ ചിലപ്പുമുണ്ടാകും . പിന്നിലെ തൊടിയും വലിയ പറമ്പും കഴിഞ്ഞാൽ ഒരു പുഴയുണ്ട് . പണ്ടേതോ കുടുംബക്കാർ ദൂരെ ആറ്റിൽ നിന്നും ഒരു കൈവഴിയുണ്ടാക്കിയതാണ് . രണ്ട് പേമാരി കഴിഞ്ഞപ്പോഴേക്കും അതൊരു തോടായി , പിന്നെ വലിയ പുഴയായി . ഇരുവശങ്ങളിലുമുള്ള സ്ഥലം ഒരോ മഴക്കാലം കഴിയുന്തോറും പുഴയെടുത്തുകൊണ്ടിരിക്കുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ വെള്ളപ്പൊക്കസമയത്ത് എന്റെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് കുട്ടികൾ അതേ പുഴയിൽ മുങ്ങിപ്പോയിട്ടുണ്ട് . ഒരാളെ മുങ്ങിയെടുത്തത് വല്യച്ഛൻ തന്നെയാണ് .
ദൂരെ വയനാട്ടിൽ വല്യച്ഛന് കുടുംബമുണ്ട് . ഭാര്യയും ഒരു മകളും . മകളുണ്ടായി രണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ തറവാട്ടിൽ താമസിച്ചിരുന്ന ഞങ്ങളോടൊപ്പം കൂടിയതാണ് . പേരമ്മയെ ഞാൻ കണ്ടിട്ടില്ല . പക്ഷേ മകൾ ലക്ഷ്മിയോടൊപ്പം വല്യച്ഛനുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അലമാരയ്ക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട് .
എന്നേക്കാൾ ഒരുപാട് ഭംഗിയുണ്ട് അവൾക്ക് . നിറയെ മുടിയുണ്ടെന്നും കേട്ടിട്ടുണ്ട് . ഓരോ തവണ വയനാട്ടിലേയ്ക്കു പോവുമ്പോഴും അമ്മ ടൗണിൽ പോയി അവൾക്കായി ഒരു ജോഡി ഡ്രസ്സ് എടുത്തുകൊണ്ട് വരും . പിന്നെപ്പിന്നെയത് തയ്ച്ചിടാനുള്ള തുണികളായി മാറി . പിന്നെ വർഷങ്ങൾ പോകെ ആഭരണങ്ങളൂം പുസ്തകങ്ങളും ഹാൻഡ് ബാഗുകളുമൊക്കെയായി
വല്യച്ഛൻ വയനാട്ടിൽ പോയിനിൽക്കുന്ന ദിവസങ്ങൾ വീട്ടിലെനിക്ക് വല്യതൃപ്തിയില്ലാത്തവയാണ് . എന്തിനും ഏതിനും എന്റെ കാര്യങ്ങൾ നോക്കാനും എന്റെ താളത്തിനു തുള്ളാനും എന്റെ ഭാഗം പറയാനും വല്യച്ഛൻ മാത്രമേയുള്ളൂ . സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും അപ്പുറത്തു താമസിക്കുന്ന ചിറ്റയും മക്കളും ഉമ്മറത്തുണ്ടാവും . വല്യച്ചന്റെ മുറിയുടെ സാക്ഷ തുറക്കാൻ ഇത്തിരി പാടാണ് . ആ മുറിയുടെ ഗന്ധവും , അതിനുള്ളിലെ ഇരുട്ടും വെളിച്ചവും വേറെയാണ് . പലകപാകിയ കട്ടിലിൽ പായയും അതിനു മുകളിൽ ഒരു കോസഡിയും വിരിപ്പും . വിരലിലെണ്ണാവുന്ന ഷർട്ടുകളും മുണ്ടുകളൂം രണ്ടുതോർത്തുകളും മാത്രെയുള്ളൂ അലമാരയിൽ . പഴയരണ്ട് പത്രക്കടലാസ്സുകൾക്കിടയിൽ വല്യച്ഛനും മകളുമുള്ള പഴയ ഫോട്ടൊ .
ഓരോ വർഷം കഴിയുമ്പോഴും വീട്ടിൽ പല മാറ്റങ്ങളും വന്നു . വല്യച്ഛന്റെ മുറി ഇപ്പൊഴും പഴയപോലെതന്നെ . ഒരു പുതിയ വിരിപ്പോ തലയിണയോ കർട്ടണോ കസേരയോ ഒന്നുമില്ല .
പ്രീഡിഗ്രിക്കു പഠിച്ചിരുന്ന രണ്ടു വർഷങ്ങളിലും ഞാൻ വേറേയേതോ ലോകത്തായിരുന്നു . ഒരു മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര , പുതിയ പരിസരങ്ങളും കോളേജും സഹപാഠികളും മോഡേൺ വസ്ത്രങ്ങളും പിന്നെ ഇടയ്ക്കിടെയുള്ള പ്രണയലേഖനങ്ങളും പരിഭവങ്ങളും ..
അവസാനവർഷപ്പരീക്ഷ കഴിഞ്ഞുള്ള അവധി അതിനേക്കാൾ തിരക്കുപിടിച്ചതായിരുന്നു . പൂണെയിലുള്ള കോളേജിൽ അഡ്മിഷനു ശ്രമിച്ചുകൊണ്ടിരിക്കേ കുറേനാൾ പനിപിടിച്ചു കിടന്നു . വഴിപാടുകൾ കഴിച്ചും എനിക്കുവേണ്ടി പാചകം ചെയ്തും ബാക്കിയുള്ള സമയം എന്റടുത്തുവന്നിരുന്ന് പൂണേ നഗരത്തേപ്പറ്റിയും കോളേജിനേപറ്റിയും സംസാരിച്ചും വല്യച്ഛൻ ദിവസങ്ങൾ നീക്കി . എനിക്കുള്ള പെട്ടികളും ബാഗുമൊക്കെ അടുക്കിത്തന്ന് യാത്രയാക്കാൻ ബസ്സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു . എന്റെയച്ഛനുമമ്മയും കോളേജുഹോസ്റ്റൽ വരെ വന്നിട്ട്പോലും , പോകാൻ നേരത്ത് വിഷമിച്ചതായി എനിക്കു തോന്നിയില്ല .
വീട്ടിൽ നിന്നും വന്നിരുന്ന കത്തുകളിൽ , ഇല്ലാന്റിന്റെ അവസാനതാൾ വല്യച്ഛന്റെയാണ് . സപ്താഹങ്ങളും , കഥകളിയും, കൃഷിയും , പശുവിന്റെ പേറും , ഉത്സവങ്ങളുമൊക്കെത്തന്നെ വിശേഷങ്ങൾ .
ഞാൻ അവസാനവർഷ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ലക്ഷ്മിയുടെ വിവാഹം . വയനാട്ടിൽ നിന്നുതന്നെ ചെറുക്കൻ , അധ്യാപകൻ . വിവാഹക്കുറിയടിച്ചിട്ടാണ് പേരമ്മ വല്യച്ഛനെ വിവരമറിയിച്ചത് . നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നേർപകുതി മകളുടെ പേരിലാക്കി അതിന്റെ ആധാരവും ഒരുപിടി സ്വർണ്ണാഭരണങ്ങളുമൊക്കെയായിട്ടാണ് വല്യച്ഛൻ വിവാഹത്തിനുപോയത് . കൂടെ ക്ഷണിക്കപ്പെടാതെ എന്റെ മാതാപിതാക്കളും .
വിവാഹപ്പന്തലിൽ അമ്മയ്ക്കുമാത്രം ദക്ഷിണകൊടുത്ത് ലഷ്മി അനുഗ്രഹം വാങ്ങി . കൈപിടിച്ചുകൊടുത്തത് അമ്മാവൻ . ഒന്നും പറയാതെ കൊണ്ടുവന്നതൊക്കെയും മകളുടെ കൈയ്യിലേൽപ്പിച്ച് തലയിൽതൊട്ട് അനുഗ്രഹവും കൊടുത്ത് വല്യച്ഛൻ തിരികെവന്നു . അന്നത്തെ സംഭവവികാസങ്ങളൊക്കെയും സൂക്ഷ്മമായി വിവരിച്ചുകൊണ്ട് അമ്മയുടെ കത്തുണ്ടായിരുന്നു . അതിൽ വല്യച്ഛനെഴുതിയില്ല , സ്വാഭാവികം !
ഡിഗ്രികഴിഞ്ഞ് അധികം താമസിയാതെ എനിക്കു ജോലികിട്ടി. ബോംബെയിൽ . ജോലിചെയ്യുന്നതിനൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയെടുക്കാനും ഞാൻ സമയം കണ്ടെത്തി . വീട്ടിൽ ഫോൺകണക്ഷൻ കിട്ടിയതോടെ അമ്മയുടെ എഴുത്തുകൾ നിന്നു . വല്യച്ഛൻ പക്ഷേ പതിവുപോലെ ഇല്ലാന്റിന്റെ ഒരു താളിൽ മാത്രമായി എഴുതിക്കൊണ്ടേയിരുന്നു . എന്റെ മറുപടി താമസിച്ചാലും വന്നില്ലെങ്കിലും , മാസത്തിലൊരിക്കൽ എനിക്കുവേണ്ടി പഴയ കൈപ്പടയിൽ , നാടും നാട്ടുകാരും പാടവും പശുക്കളൂം അമ്പലവും ആൽത്തറയുമെല്ലാം ബോംബെവരെയെത്തിക്കൊണ്ടിരുന്നു .
പിറ്റേ ദിവസം ഞാൻ ടൗണിൽ നിന്നും എല്ലാവർക്കും രണ്ടുജോഡി ഡ്രസ്സുവീതമെത്തുവന്നു . ആരെന്തുകൊടുത്താലും വാങ്ങാത്ത വല്യച്ഛൻ ഒരുമടിയും കൂടാതെയതുവാങ്ങി അന്നുതന്നെ തുന്നാൻ കൊണ്ടുക്കൊടുത്തു .
അവധികഴിഞ്ഞുപോകുന്നതിന്റെയന്നു രാവിലെ എന്റെയടുത്ത് വന്നിരുന്നു .
“മോളേ ഇന്നിനി സമയമുണ്ടാകുമോയെന്നറിയില്ലാ ..”
“എന്താ വല്യച്ഛാ ..”
“കവലവരേയൊന്ന് വരാമൊ വല്യച്ഛന്റെ കൂടെ ?”
“വരാല്ലോ , എന്തേ.. ?”
“പുതിയൊരു സ്റ്റുഡിയോ തുറന്നിട്ടുണ്ട് . നമ്മുക്കൊരു ഫോട്ടൊ എടുക്കണം . ഞാനും മോളും”
“ പിന്നെന്താ .. ഞാനിപ്പൊ റെഡിയായിവരാം ..”
ഞാൻ വാങ്ങിക്കൊടുത്ത പുതിയ ഷർട്ടും മുണ്ടുമുടുത്ത് എണ്ണമയമുള്ള നരകയറിയ ചുരുണ്ടമുടി നന്നായി ചീവിവച്ച് , ഇടയ്ക്കിടെമാത്രം ഉപയോഗിക്കുന്ന കണ്ണടയുംധരിച്ച് വല്യച്ഛൻ പോർട്ടിക്കൊവിൽ എന്നെയും നോക്കീരുപ്പുണ്ടായിരുന്നു .
“മോൾക്കിപ്പം എന്നെക്കാളും പൊക്കമായി . ഈ വീട്ടിൽ എറ്റവും മിടുക്കി നീയാണ് . എന്നും അങ്ങനെതന്നിരിക്കട്ടേ . പക്ഷേ വല്യച്ഛനു വയസ്സായി . ഇപ്പൊഴാന്നു വച്ചാൽ എനിക്കു നിന്നേംകൊണ്ട് സ്റ്റുഡിയോവരെ നടന്നു പോവാം , നാളെയൊരിക്കൽ അതിനുപറ്റിയില്ലെങ്കിലോ കുട്ടീ”
“ അതൊക്കെ വെറുതേ .. എറ്റവും മിടുക്കി വല്യച്ഛന്റെ മോളുതന്നെയാ . പഠിപ്പിലും സൗന്ദര്യത്തിലുമൊക്കെ ലക്ഷ്മിക്കുതന്നെയാ മാർക്കു കൂടുതൽ . എന്റെ അമ്മ വരെ അങ്ങനെയാ പറയുന്നേ.”
ഗേറ്റിലേക്കു നടക്കുമ്പോൾ വല്യച്ഛൻ പറഞ്ഞൂ .. “ ലക്ഷ്മിയേ ഞാനല്ല വളർത്തിയത് . അവളുടെ അമ്മയ്ക്ക് എനിക്കൊപ്പം പറ്റില്ലായെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ , ആറുമാസത്തിലൊരിക്കൽ എന്റെ കുഞ്ഞിനോടൊപ്പം കുറച്ചു ദിവസം . അതേ ഞാൻ ചോദിച്ചൊള്ളൂ .”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .
സ്റ്റുഡിയോയിൽ ചെന്ന് ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം കൊടുക്കുന്നത് കേട്ടു .
“ഞാൻ ഈ കസേരയിൽ ഇരുന്നോളാം . മോളിവിടെ നിന്നോട്ടെ”
***
ഞാൻ കമ്പനികൾ മാറിമാറി ജോലിചെയ്തു . കൂടുതൽ ശമ്പളം , നല്ല വീടുകൾ , സമ്പാദ്യം, സുഹ്രുത്തുക്കൾ , ബന്ധങ്ങൾ ..
***
രണ്ട് വർഷം മുന്നേ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങുന്നതിന്റന്ന് രാവിലെ .. വല്യച്ഛൻ ഉറങ്ങിയെഴുന്നേറ്റില്ല .
ഡൽഹിയിൽ കോൺഫറൻസ് ഹാളിൽ നിന്നും എയർപോർട്ട് , അവിടെനിന്നും ആറേഴു മണിക്കൂർ നാട്ടിലേക്ക് .
അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട് .
ഞാൻ വീടിനുള്ളിലേക്ക് നടന്നു .
എന്റെ പിന്നാലെ ആരൊക്കെയോ പിറുപിറുക്കുന്നുണ്ട് .
“വളർത്തിവലുതാക്കിയത് രാമകൃഷ്ണദ്ദേഹമല്ലിയോ”
“അങ്ങേർക്ക് ഒരു മകളില്ലെ ..”
“ആ എന്തൊക്കെപ്പറഞ്ഞാലും സ്വന്തം അച്ഛനല്ലെ . വന്നൊന്ന്കാണേണ്ടതാണ് .”
“ശ്ശൊ ഇന്നലെ സന്ധ്യക്കുകൂടെ ഞാൻ കണ്ടതാണേ ..”
പിൻവശത്തെ വല്ല്യച്ഛന്റെ മുറിക്കുമുന്നിൽ നിൽക്കുമ്പോൾ എന്റെ ഉയരം കുറഞ്ഞുതുടങ്ങിയപോലേ .. ചെറുതിലേ ചാടിച്ചാടി കഷ്ടപ്പെട്ടാണ് സാക്ഷ നീക്കിയിരുന്നത് .
വാതിൽ തുറന്നപ്പൊഴേക്കും മരണത്തിന്റെ വീർപ്പുമുട്ടിക്കുന്ന മണം മാറിപ്പോയി .
ശിവന്റെ നടയ്ക്കൽ നിന്നെടുക്കുന്ന വിഭൂതി..
മുറിയിൽ എല്ലാം അതേപോലെ . ഒന്നു മാത്രം പുതിയത് . അന്നെടുത്ത എന്റെം വല്യച്ഛന്റെം ഫോട്ടൊ ഫ്രൈയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്നു .
ഞാൻ തളർന്നിരുന്നു . ഒരേയിരുപ്പ് . ദഹിപ്പിക്കാനെടുക്കും നേരം അമ്മ വന്നു വിളിച്ചു .
അവിടുന്നനങ്ങാൻ തോന്നുന്നില്ല .
അന്നുരാത്രി വളരെവൈകി ആളുകളൊക്കെ പോയതിനുശേഷം അമ്മ മുറിയിലേക്കു വന്നു ,കൂടെ വേറെയൊരാളും .
“മോളേ .. ഇത് .. ഇതാണ് ലക്ഷ്മി ..”
കഞ്ഞിയെടുത്തുവയ്ക്കാമെന്ന് പറഞ്ഞ് അമ്മ പോയി .
ഇരുണ്ട മഞ്ഞവെളിച്ചത്തിൽ ആദ്യമായിട്ട് എന്റെ വല്യച്ഛന്റെ മകളെക്കണ്ടൂ . നീണ്ടചുരുളന്മുടി പിന്നിയിട്ടിരിക്കുന്നു . യാത്രാക്ഷീണമുണ്ടായിരുന്നിട്ടും ആ മുഖത്തെ തേജസ്സ് വ്യക്തമായിക്കാണാം .
“അച്ഛൻ നിറയെപ്പറഞ്ഞു കേട്ടിട്ടുണ്ട് ..” ലക്ഷ്മിയെന്നോട് പറഞ്ഞു .
ഞാൻ മൂളി . പിന്നീട് കുറെ നേരം മുറിയുടെ കോണുകളിലൊക്കെ നോക്കി മിണ്ടാതിരുന്നു . കുറച്ചുകഴിഞ്ഞപ്പൊൾ ഭർത്താവായിരിക്കണം , ഒരാൾ വന്നുവിളിച്ചു . ലക്ഷ്മിചെന്നു സംസാരിച്ച് തിരികെ എന്റെയടുത്ത് വന്നു .
