Posted in Malayalam Stories, Novella, romance, writer

ഉയിരുറങ്ങുമിടം / നോവെല്ല / ഭാഗം 1

റബ്ബർതോട്ടത്തിലൂടെ വേനൽകാലത്തുള്ള നടത്തം ഒന്നു വേറെതന്നെയാണ്. കരിയിലകൾക്കിടയിൽ റബ്ബർ കായ്കൾ പൊട്ടിപ്പിളർന്നു കിടക്കും. ചെരുപ്പിട്ടില്ലായെങ്കിൽ തോടുകൾ ആഴത്തിൽ തുളഞ്ഞുകയറും. ഒന്നുരണ്ടു തവണ അനുഭവമുണ്ട്. പിന്നെ ശാന്തമായി അവിടെവിടേലും പോയി ഇരിക്കുവാണെങ്കിൽ ഇടയ്ക്ക് നല്ല ഉച്ചത്തിൽ റബ്ബർക്കായ പൊട്ടുന്ന ശബ്ദം കേൾക്കാം.

ഏക്കറുകൾ പടർന്നു കിടക്കുന്ന റബ്ബർതോട്ടങ്ങൾക്കിയിടയിലൂടെ ഭംഗിയായി ഒരുപാട് വളവുകളൊക്കെയായി വെട്ടിയുണ്ടാക്കിയ റോഡുകളുണ്ട് നാട്ടിൽ.

പത്താം ക്ലാസ്സ് കാലം.

ആവശ്യമില്ലെങ്കിലും എന്നെ വെറുതേ ഒരു ട്യൂഷൻ ക്ലാസിൽ കൊണ്ടു ചേർത്തു, കുറച്ചുകൂടി മാർക്ക് കിട്ടിയെങ്കിലോ എന്നുള്ള അച്ഛന്റേം അമ്മേടേം അത്യാഗ്രഹം. ടൂഷൻ സർ റിട്ടയേർഡ് കണക്ക് മാഷ്. ഫിസിക്‌സും പഠിപ്പിക്കും. പരിസരപ്രദേശങ്ങളിൽനിന്നായി പത്തു മുപ്പതു കുട്ടികളുണ്ട്. പല ബാച്ചുകളിലായി അതിരാവിലെകളിലും വെകുന്നേരങ്ങളിലും എല്ലാവരും അങ്ങോട്ടെത്തും. എന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ.. മൂന്നു ബസ് സ്റ്റോപ്പുകൾ കഴിഞ്ഞ് വണ്ടിയിറങ്ങിയാൽ മുന്നിൽ തന്നെയുള്ള പകുതി ഓടും പകുതി വാർത്തതുമായ ഒരു നല്ല കെട്ടിടം.

രണ്ടാഴ്ച കഴിഞ്ഞതോടെ എനിക്ക് അങ്ങോട്ടേയ്ക്ക് പോകാൻ മടിയായി. ക്ളാസുകൾ ഞാൻ ശനി ഞായർ ദിവസങ്ങളിലേക്കു മാറ്റി. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ പഠിക്കാനിരിക്കണം. നാട്ടിൻപുറമായതുകൊണ്ട് ബസിലും ആളുകൾ അവധിദിവസങ്ങളിൽ കുറവാണ്. ഒരു ദിവസം എന്റെ കൂടെ ക്ലാസിൽ ഇരുന്ന ഒരു കുട്ടി മിണ്ടിയുംപറഞ്ഞും വന്നു. മുന്നോട്ടുള്ള സൗഹൃദത്തിന്റെ ഭാഗമായി ചോറ്റുപാത്രത്തിൽ നിന്നും കള്ളപ്പം എടുത്തുനീട്ടി. എനിക്ക് കള്ളപ്പം ഇഷ്ടമാണ്, പ്രത്യേകിച്ചും നല്ല അച്ചായത്തി അമ്മമാർ ഉണ്ടാക്കിത്തരുന്ന കള്ളപ്പം. ചോറ്റുപാത്രത്തിൽ ത്രികോണാകൃതിയിൽ നാലഞ്ച് വട്ടയപ്പക്കഷണങ്ങൾ എന്നെ നോക്കി.

“ഇന്ന് ഞാൻ അപ്പന്റെ വീട്ടിലേക്കാ പോകുന്നെ . കുരിശിങ്കൽ വീട് അറിയത്തില്ലേ.. കൊച്ചിന്റെ വീടിന്റടുത്താണല്ലോ.”

“അറിയത്തില്ലല്ലോ.. ഏതു ഭാഗത്തായിട്ടാ..”? കള്ളപ്പം ഒരു കഷണം കഴിച്ചോണ്ട് ഞാൻ ചോദിച്ചു.

“കൊച്ചിന്റെ ബസ് സ്‌റ്റോപ്പില്ലേ.. അവിടുന്ന് താഴോട്ട് ഒരു മണ്ണിട്ട റോഡില്ലേ, കൈതത്തോട്ടത്തിന്റെ വക്കത്തൂടെ..? അതു നേരേ ചെല്ലുന്നതു അപ്പന്റെ കുടുംബത്തോട്ടാ. കൊച്ചപ്പോഴും നിക്കുന്ന ആ കടയില്ലേ ജോയിച്ചായന്റെ, അവിടെ നിന്നാ ഞങ്ങടെ മുറ്റം കാണാല്ലോ “

“ഓ.. ആ വീടെനിക്കറിയാം. അവിടുത്തെ ലിനിയാന്റി എന്റെ അമ്മേടെ കൂടെ പഠിച്ചതാ.”

“ആന്നോ! എന്റെ അപ്പന്റെ രണ്ടാമത്തെ പെങ്ങളാ.” പെൺകുട്ടി ആവേശത്തോടെ പറഞ്ഞു.

“സെന്റ് ജൂഡ് വരാൻ വൈകും, ഇന്നലെയും ലേറ്റ് ആരുന്നേ”. ഞാൻ പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.

“എന്നാപ്പിന്നെ നമുക്ക് ഇതിലേ പോകാം.” പുറകിൽ നിന്നുകൊണ്ട് മറ്റൊരു ഭാഗത്തേക്ക് കൈചൂണ്ടി പുള്ളിക്കാരി പറഞ്ഞു

“അയ്യോ ഞാനില്ല, ഇതുവരെ ഞാൻ ബസിൽ മാത്രേ പോയിട്ടൊള്ളു. അമ്മ വഴക്കു പറയും .”

“ബസ് റൂട്ടിൽ കൂടെയല്ലന്ന്. ദേ ഇപ്പറത്തുകൂടിയുള്ള വഴീക്കൂടെ പോയാ പെട്ടെന്നെത്തും.” ആ കൊച്ചു തിരിഞ്ഞു നിന്ന് ഒരു ചെറിയ ടാറിട്ട റോഡ്‌ കാണിച്ചു തന്നു .

“ഈ വഴിയോ?! “

“ആന്നു. അപ്പനും ഞങ്ങളും ഒക്കെ വല്യ പള്ളീലെ പെരുന്നാള് കൂടാൻ ഈ വഴിയാ പോകുന്നെ. ഈ വളവു കഴിഞ്ഞാൽ ഒരു കുഞ്ഞു കുരിശുപള്ളിയുണ്ട് അവിടുന്ന് ഒരിറക്കം പിന്നെ ഒരു വളവ്, ഒരു കേറ്റം. നേരെ ചെല്ലുന്നത് കൊച്ചിന്റെ വീടിരിക്കുന്ന പറമ്പിന്റെ മുകളിലൂടെ പോകുന്ന ആ റോഡില്ലേ അങ്ങോട്ടാ.” ഒറ്റ ശ്വാസത്തിൽ റൂട്ട് മാപ്പ് തന്നിട്ട് പുള്ളിക്കാരി ചിരിച്ചു.

“എന്നിട്ട് എന്റെ വീട്ടീന്നാരും ഈ വഴി പോവാറേയില്ലല്ലോ. അച്ഛനാണെങ്കിൽ സ്‌കൂട്ടറെടുത്ത് മെയിൻ റോഡിക്കൂടെയാ എന്നും ഓഫീസിൽ പോകുന്നെ, എത്ര താമസിച്ചാലും.”

“ചെലപ്പോ അവർക്കറിയത്തില്ലാരിക്കും.”

എന്റെ അമ്മ ജനിച്ചു വളർന്ന വീടിന്റെ ചുറ്റോടുചുറ്റിനും കിടക്കുന്ന വഴികൾ അമ്മക്കറിയാം, ഏതൊക്കെ എങ്ങോട്ടൊക്കെയാണ് പോകുന്നെന്ന്. എന്തോ കാരണം ഉണ്ട്, അതാ ഈ വഴി എന്നോട് പറയാതെ വച്ചത്. ഞാൻ മനസ്സിൽ വിചാരിച്ചു. ബസ് വൈകിയാലും വേണ്ടില്ല, ഞാനീ വഴി പോയി വീടിന്റെ പുറകുവശത്തെ തോട്ടത്തിക്കൂടെ താഴോട്ട് ഇറങ്ങുന്നത് കണ്ടാൽ അമ്മ പിന്നെ വെറുതേ വിടില്ല.

“വാ പോവാം!” ആ കൊച്ചു നടന്നു തുടങ്ങി.

“അതേ.. ഞാനില്ല കേട്ടോ”. ഞാൻ നിന്നു പരുങ്ങി.

“അയ്യേ ഇത്രേം പേടിയാന്നോ. ഞാൻ നടന്നു വീട്ടിച്ചെന്നാലും കൊച്ചിന്റെ സെൻറ് ജൂഡ് വരത്തില്ല കേട്ടോ.” എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് അതു നടന്നു. അതിന്റെ കൂടെ ഞാൻ കഴിക്കാൻ കൊതിച്ച കള്ളപ്പവും പോയി.

ഞാനന്ന് ബസ് കാത്തിരുന്നത് മുക്കാൽ മണിക്കൂർ. വീട്ടിൽ ചെന്നപ്പോ അമ്മയുടെ വക ചീത്തപറച്ചിൽ വേറെ. ഞാൻ മാനത്തു നോക്കി നിന്നപ്പോ സെന്റ് ജൂഡ് എന്റെ മുന്നിക്കൂടെ പോയിക്കാണും എന്ന് !!

ആ കൊച്ചിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. പുതിയ വഴിയുടെ കാര്യവും .

പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴി ആ പെൺകൊച്ചു പുറകെ കൂടി. അപ്പന്റെ തറവാട്ടീന്നു വന്നതുകൊണ്ടാവും സോക്സിന്റെ കളർ വേറേ, റിബ്ബണും വേറെ കളർ.

“ഇന്നലെ എപ്പോ ചെന്നു വീട്ടിൽ?” കളിയാക്കുന്ന സ്വരത്തിൽ അവള് ചോദിച്ചു

“ഒത്തിരി വൈകി.”

“ആ.. ഞാൻ അപ്പഴേ പറഞ്ഞതല്ലാരുന്നോ. ഞാനാണെങ്കിൽ ഒറ്റ ഓട്ടത്തിൽ തറവാട്ടിലെത്തി. സെന്റ് ജൂഡ് വന്നത് കണ്ടാരുന്നു. ഒരു മണിക്കൂർ ആ ഷെഡിൽ ഇരുന്നു കാണും അല്ലേ”.

“സാരമില്ല. വീട്ടിൽ വഴക്കു പറയും അതാ” ചിരിച്ചെന്നു വരുത്തി ഞാൻ പറഞ്ഞു.

അടുത്ത ആഴ്ച്ച ടൂഷൻ ക്ലാസിൽ ആ കൊച്ചിനെ കണ്ടില്ല. കൂടിയിരിക്കുന്ന മൂന്നു ബഞ്ചിലെ കുട്ടികളിൽ ഒരാൾ മാത്രമാണ് എന്റെ സ്‌കൂളിൽനിന്നുള്ളത്. ഒരുകണക്കിന് അതു നല്ലതാണ്. രണ്ടും രണ്ടു ലോകം പോലെയാണ്. രണ്ടിടത്തേക്കുമുള്ള പോക്കും വരവും പോലും..

ഞാൻ ബസ്റ്റോപ്പിൽ മുന്നിൽകൂടെ പോകുന്ന ആളുകളെയും ഇടയ്ക്കിടെ പോകുന്ന വണ്ടികളെയും നോക്കി നിന്നു. സെന്റ് ജൂഡ് വരുന്നില്ല. ഞാൻ മാത്രമായി അവിടെ നിക്കുന്നത് കണ്ടിട്ട് ടൂഷൻ സാറിന്റെ ഭാര്യ ഗേറ്റ് കടന്ന് വന്നു.

