Posted in Notes, people, places, Uncategorized

കറുത്ത പ്രതിരൂപങ്ങള്‍

പലതവണ ആ വലിയ ഇരുമ്പുകവാടത്തിന്‍റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ . കറുത്ത ഗേറ്റില്‍ വലിയ വെളുത്ത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയ ഒരിടുങ്ങിയ ലോകം. ചുറ്റിനും നഗരത്തിന്റെ കോലാഹലങ്ങള്‍ .. കെട്ടിട സമുച്ചയങ്ങള്‍ .. വാഹനങ്ങള്‍.. തിരക്കുകള്‍ .. വലിയ ഒരു മതിലും കറുത്ത കവാടവും വേര്‍തിരിച്ചുനിര്‍ത്തിയിരിക്കുന്നത് എണ്‍പതോളം സ്ത്രീജന്മങ്ങളെ… വനിതാതടവുകാരെ..

രാവിലെ ഏഴു മണിയോടെ ”നമ്മള്‍ തമ്മില്‍” എന്ന ചാറ്റ്ഷോയ്ക്കു വേണ്ടി.. അറിയാത്ത ലോകത്തിന്‍റെ പടി കടന്ന് അകത്തേക്ക്!
വനിതാ പോലീസുകാരുടെയും ജയില്‍ അധികാരികളുടെയും ചിരിച്ച മുഖങ്ങള്‍ .. സൗഹൃദസംഭാഷണങ്ങള്‍ .. മുന്നോട്ടേക്കു നോക്കുമ്പോള്‍ അരയേക്കറോളം വരുന്ന ഒരു മുറ്റത്തിനുചുറ്റിനും കെട്ടിയ, നീളന്‍ വരാന്തയോടുചേര്‍ന്ന ജയില്‍ മുറികള്‍. .  ചാനലില്‍ നിന്നെത്തിയവര്‍ വലിയ ലൈറ്റുകളും ബോര്‍ഡുകളും അവിടിവിടെയായി സ്ഥാപിക്കുന്നുണ്ട്. അടുപ്പമുള്ള ഒരു മുഖം കണ്ടു.. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി മാഡം. എപ്പോഴുമുള്ള ചിരി.. സൗമ്യമായ നോട്ടവും വര്‍ത്തമാനവും. വേറെയും അതിഥികളുണ്ട്.
കാക്കിസാരിയണിഞ്ഞ കുറേ വനിതകള്‍ അങ്ങിങ്ങായി നില്‍ക്കെ, വരാന്തയുടെ ഒരുഭാഗം നിറയെ കുറേപേര്‍.,  റിമാന്‍ഡിലുള്ളവര്‍ സാധാരണ വേഷങ്ങളിലും ശിക്ഷയനുഭവിക്കുന്നവര്‍ വെള്ള മുണ്ടും ബ്ലൗസിലും. . ചിലര്‍ക്ക് വെള്ള സാരി.

പിന്നീടുള്ള കുറേ മണി

ബിനിതയുടെ കവിത

ക്കൂറുകള്‍ അവരെ മുന്നിലിരുത്തി ചര്‍ച്ച. കുറേ പേര്‍ അവരുടെ ജയില്‍ മുറികളില്‍തന്നെയിരുന്നു. ക്യാമറകളെയല്ല, അതിനപ്പുറമുള്ള ഒരു വലിയ ലോകത്തെ, അവിടെ ജീവിക്കുന്ന.. അവരെ വെറുക്കുന്ന.. ശപിക്കുന്ന..ചിലപ്പോള്‍ അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കുറേപേരെ ഓര്‍ത്തുകൊണ്ടാവും ചിലരൊക്കെ മാറിനിന്നത്.

തന്ത്രിക്കേസില്‍ കുപ്രസിദ്ധിനേടിയ ശോഭാജോണ്‍ മുതല്‍ ആരുമറിയാത്ത, അനാഥയായ, മാനസികനിലതെറ്റിയ ഒരു വൃദ്ധ വരെയടങ്ങുന്ന.. സ്ത്രീയുടെ കറുത്ത പ്രതിരൂപങ്ങള്‍. കൊലപാതകം ചെയ്തിട്ടുള്ളവരില്‍ പലരും മറ്റുള്ളവര്‍ക്കുവേണ്ടി ശിക്ഷ സ്വയമേറ്റുവാങ്ങിയവര്‍ .. സ്വന്തം കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍ ജീവന്‍ ബാക്കിനിന്ന് ജയിലറയില്‍ എത്തിയവര്‍ .. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ , ഒരു വയര്‍ നിറയ്ക്കാന്‍ ശരീരം വിറ്റവര്‍ .. രണ്ടു കുപ്പി മദ്യം വെള്ളംചെര്‍ത്തു മറിച്ചുവിറ്റതിനു പിടിക്കപ്പെട്ടവര്‍.!.. !

കുറ്റവാളികളില്‍ പലര്‍ക്കും നിയമസഹായം ലഭിക്കാറില്ല.. അതിന് അവരുടെ കൈയില്‍ എന്തെങ്കിലും വേണ്ടേ.. സാമ്പത്തിക ഭദ്രതയുള്ള ഒരാളെയും അവിടെ കണ്ടുമില്ല!!