“ഞാനിറങ്ങട്ടേ .. വന്ന വണ്ടിയിൽത്തന്നെ തിരിച്ചുപോണം , മൂത്തയാൾക്ക് നാളെ പരീക്ഷയാണ് .”
അലമാര തുറന്ന് കടലാസ്സുഷീറ്റുകൾക്കിടയിലുള്ള പഴയ ഫോട്ടോയെടുത്ത് ഞാൻ ലക്ഷ്മിക്കു നീട്ടി .
കുട്ടിയുടുപ്പിട്ടിരിക്കുന്ന മകളും വല്യച്ഛനും .
അവരു പോകാൻ കാത്തുനിൽക്കാതെ ഞാൻ വാതിലടച്ചു കിടന്നു .
കണ്ണുകൾക്ക് ചന്ദ്രനിലെ ഗർത്തങ്ങളുടെ ആഴം.. മുടികൾ എപ്പോഴും ഏതോ പാട്ടിനൊപ്പം ആടുന്നപോലെ .. ചിരിക്കുമ്പോൾ ഒട്ടിയവയറും വരണ്ടചുണ്ടുകളും തമ്മിൽ സ്വകാര്യം പറയുമായിരിക്കും . എനിക്ക് തോന്നി നിങ്ങൾക്ക് എന്തോ മാരകമായ അസുഖമാണ് , ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ നിന്നും പോന്നതാണെന്ന് .
എന്നിട്ട് ..
കുറേ നാളുകൾ കഴിഞ്ഞു നാട്ടിലെത്തി ഏതെങ്കിലും പഴയ പത്രത്തുണ്ടിൽ ചരമകോളത്തിൽ കണ്ടേക്കും എന്നുവരെ തോന്നി.
പിന്നെ ..?
പിന്നെ.. നമ്മൾ മിണ്ടിയില്ലേ. എന്താരുന്നു കാരണം .. ആഹ് ! പുസ്തകവും പെൻസിലുമൊക്കെ എടുക്കാൻ ഞാൻ എണീറ്റു. ഉറങ്ങിയപോലെ തോന്നിയതുകൊണ്ട് ഉണർത്തണ്ടാന്നുകരുതി ഞാൻ അടുത്ത് സെർവ് ചെയ്തുകൊണ്ടിരുന്ന കാബിൻ ക്രൂ പെൺകുട്ടിയെ വിളിച്ചു . എന്റെ ഹാൻഡ്ബാഗ് കൈമാറിക്കഴിഞ്ഞ് അവളുടനെ നിങ്ങളെ സ്വാതന്ത്ര്യപൂർവ്വം തട്ടി.
ഐറീൻ..
ഓർമ്മയില്ല. വളരെ അടുത്ത സുഹൃത്താണെന്ന് തോന്നി. ജോലിയുള്ളതുകൊണ്ട് അവൾ പെട്ടെന്ന് പോയി, പിന്നെ ഇടയ്ക്കിടെ പ്രത്യേകം കോഫിയും മറ്റും കൊണ്ടുവരുന്നതും കണ്ടു. രാത്രിയിൽ പുറത്തേക്കുനോക്കാൻ ഒന്നുമില്ല , ചുറ്റിനുമുള്ളവർ സുഖമായുറങ്ങുന്നു . ഞാൻ അതുമിതും കുത്തിക്കുറിച്ചും വായിച്ചും അങ്ങനിരുന്നു. ഏറിയാൽ നാലോ അഞ്ചോ റീഡിങ് ലൈറ്റുകൾ. അരണ്ട വെളിച്ചത്തിൽ വിമാനം. അടുത്തുള്ള പഞ്ചാബികുടുംബത്തിൽ ഒരു കൈക്കുഞ്ഞുണ്ട് . അമ്മയോ അമ്മൂമ്മയോ കൈമാറിഎടുക്കുമ്പോൾ മാത്രം അതിത്തിരി തേങ്ങികരഞ്ഞു . മുപ്പത്തിയാറ് മണിക്കൂറുകൾ കഴിഞ്ഞാൽ അങ്ങോട്ടുള്ള ഒരു മാസം എന്തൊക്കെ ചെയ്യണം, എവിടൊക്കെ പോണം..ഓരോ ചോദ്യങ്ങൾക്കുള്ള മറുപടികൾ, ഒഴികഴിവുകൾ എല്ലാം മനസ്സിൽകണ്ടു.
“someone here needs a lullaby I guess” അതാണ് നിങ്ങൾ ആദ്യം എന്നോട് പറഞ്ഞത് . തിരിഞ്ഞു നോക്കിയപ്പോൾ പാതിമയക്കത്തിൽ എന്നെത്തന്നെ തുറിച്ച് നോക്കി..(ഇയാൾ ഇത്രനേരം ഉറക്കമാരുന്നോ അതോ.. )
“Coffee ?”അടുത്ത ചോദ്യം .
വേണ്ടാന്നു പറഞ്ഞു .
മലയാളിയാ പേടിക്കണ്ടാന്ന് !
അതെനിക്ക് തീരെ പിടിച്ചില്ല.
“നിങ്ങൾ ആരായാലും ഞാനെന്തിനാ പേടിക്കുന്നേ ?”
“I thought you are alone and flying for the first time.. “
“എങ്ങിനെ തോന്നി ..?”
എന്നെതന്നെ നോക്കി കൈമലർത്തി , “I just thought so.. apologies”
പിന്നിയിട്ട മുടിയും പൊട്ടും തേയ്ക്കാത്ത ചുരിദാറും എന്നെ തിരിഞ്ഞുനോക്കി ചിരിച്ചു. ഹും.. നോട്ടവും ചോദ്യങ്ങളും ആദ്യത്തേതല്ലാത്തതുകൊണ്ട് ഒന്നും തോന്നിയില്ല.
“Let me sleep .” പറ്റാവുന്നത്ര ഭവ്യതയിൽ പറഞ്ഞു ഞാൻ റീഡിങ് ലൈറ്റ് കെടുത്തി കണ്ണടച്ചു .
നിങ്ങൾ അപ്പോഴും എന്നെത്തന്നെ നോക്കിയിരുപ്പുണ്ടായിരുന്നു അല്ലേ..
അതെ.
ഉറക്കം നടിച്ച് ഞാൻ എപ്പോഴോ മയങ്ങി . പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ നിങ്ങൾ അടുത്തില്ല . ഒരു സംസാരം ഒഴിവായല്ലോ എന്നോർത്ത് ആശ്വസിച്ചു . കഴുത്ത് ചെറുതായി പിടിച്ചിട്ടുണ്ട് , ഹാൻഡ് ബാഗിൽ ചെറിയ ബോട്ടിൽ തൈലം കരുതിയിരുന്നു. അതും പിന്നെ ബാത്റൂം കിറ്റുമെടുത്ത് ഞാൻ വാഷ്‌റൂം ഭാഗത്തേക്ക് നടന്നു . അധികമാരും എഴുന്നേറ്റിട്ടില്ല . പ്രതീക്ഷിച്ചപോലെ സുഹൃത്തിനൊപ്പം കോഫി കൈയിൽ പിടിച്ചു ഒരു കോണിൽ നിങ്ങൾ നിൽപ്പുണ്ട് . മുഖത്തേക്കുനോക്കാതെ ഞാൻ ഉള്ളിൽ കയറി . നിന്നുതിരിയാനെ സ്ഥലമുള്ളൂ . പ്രാഥമികാവശ്യങ്ങൾ നടത്തി, കഴുത്തിൽ തൈലം തേച്ച് തിരുമ്മിയിട്ട് കുറച്ചു നേരം കണ്ണടച്ച് നിന്നു . കുളിക്കുന്നതിനു പകരം ബോഡിവൈപ്പുകൊണ്ട് ദേഹം മുഴുവൻ ഒരു പരിവർത്തി തുടച്ചു. തൈലത്തിന്റെയും കൂടെ നാരകത്തിന്റെ തുളച്ചുകയറുന്ന മണം കൂടിയായപ്പോൾ ഇനി അതിന്റെ മുകളിൽ പെർഫ്യൂം അടിച്ചു കുളമാക്കണ്ടാന്ന് തോന്നി . വർഷങ്ങൾക്കു മുൻപ് ആദ്യമായി ഇതുപോലൊരു യാത്രയിൽ കൈയ്യിൽ കരുതിയതിന്റെ നാലിലൊന്നു സാമഗ്രികൾ ഇപ്പോഴില്ല . പ്രായം കൂടുമ്പോൾ ക്രീമുകളും സൗന്ദര്യവർധക വസ്തുക്കളും കുറയും മരുന്നുകളും ഓയിന്മെന്റുകളും കൂടും . എല്ലാകൂട്ടവും തിരികെ ബാഗിനുള്ളിലാക്കി ദീർഘശ്വാസത്തിൽ വാതിൽ തുറന്നു. പുറത്താരുമില്ല .കർട്ടൻ നീക്കിയതും ദൂരെ എന്റെ സീറ്റിനോട് ചേർന്ന് ഇരിക്കുന്ന ആളിനെയാണ് തിരഞ്ഞത് . നടുവിലെ നാലു സീറ്റുകളിലായി ഉറങ്ങികിടന്നിരുന്ന പഞ്ചാബികുടുംബത്തിലെ കുഞ്ഞുണർന്ന് കരയുന്നുണ്ട് . അതിനെ കൈയിൽ വാങ്ങി നിങ്ങൾ എന്തൊക്കെയോ പറഞ്ഞും ചിരിച്ചും നിൽക്കുന്നു .
ഇത്തവണയും രക്ഷപെട്ടു . എഴുന്നേൽക്കുമോ അകത്തോട്ട് കയറിയിരുന്നോട്ടെ .. എക്സ്ക്യൂസ്മീ .. ഇതൊന്നും പറയണ്ട . നേരെചെന്ന് സീറ്റിലിരുന്നു . വൈകുന്നേരം വരെ ഇനിയങ്ങോട്ട് ഒരേയിരുപ്പുതന്നെ . പഞ്ചാബിക്കുഞ്ഞു കരച്ചിൽ നിർത്തിയിരുന്നു . അതിനെയുമെടുത്ത് നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . അപ്പുറത്തിരിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ലേയെന്നറിയാൻ ഞാൻ മുന്നോട്ടാഞ്ഞു നോക്കി . അതുകണ്ടിട്ടാവണം ..
“ഞാനും ഇതിന്റെ അപ്പൂപ്പനും കൂടിയാ രാത്രി മൂന്നു തവണ ഡയപ്പർ മാറ്റിയെ . കുഞ്ഞിന്റെ അമ്മയ്ക്ക് വയ്യ.”ഞാൻ ഒന്നും മിണ്ടാതെ നേരെയിരുന്നു .
കുഞ്ഞിനെ നെഞ്ചിൽ കിടത്തി നിങ്ങൾ കണ്ണടച്ചു . വെളുവെളുത്ത കവിളുകൾക്കു മുകളിൽ രണ്ടു കുഞ്ഞികണ്ണുകൾ എന്നെ നോക്കിക്കിടന്നു. ബ്രെക്ഫാസ്റ് വന്നപ്പോഴാണ് നിങ്ങൾ ഉണർന്നത് . കുഞ്ഞിനെ കൈമാറിയിട്ട് മുഖം കഴുകി വന്നു. ഞാൻ വായനയിൽ മുഴുകി . ഇടയ്ക്കിടെ നിങ്ങൾ സീറ്റിൽ നിന്നും എഴുന്നേറ്റ് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു. നോട്ടങ്ങൾ കൂട്ടിമുട്ടാതെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു . അനാവശ്യ ചോദ്യങ്ങൾ എന്തിനാന്നു കരുതി.
ഫ്രാങ്ക്ഫർട്ട് – വിമാനം വൈകുന്നേരം ആറു മണി നാൽപ്പതു മിനിറ്റിനു ലാൻഡ് ചെയ്തു . ഇനി നാളെ രാവിലെ പത്തരയ്ക്കാണ് അടുത്ത ഫ്ലൈറ്റ് . അതുവരെ എയർപോർട്ട് അല്ലെങ്കിൽ എയർലൈൻ അറേഞ്ച് ചെയ്ത ഹോട്ടൽ . രാത്രിയായതുകൊണ്ട് പുറത്ത് കറങ്ങാൻ പോവുന്നില്ല. അല്ലെങ്കിൽത്തന്നെ എന്റെ കൈയിൽ അവിടുത്തേക്കുള്ള വിസയില്ല. ജർമൻ മ്യുസിയവും നദിക്കരയും തെരുവുകളും ബാറുകളുമെല്ലാം പതുക്കെയുറങ്ങിത്തുടങ്ങും . കുറച്ചു ഷോപ്പിംഗ് ചെയ്യാം എന്നിട്ട് പോയിക്കിടന്നുറങ്ങാം . സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുന്നേ തീരുമാനിച്ചു.
ധൃതിയിൽ എല്ലാമെടുത്തു എങ്ങനെയെങ്കിലും നിങ്ങളിൽ നിന്ന് പത്തടി മാറി നടന്നാൽ മതിയെന്നേ ഉണ്ടാരുന്നുള്ളൂ . തിരിഞ്ഞുനോക്കാതെ വേഗത്തിൽ മുന്നോട്ട് നീങ്ങി . തിക്കിത്തിരക്കി പുറത്തിറങ്ങി. ഗേറ്റുകൾ കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ എയർപോർട്ടിന്റെ ബൃഹത്തായ ആകാരം മുന്നിൽ . കണ്ണാടിഭിത്തികൾ ചുറ്റിനും . തിരക്കിട്ട ചലനങ്ങൾ എങ്ങും . വിമാനത്തിൽ കണ്ട ആരുംതന്നെ ഇപ്പോൾ ചുറ്റിനുമില്ല. അടയാളങ്ങൾ നോക്കി ഷോപ്പിംഗ് സെന്റർ ലാക്കാക്കി നടന്നു. അതുമിതും വാങ്ങിക്കൂട്ടി. ഇടയ്ക്ക് കഴിക്കാൻ ഒരു കഫെയിൽ കയറിയിരുന്നു . പുസ്തകമെടുക്കാൻ ഹാൻഡ്ബാഗിന്റെ പുറത്തെ കള്ളിയിൽ കൈയിട്ടു . അവിടെയില്ല . രണ്ടുബാഗും നോക്കി .. ബോർഡിങ് പാസും അതിനുള്ളിൽത്തന്നെയാണ് . ഒരുനിമിഷം എന്തോ പോലെ. ഇനിയിപ്പോ എയർലൈൻസ് ഓഫീസിൽ പോകണമോ അതോ ഗേറ്റ് ഒഫീഷ്യൽസ് രണ്ടാമത് പാസ് റീ ഇഷ്യൂ ചെയ്യുമോ ! പുസ്തകം പോയത് പോട്ടെ . ഓർഡർ ചെയ്തത് ഒരുവിധത്തിൽ കഴിച്ച് തീർത്ത് അവിടുന്നിറങ്ങി നടന്നു . മുകളിലും വശങ്ങളിലും നിരവധി നിർദേശങ്ങൾ . ചിലതിൽ ഇംഗ്ലീഷ് ഇല്ല . രാത്രിമുഴുവൻ സമയമുണ്ടെങ്കിലും മനസ്സ് വെറുതെ പരിഭ്രമിച്ചു .
“ഹലോ മാഡം”ഇതിനിടയിൽ ഇതിന്റെ കുറവേ ഉണ്ടാരുന്നുള്ളൂ . നിങ്ങളെ കണ്ടതും ഉള്ള സമാധാനം കൂടെ പോയി.
“ഞാനൊന്നു പുറത്തു പോകുവാ. പക്ഷെ സെക്യൂരിറ്റി ചെക് ചെയ്യണം. തിരിച്ചുവരുമ്പോൾ പിന്നേം അതേ ഫോർമാലിറ്റി.. വേറെ കുറെ ആളുകളും ഉണ്ട് . വരുന്നോ ?”
“ഇല്ല!”
“ഹോട്ടൽ?”
ഞാൻ തലയാട്ടി.
“ഓക്കേ എന്നാൽ see you tomorrow . ആഹ് ഞാൻ മറന്നു എന്തിനാ തേടിപ്പിടിച്ചു വന്നെന്ന്.” ബാക്പാക്കിന്റെ ഒരു കള്ളി തുറന്ന് എന്റെ പുസ്തകമെടുത്തുനീട്ടി.
“ഇയാൾ സീറ്റിൽ നിന്ന് ഇറങ്ങിയോടുന്നത് കണ്ടപ്പോൾ തോന്നി ഇവിടെയടുത്തുള്ള ഓപ്പറ ഹൌസിൽ അവസാനത്തെ ഷോയ്ക്ക് ലേറ്റ് ആവുംന്ന് . വിളിച്ചിട്ടു നിൽക്കണ്ടേ ! ഈ ബുക്ക് സീറ്റിനു കീഴെ കിടന്നതാ. ദാ ..”
നിങ്ങളെ കൃത്യമായി മുഖത്തോട് മുഖം അപ്പോഴാണ് കണ്ടത് . ആ ചിരിയിൽ പരിഹാസവും കളിയാക്കലും തമാശയുമൊക്കെയുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയും ഈ പകലുമൊക്കെ ഞാൻ അടുക്കിയെടുത്ത നിങ്ങളോടുള്ള അനാവശ്യമായ ഇഷ്ടക്കേടും അലോരസങ്ങളും, പൊതുവെ ആളുകളോട് എനിക്കുള്ള മുൻധാരണകളുമെല്ലാം ഒന്നുകൂടി ഉടഞ്ഞുവീണു. എത്ര അനുഭവിച്ചാലും പഠിക്കില്ല ഞാൻ .