“മോളെ സെന്റ് ജൂഡ് പണിക്കു കേറ്റിയിരിക്കുവാ. ആരും പറഞ്ഞില്ലാരുന്നോ”

“ഇല്ല.”

“അടുത്ത ബസ് ഇനി അഞ്ചരക്കല്ലേ ഉള്ളൂ, കൊച്ചു വീട്ടിൽ കേറിയിരിക്ക്.”

“സാരമില്ല ആന്റി, ഞാൻ നടന്നു പൊയ്ക്കോളാം”.

“കുരിശു പള്ളി വഴിയാന്നോ.”

“അതേ”

“ആ എന്നാ കൊച്ചു വീട്ടിച്ചെന്നിട്ട് ഒന്ന് വിളിച്ചു പറഞ്ഞേക്കു കേട്ടോ.”

“ശരി”.

പിന്നെയവിടെ നിന്നില്ല , ഞാൻ തിരിഞ്ഞു നടന്നു. മുന്നിൽ ഇതുവരെയും പോകാത്ത റോഡ്. ആ വീട്ടിൽ കയറി ഇരുന്നാൽ മതിയാരുന്നു. മനസ്സിൽ എന്തോ ഒരു പേടി. ആ കൊച്ച് അന്നു പറഞ്ഞു തന്നതു മാത്രമേ ഓർമ്മയുള്ളൂ. കേട്ടത് തെറ്റിയാണെങ്കിൽ വഴിതെറ്റി എവിടെങ്കിലും ചെല്ലും. ആ.. സാരമില്ല, ബസ്റ്റോപ്പിലും വീട്ടിലും ഇരുന്നു രണ്ടു മണിക്കൂർ കളയുന്നതിലും ഭേദം വഴിചോദിച്ചു വീട്ടിൽ എത്തുന്നതാ. ധൈര്യം സംഭരിച്ച് ഞാൻ നടന്നു.

ജങ്ഷന് സമീപം കുറെ വീടുകൾ ഉണ്ട്. ഉള്ളിലേക്ക് പോകുമ്പോൾ ഒന്നോ രണ്ടോ വീടുകൾ അവിടവിടായി മാത്രം കണ്ടു. വലിയ ഒരു വളവു വന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, ഇടതൂർന്നും ഇടയ്ക്ക് ഇലകൾ പൊഴിഞ്ഞുമൊക്കെ പല ഉയരങ്ങളിൽ പല ഉടമസ്ഥരുടെ തോട്ടങ്ങൾ. ഓരോന്നിലും ഷീറ്റടിക്കുന്ന ഷെഡുകൾ കാണാം. റബ്ബർമരങ്ങൾ വെട്ടി മാറ്റിയ പറമ്പുകളിൽ കപ്പയും മറ്റും നട്ടിരിക്കുന്നു. ഇടയ്ക്കിടെ നല്ല ചൂട് കാറ്റ് വരുന്നുണ്ട്.

ആ റോഡ് മൂന്നു ചെറിയ റോഡുകൾ ചേരുന്ന ഒരിടത്തെത്തി. കടകളോ വീടുകളോ അവിടെങ്ങുമില്ല. ഒരു ചെറിയ കുരിശുപള്ളി മാത്രമുണ്ട്. അതിനോട് ചേർന്ന് താഴോട്ട് ഒരു റോഡ് പോകുന്നുണ്ട്. ആ കൊച്ചു പറഞ്ഞത് വച്ച് അതിലെയാണ് പോകേണ്ടത്. ഇത്ര നേരം നല്ല വെയിലാരുന്നു, മുന്നോട്ട് നോക്കുമ്പോൾ റബ്ബർ മരങ്ങൾ റോഡിലേക്ക് അങ്ങോട്ടുമിങ്ങോട്ടും കുമ്പിട്ടു നിൽക്കുന്നു. ഇരുണ്ട വഴിയും റോഡിനു നടുവിൽ ഞാനും! ഇതുവരെ ബാഗൊക്കെ അലസമായി ആട്ടി നടന്നിരുന്ന ഞാൻ അതെടുത്തു തോളത്ത് തൂക്കി. “ഒരിറക്കം പിന്നെ ഒരു കയറ്റം.. പിന്നെ വീടെത്താറായി !” മനസ്സിൽ മുന്നോട്ടുള്ള യാത്ര പറ്റാവുന്നത്ര ലഘൂകരിച്ചു. ചുറ്റിനും ഒന്നുകൂടെ നോക്കി. ഒരൊറ്റ മനുഷ്യക്കുഞ്ഞില്ല, ഒരു പൂച്ചയോ പട്ടിയോ പശുവോ ആടോ ഇല്ല.

ഒറ്റയോട്ടം.

എനിക്കറിയില്ല, റോഡിൽ നോക്കി ഓടണോ.. മുന്നോട്ടു നോക്കണോ ചുറ്റിനും നോക്കണോ.. ഇറക്കം പകുതി ഓടിയപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. പിന്നെയൊരു നിമിഷം ഞാൻ നിന്നു.

എന്തൊരു മണ്ടിയാണ്, ശ്ശെ.. തനിയെ ഒരു കൂട്ടുമില്ലാതെ ഇതുപോലുള്ള വഴികളിൽക്കൂടെ അമ്പലത്തിലും കാവിലും സ്കൂളിലും ഗീതാക്ലാസിലും പോവാറുണ്ട്. എവിടെയും ഇങ്ങനെ ഓടാറില്ല. പകരം ഞാൻ വളരെ ആസ്വദിച്ചാണ് നടന്നു പോവുക. വഴികളിൽ ഇരുവശവും നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും അതിന്മേൽ ഒട്ടിച്ചുവയ്ക്കുന്ന പോസ്റ്ററുകൾ വരെ എനിക്ക് മനഃപാഠമാണ്. ഒക്കെ പോട്ടെ.. ഒരു ദിവസം അനിയത്തിയോട് ബെറ്റ് വച്ച്, സ്‌കൂളിൽ പോണ വഴിയുള്ള പാടം, അമ്പലമുറ്റം , കവലവരെയുള്ള അടുത്ത വഴി പിന്നെ അവിടുന്ന് എന്റെ ക്ലാസിൽ പഠിക്കുന്ന അനു ജോർജിന്റെ വീടുവരെയുള്ള വഴികൾ കണ്ണടച്ച് നടന്നിട്ടുണ്ട്. ഇതേ വഴികളിൽ കൂടെ അച്ഛന്റെ സ്‌കൂട്ടറിൽ പോയാലും കണ്ണടച്ചിരുന്നാൽ എനിക്ക് കൃത്യമായി പറയാൻ പറ്റും ഏതു വീടാണ് ഇടതു വശത്തു, ഏതു വളവാണ്‌ അപ്പോൾ കഴിഞ്ഞത് എന്നൊക്കെ.

ഇങ്ങനുള്ള എന്റെ ധൈര്യം എവിടെപ്പോയി ! “ഓടരുത്. പതുക്കെ നടക്ക് !” സ്വയം ശാസിച്ചു.

സമയം രാത്രിയായ പോലെ. മുന്നോട്ട് നോക്കിയാൽ ഒരുവലിയ കയറ്റം കാണാം. കയറ്റം കഴിഞ്ഞപ്പോൾ തുറസ്സായ പ്രദേശത്തെത്തി, കുറേ സ്ഥലത്തു കൈതത്തോട്ടം. അവിടെ രണ്ടു പേർ നിന്നു പണിയെടുക്കുന്നു. എന്റെ സ്ഥിരം വേഗത്തിൽത്തന്നെ ഞാൻ മുന്നോട്ട് നടന്നു.

വലതുവശത്തായി ഒരു ചെറിയ വീടു കാണാം. കുറച്ചു ഭാഗം മാത്രം ഓട്, മുന്നോട്ടു ഷീറ്റ്, പിൻഭാഗത്ത് ഓല മേഞ്ഞിരിക്കുന്നു. മുൻവശത്തെ വരാന്തയിൽ വളരെ പ്രായമുള്ള ഒരപ്പൂപ്പൻ തോർത്തുമുണ്ടുകൊണ്ടു വീശിക്കൊണ്ടിരിക്കുന്നു. അപ്പൂപ്പനേപ്പോലെ തന്നെ ആ വീടും തനിച്ചാണ്. അടുത്തെങ്ങും ആരുമില്ല. ബസ് പോകാത്ത വഴിയായതുകൊണ്ട് ഞാൻ നടന്നു വന്ന ദൂരമത്രയും പോണം വണ്ടി കിട്ടാൻ. വീടിനോടടുത്തു ചെന്നപ്പോൾ അതിന്റെ ഒരു വശത്തുനിന്ന് ഒരാൾ ആവിപറക്കുന്ന ചെമ്പിൽ എന്തോ വരാന്തയുടെ താഴെയുള്ള പടിയിൽ കൊണ്ടുവച്ചു. മകനായിരിക്കും. ഞാൻ അവരെത്തന്നെ നോക്കി നടന്നു.

അപ്പൂപ്പനെ കുറച്ചുകൂടെ മുന്നിലേക്കിരുത്തി അയാൾ വരാന്തയിലേക്ക് കയറി, ഉത്തരത്തിൽ എന്തോ കൈകൊണ്ടു തപ്പുന്നു. ഞാനപ്പോൾ വീടിനു മുന്നിലെത്തി, കൈലിയും മുഷിഞ്ഞ ബനിയനും ഇട്ട ആളെ അപ്പോഴാണ് ശരിക്കും കണ്ടത്.

പൊക്കമുണ്ടെന്നേയുള്ളൂ,പൊടിമീശക്കാരൻ. ഒരു നിമിഷം എന്റെ കണ്ണുകൾ വിടർന്നു.

മലയാളം സെക്കൻഡ് ക്ലാസിൽ രണ്ടു ഡിവിഷനിലുള്ള കുട്ടികൾ ഒരുമിച്ചാണ് ഇരിക്കുക. ഞങ്ങളുടെ ക്ലാസിലേക്കു മൂന്നു ബെഞ്ചുകളിലായി പത്തുകുട്ടികൾ വരും, ആഴ്ചയിൽ രണ്ടു പീരീഡുകൾ.

റോയ്. അയാളുടെ പേരതാണ്. അറ്റൻഡൻസ് എടുക്കുമ്പോൾ ശ്രീദേവി ടീച്ചർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഫസ്റ്റ് ബെഞ്ചിൽ ഒരറ്റത്താണ് എന്റെ സ്ഥിരം സീറ്റ്. ദേവി ടീച്ചറാണ് ആൺപെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തിയിരുന്നത്. എങ്കിലും നാട്ടുമ്പുറത്തുള്ള പെൺകുട്ടികൾക്ക് അനാവശ്യമായ ചമ്മലാണ് എന്തിനും ഏതിനും.

റോയ് എന്നെ കണ്ടു. മുഷിഞ്ഞ വേഷത്തിൽ നിൽക്കുന്നതുകൊണ്ടോ എന്തോ, അയാളുടെ മുഖത്ത് വല്ലായ്മ്മ. പുറത്തേക്കു വരാനിരുന്ന ചിരി ഞാൻ പതുക്കെ നിയന്ത്രിച്ചു. നിൽക്കാനോ മിണ്ടാനോ ഒന്നും തോന്നിയില്ല. വീടു കടന്ന് ഞാൻ മുന്നോട്ട് നീങ്ങി. ഇടയ്ക്കു തിരിഞ്ഞുനോക്കിയപ്പോൾ റോയ് മുട്ടുകുത്തിയിരുന്ന് അപ്പൂപ്പന്റെ കാലിനു ചൂട് പിടിച്ചു കൊടുക്കുന്നത് കണ്ടു.

“വീട്ടിക്കൊള്ളാവുന്ന നല്ല കൊച്ച് !” അമ്മ കൂടൊണ്ടാരുന്നെങ്കിൽ പറഞ്ഞേനെ.

രണ്ടു വളവുകൾ കഴിഞ്ഞപ്പോൾ മറ്റു വീടുകൾ കാണാനായി. മുന്നോട്ട് പോകുന്തോറും കണ്ടുപരിചയമുള്ള രണ്ടു പേർ എതിരേ വന്നു.