ആട് ആന്‍റ്ണി എന്ന കള്ളന്റെയും കൊലപാതകിയുടെയും നിയമപരമായി വിവാഹം ചെയ്യാത്ത രണ്ടു സ്ത്രീകള്‍ അവിടെയുണ്ട്. കുറ്റം- അയാള്‍ ഒളിവിലാണ്. ഇവരെയെ പോലീസിനു കിട്ടിയുള്ളൂ. ഈ രണ്ടു സ്ത്രീകളെ ചതിച്ചു കൂടെ താമസിപ്പിച്ച അയാള്‍ സിനിമാസ്റ്റൈലില്‍ വന്നുകീഴടങ്ങും എന്നാണ് ധാരണ! അതില്‍ ഒരു പെണ്‍കുട്ടി ജയിലില്‍ വന്നിട്ടാണ് പ്രസവിച്ചത്. ഒരുമാസം പ്രായമായ കുഞ്ഞിനേയും മടിയില്‍വച്ച് അലമുറയിട്ട്‌ കരഞ്ഞും.. തന്നെ അയാള്‍ക്ക്‌ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞുകൊടുത്ത സ്വന്തം അമ്മയെ ശപിച്ചും അവളിരുന്നു.

ഒരു നിമിഷം. ഒരുപക്ഷെ ഒരു നിമിഷത്തെ തെറ്റുകൊണ്ട്..അല്ലെങ്കില്‍ തെറ്റായ സാഹചര്യം കൊണ്ട് ജീവിതം കൈവിട്ടുപോയവര്‍.. അവരുടെ ഇന്നത്തെ ജീവിതം നരകതുല്യമാണോ?? ചിലര്‍ക്കുമാത്രം.
ചിലര്‍ക്ക് ജയില്‍ സുരക്ഷിതമായ ഒരു താവളമാണ്. അവിടെ ആരും അവരെ ഉപദ്രവിക്കാനെത്തില്ല..അവരുടെ ശരീരത്തിന് കണക്കുപറയില്ല.. പട്ടിണിയില്ല. പക്ഷെ, മറ്റുചിലര്‍ക്ക് ഓരോ ദിവസവും ഭീതിയാണ്.. പുറത്തു ജീവിക്കുന്ന പെണ്മക്കളെ ഓര്‍ത്ത്.. അവരുടെ ഭാവിയോര്‍ത്ത്. ചെയ്ത പാപത്തിന്‍റെ ആഴമറിഞ്ഞാല്‍പ്പിന്നെ ജീവിതം മരണതുല്യമാണ്.അവിടെ ജീവപര്യന്തവും തൂക്കുകയറും ഒന്നും മതിയാവില്ല.
അന്ന് ഞാന്‍ കണ്ട ഓരോ സ്ത്രീയും നിര്‍ജീവമായ.. ചേതനയറ്റ..മനുഷ്യമനസ്സായിരുന്നു. ജയിലറയില്‍ സ്വന്തം കുഞ്ഞിന് മുലയൂട്ടുന്നവള്‍ക്ക് സ്വപ്‌നങ്ങള്‍ കാണുമോ? ജീവപര്യന്തം കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ.. ആരോരുമില്ലാത്ത, മാനസികനില തെറ്റിയ ആ വൃദ്ധയ്ക്ക് സന്തോഷം കാണുമോ? അറിയില്ല.

പരിപാടി കഴിഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ അവരെല്ലാം അടുത്തുവന്നു സംസാരിച്ചു.. ചിലര്‍ ടിവിയില്‍ കണ്ട പരിചയത്തില്‍.. മറ്റുള്ളവര്‍ വെറുതെ നോക്കിനിന്നു. ബിനിത എന്ന തടവുകാരി കവിതകള്‍ എഴുതാറുണ്ട്.. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം എടുത്ത ആ സ്ത്രീ ഒരു ചെറിയ കടലാസുകഷണം കൈയില്‍ തന്നു. തിരികെ കാറില്‍ വീട്ടിലേക്കു വരുമ്പോള്‍ അവരുടെ ഇടറിയ ശബ്ദവും കരച്ചിലും, കൂടെ കുറേ കറുത്ത പ്രതിരൂപങ്ങളും…

ഒരുപക്ഷെ അവരുടെ സ്ഥാനത്ത്‌ സ്വയം സങ്കല്‍പ്പിച്ചാല്‍ എനിക്ക് ചുറ്റുമുള്ള ഈ വലിയലോകം പതിയെ കറുത്തിരുണ്ട്‌ വരും.. എന്നിട്ട് ആ വലിയ ലോകത്തിന്‍റെ ചുറ്റിനും വലിയ ഒരു മതിലും ഒരു കറുത്ത കവാടവും പൊങ്ങിവരും.. വലിയ അക്ഷരങ്ങളില്‍ അവിടെയും എഴുതണ്ടേ..ഇങ്ങനെ.. “വനിതാ ജയില്‍:”””