“sorry ഞാൻ ശ്രദ്ധിച്ചില്ല ..”
“its okay. So you have a great night ahead. Sleep well”
“എത്ര മണിക്കാണ് എല്ലാരും രാവിലെ എത്തുക..”
“Around 9 I guess. ലഗ്ഗേജ് വീണ്ടും ചെക്ക് ചെയ്യണം എങ്കിൽ നേരത്തെ അറിയിക്കണം എന്ന് തോന്നുന്നു . ഇതേ ടെർമിനൽ ആണ്. ഗേറ്റ് നമ്പർ 22”
“Okay .. thanks” എനിക്കിനി ഇൻഫർമേഷനു വേണ്ടി എവിടേം പോവണ്ടല്ലോന്ന് മനസ്സിൽ പറഞ്ഞു.
ഞാൻ എയർപോർട്ടാകെ നടന്ന് കണ്ടു . ഓരോ ഷോപ്പിലും കയറിയിറങ്ങി സമയം കളഞ്ഞു .കാലുകഴയ്ക്കുമ്പോൾ എവിടെങ്കിലും ഇരുന്ന് കാപ്പികുടിക്കും , ചുറ്റിനുമുള്ള നൂറുകണക്കിനാളുകളെ നോക്കും. പലരാജ്യങ്ങളിൽ നിന്നുള്ളവർ . ഇതിനിടയിൽ ശ്രദ്ധയോടെ ബോർഡിങ് പാസ്സെടുത്ത്‍ പാസ്പോർട് ഹോൾഡറിൽ വെച്ചു . വെളുപ്പിനെ മൂന്നുമണിയായപ്പോഴേക്കും ക്ഷീണിച്ചു . ഇനിയിപ്പോൾ ഹോട്ടലിലേക്കില്ല . യാത്രതിരിക്കേണ്ട ഗേറ്റ് പരിസരത്തു പോയിരിക്കാമെന്നു കരുതി . അവിടെയും നിറയെ ആളുകൾ . ചിലർ സിനിമ കാണുന്നു . ചിലർ ഇരുന്നുറങ്ങുന്നു . രണ്ടുബാഗുകളും ചേർത്തുവച്ച് ഞാൻ ഒരിടത്തിരുന്നു. മുന്നിൽ ദൂരെയായി റൺവേ കാണാം . പത്തുമുപ്പത് വിമാനങ്ങൾ വരിവരിയായി കിടക്കുന്നു. നാസിസാമ്രാജ്യത്തിന്റെ പ്രൗഡിയും, വായിച്ചതും പഠിച്ചതുമായ ചരിത്രവും, ഒരിക്കൽ തകർന്നടിഞ്ഞ മണ്ണും പ്രകൃതിയും, ഇപ്പോഴുള്ള പടുകൂറ്റൻ കെട്ടിടങ്ങളും.. എല്ലാമാലോചിച്ചു ഞാൻ കണ്ണടച്ചു..
കണ്ണുതുറന്നപ്പോൾ ഇരുട്ടും വെളിച്ചവും ഒരുമിച്ചു കയറി. ഉദയസൂര്യൻ ഒളിച്ചുകളിക്കുന്നു . കണ്ണടച്ച് പിന്നെ തുറന്നപ്പോൾ ആരോ ഒരാൾ കണ്ണാടിഭിത്തിയിൽ നിന്നും നടന്ന് അടുത്ത് വന്നിരുന്നു . ഞാൻ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചാരിക്കിടന്നിരുന്ന രണ്ടുബാഗുകളും താഴെവീണു . നിങ്ങൾ അതുരണ്ടുമെടുത്ത് മുകളിൽ വച്ചു.
“good morning”
ഞാൻ ചിരിച്ചു.
“രാത്രി റൂമിൽ പോയില്ലേ?”
“ഇല്ല . ഇതിനുള്ളിൽ നടന്ന് സമയം കളഞ്ഞു”
നിങ്ങൾ എവിടൊക്കെ പോയി.. എന്തൊക്കെ കണ്ടു .. ഓപെറ ഹൌസിൽ പോയോ .. അറിയണം എന്നുണ്ടായിരുന്നു എങ്കിലും ഞാനതൊന്നും ചോദിച്ചില്ല . പകരം.. ഫ്രഷ് ആയിവരാം എന്നു പറഞ്ഞു.
വാഷ്റൂമിൽ ഇത്തവണ സമയമെടുത്തു. ശരീരവും സമയവും തമ്മിൽ തെറ്റി . വസ്ത്രം മാറി ദേഹം വൃത്തിയാക്കി , മുഖം വെടിപ്പാക്കി . ഉറക്കക്ഷീണമെല്ലാം മാറ്റി തിരികെവന്നു. പഞ്ചാബി കുടുംബമടക്കം ഇന്നലെ വിമാനത്തിലുണ്ടായിരുന്ന പലരും ഗേറ്റുപരിസരത്ത് എത്തിത്തുടങ്ങി. നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു .
“Hey you look different. ആളാകെ മാറിയല്ലോ”
“You also ” ഞാനും പറഞ്ഞു.
“അതുപിന്നെ ക്രൂവിലുണ്ടായിരുന്ന എന്റെ ഫ്രെണ്ടില്ലേ. അവളു പറഞ്ഞു ഞാൻ വൃത്തിക്കല്ല നടക്കുന്നതെന്ന് . രാത്രി പുറത്തിറങ്ങി കറക്കത്തിനിടെ മുടി വെട്ടി ..ഷേവ് ചെയ്തു “
“എന്താല്ലേ ! മുടിവെട്ടാൻ വേണ്ടി വിസ..സെക്യൂരിറ്റി ചെക്കിങ് ..ലോങ്ങ് ക്യൂ ..” എനിക്ക് ചിരി വന്നു .
നിങ്ങൾ ചിരിച്ചുകൊണ്ട് ചോദിച്ചു “വിശക്കുന്നുണ്ടോ”
എനിക്ക് വിശപ്പുണ്ടായിരുന്നില്ല . എന്നിട്ടും കഴിക്കാമെന്നു പറഞ്ഞു. ഭക്ഷണത്തിനിടെ എപ്പോഴോ ഞാൻ സംസാരിച്ചു തുടങ്ങി.
“ഞാൻ പലപ്പോഴും മോശമായി പെരുമാറിയതുപോലെ തോന്നുന്നു . അധികമാരോടും അങ്ങനെ പെട്ടെന്ന് സംസാരിക്കാറില്ല .. പ്രത്യേകിച്ച് തനിയെ യാത്ര ചെയ്യുമ്പോൾ . ഒന്നും തോന്നരുത് “
“ഏയ് അതിനെന്താ .. പലരും പല രീതിയല്ലേ . എനിക്ക് മനസിലാവും”
“നിങ്ങൾ എന്തു ചെയ്യുന്നു ?”
“I live in LA. അവിടെ ഒരു ആനിമേഷൻ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നു.”
“മുംബൈയിലാണോ ഫാമിലി?”
“അതേ .. അച്ഛനും അനിയനും . ഞാൻ വന്നും പോയുമിരിക്കും ” നിങ്ങൾ മറുപടികളെല്ലാം കണ്ണിൽ നോക്കി പറഞ്ഞുകൊണ്ടേയിരുന്നു.
അടുത്ത ഒരു മണിക്കൂറിൽ അങ്ങോട്ടുമിങ്ങോട്ടും ചെറിയ ചോദ്യങ്ങളും വലിയ ഉത്തരങ്ങളും ശ്രദ്ധയോടെ കേട്ടും പറഞ്ഞുമിരുന്നു . അടുത്ത യാത്രയിൽ സീറ്റുകൾ അടുത്തായിരുന്നില്ല . പക്ഷെ ഇടയ്ക്കിടെ നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . സംസാരം തുടർന്നു . എയർപോർട്ടിൽ പുറത്തിറങ്ങുന്നത് വരെ നിങ്ങൾ കൂടെ നടന്നു . ലഗ്ഗേജ് എടുക്കാൻ സഹായിച്ചു.
സന്ധ്യയും വേണുവേട്ടനും അനന്തുവും റിസീവ് ചെയ്യാൻ വന്നിരുന്നു . അഞ്ചുവർഷങ്ങൾക്ക് മുന്നേ അനന്തുവിന്റെ രണ്ടാം പിറന്നാളിന് കണ്ടതാണ് . പൊക്കം വച്ചിരിക്കുന്നു കുട്ടിക്ക് . ഇടയ്ക്കിടെ വീഡിയോ കോളും വർത്തമാനവുമുള്ളതുകൊണ്ട് അവൻ ചിരിച്ചടുത്ത് വന്നു.
യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ നിങ്ങൾ നിറഞ്ഞു ചിരിച്ചിരുന്നു . കോൺടാക്ട് ചെയ്യാൻ രണ്ടുപേരും നമ്പറോ അഡ്രസോ തിരക്കിയില്ല . ഒരു ബാക്പാക്കും ചെറിയ ഒരു ട്രോളിയുമായി നിങ്ങൾ നടന്നു പോകുന്നത് കാറിന്റെ പിന്സീറ്റിലിരുന്ന് ഞാൻ കണ്ടു.
സന്ധ്യയുടെ പുതിയ വീട്ടിലേക്കാണ് ചെന്നത് . അവളയച്ചുതന്ന ചിത്രങ്ങളേക്കാൾ ഭംഗി നേരിട്ടുണ്ട്. വലിയ പൂന്തോട്ടവും സ്വിമ്മിങ് പൂളുമൊക്കെയായി നിറയെ പച്ചപ്പിൽ ഉയർന്നുനിൽക്കുന്ന ഇരുനിലവീട് . അനന്തു കൂടെ വന്ന് മുകളിലെ എനിക്കായുള്ള മുറി കാട്ടിത്തന്നു . തൂവെള്ള പൂശിയ ചുമരുകളിൽ രവിവർമ്മ ചിത്രങ്ങൾ . സന്ധ്യയിലെ വിദേശമലയാളിയുടെ കാട്ടിക്കൂട്ടലുകൾ നിറയെയുണ്ട് ചുറ്റിനും.
കുളിച്ചുവന്ന് പെട്ടിയിലെ തുണികളും മറ്റുമെടുത്ത് അലമാരയിൽ വയ്ക്കാൻ തുടങ്ങി . അനന്തു ചായയുമായി വന്നു, കൂടെ സന്ധ്യയും . കഴിക്കാനുള്ള എന്തൊക്കെയോ ട്രേയിലുണ്ട്.
“അയ്യോടാ .. ചിറ്റ താഴോട്ട് വരുമാരുന്നല്ലോ പൊന്നേ”
“അവനിങ്ങനെ ഇതാദ്യമാ . ഒരു മാസം ഞാൻ രക്ഷപെട്ടു . നിന്റെ കൂടെ കൂടിക്കോളും”
“സന്തോഷമേയുള്ളൂ ” അവന്റെ കുറ്റിമുടിയിൽ തലോടി ഞാനിരുന്നു.
അവർക്കുവേണ്ടി കൊണ്ടുവന്നതെല്ലാം പ്രത്യേകം എടുത്തു കൈമാറി. മോനുള്ള ഉടുപ്പുകൾ, അവൾക്കുള്ള സാരികൾ, വേണുവേട്ടനുള്ള പലഹാരങ്ങളും ഉപ്പേരികളും മറ്റും.
മേശമേലിരിക്കുന്ന പുസ്തകമെടുത്ത് മറിച്ചുനോക്കി സന്ധ്യ പറഞ്ഞു “യാത്രയിൽ വായിക്കാൻ ഇതൊക്കെയേയുള്ളൂ ഇപ്പോഴും?”
ഞാൻ ചിരിച്ചു.
“വരയും തുടങ്ങിയോ.. നല്ല അസ്സൽ സെല്ഫ് പോർട്രൈറ് !” വിടർന്ന കണ്ണുകളോടെ സന്ധ്യ ചോദിച്ചു.
“ഇല്ല. എന്തേ” എനിക്കൊന്നും മനസിലായില്ല.
ദാ നോക്കെന്നും പറഞ്ഞ് അവളാ പുസ്തകം എന്റെ മടിയിലേക്കിട്ടുതന്നു.
തിരശീല വീഴാത്ത നാടകത്തിൽ ഇത്തിരി ധൃതിയോടെ സംഭാഷണങ്ങൾ പറഞ്ഞും ആവശ്യമില്ലാത്ത ശരീരഭാഷയിൽ മൈക്കിനോട് ചേർന്ന് നിന്ന് ഉടുപ്പിന്റെയറ്റത്ത് വിരലുകൊണ്ട് ചുറ്റിയും ദിവസങ്ങൾ പോയി. ക്ലാസിൽ കൂടെയുള്ളവർ പറയുന്നതൊന്നും ഇപ്പോൾ ലവലേശം മനസിലാവാറില്ല. രണ്ടുനാളായി വിശപ്പും ദാഹവും കൂടുതൽ. വാരിവാരികഴിക്കുമ്പോൾ കണ്ണുകൾ പിന്നെയും മേശമേൽ പരതും. അങ്ങനെയിരിക്കെ പെട്ടെന്നൊരാഗ്രഹം. അടുത്തുള്ള ഒരു പാർക്കിൽ പോയിരിക്കണം. അറിയാത്ത ആളുകളെ കുറേനേരം നോക്കിയിക്കണം. ഉടനെതന്നെ കുറച്ചു പൈസയും ഭേദപ്പെട്ട വസ്ത്രധാരണവുമൊക്കെയായി വീട്ടിൽ നിന്നിറങ്ങി. അമ്മയോട് ഒന്നും പറഞ്ഞില്ല. പബ്ലിക് ലൈബ്രറിയിലേക്ക് പോയി എന്നു കരുതിക്കോളും. അതിനിപ്പോൾ തിരിച്ചു ചെല്ലും എന്ന ഉറപ്പിൽ ആരാണ് വീട്ടിൽനിന്നിറങ്ങുക !
പാർക്കിൽ നിറയെ ആളുകൾ വേണം. വൈകുന്നേരമാവുമ്പോൾ അടുത്തുള്ള ഓഫീസുകളിൽ നിന്നും കോളേജിൽ നിന്നുമൊക്കെ ആളുകൾ അവിടെ വന്നിരിക്കുമായിരിക്കും. കഴിഞ്ഞ തവണ അവിടെ ചെന്നപ്പോൾ ഒരു ബെഞ്ചു കൂടെ ഒഴിവുണ്ടായിരുന്നില്ല. അത്ര തിരക്ക് ! പാർക്കിൽ വന്നിരിക്കുന്നവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗം കമിതാക്കൾ ആണല്ലോ. പക്ഷെ ഈയിടെയായി മറ്റുപല പുതിയ ഇനങ്ങളും കണ്ണിൽപ്പെടാറുണ്ട്. തൂലികാസുഹൃത്തിനെപ്പോലെ ഉദ്യാനസൗഹൃദം.. അപരിചിതർ ആറേക്കറിൽ കണ്ടുമുട്ടുന്നു. വലിയ വൃക്ഷങ്ങൾക്കു കീഴെ അതിലും പഴയ കഥകൾ പങ്കുവെച്ചു പൂക്കൾക്കും നീരുറവകൾക്കും ഉദ്യാനപാലകർക്കും മാത്രം പരിചിതമായിത്തീരുന്ന അപൂർവ്വബന്ധങ്ങൾ. ഇന്ന് ഞാൻ തയ്യാറെടുപ്പോടെ പോകുന്നതുപോലെ നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റില്ല. എനിക്ക് പുതിയ കഥകൾ കേൾക്കണം, മടുപ്പിക്കുന്ന തമാശകൾക്കിടയിൽ കണ്ണിന്റെ കോണിൽ തളംകെട്ടിക്കിടക്കുന്ന വേദനയും പിടച്ചിലും കാണണം. പശ്ചാത്തലങ്ങൾ മാറ്റി മാറ്റി പഴയ ഫോട്ടോഗ്രാഫർമാർ നവദമ്പതികളുടെ ചിത്രങ്ങൾ എടുക്കുന്നതുപോലെ ഒരുതരം അറിഞ്ഞുകൊണ്ടുള്ള മൂർഖസ്വർഗം. അതാണ് പാർക്ക് ! എന്റെ കൈയിൽ ഇന്ന് കാഫ്കയോ മാർഖേസോ ഒന്നുമില്ല. പാർക്കിനിരുവശത്തും പലഹാരങ്ങൾ വിൽക്കുന്ന കടകളുണ്ട്. കടുപ്പത്തിൽ ഒരു ചായയും അതിന്റെ കെട്ടുമാറുമ്പോൾ അപ്പുറത്തൂന്ന് രണ്ടുമൂന്നു ജിലേബിയും ലഡുവും കഴിക്കണം.