“മോളെന്താ തനിച്ചു വരുന്നേ. ഇതിലേ എവിടെ പോയിട്ട് വരുവാ.” അതിലൊരാൾ ചോദിച്ചു.

“കുരിശുപള്ളിടെ അടുത്താ ടൂഷൻ ക്ലാസ്സ്.” ഞാൻ ധൃതികൂട്ടി നടന്നു.

പിന്നെയങ്ങോട്ട് താഴേക്കു നോക്കിയപ്പോൾ പരിചയമുള്ള വീടുകൾ കണ്ടു. അമ്മ തിരുവാതിര പഠിക്കാൻ പോകുന്ന ലീലാമണിയമ്മയുടെ വീട്, ശങ്കരൻ വല്യച്ഛന്റെ വീട്, കുട്ടിയമ്മാവന്റെ പറമ്പ്, അടുത്തത് അമ്മവീട്.. അതായത് ഞങ്ങൾ ഇപ്പൊ താമസിക്കുന്ന വീട്.

ഞാൻ തിരിഞ്ഞു നിന്നു ഇത്രയും നടന്ന വഴിയെ നോക്കി ചിരിച്ചു. അടുത്ത പ്രശ്നം അമ്മ കാണാതെ വീടിന്റെ പിന്നാമ്പുറത്തു കൂടെ ഇറങ്ങി വീട്ടിൽ കയറണം. ഏഴോ എട്ടോ തൊടികളുണ്ട്, അടുക്കടുക്കായി ഞാൻ നിൽക്കുന്ന റോഡ് വരെ. റബ്ബർ വെട്ടുന്ന ജോയിച്ചനും ചിന്നമ്മയും ഓരോ കയ്യാലയിൽ നിന്ന് പുറത്തേക്കു നിൽക്കുന്ന കരിങ്കൽ പടികളിൽ ചവിട്ടി ചാടിയാണ് താഴോട്ടിറങ്ങുന്നത്. ഞാൻ അമ്മാവന്റെ കൂടെ ഒന്നുരണ്ടു തവണ കുരുമുളക് പറിക്കുന്നത് കാണാൻ മുകളിലേക്ക് വന്നതല്ലാതെ പടികൾ എവിടെയാണെന്നോ ഏതെങ്കിലും കല്ല് ഇളകി നിക്കുന്നുണ്ടെന്നോ ഒന്നുമറിയില്ല.

കാലിലും കൈയിലുമൊക്കെ ചില പോറലുകൾ ഒക്കെ വരുത്തി ഒരുവിധം താഴെയെത്തി. ഭാഗ്യത്തിന് അമ്മ അനിയത്തിയുടെ പിറകേ ഒരു പ്ളേറ്റിൽ ദോശയും ചമ്മന്തിയുമായി ഓട്ടമാണ്. വീടിന്റെ ഒരു വശത്തുപോയി ഒളിഞ്ഞുനോക്കിയപ്പോൾ മറുവശത്തൂന്ന് അമ്മാളു (അനിയത്തി) കലപില ശബ്ദം വരുത്തിക്കൊണ്ട് അകത്തേക്കോടുന്നത് കണ്ടു. അവളെ ചീത്ത പറഞ്ഞോണ്ട് അമ്മ പുറകെയും.

തക്കം നോക്കി ഞാൻ പതുക്കെ വീട്ടിനകത്തോട്ട്!

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പല കാര്യങ്ങൾ മനസ്സിൽ വന്നു. എന്റെ പേടി. ഓട്ടം. വെളിച്ചം. റോയ്. അപ്പൂപ്പൻ. പുതിയ വഴി.

ചിരി. ഞാനുറങ്ങി.

(തുടരും ..)

Posted in Malayalam Stories, people, places, Scribblings, Short Stories, writer

വിഭൂതി

images (3)

സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് .

ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല .

എന്തിന് പുറത്തേക്കു വന്നു ?

ബാൽക്കണിയിലോ താഴെ ഗാർഡനിലോ അടുക്കളയിലോ അതുമല്ലെങ്കിൽ പൂജാമുറിയിലോ തീരേണ്ട അസ്വസ്ഥത മാത്രമല്ലേയുള്ളൂ ?

ആളുകൾക്കിടയിലൂടെ മുഷിഞ്ഞ വേഷത്തിൽ , അന്യനാട്ടിൽ അലഞ്ഞുതിരിയേണ്ട കാര്യമുണ്ടോ ?

ഇന്നൊരുപക്ഷേ ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ .

***

അച്ഛന്റെ മൂത്ത സഹോദരൻ രാമകൃഷ്ണൻ ശിവഭക്തനാണ് . മുറിയിൽ നിറയെ ഓരോ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള ചെറിയ ശിവലിംഗങ്ങളും ഫോട്ടോഫ്രയിമുകളൂം രുദ്രാക്ഷമാലകളുമാണ് . ആ മുറിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ വിഭൂതിയുടെ ഗന്ധം ഒരേസമയം എന്നെ എല്ലാദിശകളിൽ നിന്നും വിളിക്കും . ജനാല തുറന്നിട്ടിരിക്കുന്ന ദിവസങ്ങളിൽ പിൻവശത്തെ തൊടിയിൽ നിന്നും നിർത്താതെയുള്ള കാറ്റും കിളികളുടെ ചിലപ്പുമുണ്ടാകും . പിന്നിലെ തൊടിയും വലിയ പറമ്പും കഴിഞ്ഞാൽ ഒരു പുഴയുണ്ട് . പണ്ടേതോ കുടുംബക്കാർ ദൂരെ ആറ്റിൽ നിന്നും ഒരു കൈവഴിയുണ്ടാക്കിയതാണ് . രണ്ട് പേമാരി കഴിഞ്ഞപ്പോഴേക്കും അതൊരു തോടായി , പിന്നെ വലിയ പുഴയായി . ഇരുവശങ്ങളിലുമുള്ള സ്ഥലം ഒരോ മഴക്കാലം കഴിയുന്തോറും പുഴയെടുത്തുകൊണ്ടിരിക്കുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ വെള്ളപ്പൊക്കസമയത്ത് എന്റെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് കുട്ടികൾ അതേ പുഴയിൽ മുങ്ങിപ്പോയിട്ടുണ്ട് . ഒരാളെ മുങ്ങിയെടുത്തത് വല്യച്ഛൻ തന്നെയാണ് .

ദൂരെ വയനാട്ടിൽ വല്യച്ഛന് കുടുംബമുണ്ട് . ഭാര്യയും ഒരു മകളും . മകളുണ്ടായി രണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ തറവാട്ടിൽ താമസിച്ചിരുന്ന ഞങ്ങളോടൊപ്പം കൂടിയതാണ് . പേരമ്മയെ ഞാൻ കണ്ടിട്ടില്ല . പക്ഷേ മകൾ ലക്ഷ്മിയോടൊപ്പം വല്യച്ഛനുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അലമാരയ്ക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട് .

എന്നേക്കാൾ ഒരുപാട് ഭംഗിയുണ്ട് അവൾക്ക് . നിറയെ മുടിയുണ്ടെന്നും കേട്ടിട്ടുണ്ട് . ഓരോ തവണ വയനാട്ടിലേയ്ക്കു പോവുമ്പോഴും അമ്മ ടൗണിൽ പോയി അവൾക്കായി ഒരു ജോഡി ഡ്രസ്സ് എടുത്തുകൊണ്ട് വരും . പിന്നെപ്പിന്നെയത് തയ്ച്ചിടാനുള്ള തുണികളായി മാറി . പിന്നെ വർഷങ്ങൾ പോകെ ആഭരണങ്ങളൂം പുസ്തകങ്ങളും ഹാൻഡ് ബാഗുകളുമൊക്കെയായി

വല്യച്ഛൻ വയനാട്ടിൽ പോയിനിൽക്കുന്ന ദിവസങ്ങൾ വീട്ടിലെനിക്ക് വല്യതൃപ്തിയില്ലാത്തവയാണ് . എന്തിനും ഏതിനും എന്റെ കാര്യങ്ങൾ നോക്കാനും എന്റെ താളത്തിനു തുള്ളാനും എന്റെ ഭാഗം പറയാനും വല്യച്ഛൻ മാത്രമേയുള്ളൂ . സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും അപ്പുറത്തു താമസിക്കുന്ന ചിറ്റയും മക്കളും ഉമ്മറത്തുണ്ടാവും . വല്യച്ചന്റെ മുറിയുടെ സാക്ഷ തുറക്കാൻ ഇത്തിരി പാടാണ് . ആ മുറിയുടെ ഗന്ധവും , അതിനുള്ളിലെ ഇരുട്ടും വെളിച്ചവും വേറെയാണ് . പലകപാകിയ കട്ടിലിൽ പായയും അതിനു മുകളിൽ ഒരു കോസഡിയും വിരിപ്പും . വിരലിലെണ്ണാവുന്ന ഷർട്ടുകളും മുണ്ടുകളൂം രണ്ടുതോർത്തുകളും മാത്രെയുള്ളൂ അലമാരയിൽ . പഴയരണ്ട് പത്രക്കടലാസ്സുകൾക്കിടയിൽ വല്യച്ഛനും മകളുമുള്ള പഴയ ഫോട്ടൊ .

ഓരോ വർഷം കഴിയുമ്പോഴും വീട്ടിൽ പല മാറ്റങ്ങളും വന്നു . വല്യച്ഛന്റെ മുറി ഇപ്പൊഴും പഴയപോലെതന്നെ . ഒരു പുതിയ വിരിപ്പോ തലയിണയോ കർട്ടണോ കസേരയോ ഒന്നുമില്ല .

പ്രീഡിഗ്രിക്കു പഠിച്ചിരുന്ന രണ്ടു വർഷങ്ങളിലും ഞാൻ വേറേയേതോ ലോകത്തായിരുന്നു . ഒരു മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര , പുതിയ പരിസരങ്ങളും കോളേജും സഹപാഠികളും മോഡേൺ വസ്ത്രങ്ങളും പിന്നെ ഇടയ്ക്കിടെയുള്ള പ്രണയലേഖനങ്ങളും പരിഭവങ്ങളും ..

അവസാനവർഷപ്പരീക്ഷ കഴിഞ്ഞുള്ള അവധി അതിനേക്കാൾ തിരക്കുപിടിച്ചതായിരുന്നു . പൂണെയിലുള്ള കോളേജിൽ അഡ്മിഷനു ശ്രമിച്ചുകൊണ്ടിരിക്കേ കുറേനാൾ പനിപിടിച്ചു കിടന്നു . വഴിപാടുകൾ കഴിച്ചും എനിക്കുവേണ്ടി പാചകം ചെയ്തും ബാക്കിയുള്ള സമയം എന്റടുത്തുവന്നിരുന്ന് പൂണേ നഗരത്തേപ്പറ്റിയും കോളേജിനേപറ്റിയും സംസാരിച്ചും വല്യച്ഛൻ ദിവസങ്ങൾ നീക്കി . എനിക്കുള്ള പെട്ടികളും ബാഗുമൊക്കെ അടുക്കിത്തന്ന് യാത്രയാക്കാൻ ബസ്സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു . എന്റെയച്ഛനുമമ്മയും കോളേജുഹോസ്റ്റൽ വരെ വന്നിട്ട്പോലും , പോകാൻ നേരത്ത് വിഷമിച്ചതായി എനിക്കു തോന്നിയില്ല .

വീട്ടിൽ നിന്നും വന്നിരുന്ന കത്തുകളിൽ , ഇല്ലാന്റിന്റെ അവസാനതാൾ വല്യച്ഛന്റെയാണ് . സപ്താഹങ്ങളും , കഥകളിയും, കൃഷിയും , പശുവിന്റെ പേറും , ഉത്സവങ്ങളുമൊക്കെത്തന്നെ വിശേഷങ്ങൾ .

ഞാൻ അവസാനവർഷ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ലക്ഷ്മിയുടെ വിവാഹം . വയനാട്ടിൽ നിന്നുതന്നെ ചെറുക്കൻ , അധ്യാപകൻ . വിവാഹക്കുറിയടിച്ചിട്ടാണ് പേരമ്മ വല്യച്ഛനെ വിവരമറിയിച്ചത് . നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നേർപകുതി മകളുടെ പേരിലാക്കി അതിന്റെ ആധാരവും ഒരുപിടി സ്വർണ്ണാഭരണങ്ങളുമൊക്കെയായിട്ടാണ് വല്യച്ഛൻ വിവാഹത്തിനുപോയത് . കൂടെ ക്ഷണിക്കപ്പെടാതെ എന്റെ മാതാപിതാക്കളും .

വിവാഹപ്പന്തലിൽ അമ്മയ്ക്കുമാത്രം ദക്ഷിണകൊടുത്ത് ലഷ്മി അനുഗ്രഹം വാങ്ങി . കൈപിടിച്ചുകൊടുത്തത് അമ്മാവൻ . ഒന്നും പറയാതെ കൊണ്ടുവന്നതൊക്കെയും മകളുടെ കൈയ്യിലേൽപ്പിച്ച് തലയിൽതൊട്ട് അനുഗ്രഹവും കൊടുത്ത് വല്യച്ഛൻ തിരികെവന്നു . അന്നത്തെ സംഭവവികാസങ്ങളൊക്കെയും സൂക്ഷ്മമായി വിവരിച്ചുകൊണ്ട് അമ്മയുടെ കത്തുണ്ടായിരുന്നു . അതിൽ വല്യച്ഛനെഴുതിയില്ല , സ്വാഭാവികം !

ഡിഗ്രികഴിഞ്ഞ് അധികം താമസിയാതെ എനിക്കു ജോലികിട്ടി. ബോംബെയിൽ . ജോലിചെയ്യുന്നതിനൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയെടുക്കാനും ഞാൻ സമയം കണ്ടെത്തി . വീട്ടിൽ ഫോൺകണക്ഷൻ കിട്ടിയതോടെ അമ്മയുടെ എഴുത്തുകൾ നിന്നു . വല്യച്ഛൻ പക്ഷേ പതിവുപോലെ ഇല്ലാന്റിന്റെ ഒരു താളിൽ മാത്രമായി എഴുതിക്കൊണ്ടേയിരുന്നു . എന്റെ മറുപടി താമസിച്ചാലും വന്നില്ലെങ്കിലും , മാസത്തിലൊരിക്കൽ എനിക്കുവേണ്ടി പഴയ കൈപ്പടയിൽ , നാടും നാട്ടുകാരും പാടവും പശുക്കളൂം അമ്പലവും ആൽത്തറയുമെല്ലാം ബോംബെവരെയെത്തിക്കൊണ്ടിരുന്നു .

ആദ്യത്തെ അവധിക്ക് നാട്ടിലെത്തിയപ്പോൾ വല്യച്ഛൻ ലോട്ടറിയടിച്ച സന്തോഷത്തിലാണ് എന്നെംകൊണ്ട് ദീപാരാധന തൊഴാൻ കൊണ്ടുപോയത് .

പിറ്റേ ദിവസം ഞാൻ ടൗണിൽ നിന്നും എല്ലാവർക്കും രണ്ടുജോഡി ഡ്രസ്സുവീതമെത്തുവന്നു . ആരെന്തുകൊടുത്താലും വാങ്ങാത്ത വല്യച്ഛൻ ഒരുമടിയും കൂടാതെയതുവാങ്ങി അന്നുതന്നെ തുന്നാൻ കൊണ്ടുക്കൊടുത്തു .

അവധികഴിഞ്ഞുപോകുന്നതിന്റെയന്നു രാവിലെ എന്റെയടുത്ത് വന്നിരുന്നു .

“മോളേ ഇന്നിനി സമയമുണ്ടാകുമോയെന്നറിയില്ലാ ..”

“എന്താ വല്യച്ഛാ ..”

“കവലവരേയൊന്ന് വരാമൊ വല്യച്ഛന്റെ കൂടെ ?”

“വരാല്ലോ , എന്തേ.. ?”

“പുതിയൊരു സ്റ്റുഡിയോ തുറന്നിട്ടുണ്ട് . നമ്മുക്കൊരു ഫോട്ടൊ എടുക്കണം . ഞാനും മോളും”

“ പിന്നെന്താ .. ഞാനിപ്പൊ റെഡിയായിവരാം ..”

ഞാൻ വാങ്ങിക്കൊടുത്ത പുതിയ ഷർട്ടും മുണ്ടുമുടുത്ത് എണ്ണമയമുള്ള നരകയറിയ ചുരുണ്ടമുടി നന്നായി ചീവിവച്ച് , ഇടയ്ക്കിടെമാത്രം ഉപയോഗിക്കുന്ന കണ്ണടയുംധരിച്ച് വല്യച്ഛൻ പോർട്ടിക്കൊവിൽ എന്നെയും നോക്കീരുപ്പുണ്ടായിരുന്നു .

എനിക്കു ചിരിയൊതുക്കാൻ പറ്റിയില്ല .

“വല്യച്ഛൻ ഇത്രെം ഒരുങ്ങിക്കാണുന്നത് ഞാനിതാദ്യമായിട്ടാണല്ലോ”

“മോൾക്കിപ്പം എന്നെക്കാളും പൊക്കമായി . ഈ വീട്ടിൽ എറ്റവും മിടുക്കി നീയാണ് . എന്നും അങ്ങനെതന്നിരിക്കട്ടേ . പക്ഷേ വല്യച്ഛനു വയസ്സായി . ഇപ്പൊഴാന്നു വച്ചാൽ എനിക്കു നിന്നേംകൊണ്ട് സ്റ്റുഡിയോവരെ നടന്നു പോവാം , നാളെയൊരിക്കൽ അതിനുപറ്റിയില്ലെങ്കിലോ കുട്ടീ”

“ അതൊക്കെ വെറുതേ .. എറ്റവും മിടുക്കി വല്യച്ഛന്റെ മോളുതന്നെയാ . പഠിപ്പിലും സൗന്ദര്യത്തിലുമൊക്കെ ലക്ഷ്മിക്കുതന്നെയാ മാർക്കു കൂടുതൽ . എന്റെ അമ്മ വരെ അങ്ങനെയാ പറയുന്നേ.”

ഗേറ്റിലേക്കു നടക്കുമ്പോൾ വല്യച്ഛൻ പറഞ്ഞൂ .. “ ലക്ഷ്മിയേ ഞാനല്ല വളർത്തിയത് . അവളുടെ അമ്മയ്ക്ക് എനിക്കൊപ്പം പറ്റില്ലായെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ , ആറുമാസത്തിലൊരിക്കൽ എന്റെ കുഞ്ഞിനോടൊപ്പം കുറച്ചു ദിവസം . അതേ ഞാൻ ചോദിച്ചൊള്ളൂ .”

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .

സ്റ്റുഡിയോയിൽ ചെന്ന് ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം കൊടുക്കുന്നത് കേട്ടു .

“ഞാൻ ഈ കസേരയിൽ ഇരുന്നോളാം . മോളിവിടെ നിന്നോട്ടെ”

***

ഞാൻ കമ്പനികൾ മാറിമാറി ജോലിചെയ്തു . കൂടുതൽ ശമ്പളം , നല്ല വീടുകൾ , സമ്പാദ്യം, സുഹ്രുത്തുക്കൾ , ബന്ധങ്ങൾ ..

***

രണ്ട് വർഷം മുന്നേ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങുന്നതിന്റന്ന് രാവിലെ .. വല്യച്ഛൻ ഉറങ്ങിയെഴുന്നേറ്റില്ല .

ഡൽഹിയിൽ കോൺഫറൻസ് ഹാളിൽ നിന്നും എയർപോർട്ട് , അവിടെനിന്നും ആറേഴു മണിക്കൂർ നാട്ടിലേക്ക് .

പോർട്ടിക്കൊവിൽ വെള്ളവിരിപ്പിൽ ഉറങ്ങിക്കിടക്കുന്ന വല്യച്ഛന് ഒരു മാറ്റവുമില്ല . ശാന്തമായി .. ചെറുചിരിയോടെ.. തനിയേ ..

അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട് .

ഞാൻ വീടിനുള്ളിലേക്ക് നടന്നു .

എന്റെ പിന്നാലെ ആരൊക്കെയോ പിറുപിറുക്കുന്നുണ്ട് .

“വളർത്തിവലുതാക്കിയത് രാമകൃഷ്ണദ്ദേഹമല്ലിയോ”

“അങ്ങേർക്ക് ഒരു മകളില്ലെ ..”

“ആ എന്തൊക്കെപ്പറഞ്ഞാലും സ്വന്തം അച്ഛനല്ലെ . വന്നൊന്ന്കാണേണ്ടതാണ് .”

“ശ്ശൊ ഇന്നലെ സന്ധ്യക്കുകൂടെ ഞാൻ കണ്ടതാണേ ..”

പിൻവശത്തെ വല്ല്യച്ഛന്റെ മുറിക്കുമുന്നിൽ നിൽക്കുമ്പോൾ എന്റെ ഉയരം കുറഞ്ഞുതുടങ്ങിയപോലേ .. ചെറുതിലേ ചാടിച്ചാടി കഷ്ടപ്പെട്ടാണ് സാക്ഷ നീക്കിയിരുന്നത് .

വാതിൽ തുറന്നപ്പൊഴേക്കും മരണത്തിന്റെ വീർപ്പുമുട്ടിക്കുന്ന മണം മാറിപ്പോയി .

ശിവന്റെ നടയ്ക്കൽ നിന്നെടുക്കുന്ന വിഭൂതി..

മുറിയിൽ എല്ലാം അതേപോലെ . ഒന്നു മാത്രം പുതിയത് . അന്നെടുത്ത എന്റെം വല്യച്ഛന്റെം ഫോട്ടൊ ഫ്രൈയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്നു .

ഞാൻ തളർന്നിരുന്നു . ഒരേയിരുപ്പ് . ദഹിപ്പിക്കാനെടുക്കും നേരം അമ്മ വന്നു വിളിച്ചു .

അവിടുന്നനങ്ങാൻ തോന്നുന്നില്ല .

അന്നുരാത്രി വളരെവൈകി ആളുകളൊക്കെ പോയതിനുശേഷം അമ്മ മുറിയിലേക്കു വന്നു ,കൂടെ വേറെയൊരാളും .

“മോളേ .. ഇത് .. ഇതാണ് ലക്ഷ്മി ..”

കഞ്ഞിയെടുത്തുവയ്ക്കാമെന്ന് പറഞ്ഞ് അമ്മ പോയി .

ഇരുണ്ട മഞ്ഞവെളിച്ചത്തിൽ ആദ്യമായിട്ട് എന്റെ വല്യച്ഛന്റെ മകളെക്കണ്ടൂ . നീണ്ടചുരുളന്മുടി പിന്നിയിട്ടിരിക്കുന്നു . യാത്രാക്ഷീണമുണ്ടായിരുന്നിട്ടും ആ മുഖത്തെ തേജസ്സ് വ്യക്തമായിക്കാണാം .

“അച്ഛൻ നിറയെപ്പറഞ്ഞു കേട്ടിട്ടുണ്ട് ..” ലക്ഷ്മിയെന്നോട് പറഞ്ഞു .

ഞാൻ മൂളി . പിന്നീട് കുറെ നേരം മുറിയുടെ കോണുകളിലൊക്കെ നോക്കി മിണ്ടാതിരുന്നു . കുറച്ചുകഴിഞ്ഞപ്പൊൾ ഭർത്താവായിരിക്കണം , ഒരാൾ വന്നുവിളിച്ചു . ലക്ഷ്മിചെന്നു സംസാരിച്ച് തിരികെ എന്റെയടുത്ത് വന്നു .

“ഞാനിറങ്ങട്ടേ .. വന്ന വണ്ടിയിൽത്തന്നെ തിരിച്ചുപോണം , മൂത്തയാൾക്ക് നാളെ പരീക്ഷയാണ് .”

അലമാര തുറന്ന് കടലാസ്സുഷീറ്റുകൾക്കിടയിലുള്ള പഴയ ഫോട്ടോയെടുത്ത് ഞാൻ ലക്ഷ്മിക്കു നീട്ടി .

കുട്ടിയുടുപ്പിട്ടിരിക്കുന്ന മകളും വല്യച്ഛനും .

അവരു പോകാൻ കാത്തുനിൽക്കാതെ ഞാൻ വാതിലടച്ചു കിടന്നു .