ഗേറ്റുകടന്ന് ചെന്നപ്പോൾ തലകുമ്പിട്ടിരിക്കുന്ന ഒരാളെയാണ് ആദ്യം കണ്ടത്. ചുറ്റിനും സിമന്റു ബെഞ്ചുകളിൽ ഇന്നലെ പെയ്ത മഴയുടെ ഈർപ്പം കാണാം. പൂന്തോട്ടം ജീവനക്കാർ അങ്ങിങ്ങായി തണലിൽ ചുറ്റിപ്പറ്റി നിൽക്കുന്നു. ഞാൻ പതുക്കെ വലത്തോട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. രണ്ടു തവണ പാർക്ക് വലം വച്ചു. കമിതാക്കൾ തന്നെയാണ് കൂടുതൽ. അവരെ കാണുമ്പോൾ സ്വന്തം കോളേജ് ജീവിതം എന്റെ മുന്നിൽ വന്നു നിന്ന് കൊഞ്ഞനം കുത്തും. പഴയ പുസ്തകങ്ങളുടെ മുന്നിൽ അടഞ്ഞുകിടക്കുന്ന വലിയ വാതിലുകൾ, ആരും എടുത്തു വായിക്കാത്ത കടലാസ് കെട്ടുകളുടെ ഇടയിലെ പൂപ്പലും പൊടിയും, അടിച്ചുവാരാതെ കിടക്കുന്ന വരാന്തയിൽ ഇടവേളകളിൽ വന്നുപതിക്കുന്ന മഞ്ഞപ്പൂക്കൾ. ഇതിനപ്പുറം പറയാനുണ്ട് എങ്കിൽ അത് കുറെ കവിതകളും നാടകങ്ങളുമാണ്. പാഠപുസ്തകങ്ങളിൽ മനസ്സ് മടുക്കുമ്പോൾ കൈവെള്ളയിൽ ഇക്കിളി കൂട്ടാനും നിമിഷങ്ങൾ നീണ്ട ചുംബനങ്ങൾക്കും ആലിംഗനങ്ങൾക്കും കോളേജിലെ ഇരുണ്ടയിടങ്ങൾ കൈനീട്ടി വിളിച്ചതുമില്ല.
അപ്പോൾ ഇടയ്ക്കുള്ള ഈ സത്യാന്വേഷണം ആണു നല്ലത്. നടന്നു മടുത്തു തുടങ്ങിയടത്ത് വന്നുനിന്നു. ആദ്യമേ കണ്ട മനുഷ്യൻ തലകുമ്പിട്ട് അവിടെത്തന്നെ ഇരുപ്പുണ്ട്. ഞാൻ തൊട്ടടുത്ത ബെഞ്ചിലും.
ശരി. ഇന്നിനി ഇങ്ങേരു തന്നെ കഥാപാത്രം ഒന്നുകിൽ ഓടിച്ചു വിടും അല്ലേൽ പുറകെ കൂടും. എന്തേലും ഒന്നു നടക്കും. നരച്ചു തുടങ്ങിയ മുടികണ്ട് വിളിച്ചു..
“അങ്കിൾ.. “
അയാൾ മുഖമുയർത്തി നോക്കിയില്ല. ഒന്നുരണ്ടു തവണ കൂടി വിളിച്ചുനോക്കി. കണ്ണടച്ച് രണ്ടു കൈകളും ബെഞ്ചിലമർത്തി തോളിൽ നിന്നും തല കീഴ്പ്പോട്ട് തൂക്കിയിട്ടിരിക്കുന്നു ! അരികിൽ ഏതോ സഹകരണ ബാങ്കിന്റെ പേരുള്ള ബാഗ്. ഞാൻ നോക്കിയിരുന്നു, തേച്ചുവെടിപ്പാക്കിയ ഷർട്ടിലും വെള്ളി നിറമുള്ള വാച്ചിലുമൊക്കെ സാധാരണജീവിതമിങ്ങനെ അയാളെ പൊതിഞ്ഞു ചുറ്റിക്കിടക്കുന്നത്. കുറെക്കഴിഞ്ഞു സൂര്യൻ മുഖത്തേക്കു വീണതും എന്റെ ഇടതു വശത്തേക്കു അപ്പുറത്തെ ശരീരം ചരിഞ്ഞു. മടിയിലിരുന്ന ബാഗ് താഴോട്ട്. നേരെപിടിച്ചിരുത്തിയതും അയാൾ കണ്ണ്തുറന്നു. തലചുറ്റിയതാണോ എന്നു ചോദിച്ചു. മറുപടിയില്ല. വെള്ളം കൊടുത്തപ്പോൾ അതു വാങ്ങിക്കുടിച്ചു.
സമയം നോക്കി പതുക്കെ എഴുന്നേറ്റു ഗേറ്റിലേക്ക് നടന്നു തുടങ്ങി. അയാളെ കണ്ടിട്ടാവണം പുറത്തുനിന്നൊരാൾ ഓടിവന്ന് കൂട്ടികൊണ്ട് നീങ്ങി. താഴെവീണുകിടന്ന ബാഗ് ഞാനപ്പോഴാണ് ശ്രദ്ധിച്ചതു. അതുമെടുത്ത് പുറത്തേക്കോടി.
ആ മനുഷ്യൻ ഓട്ടോയിൽ കയറി പുറത്തേക്കു നോക്കിയിരിക്കുന്നുണ്ട്, കൂടെയുള്ള ആൾ ഡ്രൈവറോട് എന്തോ പറയുന്നുമുണ്ട്.
“അങ്കിൾ.. ഇതാ ബാഗ്. അവിടെ വീണുകിടക്കുവാരുന്നു.. ” ബാഗ് നീട്ടി ഞാൻ പറഞ്ഞു.
“അതിങ്ങു തന്നേക്കു..”
മൂക്കിനോട് ചേർന്ന് ഒരു മറുക്. അതാണ് ആദ്യം കണ്ണിലുടക്കിയത്.
“എന്റെ അച്ഛനാണ്. താങ്ക്സ്.. ” അയാൾ തിരിഞ്ഞു നടന്നു. അവിടെ വച്ചിരുന്ന ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു ഓട്ടോറിക്ഷക്കരികിലെത്തി.
ഞാൻ പാർക്കിലേക്ക് പോകാമെന്നു കരുതി.
“ഇയാൾ ഡി ത്രീയിൽ അല്ലെ.. ” ബൈക്കിൽ നിന്നും ചോദ്യം.
എനിക്കാദ്യം മനസിലായില്ല.
“ഞാൻ പിജി ഫൈനൽ ഇയർ ആണ്. “
“എന്നെ എങ്ങനെ.. ഞാൻ കണ്ടിട്ടില്ലല്ലോ ” അങ്ങനെ ചോദിക്കണ്ടാരുന്നുവെന്ന് അപ്പോൾതന്നെ തോന്നി. പിജി ക്ലാസ്സുകൾ അപ്പുറത്തെ കെട്ടിടത്തിലാണ്.
“ഞാൻ ജനറൽ ലൈബ്രറിയിൽ കണ്ടിട്ടുണ്ട്.. അവിടുത്തെ രജിസ്റ്ററിൽ ആകെ ഒരു പേരല്ലേയുള്ളൂ. ഒരു ദിവസം അവിടൊക്കെ ഇയാൾ അടിച്ചുവാരി എന്നൊക്കെ ലൈബ്രറിയിൽ നിൽക്കുന്ന മാത്യുച്ചായൻ പറഞ്ഞിരുന്നു. ” അയാൾ ചിരിച്ചുകൊണ്ട് ഹെൽമെറ്റ് വെച്ചു.
അഭിമാനമാണോ നാണക്കേടാണോ..എനിക്കറിയില്ല.
“പേര്.. ?” ചോദിച്ചപ്പോഴേക്കും ബൈക്ക് മുന്നോട്ടു പോയിരുന്നു.
രജിസ്റ്റർ പറഞ്ഞുതന്നു. അയാളുടെ കൈപ്പടയിൽ..
ഹരി. എന്റെ ലൈബ്രറിയിൽ അത്ര നാളും വായിച്ച പുസ്തകങ്ങൾകിടയിൽ എനിക്കു ചുറ്റിനും എവിടെയോ ഇരുന്നയാൾ. ഭാഷയും സാഹിത്യവും പഠിക്കുന്നയാൾ അവിടെ നിന്നും എടുത്തുകൊണ്ട് പോയതൊക്കെയും ചരിത്രവും പൊതുവിജ്ഞാനസംബന്ധിയായ പുസ്തകങ്ങൾ. എല്ലാ ആഴ്ചയും രണ്ടു ദിവസം അയാൾ വരും. എന്റെ സ്ഥിരം കോണിൽ നിന്നും ഒരുപാടകലെ ഭിത്തിയ്ക്കഭിമുഖമായി ഒരു മണിക്കൂർ. ഒരിക്കൽ രജിസ്റ്ററിൽ എന്റെ എൻട്രി കണ്ടിട്ട് ചുറ്റിനും നോക്കുന്നതും കണ്ടു ഞാൻ എമിലി ബ്രോന്റെയുടെ താളുകളിൽ ഒളിഞ്ഞുമാറി.
അടുത്ത രണ്ടാഴ്ച ഹരിയെ കണ്ടില്ല. ഒരുമാസമായി ആദ്യത്തെ പിരീഡ് മാത്രം കട്ട് ചെയ്യുന്നതെന്താ എന്നു ചോദിക്കാൻ പോയട്രി പഠിപ്പിക്കുന്ന ലീന മിസ്സ് വിളിപ്പിച്ചു. ആദ്യമായി മൂന്നു വർഷങ്ങൾക്കിടയിൽ സ്റ്റാഫ് റൂമിൽ നിന്നു വിയർത്തു. കരച്ചിൽ വന്നു. പുറത്തുവന്നതും മനസ്സിൽ ദേഷ്യം എല്ലാത്തിനോടും. ഒരാഴ്ച ക്ലാസ്സിൽ മാത്രം വന്നിരുന്നു. വീട്ടിൽ മുറിക്കകത്ത് അടച്ചുപൂട്ടി മിണ്ടാതെ കുറെ ദിവസം. പതുക്കെ എല്ലാം പഴയപടി. ക്ലാസ് കഴിഞ്ഞു സ്ഥിരം സമയത്തു പഴയ പുസ്തകം കൊടുക്കാൻ ലൈബ്രറിയിൽ കയറി. രജിസ്റ്റർ മനഃപൂർവം മറിച്ച് നോക്കിയില്ല. അവിടെയിരുന്നു വായിക്കാനുള്ള മനസ്സു മടുത്തപോലെ,സൈൻ ചെയ്തു പുറത്തേക്കുവന്നു.
“എടോ.. ” തൂണിനോട് ചാരി ഹരി നിൽക്കുന്നു.
ഒരു മാസം ? അല്ല.. അതിൽക്കൂടുതൽ. എനിക്ക് ദേഷ്യവും സങ്കടവും.
ഹരി അടുത്ത് വരുന്നൂ എന്ന് തോന്നിയതും ഞാൻ മുന്നോട്ടു നീങ്ങി. എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അയാൾ ഗോവണിക്കു കീഴെക്കു കൊണ്ടുപോയി. ഞാൻ എതിർത്തില്ല.. ഇരുണ്ടയിടം. എനിക്ക് ഏറ്റവും പേടിയുള്ളയിടം. അവിടെ ഭിത്തിയിൽ ചേർത്തുനിർത്തി കൈയെടുത്തുമാറ്റി. പിന്നോട്ട് രണ്ടുപടി മാറിനിന്നു.
മുകളിലെ ജനാലയിൽ നിന്നുമുള്ള സായാഹ്നസൂര്യൻ. അയാൾ എന്നെത്തന്നെ നോക്കുന്നു.
“അച്ഛനു വയ്യ. അമ്മ പോയതിൽ പിന്നെ ആരോടും മിണ്ടാറില്ല. അവർ രണ്ടാളും ഒരുപാട് സമയം ആ പാർക്കിലും അടുത്ത അമ്പലങ്ങളിലും പോയിരിക്കാറുണ്ടായിരുന്നു. അച്ഛൻ… പലപ്പോഴും ഓർക്കാറില്ല അമ്മയില്ലാ എന്ന്. അന്ന് കൊണ്ടുത്തന്ന ബാഗിൽ അമ്മയുടെ താലിയും ആഭരണങ്ങളുമൊക്കെയുണ്ട്. അതുമായി പറയാതെ ചിലപ്പോൾ ഇറങ്ങിപ്പോകും വീട്ടീന്ന്. കൂടെ ചെന്നാൽ ഇഷ്ടമല്ല. ഞങ്ങൾക്ക് വീട്ടിൽ വേറെ ആരുമില്ല. ലൈബ്രറി രജിസ്റ്ററിലെ ഇയാൾടെ സമയം മാറിയത്കൊണ്ടല്ല.. കുറെക്കാലമായി കാണുന്നു സന്തോഷത്തോടെ പുസ്തകങ്ങൾ വായിച്ച് ഒറ്റക്കിരിക്കുന്നത്. പെട്ടെന്ന് മാറിയപ്പോൾ എന്തോപോലെ. “
“ഇത് പറയാനാണോ ഈ കോളേജിലെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലത്തു കൊണ്ടുവന്നു നിർത്തിയത്.. ?” എനിക്കു വേറെയൊന്നും നാവിൽ വന്നില്ല.
“ഇവിടെയെന്താ കുഴപ്പം.. ?”
“കുഴപ്പം ഒന്നൂല്ല. ജെയ്ൻ ഓസ്ടിൻ റൊമാൻസ് ഒക്കെ ഫ്രീ ആയി കാണാം.”
ഹരി ചിരിച്ചു. എന്നിട്ട് അടുത്ത് വന്നു. “ഞാൻ ഒരു ജെയ്ൻ ഓസ്ടിൻ ഹീറോ അല്ല.”
“അപ്പോൾ ശരിക്കും പേടിക്കണം. അല്ലെ “
“കുറച്ച്.. “
അങ്ങനെ, ഞാൻ വായിച്ച കഥകളിലും മനോഹരമായ ഒന്ന്.. ഞാനേറ്റവും ഭയപ്പെട്ടിരുന്ന ഒരിടത്തുവച്ച് തുടങ്ങി.
മഴ തോരാത്ത രാത്രിയില്‍ അമ്മയെ സ്വപ്നം കണ്ട് അരണ്ട വെളിച്ചത്തിലൊളിച്ചിരുന്ന പാതിരാത്തണുപ്പിലേയ്ക്കും, ആ പഴകിയ വീടിന്‍റെ തുരുമ്പുപിടിച്ച ജനാലയില്‍നിന്നും സദാ പുറത്തുവന്നുകൊണ്ടിരിക്കുന്ന, അധികമാര്‍ക്കും കുറേനേരം സഹിക്കാനാവാത്ത പ്രത്യേകഗന്ധത്തിലേയ്ക്കും അയാള്‍ കണ്ണു തുറന്നു. വളരെവേഗം വന്ന കാറ്റില്‍ ഒരു കൈക്കുമ്പിള്‍ വെള്ളം അയാളുടെ മുഖത്തും കഴുത്തിലുമായി കുടഞ്ഞുവീഴ്ത്തിയിട്ട് മഴ അടുത്ത ജനാല വഴി വേറെയെങ്ങോ പോയി.
തലയണയുടെ കീഴില്‍ നിന്നും സിഗരറ്റും ലൈറ്ററും തപ്പിയെടുത്ത് എഴുന്നേറ്റു.
നശിച്ച മഴ !
കര്‍ക്കിടകം..
മഴയൊന്നു പതുങ്ങിയപ്പോള്‍ താഴെനിന്ന് തട്ടും മുട്ടും കേള്‍ക്കാന്‍ തുടങ്ങി. ഇവര്‍ക്ക് ഉറക്കവുമില്ലേ !! പിറുപിറുത്തുകൊണ്ട് അയാള്‍ അടുക്കള ഭാഗത്തേക്ക് നീങ്ങി. ഉറങ്ങുന്നതിനു മുന്നേ കുടിച്ചിട്ട് ബാക്കി വന്ന കട്ടന്‍കാപ്പി ഗ്യാസ്സടുപ്പിനു മുകളില്‍ വച്ചു ചൂടാക്കി. അയാള്‍ ആ പഴയ വീടിന്‍റെ മുകളിലത്തെ നിലയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. അതിനിടയില്‍ താഴെ രണ്ടു വീട്ടുകാര്‍ വന്നു പോയി. അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി നോക്കിയിരുന്ന രണ്ടു പേര്‍ താമസത്തിനു വരുമെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞിരുന്നു. ഇപ്പറഞ്ഞ ഉടമസ്ഥന്‍, മാത്യു ജോസഫ് കൈതേനിയില്‍ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കുടുംബസമേതം ജീവിക്കുന്നു എന്നാണ് അറിവ്. ആ മനുഷ്യനെ ഇതേവരെ നേരിട്ട് കണ്ടിട്ടില്ല. മാസാമാസം രണ്ടാം തീയതി ബാങ്കില്‍ വാടക എത്തിയില്ലെങ്കില്‍ വിളി വരും. ഇത്തവണ വിളിച്ചപ്പോള്‍ മുകളിലത്തെ നില പെയിന്ട് ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. ഉടനെതന്നെ അങ്ങേരു അടവ് മാറ്റി. മൂന്നു മാസം കഴിഞ്ഞാല്‍ വീട് മുഴുവന്‍ ചായം പൂശാനാണത്രേ പരിപാടി !