Posted in English Poetry, people, places, poem, poetry, Scribblings, writer

Caved / Poem

She felt like an old cave

Existed from the beginning

But never seen or visited

Flooded drained and bloodstained

Clothed in a heap of seaweed

Crowned with an insane amount of greed

She looks forward for tired footsteps

And wait for cuckoo’s lamenting anthems

Clouds are turning silent

Just like her crumbled mind

Here comes the refugee

Here she enters the same elegy

Posted in Notes, romance, Scribblings, writer

തീവണ്ടി

ചൂളമടിച്ചകലുന്ന തീവണ്ടി പോലെയാണ് ചിലർ . യാത്രക്കാരിൽ ഒരാളെപ്പോലും കേൾക്കാതെ നീണ്ടുകിടക്കുന്ന പാതയിലൂടെ ഒരു പോക്ക് ! ചിന്താഭാരവും ആൾഭാരവും പിന്നെയുള്ള പെട്ടികളും സാമഗ്രികളും പേറി ഇടയ്ക്കിടെ മാത്രം നിർത്തിയോടുന്ന പരുക്കൻ വണ്ടി.

അങ്ങനെയൊരു തീവണ്ടിയാത്ര ഓർമ്മ വരുന്നു . നിങ്ങളെ മറന്നു കഴിഞ്ഞിരുന്നു ആ കാലത്ത് . അമ്മൂമ്മ പറഞ്ഞുതന്ന ഗന്ധർവ്വൻ കഥകൾ പോലെ , ത്രിസന്ധ്യയും തണുത്ത കാറ്റും ഇളകിയാടുന്ന മരങ്ങളും മാത്രം ഇടയ്ക്കിടെ മുഖം വരയ്ക്കാതെ, തൊട്ടുതലോടാതെ എന്റെ ചുറ്റിനും നിങ്ങളുടെ ശ്വാസം നിറച്ചുകൊണ്ടിരുന്നു. പഴയ പുസ്തകങ്ങളിൽ നിങ്ങളുടെ മുഖമില്ല പക്ഷെ താളുകൾ മറിക്കുമ്പോൾ അതേ പരുക്കൻ മുടിത്തുമ്പുകളിൽ തൊടുന്നപോലെ . രാത്രിമുഴുവൻ ഉറങ്ങാതെ, ഉദയം കണ്ടുകണ്ണടച്ചപ്പോഴൊന്നും കൂടെ നിങ്ങളില്ല. പക്ഷെ എന്റെ പിന്കഴുത്തിലെ ചെറുരോമങ്ങൾക്കും കാക്കപുള്ളികൾക്കും വരെ ഒരുപക്ഷെ ഒരായിരം തവണ ഞാനറിയാതെ ചുംബനങ്ങൾ കിട്ടിയിട്ടുണ്ടാവും .

കാഴ്ചകളിലും കിനാവുകളിലും ഒന്നും നിങ്ങളില്ല. മറന്നുപോയിരുന്നല്ലോ അല്ലേ !

ഒന്നിൽ നിന്ന് അടുത്തതിലേക്ക് വഴുതിവീഴുമ്പോൾ ഒരു വിളിപ്പാടകലെ ഞാനും നിങ്ങളുമുണ്ടായിരുന്നു . ഒടുവിൽ ഒരീസം ഞാൻ അമ്മയെ കാണാൻ പോയി . വീട്ടിലേക്കുള്ള തീവണ്ടി പ്രത്യേകതരമൊന്നാണ് . അമ്മയും അച്ഛനും അവരുടെ സങ്കടങ്ങളും , ഇടയ്ക്കിടെ ഭൂഗർഭപാതകളും ഇരുട്ടും . അന്ന് തിരികെയുള്ള യാത്രയിൽ ഇരുളിലെടുത്ത തീരുമാനമാണ് ഇന്നീ എഴുത്തുവരെ എത്തിനിൽക്കുന്നത് .

അന്നാണ് ഒരുപാട്‌ നാളുകൾക്കു ശേഷം നിങ്ങളെ കണ്ടത് . തീവണ്ടി പതുക്കെയോടികൊണ്ടിരിക്കെ ഞാൻ ജനാലവഴി എത്തിനോക്കി . മുകളിലുള്ള പാലത്തിൽനിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളചാറ്റലിൽ ഞാൻ കണ്ണയ്ക്കുമ്പോൾ എതിരെ നിങ്ങളിരിപ്പുണ്ടായിരുന്നു എന്തോ ചോദിയ്ക്കാനും പറയാനും വേണ്ടി ..

പകൽസൂര്യനു കീഴേയ്ക്ക് തീവണ്ടിയിറങ്ങിയപ്പോൾ ചുറ്റിനും തീരുമാനങ്ങൾ . ചിരികൾ .

ഒപ്പം അതായെന്റെയുള്ളിൽ മറന്നുവെന്നു കരുതിയതൊക്കെയും കാഴ്ചശീവേലിക്കു തയ്യാറായിനിൽക്കുന്നു!

Posted in Malayalam Stories, people, places, romance, Scribblings, Short Stories, writer

ആനന്ദ്

62EDDAFE-0EF0-4620-B7C1-F76AFE9D75DF

നിങ്ങളെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്തെന്നോ ..

എന്ത് ..

കണ്ണുകൾക്ക് ചന്ദ്രനിലെ ഗർത്തങ്ങളുടെ ആഴം.. മുടികൾ എപ്പോഴും ഏതോ പാട്ടിനൊപ്പം ആടുന്നപോലെ .. ചിരിക്കുമ്പോൾ ഒട്ടിയവയറും വരണ്ടചുണ്ടുകളും തമ്മിൽ സ്വകാര്യം പറയുമായിരിക്കും . എനിക്ക് തോന്നി നിങ്ങൾക്ക് എന്തോ മാരകമായ അസുഖമാണ് , ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ നിന്നും പോന്നതാണെന്ന് .

എന്നിട്ട് ..

കുറേ നാളുകൾ കഴിഞ്ഞു നാട്ടിലെത്തി ഏതെങ്കിലും പഴയ പത്രത്തുണ്ടിൽ ചരമകോളത്തിൽ കണ്ടേക്കും എന്നുവരെ തോന്നി.

പിന്നെ ..?

പിന്നെ.. നമ്മൾ മിണ്ടിയില്ലേ. എന്താരുന്നു കാരണം .. ആഹ് ! പുസ്തകവും പെൻസിലുമൊക്കെ എടുക്കാൻ ഞാൻ എണീറ്റു. ഉറങ്ങിയപോലെ തോന്നിയതുകൊണ്ട് ഉണർത്തണ്ടാന്നുകരുതി ഞാൻ അടുത്ത് സെർവ് ചെയ്തുകൊണ്ടിരുന്ന കാബിൻ ക്രൂ പെൺകുട്ടിയെ വിളിച്ചു . എന്റെ ഹാൻഡ്ബാഗ് കൈമാറിക്കഴിഞ്ഞ് അവളുടനെ നിങ്ങളെ സ്വാതന്ത്ര്യപൂർവ്വം തട്ടി.

ഐറീൻ..

ഓർമ്മയില്ല. വളരെ അടുത്ത സുഹൃത്താണെന്ന് തോന്നി. ജോലിയുള്ളതുകൊണ്ട് അവൾ പെട്ടെന്ന് പോയി, പിന്നെ ഇടയ്ക്കിടെ പ്രത്യേകം കോഫിയും മറ്റും കൊണ്ടുവരുന്നതും കണ്ടു. രാത്രിയിൽ പുറത്തേക്കുനോക്കാൻ ഒന്നുമില്ല , ചുറ്റിനുമുള്ളവർ സുഖമായുറങ്ങുന്നു . ഞാൻ അതുമിതും കുത്തിക്കുറിച്ചും വായിച്ചും അങ്ങനിരുന്നു. ഏറിയാൽ നാലോ അഞ്ചോ റീഡിങ് ലൈറ്റുകൾ. അരണ്ട വെളിച്ചത്തിൽ വിമാനം. അടുത്തുള്ള പഞ്ചാബികുടുംബത്തിൽ ഒരു കൈക്കുഞ്ഞുണ്ട് . അമ്മയോ അമ്മൂമ്മയോ കൈമാറിഎടുക്കുമ്പോൾ മാത്രം അതിത്തിരി തേങ്ങികരഞ്ഞു . മുപ്പത്തിയാറ് മണിക്കൂറുകൾ കഴിഞ്ഞാൽ അങ്ങോട്ടുള്ള ഒരു മാസം എന്തൊക്കെ ചെയ്യണം, എവിടൊക്കെ പോണം..ഓരോ ചോദ്യങ്ങൾക്കുള്ള മറുപടികൾ, ഒഴികഴിവുകൾ എല്ലാം മനസ്സിൽകണ്ടു.

“someone here needs a lullaby I guess” അതാണ് നിങ്ങൾ ആദ്യം എന്നോട് പറഞ്ഞത് . തിരിഞ്ഞു നോക്കിയപ്പോൾ പാതിമയക്കത്തിൽ എന്നെത്തന്നെ തുറിച്ച് നോക്കി..(ഇയാൾ ഇത്രനേരം ഉറക്കമാരുന്നോ അതോ.. )

“Coffee ?”അടുത്ത ചോദ്യം .

വേണ്ടാന്നു പറഞ്ഞു .

മലയാളിയാ പേടിക്കണ്ടാന്ന് !

അതെനിക്ക് തീരെ പിടിച്ചില്ല.

“നിങ്ങൾ ആരായാലും ഞാനെന്തിനാ പേടിക്കുന്നേ ?”

“I thought you are alone and flying for the first time.. “

“എങ്ങിനെ തോന്നി ..?”

എന്നെതന്നെ നോക്കി കൈമലർത്തി , “I just thought so.. apologies”

പിന്നിയിട്ട മുടിയും പൊട്ടും തേയ്ക്കാത്ത ചുരിദാറും എന്നെ തിരിഞ്ഞുനോക്കി ചിരിച്ചു. ഹും.. നോട്ടവും ചോദ്യങ്ങളും ആദ്യത്തേതല്ലാത്തതുകൊണ്ട് ഒന്നും തോന്നിയില്ല.

“So you live in LA ?”

“No I am visiting my sister.”

“ഫ്രാങ്ക്ഫർട്ട് ലേഓവർ ടൈം എന്ത് ചെയ്യും ?”

അറിഞ്ഞിട്ട് ഇയാൾക്കെന്തിനാ ( പക്ഷേ ചോദിച്ചില്ല )

“ഓവർനൈറ്റ് അല്ലേ . ഉറങ്ങും .”

“ഓഹ് ! അപ്പൊ ഉറങ്ങാനാ ഇപ്പൊ ഉറങ്ങാതെയിരിക്കുന്നേ?”

“എന്താ “

“Just kidding !”

“Let me sleep .” പറ്റാവുന്നത്ര ഭവ്യതയിൽ പറഞ്ഞു ഞാൻ റീഡിങ് ലൈറ്റ് കെടുത്തി കണ്ണടച്ചു .

നിങ്ങൾ അപ്പോഴും എന്നെത്തന്നെ നോക്കിയിരുപ്പുണ്ടായിരുന്നു അല്ലേ..

അതെ.

ഉറക്കം നടിച്ച് ഞാൻ എപ്പോഴോ മയങ്ങി . പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ നിങ്ങൾ അടുത്തില്ല . ഒരു സംസാരം ഒഴിവായല്ലോ എന്നോർത്ത് ആശ്വസിച്ചു . കഴുത്ത് ചെറുതായി പിടിച്ചിട്ടുണ്ട് , ഹാൻഡ് ബാഗിൽ ചെറിയ ബോട്ടിൽ തൈലം കരുതിയിരുന്നു. അതും പിന്നെ ബാത്റൂം കിറ്റുമെടുത്ത് ഞാൻ വാഷ്‌റൂം ഭാഗത്തേക്ക് നടന്നു . അധികമാരും എഴുന്നേറ്റിട്ടില്ല . പ്രതീക്ഷിച്ചപോലെ സുഹൃത്തിനൊപ്പം കോഫി കൈയിൽ പിടിച്ചു ഒരു കോണിൽ നിങ്ങൾ നിൽപ്പുണ്ട് . മുഖത്തേക്കുനോക്കാതെ ഞാൻ ഉള്ളിൽ കയറി . നിന്നുതിരിയാനെ സ്ഥലമുള്ളൂ . പ്രാഥമികാവശ്യങ്ങൾ നടത്തി, കഴുത്തിൽ തൈലം തേച്ച് തിരുമ്മിയിട്ട് കുറച്ചു നേരം കണ്ണടച്ച് നിന്നു . കുളിക്കുന്നതിനു പകരം ബോഡിവൈപ്പുകൊണ്ട് ദേഹം മുഴുവൻ ഒരു പരിവർത്തി തുടച്ചു. തൈലത്തിന്റെയും കൂടെ നാരകത്തിന്റെ തുളച്ചുകയറുന്ന മണം കൂടിയായപ്പോൾ ഇനി അതിന്റെ മുകളിൽ പെർഫ്യൂം അടിച്ചു കുളമാക്കണ്ടാന്ന് തോന്നി . വർഷങ്ങൾക്കു മുൻപ് ആദ്യമായി ഇതുപോലൊരു യാത്രയിൽ കൈയ്യിൽ കരുതിയതിന്റെ നാലിലൊന്നു സാമഗ്രികൾ ഇപ്പോഴില്ല . പ്രായം കൂടുമ്പോൾ ക്രീമുകളും സൗന്ദര്യവർധക വസ്തുക്കളും കുറയും മരുന്നുകളും ഓയിന്മെന്റുകളും കൂടും . എല്ലാകൂട്ടവും തിരികെ ബാഗിനുള്ളിലാക്കി ദീർഘശ്വാസത്തിൽ വാതിൽ തുറന്നു. പുറത്താരുമില്ല .കർട്ടൻ നീക്കിയതും ദൂരെ എന്റെ സീറ്റിനോട് ചേർന്ന് ഇരിക്കുന്ന ആളിനെയാണ് തിരഞ്ഞത് . നടുവിലെ നാലു സീറ്റുകളിലായി ഉറങ്ങികിടന്നിരുന്ന പഞ്ചാബികുടുംബത്തിലെ കുഞ്ഞുണർന്ന് കരയുന്നുണ്ട് . അതിനെ കൈയിൽ വാങ്ങി നിങ്ങൾ എന്തൊക്കെയോ പറഞ്ഞും ചിരിച്ചും നിൽക്കുന്നു .

ഇത്തവണയും രക്ഷപെട്ടു . എഴുന്നേൽക്കുമോ അകത്തോട്ട് കയറിയിരുന്നോട്ടെ .. എക്സ്ക്യൂസ്മീ .. ഇതൊന്നും പറയണ്ട . നേരെചെന്ന് സീറ്റിലിരുന്നു . വൈകുന്നേരം വരെ ഇനിയങ്ങോട്ട് ഒരേയിരുപ്പുതന്നെ . പഞ്ചാബിക്കുഞ്ഞു കരച്ചിൽ നിർത്തിയിരുന്നു . അതിനെയുമെടുത്ത് നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . അപ്പുറത്തിരിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ലേയെന്നറിയാൻ ഞാൻ മുന്നോട്ടാഞ്ഞു നോക്കി . അതുകണ്ടിട്ടാവണം ..

“ഞാനും ഇതിന്റെ അപ്പൂപ്പനും കൂടിയാ രാത്രി മൂന്നു തവണ ഡയപ്പർ മാറ്റിയെ . കുഞ്ഞിന്റെ അമ്മയ്ക്ക് വയ്യ.”ഞാൻ ഒന്നും മിണ്ടാതെ നേരെയിരുന്നു .

കുഞ്ഞിനെ നെഞ്ചിൽ കിടത്തി നിങ്ങൾ കണ്ണടച്ചു . വെളുവെളുത്ത കവിളുകൾക്കു മുകളിൽ രണ്ടു കുഞ്ഞികണ്ണുകൾ എന്നെ നോക്കിക്കിടന്നു. ബ്രെക്ഫാസ്റ് വന്നപ്പോഴാണ് നിങ്ങൾ ഉണർന്നത് . കുഞ്ഞിനെ കൈമാറിയിട്ട് മുഖം കഴുകി വന്നു. ഞാൻ വായനയിൽ മുഴുകി . ഇടയ്ക്കിടെ നിങ്ങൾ സീറ്റിൽ നിന്നും എഴുന്നേറ്റ് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു. നോട്ടങ്ങൾ കൂട്ടിമുട്ടാതെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു . അനാവശ്യ ചോദ്യങ്ങൾ എന്തിനാന്നു കരുതി.

ഫ്രാങ്ക്ഫർട്ട് – വിമാനം വൈകുന്നേരം ആറു മണി നാൽപ്പതു മിനിറ്റിനു ലാൻഡ് ചെയ്തു . ഇനി നാളെ രാവിലെ പത്തരയ്ക്കാണ് അടുത്ത ഫ്ലൈറ്റ് . അതുവരെ എയർപോർട്ട് അല്ലെങ്കിൽ എയർലൈൻ അറേഞ്ച് ചെയ്ത ഹോട്ടൽ . രാത്രിയായതുകൊണ്ട് പുറത്ത് കറങ്ങാൻ പോവുന്നില്ല. അല്ലെങ്കിൽത്തന്നെ എന്റെ കൈയിൽ അവിടുത്തേക്കുള്ള വിസയില്ല. ജർമൻ മ്യുസിയവും നദിക്കരയും തെരുവുകളും ബാറുകളുമെല്ലാം പതുക്കെയുറങ്ങിത്തുടങ്ങും . കുറച്ചു ഷോപ്പിംഗ് ചെയ്യാം എന്നിട്ട് പോയിക്കിടന്നുറങ്ങാം . സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുന്നേ തീരുമാനിച്ചു.

ധൃതിയിൽ എല്ലാമെടുത്തു എങ്ങനെയെങ്കിലും നിങ്ങളിൽ നിന്ന് പത്തടി മാറി നടന്നാൽ മതിയെന്നേ ഉണ്ടാരുന്നുള്ളൂ . തിരിഞ്ഞുനോക്കാതെ വേഗത്തിൽ മുന്നോട്ട് നീങ്ങി . തിക്കിത്തിരക്കി പുറത്തിറങ്ങി. ഗേറ്റുകൾ കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ എയർപോർട്ടിന്റെ ബൃഹത്തായ ആകാരം മുന്നിൽ . കണ്ണാടിഭിത്തികൾ ചുറ്റിനും . തിരക്കിട്ട ചലനങ്ങൾ എങ്ങും . വിമാനത്തിൽ കണ്ട ആരുംതന്നെ ഇപ്പോൾ ചുറ്റിനുമില്ല. അടയാളങ്ങൾ നോക്കി ഷോപ്പിംഗ് സെന്റർ ലാക്കാക്കി നടന്നു. അതുമിതും വാങ്ങിക്കൂട്ടി. ഇടയ്ക്ക് കഴിക്കാൻ ഒരു കഫെയിൽ കയറിയിരുന്നു . പുസ്തകമെടുക്കാൻ ഹാൻഡ്ബാഗിന്റെ പുറത്തെ കള്ളിയിൽ കൈയിട്ടു . അവിടെയില്ല . രണ്ടുബാഗും നോക്കി .. ബോർഡിങ് പാസും അതിനുള്ളിൽത്തന്നെയാണ് . ഒരുനിമിഷം എന്തോ പോലെ. ഇനിയിപ്പോ എയർലൈൻസ് ഓഫീസിൽ പോകണമോ അതോ ഗേറ്റ് ഒഫീഷ്യൽസ് രണ്ടാമത് പാസ് റീ ഇഷ്യൂ ചെയ്യുമോ ! പുസ്തകം പോയത് പോട്ടെ . ഓർഡർ ചെയ്തത് ഒരുവിധത്തിൽ കഴിച്ച് തീർത്ത് അവിടുന്നിറങ്ങി നടന്നു . മുകളിലും വശങ്ങളിലും നിരവധി നിർദേശങ്ങൾ . ചിലതിൽ ഇംഗ്ലീഷ് ഇല്ല . രാത്രിമുഴുവൻ സമയമുണ്ടെങ്കിലും മനസ്സ് വെറുതെ പരിഭ്രമിച്ചു .

“ഹലോ മാഡം”ഇതിനിടയിൽ ഇതിന്റെ കുറവേ ഉണ്ടാരുന്നുള്ളൂ . നിങ്ങളെ കണ്ടതും ഉള്ള സമാധാനം കൂടെ പോയി.

“ഞാനൊന്നു പുറത്തു പോകുവാ. പക്ഷെ സെക്യൂരിറ്റി ചെക് ചെയ്യണം. തിരിച്ചുവരുമ്പോൾ പിന്നേം അതേ ഫോർമാലിറ്റി.. വേറെ കുറെ ആളുകളും ഉണ്ട് . വരുന്നോ ?”

“ഇല്ല!”

“ഹോട്ടൽ?”

ഞാൻ തലയാട്ടി.

“ഓക്കേ എന്നാൽ see you tomorrow . ആഹ് ഞാൻ മറന്നു എന്തിനാ തേടിപ്പിടിച്ചു വന്നെന്ന്.” ബാക്പാക്കിന്റെ ഒരു കള്ളി തുറന്ന് എന്റെ പുസ്തകമെടുത്തുനീട്ടി.

“ഇയാൾ സീറ്റിൽ നിന്ന് ഇറങ്ങിയോടുന്നത് കണ്ടപ്പോൾ തോന്നി ഇവിടെയടുത്തുള്ള ഓപ്പറ ഹൌസിൽ അവസാനത്തെ ഷോയ്ക്ക് ലേറ്റ് ആവുംന്ന് . വിളിച്ചിട്ടു നിൽക്കണ്ടേ ! ഈ ബുക്ക് സീറ്റിനു കീഴെ കിടന്നതാ. ദാ ..”

നിങ്ങളെ കൃത്യമായി മുഖത്തോട് മുഖം അപ്പോഴാണ് കണ്ടത് . ആ ചിരിയിൽ പരിഹാസവും കളിയാക്കലും തമാശയുമൊക്കെയുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയും ഈ പകലുമൊക്കെ ഞാൻ അടുക്കിയെടുത്ത നിങ്ങളോടുള്ള അനാവശ്യമായ ഇഷ്ടക്കേടും അലോരസങ്ങളും, പൊതുവെ ആളുകളോട് എനിക്കുള്ള മുൻധാരണകളുമെല്ലാം ഒന്നുകൂടി ഉടഞ്ഞുവീണു. എത്ര അനുഭവിച്ചാലും പഠിക്കില്ല ഞാൻ .

“sorry ഞാൻ ശ്രദ്ധിച്ചില്ല ..”

“its okay. So you have a great night ahead. Sleep well”

“എത്ര മണിക്കാണ് എല്ലാരും രാവിലെ എത്തുക..”

“Around 9 I guess. ലഗ്ഗേജ് വീണ്ടും ചെക്ക് ചെയ്യണം എങ്കിൽ നേരത്തെ അറിയിക്കണം എന്ന് തോന്നുന്നു . ഇതേ ടെർമിനൽ ആണ്. ഗേറ്റ് നമ്പർ 22”

“Okay .. thanks” എനിക്കിനി ഇൻഫർമേഷനു വേണ്ടി എവിടേം പോവണ്ടല്ലോന്ന് മനസ്സിൽ പറഞ്ഞു.

ഞാൻ എയർപോർട്ടാകെ നടന്ന് കണ്ടു . ഓരോ ഷോപ്പിലും കയറിയിറങ്ങി സമയം കളഞ്ഞു .കാലുകഴയ്ക്കുമ്പോൾ എവിടെങ്കിലും ഇരുന്ന് കാപ്പികുടിക്കും , ചുറ്റിനുമുള്ള നൂറുകണക്കിനാളുകളെ നോക്കും. പലരാജ്യങ്ങളിൽ നിന്നുള്ളവർ . ഇതിനിടയിൽ ശ്രദ്ധയോടെ ബോർഡിങ് പാസ്സെടുത്ത്‍ പാസ്പോർട് ഹോൾഡറിൽ വെച്ചു . വെളുപ്പിനെ മൂന്നുമണിയായപ്പോഴേക്കും ക്ഷീണിച്ചു . ഇനിയിപ്പോൾ ഹോട്ടലിലേക്കില്ല . യാത്രതിരിക്കേണ്ട ഗേറ്റ് പരിസരത്തു പോയിരിക്കാമെന്നു കരുതി . അവിടെയും നിറയെ ആളുകൾ . ചിലർ സിനിമ കാണുന്നു . ചിലർ ഇരുന്നുറങ്ങുന്നു . രണ്ടുബാഗുകളും ചേർത്തുവച്ച് ഞാൻ ഒരിടത്തിരുന്നു. മുന്നിൽ ദൂരെയായി റൺവേ കാണാം . പത്തുമുപ്പത് വിമാനങ്ങൾ വരിവരിയായി കിടക്കുന്നു. നാസിസാമ്രാജ്യത്തിന്റെ പ്രൗഡിയും, വായിച്ചതും പഠിച്ചതുമായ ചരിത്രവും, ഒരിക്കൽ തകർന്നടിഞ്ഞ മണ്ണും പ്രകൃതിയും, ഇപ്പോഴുള്ള പടുകൂറ്റൻ കെട്ടിടങ്ങളും.. എല്ലാമാലോചിച്ചു ഞാൻ കണ്ണടച്ചു..