മുകളില്‍ ഒരു കിടപ്പുറിയും ഒരു ഹാളും പിന്നെ അയാള്‍ അടുക്കളയാക്കി മാറ്റിയ മറ്റൊരു ചെറിയ മുറിയും മാത്രേ ഉള്ളൂ. വിശാലമായ കുളിമുറിയില്‍ പഴയ മൊസൈക്കും ചുവരുകളില്‍ മഞ്ഞയും വെള്ളയും പൂശി വേര്‍തിരിച്ചിരിക്കുന്നു. എല്ലാ ദിവസവും അവിടേക്ക് കയറുമ്പോള്‍ വല്ലാത്ത തണുപ്പാണ്. കുളിക്കുമ്പോള്‍ അയാള്‍ക്ക് മൈതാനത്ത് നില്‍ക്കുന്ന പോലെയാണ് തോന്നുക. എത്ര വൃത്തിയാക്കിയാലും പോകാത്ത പൊടിയും പഴയ മണവും ഒക്കെയുണ്ടെങ്കിലും അയാള്‍ അവിടവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. മെയിന്‍ റോഡില്‍ നിന്നും ഉള്ളിലേയ്ക്ക് അഞ്ചു മിനുട്ട് നടക്കാനേയുള്ളൂ, പക്ഷെ അയല്‍ക്കാരില്ല. മുന്‍വശത്ത് പൂട്ടിപ്പോയ ഒരു കമ്പനി കെട്ടിടവും പിറകില്‍ ഒരു അഴുക്കുചാലിനോട് ചേര്‍ന്ന് കുറെ സ്ഥലവും കിടപ്പുണ്ട്. ഇതേ വരിയില്‍ നില്‍ക്കുന്ന മറ്റു മൂന്നു വീടുകള്‍ ഇപ്പൊ ചെറിയ ഓഫീസുകളായി വര്‍ത്തിക്കുന്നു.
അടുത്തു തന്നെയുള്ള പ്രൈവറ്റ് ആര്‍ട്സ് കോളേജിലെ പെണ്‍കുട്ടികളുടെ ആരാധനയില്‍നിന്നും, രാഷ്ട്രീയവും സിനിമയും പിന്നെ കുടുംബപുരാണവും ഉള്‍പ്പെട്ട സ്റ്റാഫ് റൂമിലെ ചര്‍ച്ചകളില്‍ നിന്നും അയാള്‍ ദിവസേന ഓടിയൊളിക്കുന്നത് ഇവിടേക്കാണ്. വൈകുന്നേരങ്ങളില്‍ തിരികെവന്ന് സ്കൂട്ടറില്‍ നിന്നിറങ്ങി ഗേറ്റുതുറക്കുമ്പോള്‍ മുകളിലത്തെ ഹാളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നിര്‍മ്മിച്ച ടെറസ്സില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ബോഗേന്‍വില്ല അയാളെ നോക്കി ചിരിക്കും. ഒരുപക്ഷെ ആ വീട്ടില്‍ ഏറ്റവും സുന്ദരമായി അയാള്‍ക്ക് തോന്നുന്നത് ആ പൂക്കളാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള, ഭീമന്‍ വേരുകളുള്ള അതിന്റെ തണലില്‍ ഭിത്തിയോട് ചേര്‍ത്താണ് അയാള്‍ സ്കൂട്ടര്‍ വയ്ക്കുന്നത്.
നാളെ മുതല്‍ ഇനിയിപ്പോള്‍ ഗേറ്റു പൂട്ടിയിട്ടു പോവണ്ട ആവശ്യമില്ല.. ആഴ്ചതോറും തൂത്തു വരാന്‍ വരുന്ന സ്ത്രീയ്ക്ക് ഒരു പണിയും കൂടെ കിട്ടും. മൂന്നു മാസം കഴിയുമ്പോള്‍ ആ വീടിന്‍റെ നിറവും മാറും.. അയാള്‍ ഹാളിലിരുന്നു മനസ്സില്‍ കണ്ടു. ഉടമസ്ഥന്‍ അറുപിശുക്കനായതുകൊണ്ട് വെള്ളപൂശി നിര്‍ത്താനും മതി. ഇനി അയാള്‍ പൈസ തന്നില്ലെങ്കിലും കുളിമുറിയില്‍ തനിക്കിഷ്ടമുള്ള നിറം മതി. അയാള്‍ തീരുമാനിച്ചു.
താഴെ നിന്നുമുള്ള ശബ്ദങ്ങള്‍ നിന്നു. രാവിലെ കോളേജിലേയ്ക്ക് ഇറങ്ങുമ്പോള്‍ അവര്‍ അവിടുണ്ടെങ്കില്‍ പരിചയപ്പെടാം. അയാള്‍ കിടന്നു.
രാവിലെ ആരെയും കണ്ടില്ല.. പക്ഷെ മുറ്റം നന്നായി തൂത്തു വൃത്തിയാക്കിയിരിക്കുന്നു.
സന്ധ്യയോടെ കോളേജ് വിട്ടെത്തി. മഴ ചെറുതായി ചാറാന്‍ തുടങ്ങിയിരിക്കുന്നു. ഗേറ്റ് തള്ളിത്തുറന്ന് ഹെല്‍മെറ്റഴിച്ച് പതുക്കെ സ്കൂട്ടര്‍ മുന്നോട്ടെടുത്തു. ബോഗേന്‍വില്ലയുടെ ചുവട്ടില്‍ ചിത്രങ്ങളിലൊക്കെ കാണുംവിധം മനോഹരിയായ ഒരു സ്ത്രീ വായനയില്‍ മുഴുകിയിരിക്കുന്നു.
താമസക്കാരായി പ്രതീക്ഷിച്ചത് രണ്ടു ചെറുപ്പക്കാരെയാണ്. ചിലപ്പോള്‍ കൂടുതല്‍ വാടകയ്ക്ക് ഈ കുടുംബത്തെ കിട്ടിക്കാണും. അയാള്‍ സ്കൂട്ടെറില്‍ നിന്നിറങ്ങി.
“നമസ്കാരം”
ഒരു ചെറിയ കാറ്റു വീശി. അവര്‍ തിരിഞ്ഞു നോക്കിയപാടെ നീണ്ട മുടിയിഴകള്‍ രണ്ടു വശങ്ങളിലേയ്ക്കും മാറി, ആ മുഖം നന്നായി കാണാനായി.
ആദ്യമേ കണ്ണില്‍ പെട്ടത് വലിയ കറുത്ത പൊട്ടും അതിനു മേലെയുള്ള ഭസ്മക്കുറിയുമാണ്. സിന്ദൂരരേഖയില്‍ രാസ്നാദിചൂര്‍ണ്ണവും കുങ്കുമവും കൂടിക്കലര്‍ന്നുകിടക്കുന്നു. കണ്മഷി പടര്‍ന്ന കണ്‍തടങ്ങളില്‍ നനുത്ത എണ്ണമയം. മുഖത്ത് പക്ഷെ സന്യാസിനിയുടെ നിര്‍വ്വികാരത.
“ആരാ” ശബ്ദമിടറിക്കൊണ്ട് അവര്‍ ചോദിച്ചു.
“എന്റെ പേര് മനു.. മുകളിലത്തെ നിലയില്‍ ഞാനാണ് താമസിക്കുന്നത്”
“അദ്ദേഹം വരാറായി, ചെല്ലട്ടേ..” സൗമ്യമായ ചിരിയില്‍ അവര്‍ വീടിനുള്ളിലേയ്ക്ക് നടന്നു.
ആ സ്ത്രീയെ ആദ്യം കണ്ടപ്പോള്‍ തോന്നിയ അഭിപ്രായം പെട്ടെന്ന് തന്നെ മാറി. ഒന്നുകില്‍ വീടിനു മുകളില്‍ ഒരാളു താമസിക്കുന്നു എന്നതില്‍ അത്ര താല്പര്യമില്ല. അല്ലെങ്കില്‍ ഭര്‍ത്താവ് വന്നുകയറുമ്പോള്‍ അന്യപുരുഷനുമായി സംസാരിച്ചുനില്‍ക്കണ്ട എന്ന് കരുതിയിട്ടാവാനും മതി. എന്തുതന്നെയാണെങ്കിലും സ്വതവേ ഇത്തിരി ആത്മാഭിമാനം കൂടുതലുള്ളതിനാല്‍ ഇനിയങ്ങോട്ട് ഒരു സംഭാഷണത്തിനും മുന്‍കൈയെടുക്കാതിരിക്കാനുള്ള തീരുമാനവുമെടുത്ത് അയാള്‍ മുകളിലേക്കുള്ള പടികള്‍ കയറി. എന്തോ ഓര്‍ത്തു തിരിച്ചുവന്ന് ബൊഗെന്‍വില്ലയുടെ ചുവട്ടില്‍ നിന്നും സ്കൂട്ടര്‍ തള്ളിനീക്കി സ്റ്റെയര്‍കേസിന് കീഴിലായി കൊണ്ടുവച്ചു.
അടുത്ത ദിവസം അയാള്‍ മുറ്റത്തുകൂടെ സ്കൂട്ടെറുമെടുത്തു വേഗം സ്ഥലം വിട്ടു. ഗേറ്റു തുറന്നുകിടന്നിരുന്നു, അയാള്‍ അതൊട്ടടയ്ക്കാനും പോയില്ല. ഒഴിവുള്ള പിരീഡുകളില്‍ ഒന്നുരണ്ടു തവണ വളരെ വ്യക്തമായിത്തന്നെ ആ സ്ത്രീയുടെ മുഖം അയാളോര്‍ത്തു. ബൊഗേന്‍വില്ലയുടെ ചുവട്ടില്‍ ഇളം നിറമുള്ള ഖാദിസാരിയില്‍.. ഭസ്മക്കുറിയില്‍.. അവരുടെ കഴുത്തില്‍ നേര്‍ത്ത ഒരു കരിമണിമാല ഉണ്ടായിരുന്നോ.. കൈയില്‍ വളകള്‍ കണ്ടില്ലല്ലോ. അസാധാരണത്വം നിറഞ്ഞ ആ രൂപത്തില്‍ നിന്നും തനിക്കുച്ചുറ്റിനും ഇരിക്കുന്ന അധ്യാപികമാരുടെ ആടയാഭരണങ്ങളിലേയ്ക്ക് അയാളുടെ കണ്ണുകള്‍ പരതിമാറി.
അന്നുവൈകുന്നേരവും അവരെ കണ്ടില്ല. സന്ധ്യാനേരത്ത് ഹാളിനു പുറത്ത് ടെറസ്സില്‍ ഒരു കാപ്പിയും പുസ്തകവുമായി നിന്നു.. ഒരു മണിക്കൂറോളം ഏതോ ഒരു താളില്‍ കണ്ണുറപ്പിച്ച് ബൊഗെന്‍വില്ലയുടെ തഴച്ചുപടര്‍ന്നുപിടിച്ച ശിഖരങ്ങള്‍ക്കിടയിലൂടെ കാണാന്‍ പറ്റുന്ന, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മുറ്റത്തേയ്ക്ക് ഒരിക്കലെങ്കിലും അവരിറങ്ങി വന്നാലോ എന്നാലോചിച്ച്. അത്താഴമുണ്ടാക്കിയിട്ടില്ല, മനു അകത്തേയ്ക്ക് കയറി. സാധാരണ ഗോതമ്പോ മൈദയോ കൊണ്ടുള്ള രണ്ടു മൂന്ന്‍ ദോശയാണ് പതിവ്.. മുളക് ചമ്മന്തിയും. ചരുവത്തിലേയ്ക്ക് ഒരു കപ്പ് പൊടി പകര്‍ന്നതും മുന്‍വശത്തെ വാതിലില്‍ ആരോ തട്ടിവിളിക്കുന്നത് കേട്ടു.
കതക് തുറന്നതും അയാളുടെ ഹൃദയമിടിപ്പ് കൂടി..
“താഴെ ഉച്ച മുതല്‍ കറന്റില്ല.. കുറച്ചു മുന്നേ നോക്കിയപ്പോള്‍ ഇവിടെ ലൈറ്റിട്ടിരിക്കുന്നത് കണ്ടു. മെയിന്‍സ്വിച്ച് താഴയല്ലേ.. ഒന്ന് വന്നു നോക്കാമോ..” അവര്‍ മടിയോടെ പറഞ്ഞു തീര്‍ത്തു.
“അതിനെന്താ.. ഇപ്പോള്തന്നെ വരാം..”
വാതില്‍ ചാരി മനു അവരുടെ പിന്നാലെ പടികളിറങ്ങി.
മുടി വൃത്തിയായി മെടഞ്ഞിട്ടിരിക്കുന്നു. കറുപ്പില്‍ ചാരനിറത്തിലുള്ള പുള്ളികളുള്ള ഉടഞ്ഞ സാരി. ഇരുമ്പുതകിടില്‍ പൊതിഞ്ഞ കൈവരിയില്‍ അവരുടെ കൈ വളരെ മെല്ലെ താഴോട്ട് ഊര്‍ന്നിറങ്ങി. അതെ.. വളകളില്ല. നീണ്ട വിരലുകളില്‍ ചായം പൂശിയിട്ടുമില്ല. പടികള്‍ കഴിയുന്നതിനു മുന്നേ അവര്‍ തിരിഞ്ഞു നോക്കി, മനുവിനെയല്ല.. അയാളുടെ പ്രിയപ്പെട്ട ബോഗേന്‍വില്ലയെ..
ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു..
വരാന്തയില്‍ നിന്നും വാതില്‍ തുറന്ന് അവര്‍ അകത്തുകയറി. അയാള്‍ ആദ്യമായിട്ടാണ് താഴത്തെ വീടിനുള്ളിലേയ്ക്ക് കയറുന്നത്.. എങ്ങോട്ട് നീങ്ങണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ ഒരു ടോര്‍ച്ചുമായി വന്നു.
“വരൂ..” വെളിച്ചം കാണിച്ചുകൊടുത്ത് അവര്‍ മുന്നേ നടന്നു.
കിഴക്ക് ഭാഗത്തുള്ള, ഒരു കൊച്ചുമുറിയില്‍ നിലയലമാരയ്ക്ക് വലതുവശത്തായി മാറാല പറ്റിച്ചേര്‍ന്നുകിടക്കുന്ന പഴയ ഇളംപച്ച മെയിന്‍സ്വിച്ച് ബോക്സ്. മുണ്ട് മടക്കിക്കുത്തി അയാള്‍ ബോക്സ് തുറന്നു.. തനിക്ക് പുറകില്‍ നില്‍ക്കുന്ന ആളിന്‍റെ നിശ്വാസം മനുവിന് നന്നായി കേള്‍ക്കാം. ഫ്യുസുകള്‍ ഓരോന്നായി ഇളക്കിയെടുത്ത് ടോര്‍ച്ചിന്റെ വെട്ടത്തിലേയ്ക്ക് പിടിച്ച് നോക്കി.. ചിലതിനകത്ത് പ്രാണികള്‍ കൂടുകൂട്ടിയിരിക്കുന്നു.
“മുകളില്‍ വേറെ ലൈനാണോ കൊടുത്തിരിക്കുന്നത്?” നിശബ്ദദ ഭേദിച്ചുകൊണ്ട് അവര്‍ ചോദിച്ചു
“ഉച്ചയ്ക്ക് മിക്സി ഉപയോഗിക്കാന്‍ തുടങ്ങിയതും കറന്റ് പോയി..”
“നോക്കാം..”
അയഞ്ഞു കിടക്കുന്ന എല്ലാ കോപ്പര്‍ നാടകളും കൃത്യമായി ഇറുക്കിക്കെട്ടി അയാള്‍ ബോക്സ് അടച്ചുപൂട്ടി. പുറത്തെ ഹാന്‍ഡില്‍ ശക്തിയില്‍ താഴോട്ടുവലിച്ച് ഓണ്‍ ചെയ്തു. അപ്പുറത്തെ മുറിയില്‍ വെട്ടം വീണു.
“താങ്ക്സ്..”
ആ മുറിയുടെ ഒരു കോണില്‍ നില്‍ക്കുന്ന അവരുടെ മുഖത്ത് മഞ്ഞ വെളിച്ചം പകര്‍ന്ന എന്തോ ഒരു പ്രത്യേകതയില്‍ അയാള്‍ ഒരുനിമിഷം പെട്ടുപോയി.
“സോറി.. എനിക്ക് നിങ്ങള്‍ രണ്ടുപേരുടെയും പേരറിയില്ല”
“ഉമ.. അദ്ദേഹത്തിന്‍റെ പേര് അലക്സ്”
“പ്രണയവിവാഹം..” മനു ചിരിച്ചുകൊണ്ട് ചോദിച്ചു.
“എത്ര പെട്ടെന്ന് കണ്ടുപിടിക്കാം അല്ലേ..” മനുവിന്റെ ചിരി മെല്ലെ മാഞ്ഞു.
“ഉമയെ കണ്ടാല്‍ പെട്ടെന്ന് മനസിലാകും”
“അറിയാം”
“അലക്സ് എന്തു ചെയ്യുന്നു..”
“ബിസിനസ്..”
“എവിടെ..”
“സിറ്റിയില്‍ ഒരു ഷോപ്പിംഗ് കോംപ്ലെക്സ് പണിതീരുന്നു.. അവിടെ അലക്സിനു ഒരു ട്രാവല്‍ ഏജന്സിയുമുണ്ട്.”
“ആഹാ..”
“ഉമയുടെ നാട്..?”
“തൃശൂര്‍”
“ഞാന്‍ പാലക്കാട്..”
നിന്നിടത്തുനിന്ന് അനങ്ങിയിട്ടില്ല എന്നാ ബോധം വന്നതോടെ അയാള്‍ ചെറുതായൊന്നു പരുങ്ങി.
“ഞാനെന്നാ..”
“ഉം..” പെട്ടെന്ന് അയാളുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ അവര്‍ ശ്രദ്ധിച്ചു.
“കുടിക്കാന്‍ എന്തെങ്കിലും ? ചായ..? ഇരിക്കൂ.. ഞാനിപ്പൊ വരാം” അയാളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഉമ അടുക്കളയിലേയ്ക്ക് പോയി.
മനു വരാന്തയില്‍ ഇറങ്ങിയിരുന്നു.
പ്രണയവിവാഹം കഴിഞ്ഞിട്ടും നിറപ്പകര്‍ച്ചയില്ലാത്ത ഒരു സ്ത്രീ.. ചിലപ്പോള്‍ തനിയെ തിരക്കുപിടിച്ച ഈ പുതിയ ജീവിതം അവര്‍ പ്രതീക്ഷിച്ചുകാണില്ല.
“ഞങ്ങള്‍ കുറച്ചു മാസങ്ങള്‍ മാത്രമേ ഇവിടെ കാണുള്ളൂ.”
“അതെന്തേ..”
“പുതിയ ഫ്ലാറ്റു ബുക്ക് ചെയ്തിട്ടുണ്ട്.. ആറു മാസം കൂടിയെടുക്കുമത്രേ. അതുവരെ ഇവിടെ.” ഉമ എന്തോ ആലോചിച്ചു നിന്നു.
“നല്ലതല്ലേ.. അല്ലെങ്കില്‍ തന്നെ നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് ഇവിടെ പറ്റിയെന്നു വരില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന എന്നെപ്പോലെയുള്ള ചില മനോരോഗികള്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരും. അതും ഉറപ്പില്ല.”
ഉമ ചിരിച്ചെന്നു വരുത്തി.
“എനിക്ക് വീട് ഒരുപാടിഷ്ടായീട്ടോ.. പ്രത്യേകിച്ച് മുകളിലത്തെ ഭാഗം.”
“ആഹാ.. പക്ഷേ മുകളില്‍ ഇത്ര സൗകര്യമില്ല കേട്ടോ..”
“പുറത്തേക്കുള്ള വരാന്ത എത്ര ഭംഗിയാണ്.. നല്ല തണുപ്പും തണലുമില്ലേ അവിടെ..”
ചായ കുടിച്ചു.. ഇഞ്ചിചതച്ചിട്ട് മധുരം പാകത്തിനിട്ട, കടുപ്പമുള്ള ചായ. അമ്മയെ ഓര്‍ത്തു.
തിരിച്ചു പടികള്‍ കയറുമ്പോള്‍.. ഉമ അകത്തുകയറി വാതില്‍ കുറ്റിയിടുന്നത് തുറന്നുകിടന്നിരുന്ന ജനാലയ്ക്കിടയിലൂടെ അയാള്‍ കണ്ടു. ചായക്കപ്പില്‍ ഇനിയും ചൂട് ബാക്കിയുണ്ടോ.. അയാളുടെ കാഴ്ച്ചക്കപ്പുറത്തേക്ക് ഒരു കുസൃതിച്ചിന്ത പോയി.. ഒരുപക്ഷേ അവരുടെ ചൂടുകയറിയ വലതുകൈപത്തി കരിമണിമാലയൊട്ടിക്കിടക്കുന്ന കഴുത്തില്‍ ഒരു നിമിഷം ചേര്‍ത്തുവച്ചിട്ടുണ്ടാവാം.
മനുവിന്‍റെ മടുപ്പിക്കുന്ന ദോശയും മുളക് ചമ്മന്തിയും അന്ന് കൂടുതല്‍ രുചിയുള്ളതായി. ഒരു വര്‍ഷമായി താഴെയുള്ള മുറികളെപ്പറ്റി അയാള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തിട്ടില്ല. ഇപ്പോള്‍ അയാള്‍ക്ക് ചുറ്റിനും താഴത്തെ മുറികളാണ്. തന്നെപ്പോലെ നിശബ്ദദയില്‍ ജീവിക്കുന്ന ഒരാള്‍ അവിടെ. വെറുതേ ഓര്‍ക്കാന്‍ .. ഒരു കൂട്ടുപോലെ.
രാത്രിയില്‍ എപ്പോഴോ ഒരു കാര്‍ വന്നു പാര്‍ക്കുചെയ്യുന്നത് അയാള്‍ കേട്ടു. കുറച്ചുകഴിഞ്ഞ് വാക്കുതര്‍ക്കവും വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദവും മറ്റും..
നിറങ്ങളില്ലാത്ത കുരുക്കില്‍പ്പെട്ട ഒരു പെണ്‍ജീവിതം മനുവിന്‍റെ ഉറക്കംകെടുത്തി.
ഓരോ ദിവസവും രാവിലെയും വൈകിട്ടും അവര്‍ തമ്മില്‍ കാണും.. ആദ്യമൊക്കെ യാദൃശ്ചികമായി.. പിന്നീട് അറിഞ്ഞും അറിയാതെയും.. രണ്ടോ മൂന്നോ നിമിഷങ്ങള്‍ എങ്കിലും, ഏറ്റവുമടുത്ത് ഉമയെ കാണുന്ന ദിവസം അയാളില്‍ ഉടനീളം പുഞ്ചിരി സമ്മാനിക്കും. രാത്രിയില്‍ താഴെ നിന്ന് കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍ അയാള്‍ക്ക് പ്രത്യേകതരത്തിലുള്ള ഒരു സന്തോഷം കൊടുത്തുതുടങ്ങി. നിറങ്ങളില്ലാത്ത ആ സ്ത്രീയ്ക്ക് ചുറ്റിനും കടുംനിറത്തില്‍ മനോഹരമായ കടലാസ്സുപൂക്കള്‍ അടര്‍ന്നുവീണുകഴിഞ്ഞു, അനുമതിയില്ലാതെ.
ഒരു വൈകുന്നേരം അവരെ കണ്ടില്ല.. അന്നുരാത്രി താഴെ വെട്ടവും കണ്ടില്ല. അവര്‍ എവിടെയ്ക്കോ പോയിരിക്കുന്നു. അത്താഴം കഴിക്കാതെ ധാരാളമായി പുകവലിച്ചുകൊണ്ടിരുന്നു മനു.. അസ്വസ്ഥനായി.. ഉമയെ അടുത്ത രണ്ടുദിവസങ്ങളില്‍ അയാളുടെ കണ്ണുകള്‍ തേടിക്കൊണ്ടേയിരുന്നു.. ഇടയ്ക്കിടെ മുറ്റത്തിറങ്ങി ഉലാത്തിയും, രാത്രികളില്‍ ഉറങ്ങാതെ വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദത്തിനായും അയാള്‍ കാത്തിരുന്നു.
അവരോടുള്ള ദേഷ്യവും സങ്കടവും ക്ലാസ്സില്‍ തന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരെ അയാള്‍ തീര്‍ത്തു. താനൊരു വിഡ്ഢിയാണെന്ന് സ്വയം പറഞ്ഞു ധരിപ്പിച്ചു. അല്ലെങ്കില്‍ത്തന്നെ വിവാഹിതയായ ആ സ്ത്രീയില്‍ എന്തു പ്രതീക്ഷിച്ചാണ് ഇത്രയും സമയം കളയുന്നത്! ഈ പാഴ്ചിന്തകള്‍ തന്നെപ്പോലെ കുടുംബത്തില്‍പിറന്ന ഒരാണിനു ചേര്‍ന്നതല്ല. ആ സ്ത്രീയെ ഇനി കാണേണ്ടതില്ല.. അവരറിയാതെ അവരെ നോക്കേണ്ടതില്ല.. അവരുടെ വസ്ത്രവും മുഖഭാവവും തന്‍റെ ഒരു ദിവസത്തെ ബാധിക്കാനേ പാടില്ല !
അന്ന് രാത്രി അയാളില്‍ പതിവില്ലാതെ ഒരൂര്‍ജ്ജം കാണപ്പെട്ടു. അത്താഴം നേരത്തെ കഴിച്ചു കിടക്കണം. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ താഴെ ഓട്ടോ വന്നു നില്‍ക്കുന്ന ശബ്ദം. മനു ജോലി തുടര്‍ന്നു. പത്തുമിനുട്ട് കഴിഞ്ഞ് വാതിലില്‍ ആരോ തട്ടി. പുറത്ത് മഴ പെയ്യുന്നതുകൊണ്ട് വളരെ താമസിച്ചാണ് മനു അതുകേട്ടത്.
ഉമ !
വാതില്‍ തുറന്നതും അയാളെ നോക്കാതെ അവര്‍ അകത്തേയ്ക്കുകയറി. മനു അതിശയത്തോടെ അവരെ നോക്കിനിന്നു. ഉമ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു. ആ മുറിയിലെ അരണ്ടവെളിച്ചത്തില്‍ മനു എന്തുചെയ്യണമെന്നറിയാതെ നിന്നു.
“എന്തുപറ്റി”
കേട്ടതും ഉമ തിരിച്ചുവന്ന് വാതിലടച്ചു. എന്നിട്ട് തിരിഞ്ഞുനിന്നു മനുവിനോട് ചോദിച്ചു..
“കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം തരുമോ”
മനു വേഗം പോയി വെള്ളവുമായി വന്നു.
“ഞാന്‍ വന്നത് ബുദ്ധിമുട്ടായോ..”
“ഏയ് ഇല്ലാ… പറയൂ എന്ത് പറ്റി, രണ്ടുദിവസമായി ഉമയെ കണ്ടില്ലാ..” അയാള്‍ അവരില്‍നിന്നും നോട്ടം മാറ്റി.
“ഞാന്‍ താഴെത്തന്നെ ഉണ്ടായിരുന്നു.. ഇന്ന് വൈകുന്നേരം ഒന്ന് പുറത്തുപോയി.”
“ഓഹ്..ഞാന്‍ വിചാരിച്ചൂ..”
“പറയാതെ എങ്ങോ പോയീന്ന്.. അല്ലേ..”
തമ്മില്‍ നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
“അലക്സ്?”
“അറിയില്ലാ..”
“മനസിലായില്ല..” മനു ചോദിച്ചു.
“എനിക്കും ഒന്നും മനസിലായില്ല മനൂ.. രണ്ടു ദിവസമായി വന്നിട്ടില്ല. ഒരു രാത്രി എന്നോട് വഴക്കിട്ടു പോയതാണ്. എന്നോട് തിരികെ വീട്ടിലേയ്ക്ക് പോയ്ക്കോളാന്‍ പറഞ്ഞു.”
ഉമ അയാളുടെ അടുത്തേയ്ക്ക് വന്നു..
“എത്ര കനിവോടെയാണ് നിങ്ങള്‍ എന്നെ നോക്കുന്നത്.. കള്ളിയെപ്പോലെ രണ്ടു ദിവസം ഇതേ നോട്ടങ്ങളില്‍നിന്നും ഒളിച്ചിരുന്നു ഞാന്‍. വന്നു പറയണം എന്ന് തോന്നി. മനൂ, ഞാനൊരു പരാജയമാണ്. ഒരിക്കല്‍ ചെയ്ത തെറ്റില്‍ ജീവപര്യന്തം ശിക്ഷ വാങ്ങുന്നവള്‍. ഈ ജയില്‍വാസം എന്നെയും കൊണ്ടേ പോകൂ. പരോളിലിറങ്ങി ദിവസങ്ങളുടെ മാത്രം സന്തോഷം എനിക്ക് വേണ്ട. ഇനി മറിച്ചു തോന്നുന്ന പക്ഷം ഞാന്‍ ഈ വീടും കടലാസ്സുപൂക്കളും പിന്നെ അതിനു ചുവട്ടില്‍ സ്കൂട്ടര്‍ പൂട്ടിവയ്ക്കുന്ന ഈ ആളിനെയും തേടി വരാം.”
ഉമ തിരികെ നടന്നു.. വാതില്‍ തുറന്ന് പടികളിറങ്ങി.. വളകളില്ലാത്ത വലതുകൈ ഇരുമ്പു റെയിലില്‍ പിടിച്ചു താഴോട്ട്..
മനു നിശ്ചലനായി നിന്നു. തിരികെ വിളിക്കാന്‍ തോന്നിയില്ല.. അവകാശവുമില്ല. ഒരുപക്ഷെ ആ സ്ത്രീയോട് അയാള്‍ക്ക് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നിയത് അപ്പോഴാണ്.
അലക്സും ഉമയും മാസങ്ങള്‍ക്ക് ശേഷം വീടുമാറി. നഗരമധ്യത്തില്‍ ഏതോ ഒരു ഫ്ലാറ്റുസമുച്ചയത്തിന്‍റെ ഒരു കോണില്‍ പുസ്തകവും പിടിച്ചിരിക്കുന്ന ഉമയെപ്പറ്റി മനു ഓര്‍ക്കാറില്ല. അതേസമയം ഓരോദിവസവും കോളജുവിട്ടു വന്നുകയറുമ്പോള്‍.. ബോഗേന്‍വില്ലയ്ക്കു കീഴെ അയാള്‍ ഒരുനിമിഷം തന്‍റെയാ പ്രിയപ്പെട്ട സ്ത്രീയെ സങ്കല്‍പ്പിക്കും.
നിറങ്ങളില്ലാത്ത ഖാദിസാരിയില്‍.. കറുത്ത വട്ടപ്പൊട്ടില്‍.. ഭസ്മക്കുറിയില്‍.
തട്ടുതട്ടായുള്ള ഏഴു കയ്യാലകള്‍ മേരിക്കുട്ടിച്ചേടത്തിയുടെ മുന്നില്‍ പര്‍വ്വതംപോലെ നിന്നു. ഇന്നലെ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റതും വല്ലാത്ത ദാഹം തുടങ്ങിയതാണ്. കുറച്ചുമുമ്പേ വീട്ടില്‍ നിന്നെറങ്ങിയപ്പോഴും ഒരു കൂജ നെറയെ കിണറ്റുവെള്ളം മടമടാ കുടിച്ചു. വേനലു കടുക്കുന്നു.. റബ്ബര്‍മരങ്ങള്‍ക്ക് കീഴെ പൊട്ടിക്കഷണങ്ങളായിക്കിടക്കുന്ന കുരുകളും ഇടയ്ക്കൊക്കെ കാലില്‍ തറഞ്ഞു കയറുന്ന വരണ്ട തോടുകളും. പ്ലാവില കുത്തിയെടുക്കാനുള്ള കമ്പും കോര്‍ത്തിടാനുള്ള കമ്പിയും വലത്തെകൈയ്യില്‍ പിടിച്ച് ചേടത്തി പതുക്കെ ആദ്യത്തെ കയ്യാല കയറി.
ചുറ്റിനും വല്ലാത്ത വെളിച്ചവും ചൂടും. നട്ടുച്ചസൂര്യന്‍ ലേശംപോലും മടിയില്ലാതെ ചേടത്തിയുമായി കുറെ നേരമായി ഒളിച്ചേകണ്ടേ കളിക്കുന്നു. പഴയകയ്യാല കെട്ടലായതുകൊണ്ട് പടികള്‍ ഇല്ല.. പകരം പാറക്കല്ല് പൊട്ടിച്ചത് കയ്യാലയില്‍ പിടിപ്പിച്ചിരിക്കുവാണ്. കഴിഞ്ഞ മഴക്കാലത്ത് പലതും ഇളകിത്തുടങ്ങി. റബ്ബര്‍ വെട്ടുന്ന ജോര്‍ജ്ജ് ഒരു ദിവസം വീഴുവേം ചെയ്തു. അവന്‍റെ പൊണ്ണത്തടി താങ്ങിക്കാണത്തില്ല. ചേടത്തി ഓര്‍ത്തു ചിരിച്ചു. എല്ലാ ദിവസവും മൂന്നാലുപ്രാവശം ഇതിലെ കേറിയിറങ്ങുന്നതാണ്. ഇതേവരെ തനിക്കൊന്നും പറ്റിയില്ല. നാലാമത്തെ പറമ്പില്‍ കയറിനിന്നിട്ട് ചേടത്തി ദീര്‍ഘശ്വാസമെടുത്തു.
അങ്ങുതാഴെ സ്വന്തം വീട്ടിലേക്കു നോക്കി. കൃത്യമായിപ്പറഞ്ഞാല്‍ ഓടിട്ടിരിക്കുന്ന രണ്ടുമുറി വീടിന്‍റെ ചുറ്റിനും ആറുവര്‍ഷം മുന്നേ മകന്‍ അമേരിക്കയില്‍ നിന്നും ആരോടോ പറഞ്ഞു പണിയിപ്പിച്ച വാര്‍ക്കവീടിന്‍റെ വെളുത്തപുറംഭിത്തികള്‍ ഒഴികെ ബാക്കിയുള്ള ഭാഗം. ഓടിട്ടിരിക്കുന്ന ഭാഗത്ത് ഒരു വശത്തായി പണ്ടുമുതലേയുള്ള ഒരു കണ്ണാടിക്കഷണം ഉണ്ട്. അതിനു കീഴെയാണ് ചേടത്തിയുടെ മുറി. കെട്ടിയോന്‍ വര്‍ഗ്ഗീസ്മാപ്പിള ചോര നീരാക്കി പണിതത്. ചിലദിവസങ്ങളില്‍ അങ്ങുമുകളില്‍നിന്ന് പുല്ലും വിറകുകൊള്ളികളും റബ്ബര്‍പാലുമൊക്കെ എടുത്തുകൊണ്ടു താഴോട്ടിറങ്ങുമ്പോള്‍ ചേടത്തി അവരെ കാണാറുണ്ട്. വള്ളിനിക്കര്‍ ഇട്ടോണ്ട് മുറ്റത്തുകൂടെ ഓടിക്കളിക്കുന്ന മകന്‍.. അടുക്കളയിലേക്ക് വേണ്ട വിറകൊക്കെ കൃത്യമായ വലുപ്പത്തില്‍ വെട്ടിയെടുത്ത് കയറുകൊണ്ട് കെട്ടി ഭദ്രമായി വയ്ക്കുന്ന ഭര്‍ത്താവ്.