കണ്ണുതുറന്നപ്പോൾ ഇരുട്ടും വെളിച്ചവും ഒരുമിച്ചു കയറി. ഉദയസൂര്യൻ ഒളിച്ചുകളിക്കുന്നു . കണ്ണടച്ച് പിന്നെ തുറന്നപ്പോൾ ആരോ ഒരാൾ കണ്ണാടിഭിത്തിയിൽ നിന്നും നടന്ന് അടുത്ത് വന്നിരുന്നു . ഞാൻ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചാരിക്കിടന്നിരുന്ന രണ്ടുബാഗുകളും താഴെവീണു . നിങ്ങൾ അതുരണ്ടുമെടുത്ത് മുകളിൽ വച്ചു.

“good morning”

ഞാൻ ചിരിച്ചു.

“രാത്രി റൂമിൽ പോയില്ലേ?”

“ഇല്ല . ഇതിനുള്ളിൽ നടന്ന് സമയം കളഞ്ഞു”

നിങ്ങൾ എവിടൊക്കെ പോയി.. എന്തൊക്കെ കണ്ടു .. ഓപെറ ഹൌസിൽ പോയോ .. അറിയണം എന്നുണ്ടായിരുന്നു എങ്കിലും ഞാനതൊന്നും ചോദിച്ചില്ല . പകരം.. ഫ്രഷ് ആയിവരാം എന്നു പറഞ്ഞു.

വാഷ്റൂമിൽ ഇത്തവണ സമയമെടുത്തു. ശരീരവും സമയവും തമ്മിൽ തെറ്റി . വസ്ത്രം മാറി ദേഹം വൃത്തിയാക്കി , മുഖം വെടിപ്പാക്കി . ഉറക്കക്ഷീണമെല്ലാം മാറ്റി തിരികെവന്നു. പഞ്ചാബി കുടുംബമടക്കം ഇന്നലെ വിമാനത്തിലുണ്ടായിരുന്ന പലരും ഗേറ്റുപരിസരത്ത് എത്തിത്തുടങ്ങി. നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു .

“Hey you look different. ആളാകെ മാറിയല്ലോ”

“You also ” ഞാനും പറഞ്ഞു.

“അതുപിന്നെ ക്രൂവിലുണ്ടായിരുന്ന എന്റെ ഫ്രെണ്ടില്ലേ. അവളു പറഞ്ഞു ഞാൻ വൃത്തിക്കല്ല നടക്കുന്നതെന്ന് . രാത്രി പുറത്തിറങ്ങി കറക്കത്തിനിടെ മുടി വെട്ടി ..ഷേവ് ചെയ്തു “

“എന്താല്ലേ ! മുടിവെട്ടാൻ വേണ്ടി വിസ..സെക്യൂരിറ്റി ചെക്കിങ് ..ലോങ്ങ് ക്യൂ ..” എനിക്ക് ചിരി വന്നു .

നിങ്ങൾ ചിരിച്ചുകൊണ്ട് ചോദിച്ചു “വിശക്കുന്നുണ്ടോ”

എനിക്ക് വിശപ്പുണ്ടായിരുന്നില്ല . എന്നിട്ടും കഴിക്കാമെന്നു പറഞ്ഞു. ഭക്ഷണത്തിനിടെ എപ്പോഴോ ഞാൻ സംസാരിച്ചു തുടങ്ങി.

“ഞാൻ പലപ്പോഴും മോശമായി പെരുമാറിയതുപോലെ തോന്നുന്നു . അധികമാരോടും അങ്ങനെ പെട്ടെന്ന് സംസാരിക്കാറില്ല .. പ്രത്യേകിച്ച് തനിയെ യാത്ര ചെയ്യുമ്പോൾ . ഒന്നും തോന്നരുത് “

“ഏയ് അതിനെന്താ .. പലരും പല രീതിയല്ലേ . എനിക്ക് മനസിലാവും”

“നിങ്ങൾ എന്തു ചെയ്യുന്നു ?”

“I live in LA. അവിടെ ഒരു ആനിമേഷൻ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നു.”

“മുംബൈയിലാണോ ഫാമിലി?”

“അതേ .. അച്ഛനും അനിയനും . ഞാൻ വന്നും പോയുമിരിക്കും ” നിങ്ങൾ മറുപടികളെല്ലാം കണ്ണിൽ നോക്കി പറഞ്ഞുകൊണ്ടേയിരുന്നു.

അടുത്ത ഒരു മണിക്കൂറിൽ അങ്ങോട്ടുമിങ്ങോട്ടും ചെറിയ ചോദ്യങ്ങളും വലിയ ഉത്തരങ്ങളും ശ്രദ്ധയോടെ കേട്ടും പറഞ്ഞുമിരുന്നു . അടുത്ത യാത്രയിൽ സീറ്റുകൾ അടുത്തായിരുന്നില്ല . പക്ഷെ ഇടയ്ക്കിടെ നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . സംസാരം തുടർന്നു . എയർപോർട്ടിൽ പുറത്തിറങ്ങുന്നത് വരെ നിങ്ങൾ കൂടെ നടന്നു . ലഗ്ഗേജ് എടുക്കാൻ സഹായിച്ചു.

സന്ധ്യയും വേണുവേട്ടനും അനന്തുവും റിസീവ് ചെയ്യാൻ വന്നിരുന്നു . അഞ്ചുവർഷങ്ങൾക്ക് മുന്നേ അനന്തുവിന്റെ രണ്ടാം പിറന്നാളിന് കണ്ടതാണ് . പൊക്കം വച്ചിരിക്കുന്നു കുട്ടിക്ക് . ഇടയ്ക്കിടെ വീഡിയോ കോളും വർത്തമാനവുമുള്ളതുകൊണ്ട് അവൻ ചിരിച്ചടുത്ത് വന്നു.

യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ നിങ്ങൾ നിറഞ്ഞു ചിരിച്ചിരുന്നു . കോൺടാക്ട് ചെയ്യാൻ രണ്ടുപേരും നമ്പറോ അഡ്രസോ തിരക്കിയില്ല . ഒരു ബാക്പാക്കും ചെറിയ ഒരു ട്രോളിയുമായി നിങ്ങൾ നടന്നു പോകുന്നത് കാറിന്റെ പിന്സീറ്റിലിരുന്ന് ഞാൻ കണ്ടു.

സന്ധ്യയുടെ പുതിയ വീട്ടിലേക്കാണ് ചെന്നത് . അവളയച്ചുതന്ന ചിത്രങ്ങളേക്കാൾ ഭംഗി നേരിട്ടുണ്ട്. വലിയ പൂന്തോട്ടവും സ്വിമ്മിങ് പൂളുമൊക്കെയായി നിറയെ പച്ചപ്പിൽ ഉയർന്നുനിൽക്കുന്ന ഇരുനിലവീട് . അനന്തു കൂടെ വന്ന് മുകളിലെ എനിക്കായുള്ള മുറി കാട്ടിത്തന്നു . തൂവെള്ള പൂശിയ ചുമരുകളിൽ രവിവർമ്മ ചിത്രങ്ങൾ . സന്ധ്യയിലെ വിദേശമലയാളിയുടെ കാട്ടിക്കൂട്ടലുകൾ നിറയെയുണ്ട് ചുറ്റിനും.

കുളിച്ചുവന്ന് പെട്ടിയിലെ തുണികളും മറ്റുമെടുത്ത് അലമാരയിൽ വയ്ക്കാൻ തുടങ്ങി . അനന്തു ചായയുമായി വന്നു, കൂടെ സന്ധ്യയും . കഴിക്കാനുള്ള എന്തൊക്കെയോ ട്രേയിലുണ്ട്.

“അയ്യോടാ .. ചിറ്റ താഴോട്ട് വരുമാരുന്നല്ലോ പൊന്നേ”

“അവനിങ്ങനെ ഇതാദ്യമാ . ഒരു മാസം ഞാൻ രക്ഷപെട്ടു . നിന്റെ കൂടെ കൂടിക്കോളും”

“സന്തോഷമേയുള്ളൂ ” അവന്റെ കുറ്റിമുടിയിൽ തലോടി ഞാനിരുന്നു.

അവർക്കുവേണ്ടി കൊണ്ടുവന്നതെല്ലാം പ്രത്യേകം എടുത്തു കൈമാറി. മോനുള്ള ഉടുപ്പുകൾ, അവൾക്കുള്ള സാരികൾ, വേണുവേട്ടനുള്ള പലഹാരങ്ങളും ഉപ്പേരികളും മറ്റും.

മേശമേലിരിക്കുന്ന പുസ്തകമെടുത്ത് മറിച്ചുനോക്കി സന്ധ്യ പറഞ്ഞു “യാത്രയിൽ വായിക്കാൻ ഇതൊക്കെയേയുള്ളൂ ഇപ്പോഴും?”

ഞാൻ ചിരിച്ചു.

“വരയും തുടങ്ങിയോ.. നല്ല അസ്സൽ സെല്ഫ് പോർട്രൈറ് !” വിടർന്ന കണ്ണുകളോടെ സന്ധ്യ ചോദിച്ചു.

“ഇല്ല. എന്തേ” എനിക്കൊന്നും മനസിലായില്ല.

ദാ നോക്കെന്നും പറഞ്ഞ് അവളാ പുസ്തകം എന്റെ മടിയിലേക്കിട്ടുതന്നു.

അവസാനത്തെ താളിൽ-

*** ഉടഞ്ഞ വസ്ത്രത്തിൽ,അഴിഞ്ഞ മുടിയിൽ, വിമാനത്തിലെ ജനാലയോടുചേർന്നുറങ്ങുന്ന എന്നെ റീഡിങ്ങ് ലൈറ്റിന്റെ ഇത്തിരിവെട്ടത്തിൽ പെൻസിലുകൊണ്ട് കോറിവരച്ചയാളെ ഓർത്തുപോയി. ***

ആനന്ദ് ..

പറയൂ..

ഇനി കാണുമ്പോൾ ആദ്യത്തെ ചോദ്യം എന്റേത്.

ശരി.

നിങ്ങളുടെ ചിരിക്ക് എന്റെ ഒരായിരം നിദ്രകളേക്കാൾ ഭംഗിയുണ്ട്.

ആനന്ദ് പിന്നെയും ചിരിച്ചു.

Posted in Notes, Scribblings, writer

അയലത്തെ സുന്ദരി – പെണ്ണെന്ന ഉൾക്കടൽ

2017 മാർച്ച് മാസം പന്ത്രണ്ടാം തീയതിയാണ് കെ കെ രാജീവ് എന്ന പ്രിയപ്പെട്ട സംവിധായകൻ “അയലത്തെ സുന്ദരി ” യുടെ കഥ പറഞ്ഞുതന്നത് . സമയമെടുത്ത് ഒരു ഫോൺ കോളിൽ കാവ്യലക്ഷ്മിയുടെ ജീവിതത്തിന്റെ പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ 60 ശതമാനത്തോളം അദ്ദേഹം വിവരിച്ചു . തുടക്കം മുതൽ കഥ കേൾക്കുന്നതിനോടൊപ്പം സമാന്തരമായി മറ്റുചില കാര്യങ്ങൾ മനസിലൂടെ പോവുന്നുണ്ടായിരുന്നു .

‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പദ്മരാജൻ സർ എഴുതിയ നോവലിന്റെ ടെലിവിഷൻ ദൃശ്യാവിഷ്‌കാരം അമൃത ചാനലിന് വേണ്ടി ചെയ്തപ്പോൾ..സംവിധാനം രാജീവ് സർ ആയിരുന്നു. പക്ഷെ തിരക്കഥ സംഭാഷണമൊക്കെ പദ്മരാജൻ സർന്റെ മകൻ അനന്തപദ്മനാഭൻ ചേട്ടനും . അശ്വതി എന്ന കഥാപാത്രം ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ് . പദ്മരാജൻ സ്ത്രീ സൃഷ്ടികളിൽ ഒന്നിൽ എന്നെ കാണാൻ കഴിഞ്ഞു എന്നതു തന്നെ വലിയ ഭാഗ്യവും .