പെട്ടെന്ന് മടിക്കുത്ത് തിരയും.. ശ്വാസം മുട്ടും. വല്ലാത്ത വിഷമം.
ഈയിടെയായി കുനിഞ്ഞുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലയോട്ടി പിളരുന്ന വേദന വരും. അതുകൊണ്ട് വിറകുകൊള്ളി പെറുക്കുന്ന പരിപാടി നിര്‍ത്തി. രണ്ടാട്ടിന്‍കുട്ടികള്‍കൊടുക്കാന്‍ കുറച്ചു പ്ലാവില കുത്തിയെടുത്തുകൊണ്ടുപോകും. മേരിക്കുട്ടിചേടത്തിയുടെ ഈ മലയോര ജീവിതത്തിന് അമേരിക്കയിലുള്ള മകനെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍ പ്രായമുണ്ട്. അന്ന് കാടുപിടിച്ച് കിടന്നിരുന്ന ഈ സ്ഥലമൊക്കെ പാട്ടത്തിനെടുത്തു വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയതാണ്. ഇന്ന് അതേ സ്ഥലം മകന്‍ വിലയ്ക്ക് വാങ്ങിയിട്ടും ചേടത്തിക്ക് അത് പഴയ പാട്ടത്തിനെടുത്ത പറമ്പു തന്നെയാണ്. യജമാനത്തിയേപ്പോലെ അവിടെ നിന്ന് പണിയെടുപ്പിക്കാറില്ല. പഴയപോലെ പുല്ലു പറിക്കുകയും തടമിടുകയും ഒക്കെ ചെയ്യും.
ജോസ് അന്യനാട്ടിലേക്ക് പോയിട്ട് ഇരുപത്തിയെട്ടു വര്‍ഷങ്ങളായി. ഇളയകുഞ്ഞിന്‍റെ മാമ്മോദീസയ്ക്കാണ് ചേടത്തി അവരെ അവസാനമായി ഒരുമിച്ചു കണ്ടത്. അതിനുശേഷം ജോസ് കുറേത്തവണ തനിച്ചു വന്നിട്ടുണ്ട്. കെട്ടിയോളുമായി ഒന്ന് രണ്ടു തവണയും.
വീട്ടില്‍ പുതുതായി പണിതുചേര്‍ത്ത മുറികളില്‍ ഒന്ന് വളരെ വലുതാണ്. അതില്‍ അമ്മച്ചിക്ക് കാണുവാനായി കൊണ്ടുവന്ന ആല്‍ബങ്ങളും അമേരിക്കന്‍ വസ്ത്രങ്ങളും. പഴയ മുറിയില്‍തന്നെയാണ് കിടപ്പെങ്കിലും, ചേടത്തി ഇടയ്ക്കിടെ ആ മുറിയില്‍ കയറി അവരുടെ ചിത്രങ്ങള്‍ കാണും. അവരെയോര്‍ത്ത് സന്തോഷിക്കും. കുറെക്കാലമായി വന്നു കാണാത്തതിലോ ഒന്നും പരിഭവമേ തോന്നാറില്ല.
എന്തിന് പരിഭവം തോന്നണം..!
പണ്ടൊരുദിവസം വൈകുന്നേരം ഇതേപോലെ, പക്ഷെ ഇതിനേക്കാള്‍ മൂന്നുമടങ്ങ് ഭാരമുള്ള വലിയൊരു വിറകുകെട്ടെടുത്തുകൊണ്ടുവന്ന് പിന്‍വശത്തെ മുറ്റത്തിട്ടിട്ട് ചേടത്തി നിവര്‍ന്നു നിന്നു.
“അമ്മച്ചിയോട് ഞാന്‍ എത്ര തവണ പറഞ്ഞതാ ഇങ്ങനെ പണിയെടുക്കരുതെന്ന്.. അനുസരണ ഒണ്ടായിട്ടുവേണ്ടേ ..”
“അതിനിപ്പോ ഇതൊക്കെ ഒരു പണിയാണോടാ കൊച്ചനേ”
“അമ്മച്ചി ആരോഗ്യം സൂക്ഷിക്കണം..”
“എന്റെ ആരോഗ്യത്തിന് ഒരു കൊറവും ഇല്ലാ.. നീയിരിക്ക് ഞാന്‍ കാപ്പിയിടട്ടേ..”
“അമ്മച്ചി..” ജോസ് മടിയോടെ വിളിച്ചു.
“എന്നതാടാ..”
ജോസ് നിന്നിടത്തുനിന്ന് നടന്ന് തുണികുത്തിപ്പിഴിയുന്ന കല്ലിന്‍റെ മുകളില്‍ പോയിരുന്നു.
“എന്നെക്കൊണ്ടിങ്ങനെ ആരാന്‍റെ കടയില്‍ കണക്കെഴുതി ജീവിതം കളയാന്‍ മേല. റോസമ്മയുടെ പാപ്പന്റെ കെയറോഫില്‍ അവള്‍ക്കു അവിടുത്തെ ഒരാശുപത്രിയില്‍ ജോലി ശെരിയായിട്ടുണ്ട്. എനിക്കും കൂടി ഒന്ന് തരപ്പെട്ടാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റും.. അമ്മച്ചി കുറച്ചുനാള്‍ ഒറ്റയ്ക്കാകും, പക്ഷെ കര്‍ത്താവ് അനുഗ്രഹിച്ചാല്‍ പെട്ടെന്ന് തന്നെ അമ്മച്ചിയേം ഞങ്ങള്‍ കൊണ്ടുപോകും..”
ജോസിന്‍റെ മറവില്‍ നിന്നും മാലാഖ കണക്കെ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നുനിന്നു.
“ഇത്തവണ ഇവളെ എന്റെ കൂടെ കൊണ്ടുപോന്നു. നാടും അമ്മച്ചിയേം ഒക്കെ ഒന്ന് കാണിച്ചേച്ച് കൊണ്ടുപോകാമെന്ന് കരുതി. മൂത്തവന്‍ ലണ്ടന് പോയി. അവിടാ ജോലി. റോസമ്മയുടെ ഇളയ അനിയത്തിക്ക് ഒരു ഓപ്പറേഷന്‍. അതുകൊണ്ട് അവളും വന്നില്ല..”
മകന്‍ പറയുന്നതൊന്നിലും ശ്രദ്ധ കൊടുക്കാതെ ചേടത്തി മുന്നില്‍ നില്‍ക്കുന്ന മാലാഖക്കൊച്ചിനെ നോക്കി.
കഴുത്തറ്റം വരെ മുടി. നന്നായിചീവിയൊതുക്കാത്ത കുറെ മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു. മുട്ടറ്റം വരെയുള്ള പാന്‍റ്സും ഷര്‍ട്ടും. അതിന്‍റെ രണ്ടു പോക്കറ്റിലും കൈയിട്ടു ചേടത്തിയെ നോക്കിയും ചിരിച്ചെന്നു വരുത്തിയും അവള്‍ നിന്നു.
“അമ്മച്ചി പേരു മറന്നു കാണും. ഏയ്‌ജല്‍.”
“ആ.. എനിക്കോര്‍മ്മയൊണ്ട് ജോസേ”
“എന്റെ കൊച്ചിങ്ങടുത്തു വന്നേ..”
ഏയ്‌ജല്‍ അടുത്തുചെന്നിരുന്നു. മേരിക്കുട്ടിചേടത്തി വാത്സല്യത്തോടെ അവളുടെ മുഖത്തു തൊട്ടു. നെറ്റി മറഞ്ഞുകിടക്കുന്ന മുടിയിഴകള്‍ പതുക്കെ നീക്കി ചെവികള്‍ക്ക്പിന്നിലോട്ടു വച്ചു. അവളുടെ ഇടത്തെ പുരികത്തിനു മുകളില്‍ മൂന്നു ലോഹത്തണ്ടുകള്‍ കാണപ്പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവ തുളച്ചുകയറ്റി കമ്മലുകണക്കെ ഇട്ടിരിക്കുന്നു.
“അതുപിന്നെ അന്യനാടല്ലിയോടാ. ചട്ടേം മുണ്ടും വെന്തീഞ്ഞേമൊക്കെ അവിടെ പറ്റുവോടാ”
എന്നിട്ടു മാലാഖക്കൊച്ചിനെ നോക്കി ചിരിച്ചു.
“അമ്മച്ചി ഞാനെന്നാ ഡോക്ടറെ വിളിച്ചോണ്ട് വരാം.”
ജോസു പോയതും ഏയ്‌ജല്‍ എഴുന്നേറ്റ് ജനാലക്കരികിലേക്ക് പോയി പുറത്തേക്കും നോക്കി നിന്നു. മേരിക്കുട്ടി മാലാഖക്കൊച്ചിനെ ഇമചിമ്മാതെ നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞ് ചായയും പലഹാരങ്ങളുമായി അയല്‍പക്കത്തെ ഷെര്‍ലിയും ഭര്‍ത്താവും മുറിയിലേക്ക് വന്നുകയറി. ചേടത്തി പള്ളിയിലും ചന്തയ്ക്കും ഒക്കെ പോകുന്നത് ഷേര്‍ലിയുടെ കൂടെയാണ്.
ചേടത്തി എഴുന്നേറ്റിരിക്കുന്നത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ ഓടിവന്നു.
“ഞങ്ങളെ വല്ലാണ്ട് പേടിപ്പിച്ചല്ലോ എന്റെ പൊന്നു ചേടത്തി.. ഞാനന്ന് വെറുതേ മിണ്ടാനും പറയാനും വന്നതാ. താഴെ മുറ്റത്തൂന്നു നോക്കിയപ്പോ.. ശ്ശോ.. നിലവിളിച്ചു ആളെക്കൂട്ടി ഒരുവഴിക്കാ ഇവിടെ എത്തിച്ചേ. ഡോക്ടര്‍മാര്‍ എല്ലാരേം അറിയിച്ചോളാനൊക്കെ പറഞ്ഞു. വീട് തുറന്ന് ഇച്ചായനാ നമ്പരെടുത്ത് ജോസൂട്ടിച്ചായനെ വിളിച്ചെ. രണ്ടുദിവസം കഴിഞ്ഞു ബോധം വീണു. നേഴ്സ് പറഞ്ഞു ഇടയ്ക്ക് എന്‍റെ പേരൊക്കെ വിളിക്കുന്നുണ്ടാരുന്നു എന്ന്. ഇന്നും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടാ ഞങ്ങള്‍ പോന്നെ.”
ചേടത്തി ചിരിച്ചു.. കണ്ണുനിറഞ്ഞ്.
ഏയ്‌ജല്‍ ഇതൊന്നും കാണാതെ മൊബൈലില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ചേട്ടത്തി ഹോസ്പിറ്റല്‍ വിട്ടു. വീട്ടിലെത്തിയതും കിടക്കാന്‍ കൂട്ടാക്കാതെ ഓരോ പണികളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ഇപ്പോള്‍ പറമ്പിലൊന്നും ഇറങ്ങിനടക്കാന്‍ സമയമില്ല. ജോസിനിഷ്ടപ്പെട്ട ആഹാരമൊക്കെ ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മാത്രമേ അവര്‍ക്ക് സമയം തികയൂ. ഷേര്‍ലി ഇടക്കൊക്കെ അടുക്കള ഭാഗത്തുള്ള തിണ്ണയില്‍ വന്നിരിക്കും. വര്‍ത്തമാനം പറയുമ്പോഴും ചേട്ടത്തിയുടെ ചിന്ത മുഴുവനും അന്നത്തെ അത്താഴത്തെ കുറിച്ചാവും. മാലാഖകുട്ടി ആഹാരം നന്നേ കുറച്ചാണ് കഴിക്കുന്നത്. ആ കൊച്ച് കഴിച്ചു ശീലമുള്ളതൊന്നും തന്നെക്കൊണ്ട് പാകം ചെയ്യാന്‍ പറ്റില്ലാന്നു ചേടത്തിക്കറിയാം.
അന്ന് അത്താഴം കഴിഞ്ഞു മുറിയിലേക്ക് പോകാന്‍ തുടങ്ങിയ മാലാഖക്കൊച്ചിനെ ചേടത്തി അടുക്കളയിലോട്ടു വിളിച്ചു.
“കുഞ്ഞിനു ഞാനീ വച്ചുതരുന്നതൊക്കെ ഇഷ്ടപ്പെടുന്നില്ല അല്ലെ.. ഞാന്‍ ഷേര്‍ലിയോട് പറഞ്ഞ് ഒരാളെ വരുത്തിക്കാം. അവളുടെ വകേലൊള്ള ഒരാളാ. അവര്‍ക്ക് കേറ്ററിംഗ് ബിസിനസൊക്കെയൊണ്ട്. കുഞ്ഞിനു ഇഷ്ടം എന്താന്നുവച്ചാ അങ്ങ് പറഞ്ഞാ മതി. കേട്ടോ..”
മാലാഖകൊച്ചു ചിരിച്ചു.
“നോ നോ.. ഐ ആം ഫൈന്‍. ഞാന്‍ കുറച്ചേ കഴിക്കു.”
ചേടത്തി എന്തോ പറയുന്നതിന് മുന്നേ കൊച്ച് ഗുഡ്നൈറ്റും പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി.
പിറ്റേ ഞായറാഴ്ച ചേടത്തി പള്ളിയിലേക്ക് ഏയ്ജലിനെ കൂടെകൊണ്ടുപോയി. തിരികെ വരുമ്പോള്‍ നിര്‍ത്താതെ അതുമിതും സംസാരിച്ചുകൊണ്ടേയിരുന്നു. ചിലതിനൊക്കെ തലയാട്ടിയും കൂടുതല്‍ നേരം കൈയിലുള്ള മൊബൈല്‍ നോക്കിനടന്നും അവള്‍ വീടെത്തി.
ആദ്യമൊക്കെ അകല്‍ച്ച കാട്ടിയെങ്കിലും ഏയ്‌ജല്‍ ഇടയ്ക്കിടെ അടുക്കള ഭാഗത്തേക്ക് വന്നു നോക്കാനും ആവശ്യമുള്ള സാധനങ്ങള്‍ ചേടത്തിയോട് ചോദിക്കാനുമൊക്കെ തുടങ്ങി. പക്ഷെ, ഒരു ദിവസം രാവിലെ ഒരു ഭാവമാറ്റവും ഇല്ലാതെ ജോസുകുട്ടി അമ്മച്ചിയോട് രണ്ടു ദിവസം കഴിഞ്ഞു തിരികെ പോകുന്ന കാര്യം പറഞ്ഞു.
പ്രതീക്ഷിച്ചതാണ്. പതിവുപോലെ.. ചേടത്തി ഒന്നും മിണ്ടിയില്ല. മൂളിയിരുന്നു കേട്ടു. വന്നത് മുതല്‍.. ബാങ്കുകളിലും മറ്റുമായി ഓടിനടന്നതുകൊണ്ട് മകനോട് നേരെ ചൊവ്വേ ഒന്ന് മിണ്ടാന്‍ കൂടി പറ്റിയില്ലല്ലോ എന്ന് ചേടത്തിയോര്‍ത്തു. പക്ഷേ അവന്‍ മാലാഖക്കൊച്ചിനെ കൊണ്ടുവന്നു കാണിച്ചല്ലോ. അത് തന്നെ വല്യ കാര്യം.
അടുത്ത രണ്ടു ദിവസവും ചേടത്തി ഉറങ്ങിയില്ല. കണ്ണുതുറന്നു മുകളിലേക്ക് നോക്കി കിടന്നു. ഒറ്റക്കണ്ണാടിക്കിടയിലൂടെ നിലാവെളിച്ചം അവരുടെ മുഖത്തേക്ക് വീണു. ഇത് വരേയ്ക്കും മകനോട്, തന്നെയും കൂടി അവര്‍ക്കൊപ്പം കൊണ്ടുപോകണം എന്ന് പറഞ്ഞിട്ടില്ല. പണ്ട് ജോലികിട്ടി പോകുമ്പോള്‍ അമ്മച്ചിയെ എത്രയും പെട്ടെന്ന് കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞ ജോസിന്‍റെ മുഖം.. ചിലപ്പോള്‍ അവന്‍ കരുതുന്നുണ്ടാകും അവിടെച്ചെന്നാല്‍ അമ്മച്ചിയുടെ ജീവിതം മടുപ്പിക്കുന്നതാവും എന്ന്. ഇവിടെ പള്ളിയും പറമ്പും ഒക്കെയായി കഴിഞ്ഞാല്‍ കൂടുതല്‍ സന്തോഷിക്കുമെന്ന്.. അന്യരാജ്യത്ത് വീടിനു പുറത്തിറങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നതിലും ഭേദം ഇവിടെത്തന്നെയല്ലേ.
***
പെട്ടികളെല്ലാം എടുപ്പിച്ചു വച്ച്, ജോസുകുട്ടി മകളെ വിളിച്ചു.
“എയ്ജല്‍..”
വരാന്‍ വൈകിയപ്പോള്‍ അമ്മച്ചിയെയും വിളിച്ചു.