രണ്ടാമതൊരു പ്രൊജക്റ്റ് ചെയ്യാൻ വിളിക്കുന്നുവെങ്കിൽ സ്വാഭാവികമായും അശ്വതിയോട് തോന്നിയതിനൊപ്പമെങ്കിലും അടുപ്പം എനിക്ക് തോന്നണം. രാജീവ് സർന്റെ പല പരമ്പരകളും പുനഃസംപ്രേക്ഷണം വഴിയാണ് കണ്ടിട്ടുള്ളത് . ഏറെക്കുറെ കണ്ടതെല്ലാം ഇപ്പോഴും മനസ്സിലുണ്ട് . അദ്ദേഹത്തിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ മൂന്നിലും ശ്രീവിദ്യ എന്ന അഭിനേത്രിയുടെ സാന്നിധ്യമുണ്ട് . അയലത്തെ സുന്ദരിയുടെ കഥ കേൾക്കുമ്പോഴും വിദ്യാമ്മ ചെയ്ത കുറെ രംഗങ്ങളാണ് മനസിലൂടെ പോയത് . പിന്നീട് ഷൂട്ടിങ്‌ തുടങ്ങിയപ്പോഴും പല ദിവസങ്ങളിലും എന്റെ മുന്നിൽ ചെറിയ ചിരിയോടെ താക്കീതോടെ ഞാൻ ചെറുതിലെ കണ്ട അവരുടെ പല രംഗങ്ങളും നിന്നു .

രാജീവ് സർ അദ്ദേഹത്തിന്റെ ആദ്യ പരമ്പര മുതൽ മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ നടീനടന്മാരോടൊപ്പമാണ് പ്രവർത്തിച്ചിട്ടുള്ളത് . തിലകൻ സർ മുതൽ ഇങ്ങോട്ട് . ഇന്നും അവരുടെയൊക്കെ കുറവ് ഒരുപാടറിയുന്ന ഒരാൾകൂടിയാണ് അദ്ദേഹം . അങ്ങനെയുള്ള ഒരാളുടെ നാവിൽനിന്ന് എന്നെങ്കിലും നന്നായി അഭിനയിച്ചു എന്ന് കേൾക്കാൻ പറ്റുമോ എന്ന് ശങ്കിച്ചു തന്നെയാണ് ലൊക്കേഷനിൽ എത്തിയത് .

കാവ്യലക്ഷ്മി-

കഥ കേട്ടുതീർന്ന നിമിഷം മുതൽ ഇതെഴുതുന്നത് വരേയും.. കാവ്യ എന്ന സ്ത്രീ എനിക്കൊരു മനോഹരമായ കടംകഥയാണ് . ഞാൻ ഇന്നേവരെ ഉത്തരം കണ്ടുപിടിക്കാൻ തുനിഞ്ഞിട്ടില്ല . പക്ഷെ കുരുക്കുകൾ ഓരോന്നായി അയച്ചും മുറുക്കിയും ശ്വാസം മുട്ടിയും നിലയില്ലാക്കയത്തിൽ മുങ്ങിത്താണും പ്രണയച്ചുഴിയിൽ നിസ്സഹായയായി ജീവിതം ഹോമിച്ച കാവ്യ . നിശബ്ദത തെറ്റായി മാറിയപ്പോഴും വിവാഹത്തിലും കുടുംബത്തിലും വിശ്വസിച്ച സ്ത്രീ . കുടുംബം തകരും എന്ന് വന്നപ്പോൾ ഒരിക്കൽ മനസ്സു പകുത്തു കൊടുത്തവനെ ഇല്ലാതാക്കാൻ വരെ തുനിഞ്ഞവൾ. ഒടുവിൽ പ്രണയമില്ലാത്ത ബഹുമാനമില്ലാത്ത വൈവാഹികജീവിതത്തിന് അടിവരയിട്ടുകൊണ്ട് തോറ്റുപിൻവാങ്ങി മറഞ്ഞവൾ .ചെയ്ത ഒരേയൊരു തെറ്റ് ഒരാളെ പ്രണയിച്ചതാണ് .. അയാളെ ചെറുത്തുനിൽക്കാതിരുന്നതും. മറ്റൊരാളുടെ ഭാര്യയായ അന്നുമുതൽ ഭർത്താവിനെ മാത്രം മുന്നിൽ കണ്ടു ജീവിച്ചിട്ടും 17 വർഷങ്ങൾ അയാളുടെതല്ലാത്ത രണ്ടു പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി .. പിന്നീട് അതേ മനുഷ്യന്റെയും സ്വന്തം മക്കളുടെയും ചോദ്യങ്ങൾക്കു മുന്നിൽ ഉരുകിതീർന്ന കാവ്യ.

അതായത് തെറ്റുകൾ പറ്റിയ ജീവിതം .. ഒരിക്കൽ അബലയായിരുന്ന ഒരു പെണ്ണ് .. പക്ഷെ മക്കളിലൂടെ ജീവിക്കാൻ പഠിച്ചുതുടങ്ങി . തന്റെ തെറ്റുകൾ മക്കൾ ആവർത്തിക്കരുത് എന്നോർത്ത് അവരെ അമിതമായി നിയന്ത്രിക്കുന്ന ഒരമ്മ . ഏതു നേരവും സേതുമാധവനെന്ന ഇന്നിന്റേയും ജയറാമെന്ന ഇന്നലെയുടെയും ഇടയിൽപ്പെട്ടു ശ്വാസം മുട്ടുന്ന ജന്മം .

കഴിഞ്ഞ ഒരുവർഷം വേറെയൊരു പ്രൊജക്റ്റും ചെയ്യാതെ കാവ്യയായി മാത്രം . തിരുവനന്തപുരത്തെ സൗത്ത്പാർക്ക് എന്ന ഹോട്ടലിൽ ഞാൻ ചെക്ഇൻ ചെയ്തിട്ട് ഇതുവരെയ്ക്കും ഏകദേശം 11 മാസങ്ങൾ . ഭർത്താവും അച്ഛനും അമ്മയുമൊക്കെ അവിടേയ്ക്കു വന്നു കണ്ടുതുടങ്ങി . പതുക്കെ ഒരു ഹോട്ടൽ മുറി വീടായി മാറി. ആദ്യത്തെ മൂന്നാലുമാസങ്ങൾ പെട്ടെന്ന് പോയി. അതിനുള്ളിൽ ഒരുപാട് നല്ല രംഗങ്ങൾ . എല്ലാ ദിവസവും എപ്പിസോഡ് കഴിഞ്ഞാൽ നിരവധി മെസ്സേജുകൾ . കഴിഞ്ഞ വർഷം രണ്ടു മാസങ്ങൾ ആരോഗ്യം മോശമായി . ചികിത്സയും അതേ ഹോട്ടൽ മുറിയിൽ .

പലദിവസങ്ങളിലും ആ മുറിയും ചുറ്റുപാടും പുറത്തു നോക്കിയാൽ കാണുന്ന പള്ളിയും കുരിശും നീലാകാശവും പിന്നെ നിശബ്ദതയിൽ നിൽക്കുന്ന ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

ഇന്ന് അയലത്തെ സുന്ദരി സംപ്രേക്ഷണം അവസാനിക്കുന്നു . രാജീവ് സർ ,പ്രൊഡ്യൂസർ ജയപ്രകാശ് സർ , ക്യാമറമാൻ ജോയ് ച്ചായൻ അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റസ് , കോസ്റ്റ്യൂം – മേക് അപ്പ് ഡിപ്പാർട്മെന്റ് ,ആർട് , ലൈട്സ് , പ്രോഡക്‌ഷൻ പിന്നെ പോസ്റ്റ് പ്രൊഡക്ഷൻ ടീം . എല്ലാവർക്കും സ്നേഹം ,നന്ദി . കൂടെ അഭിനയിച്ചവർ എല്ലാവർക്കും ഒരുപാട് നന്ദി .

ഉറങ്ങാതെ 24 മണിക്കൂർ ചിത്രീകരണം നടന്ന നിരവധി ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് . ലൊക്കേഷനിൽ നിന്നു ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് പോയി അവിടെനിന്ന് തിരിച്ചു ഷൂട്ടിങിന് പോയ ദിവസങ്ങളും . ഇത്രയധികം കഠിനാദ്ധ്വാനമാവശ്യമായി വന്ന പ്രൊജെക്ടുകൾ കുറവാണ്‌ . പക്ഷെ എല്ലാറ്റിനുമൊടുവിൽ,രാജീവ് സർ കഥ പറയാൻ വിളിച്ചപ്പോൾ ഞാൻ അകലെ നോക്കികണ്ട കാവ്യലക്ഷ്മിയുടെ ഉള്ളും ഉയിരും ഇപ്പോൾ എനിക്ക് സ്വന്തമാണ് . ഒരു ജീവിതം കഥയായി കേട്ടത് ജീവിച്ചു കഴിഞ്ഞു .

ഒരു കെ കെ രാജീവ് പരമ്പര , ഞാനെന്ന അഭിനേത്രിയിൽ ഒരുപാട് തെളിച്ചം വരുത്തി.. അതിനോടൊപ്പം കഴിഞ്ഞ വർഷം സമാന്തരമായി എന്നിലെ സ്ത്രീയും പാകപെട്ടിട്ടുണ്ട് .

അടുത്തതെന്താണ് എന്നറിയില്ല ! അതുവരെയ്ക്കും മനസ്സുനിറയുന്ന നിശബ്ദത .

Posted in English Poetry, people, places, poetry, Scribblings, writer

New Song / Poem

Listed in a purple book I learnt lyrics

Of a new song I rarely going to sing

It’s not a lullaby or grieving ballad

It sounds more like a lunatic anthem

Roaring verses took me on a roller coaster

I saw rounded candies in all colours

Everything looked rebellious but bleary

Everything caught my arrows of loopy sanity

If I knew I would have stayed distant

Rather unknown than never known

Skipped gazing at the sky like a woodworm

Or sleeping onshore like a newborn

New song, will you set me free ?

You called for what I would never be

Let it bury me

Or I shall become me

Posted in Notes, Scribblings, writer

കുറിപ്പുകൾ – പതിനൊന്ന്

വൈകുന്നേരമായപ്പോൾ ഒരു തോന്നൽ , പഠിച്ചത് മുഴുവൻ മായ്ച്ചുകളഞ്ഞിട്ട് ഒന്നെന്നു തുടങ്ങിയാലോന്ന് . സാഹിത്യവും പിന്നെ അതു കഴിഞ്ഞുള്ള വ്യാപാരതന്ത്രങ്ങളുമൊന്നുമല്ല .. അതിനു മുന്നേ പഠിച്ചവ . അംഗൻവാടിയിലെ മണ്ണിൽ കുറിച്ച അക്ഷരങ്ങൾ മുതൽ..ഇന്നലെ മനഃപാഠമാക്കിയ ഉറുദു ഗസൽ വരെ . എല്ലാം. ആദ്യം മുതൽ തുടങ്ങാം, അമ്മ സമ്മതിക്കും. എന്നിട്ട് എല്ലാ പാഠങ്ങൾക്കുമിടയിൽ ഒരു നിമിഷം കൊടുക്കണം. ചിരിക്കാൻ.. കാരണം കുറെ കാലം കഴിയുമ്പോ പഠിച്ചതൊന്നും പാടിയില്ലെങ്കിലും, അതിനിടയിൽ ഇത്ര ചിരിച്ചതെന്തിനാ എന്നോർത്ത് ഒന്നൂടെ ചിരിക്കാലോ 🙂

Posted in English Poetry, nostalgia, people, poetry, writer

Roots / Poem

Smell of an old page exists

Underlined emotions run deep in mind

Though you long to free them forever,

They hold you tight and never depart

Sound of those old temple bells

Still rings somewhere too close

How far we have come along

The hide and seek always continue

Touch of an old palm still hurts

Removing maladies,it planted smiles

Growing together they taught me love

And it never left..It grew !

Posted in English Poetry, people, writer

Imprisoned / Poem

Winter woke her up with a distant scream

She wore a salmon robe untied

With came an engrossing pinch of harmony

Searching for those morning pigeons outside

Dreams from the last night rolled

Screams kept barging on the window

Collided..

And there was no meteor shower

No rain..

She fed them silence

Like time they flew away

Screams tired

Dreams unheard