രണ്ടുപേരും വിളികേള്‍ക്കുന്നില്ല.
മുറികളില്‍ എല്ലാം നോക്കി ജോസ് പുറകുവശത്തേക്കിറങ്ങി.
“എയ്ജല്‍..!” അയാളുടെ ശബ്ദത്തിനു കനം കൂടി.
വീടിനു പിന്നിലെ കിണറിന്റെ ഭിത്തിയ്ക്കു പുറകില്‍നിന്നും മകളുടെ പ്രതിഷേധത്തിന്‍റെ പുകച്ചുരുളുകള്‍ ഉയര്‍ന്നുപൊങ്ങുന്നത് കണ്ടു. ചുറ്റിനുമുള്ള പറമ്പില്‍ ആരെങ്കിലും നിന്നിതുകണ്ടോ എന്നാണയാള്‍ ആദ്യം നോക്കിയത്. അമ്മച്ചി കാണരുത് ! ഇതിനാണോ ഈ നശിച്ച ജന്മത്തെയും കൊണ്ട് ഇങ്ങോട്ട് വന്നതെന്ന് ദേഷ്യത്തോടെ അയാള്‍ ഓര്‍ത്തുപോയി.
ധൃതിയില്‍ മകളുടെ അടുത്തേയ്ക്ക് അയാള്‍ ചെന്നു.
കിണറിന്റെ ഭിത്തിക്കപ്പുറം മകളോളം പ്രായമുള്ള ഒറ്റപ്പെടലിന്‍റെ ശരീരത്തെ അയാള്‍ കണ്ടു. വെളുത്ത മുണ്ടിലും ജാക്കറ്റിലും. തെറുപ്പുബീഡിയില്‍ സങ്കടവും ദേഷ്യവും നിസ്സഹായതയും പുകച്ചുതള്ളി കമ്പിയില്‍ നിന്നും പ്ലാവിന്‍റെ ഇലകള്‍ ഊരിയെടുക്കുന്ന പെറ്റമ്മയെ.
***
മാലാഖക്കുട്ടി അങ്ങ് നാലാമത്തെ കയ്യാലമേല്‍ നിന്ന് അമ്മച്ചിയേയും ആ പഴയ വള്ളിനിക്കറിട്ട ജോസുകുട്ടിയെയും കണ്ടു.
ഇന്നലെ ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു. ഈയിടെയായി ലേശം കൂടെ ഉറങ്ങാറില്ല. ഉറക്കം നടിച്ചു കിടക്കും. കാലത്ത് നാലോ അഞ്ചോ മണിയാവുമ്പോള്‍ ഒന്ന് കണ്ണടയ്ക്കും. ക്ഷീണം കൊണ്ട്. ഉടനെതന്നെ മുറ തെറ്റിക്കാതെ കയറി വരും സ്വപ്നങ്ങള്‍.
ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം ഉണ്ണിയേട്ടന്‍ തന്നെ. ഇടയ്ക്ക് അമ്മയെയും മൂത്ത അമ്മാവനെയും ഒക്കെ കണ്ടിട്ടുണ്ട്. ഒരു കണക്കിന് നോക്കിയാല്‍ അവര്‍ രണ്ടുപേരും ഉണ്ണിയേട്ടനും മാത്രേ എനിക്കുള്ളൂ. അമ്മ വളര്‍ത്തി, അമ്മാവന്‍ വിവാഹം ചെയ്തയച്ചു. കടമകള്‍ തീര്‍ത്ത്, അവര്‍ പോയി.
നമ്മുടെ കല്യാണം ഓര്‍ക്കുന്നുണ്ടോ..
അന്ന് ഞാനുടുത്തിരുന്ന മുണ്ടും നേര്യതും ചുവന്ന ജാക്കറ്റും ഇന്നും എന്‍റെ അലമാരയിലുണ്ട്. ചെറുതായി കരിമ്പനടിച്ചിട്ടുണ്ട് എങ്കിലും ഞാന്‍ ഇടയ്ക്ക് അതെടുത്തുടുക്കും. വിവാഹത്തിന് രണ്ടുദിവസം മുന്‍പ് അമ്മാവന്‍ എന്നെയും അമ്മയെയും കൊണ്ടുപോയി തട്ടാന്‍റെ വീട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണങ്ങള്‍.. വെള്ളക്കല്ലില്‍ പണിത ചുട്ടിയും ചെയിനും, നീണ്ട മാലയിലെ വലിയ ഗുരുവായൂരപ്പന്‍റെ ലോക്കറ്റും വളകളും ജിമുക്കിയും..
കല്യാണപ്പിറ്റെന്ന്‍ രാവിലെ എടുത്തു കൊണ്ട് വന്ന ചായയുടെ അതേ ചൂടിലും മധുരത്തിലും സ്നേഹബഹുമാനങ്ങളിലും എന്‍റെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ പോയി. ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ ഏറെ സന്തോഷവതിയായും ആരോഗ്യത്തോടെയും ജീവിച്ചുവന്നു. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാതെ ഇരുന്നാല്‍ എനിക്ക് വലിയ സമാധാനമാണ്. ഇരുണ്ട് മെലിഞ്ഞ കഴുത്തും മുഖത്തെ കറുത്ത പാടുകളും ശോഷിച്ച കൈകളും, പിന്നെ കുഴിഞ്ഞ കണ്ണുകളും. ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ ഇതിലും സുന്ദരിയായിരുന്നു. ഒരു കടും നിറത്തിലുള്ള കോട്ടന്‍ സാരിയില്‍, പുട്ടപ്പ് ചെയ്തു വച്ച തഴച്ചുനിന്നിരുന്ന മുടിയില്‍, ഗോപിപ്പൊട്ടില്‍.. എനിക്ക് ഇതിലും ഭംഗിയുണ്ടായിരുന്നു.
പക്ഷെ ഉണ്ണിയേട്ടന്‍..
ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇന്നും ഫ്രെയിം ചെയ്തുവച്ച ആ ഫോട്ടോ ഒരുപക്ഷെ ഉണ്ടായേക്കും. ആരും നോക്കി നിന്ന് പോകുന്ന ആള്‍രൂപം. എന്‍റെ കൂട്ടുകാരികള്‍ക്ക് അദ്ഭുതം തന്നെയായിരുന്നു നമ്മുടെ വിവാഹം. കൂട്ടത്തില്‍ ഏറ്റവും മുഖശ്രീയുള്ള ലക്ഷ്മിക്കുട്ടിയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ആകുലതയോടെ അടിച്ചുവാരാന്‍ നിന്നിരുന്ന നാരായണിയോട് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്..
പക്ഷേ എനിക്ക് ജീവനാണ് ഉണ്ണിയേട്ടനെ. ഒരു വീട്ടില്‍ ഒരു മുറിയില്‍ ഒരു കിടക്കയില്‍ ഒരിഞ്ചകലത്തില്‍ എന്‍റെ ജീവന്‍ മുഴുവന്‍ തുടിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടിയാണ്.
എന്‍റെയൊ മറ്റാരുടെയുമോ വസ്ത്രങ്ങളുടെയൊപ്പം ഉണ്ണിയേട്ടന്‍റെ തുണികള്‍ നനയ്ക്കാറില്ല. ഓരോ ഷര്‍ട്ടിന്‍റെയും കോളറുകള്‍, ബട്ടണുകള്‍ എല്ലാം സൂക്ഷിച്ചു തന്നെ കഴുകിയിടും. ഓരോ ദിവസവും പോകുമ്പോള്‍ കൃത്യമായി അലമാരയില്‍ നിന്നെടുക്കുന്ന കര്‍ചീഫുവരെ ഞാന്‍ സ്നേഹത്തോടെ തേച്ചുമടക്കിവയ്ക്കുന്നതാണ്. അവിയലും സാമ്പാറും കാളനുമൊക്കെ മടുപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ ടീവിയില്‍ കാണുന്ന പാചകപരിപാടികളിലെ വിഭവങ്ങള്‍ കുറിച്ചെടുത്ത് അത് രണ്ടുമൂന്നു തവണയെങ്കിലും സുഹൃത്തുക്കള്‍ക്ക് പാചകം ചെയ്തുകൊടുത്തു ഉറപ്പുവരുത്തിയതിനു ശേഷമേ ഞാന്‍ ഉണ്ണിയേട്ടന് വേണ്ടി തയ്യാറാക്കിയിട്ടുള്ളൂ. അങ്ങെന്‍റെ ഏറ്റവും വിലപ്പെട്ട ആളാണ്.. അതേ കാരണത്താല്‍ പഠനശേഷം ഒരു ജോലിയും കണ്ടുപിടിക്കാതെ വീടും അടുക്കളയും അങ്ങേയും നോക്കി ജീവിച്ചു.
ഒഴിവാക്കാനാവാത്ത ചില കല്യാണങ്ങള്‍ക്കല്ലാതെ നമ്മള്‍ എവിടെയും ഒരുമിച്ചു പോവാറില്ല. ഏട്ടന്‍റെ അമ്മയുണ്ടായിരുന്നപ്പോള്‍ രണ്ടു തവണ നിര്‍ബന്ധിച്ചു സിനിമാകൊട്ടകയിലേക്കയച്ചിട്ടുണ്ട്. ബന്ധുക്കള്‍ അവധിക്കാലത്ത് വരുമ്പോള്‍ എല്ലാവരെയും കൂട്ടി പുറത്തേക്കു പോകുമ്പോള്‍ എന്നോട് ഒരിക്കല്‍പ്പോലും ചോദിച്ചില്ല.. വീട്ടുകാരിക്ക് വീടുതന്നെ പ്രപഞ്ചം.
വെള്ളിയാഴ്ചകള്‍..
നമ്മളുടെ ജീവിതത്തില്‍ ഏറ്റവും വിചിത്രമായത് വെള്ളിയാഴ്ചകളല്ലേ..
അന്നത്തെ ദിവസം രാത്രിയില്‍ ഓഫീസില്‍നിന്നും വരുന്ന അങ്ങേയ്ക്ക് ഒരാഴ്ചത്തെ ക്ഷീണവും ദേഷ്യവും എല്ലാമെല്ലാം തീര്‍ക്കാന്‍, ഒരിഞ്ചകലത്തില്‍, സൗന്ദര്യമോ സ്നേഹമോ ഒട്ടും തോന്നിപ്പിക്കാത്ത എന്‍റെയീ ഇരുണ്ടു ക്ഷീണിച്ച ശരീരം കാത്തുകിടന്നിരുന്നതായി അങ്ങേയ്ക്കറിയുമോ.. തലേദിവസം വരെ പുസ്തകങ്ങളിലും കണക്കുബുക്കുകളിലും രാത്രികള്‍ ചിലവഴിക്കുന്ന അങ്ങ്, ഒരു പകല്‍ വ്യത്യാസത്തില്‍ ഒരിക്കല്‍ കൂടി പതിവ് തെറ്റിക്കാതെ, ചിരിയോ ഒരു വാക്കോ.. ഒന്നുമില്ലാതെ ഈ ശരീരത്തെ വലിച്ചടുപ്പിക്കുമായിരുന്നു.
എന്‍റെ കഴുത്തില്‍ മുറുക്കെപിടിക്കുമ്പോള്‍ വേദനിച്ചിരുന്നു, എന്‍റെ കാലുകള്‍ പിറ്റേ ദിവസം വീങ്ങിനിന്നിരുന്നു. രക്തം കട്ടപിടിച്ചു, അങ്ങിങ്ങായി നീലിച്ചു കിടന്നിരുന്നു. എനിക്ക് കിട്ടുന്നത് ഈ നിമിഷങ്ങളാണ്. പേടിച്ചെങ്കിലും ഞാന്‍ ഏറെ പ്രണയിച്ചിരുന്ന എന്‍റെ വെള്ളിയാഴ്ചകള്‍.
എന്നെപ്പോലുള്ള കളിപ്പാട്ടങ്ങള്‍ക്ക് ദൈവം യജമാനനെ മാത്രം നല്‍കും.. കുഞ്ഞുങ്ങളെ കൊടുക്കില്ല.
പക്ഷേ എനിക്ക് സങ്കടമില്ല ഏട്ടാ. കാരണം എനിക്ക് ഉണ്ണിയേട്ടന്‍ മതി. ഇത്രനാളും എന്നെ നോക്കിയല്ലോ. വസ്ത്രങ്ങള്‍, വീട്, ആഹാരം.. ആഭരണങ്ങള്‍.. എല്ലാം തന്നുവല്ലോ..
ഏട്ടന്‍റെയൊപ്പം ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന വലിയ വട്ടപ്പൊട്ട് തൊട്ട, ഒരു സ്ത്രീ ഒരു ദിവസം എന്നെ കാണാന്‍ ഇവിടെ വന്നിരുന്നു. ഈ ഒരു ദിവസം നാലുവര്‍ഷങ്ങള്‍ക്കു മുന്നേയാണ്. കറുത്ത ഫ്രെയിം കണ്ണടയും സില്‍ക്ക് സാരിയും സുഗന്ധലേപനവും ഒക്കെയായി വളരെ വേഗത്തില്‍ വീട്ടിലേക്കു കയറി വന്ന ആ സ്ത്രീ അവരുടെ അനിയത്തിക്കുവേണ്ടിയാണ് സംസാരിച്ചത്.
ഈ വീടിന്‍റെ പുറമേ എനിക്ക് മനസിലാവാത്ത എത്രയോ കാര്യങ്ങള്‍ ഉണ്ടെന്ന് അന്ന് മനസിലായി. എന്‍റെ വെള്ളിയാഴ്ചകള്‍ മറ്റേതോ സ്ത്രീയുടെ ദാനമായിരുന്നുവത്രേ.
അടുത്ത ആഴ്ചയും അതിനു പിന്നാലെ വന്ന ഓരോ ദിവസങ്ങളും.. ഞാന്‍ അവരുടെ അനിയത്തിയെപ്പറ്റി മാത്രം ചിന്തിച്ചു. അവരില്‍ എന്‍റെ ഉണ്ണിയേട്ടന് ജനിച്ചേക്കാവുന്ന കുഞ്ഞിനെപ്പറ്റി ഓര്‍ത്തു. പക്ഷെ എനിക്ക് തിരിച്ചു പോകാന്‍ ഒരു വീടില്ല. പ്രതീക്ഷ വളര്‍ത്താന്‍ ഒരു കുട്ടിയില്ല. ഗതികേടുകള്‍ക്ക് മീതേനിന്ന് ഞാന്‍ കണ്ണടച്ചു.
എവിടെനിന്നോടിയൊളിക്കുന്നോ അവിടേയ്ക്കുതന്നെ ഒളിഞ്ഞുംപാത്തും ചിന്തകള്‍ ചെല്ലും. എത്രമാത്രം തിരക്കുഭാവിച്ചാലും ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നുപിടിക്കും. ഞാനിപ്പോള്‍ ഉറങ്ങാന്‍ ഭയക്കുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ മയങ്ങിപ്പോവും.. പിന്നീട് സ്വപ്നങ്ങള്‍. അതിലൊന്നിലും ഞാനില്ല. പക്ഷെ വെള്ളിയാഴ്ച ഒഴികെ ആറുദിവസങ്ങള്‍ കൃത്യമായിട്ടു തെളിഞ്ഞു വരും. അതിലൊന്നിലും എന്‍റെ വീടില്ല, പക്ഷെ ഞാന്‍ കാണാത്ത മറ്റൊരു വീടും മുറികളും.
എന്‍റെ സ്വപ്നങ്ങളില്‍ ഉണ്ണിയേട്ടന്‍ നിറയെ ചിരിക്കുന്നു.
അമ്മയെയും അമ്മാവനെയും ഒന്ന് കണ്ടാല്‍ ചിലപ്പോള്‍ എനിക്ക് ആശ്വാസമായേനെ. അവര്‍ ചിലപ്പോള്‍ എന്നോട് പറയുമായിരിക്കും, ഇതൊക്കെ എന്‍റെ തോന്നലാണ് എന്ന്. അല്ലാ എന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ പറഞ്ഞേക്കാം, ഇതൊക്കെ സാധാരണമാണ് കണ്ടില്ലെന്നുനടിക്കാന്‍. ഇനി ഞാന്‍ കരഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ എന്നെ അവരോടൊപ്പം വീട്ടിലേക്കു കൊണ്ടുപോകും. കുറെ ദിവസം വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അങ്ങ് വരും. അപ്പോള്‍ ഞാന്‍ എന്‍റെ വിഷമങ്ങള്‍ പറയും. എല്ലാം സാധാരണ പോലെയാവും.
ഇന്നലെ അവര്‍ വന്നിരുന്നു. ഇന്നിനി സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കുന്നില്ല. എന്നെ തിരികെ വിളിക്കാന്‍ അങ്ങ് വരും എന്ന പ്രതീക്ഷയോടെ..
ശ്രീദേവി.
വെള്ളിയാഴ്ച രാത്രി ഉണ്ണികൃഷ്ണന്‍ വീടിന്‍റെ ഗേറ്റ് തുറന്നു വന്നു. അതേസമയം അലമാരയുടെ ഉള്ളില്‍ അയാള്‍ വിവാഹ ദിവസം ധരിച്ചിരുന്ന, കറുത്ത കുത്തുപാടുകള്‍ വീണ ചന്ദനനിറത്തിലുള്ള ഷര്‍ട്ടും മുണ്ടും, രണ്ടു പഴയ സിനിമാ ടിക്കറ്റുകളും കോട്ടന്‍ സാരികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരുന്നു.