“Your good name mam”? റിസെപ്ഷനിസ്റ് പുഞ്ചിരിയോടെ ചോദിച്ചു.
“അശ്വതി ആർ മേനോൻ”
“Alright mam, for four nights right? Please fill this up, room is ready for you”
“താങ്ക്സ്”.
മുറിയിലെത്തി പെട്ടിയും ഹാൻഡ്ബാഗും മേശമേൽ വച്ച് , കൈയിലുണ്ടായിരുന്ന നൂറു രൂപ നോട്ട് റൂംബോയ്ക്കു കൊടുത്തു വിട്ടു. ഒരു മുപ്പതുകാരിയുടെ ബ്രീഫ്കേസ് എന്ന് തോന്നില്ല, മറിച്ച് ഏതോ തീർത്ഥാടനത്തിനിറങ്ങിയ ആളുടെ സാമഗ്രികളേപ്പോലെയേ തോന്നുള്ളൂ. പക്ഷെ എത്തിയിരിക്കുന്ന സ്ഥലം ഗോവയാണ്. ഒരു ഡെസ്റ്റിനേഷൻ കല്യാണം, കൂടെ ജോലി ചെയ്യുന്ന രണ്ടു പേരുടെ. അഞ്ചു കൊല്ലമായുള്ള ഓഫിസ് സൗഹൃദം. അവരുടെ പ്രണയത്തിന്റെ ആദ്യകാല സാക്ഷി. അതുകൊണ്ടുതന്നെ ഒഴിഞ്ഞുമാറാൻ പറ്റിയില്ല. ബോംബെയിൽ നിന്ന് ഇടയ്ക്കിടെ ഓഫീസ് പാർട്ടികൾക്ക് വന്നിട്ടുള്ള സ്ഥലമായതുകൊണ്ട് അപരിചിതത്വം തീരെയില്ല. പല ബീച്ചുകളും, ഹോട്ടലുകളും പരിചിതം. അവർ താമസിക്കുന്ന നക്ഷത്രഹോട്ടലിൽ റൂം വേണ്ടായെന്നു പറഞ്ഞു കുറച്ചിപ്പുറം ചെറിയ ഒരു ബുട്ടീക് ഹോട്ടലിൽ താമസിക്കാം എന്ന് കരുതി. രണ്ടു പുസ്തകങ്ങളും നാലു ജോഡി ഡ്രെസ്സും അടിവസ്ത്രങ്ങളും നൈറ്റ് ഗൗണും. കൂടെ ജോലി ചെയ്യുന്ന പലരും എത്തുമെന്നുള്ളത് കൊണ്ട് വിവാഹചടങ്ങുകൾ ഏറെക്കുറെ ഓഫീസ് പാർട്ടികൾ പോലെയാവാനും സാധ്യതയുണ്ട്.
മൂന്നോ നാലോ ചടങ്ങുകളുടെ കാർഡുകൾ ഫോണിലും ബാഗിലുമുണ്ട്. ഓരോന്നിനും ഓരോ കളർ വേഷം വേണമത്രേ.
ആവണിയും അജിത്തും. ഏറെക്കുറെ ഒരേപോലെയുള്ള രണ്ടുപേർ. ഇഷ്ടങ്ങളും അനിഷ്ടങ്ങളും.. എന്തിന് കാണാൻ തന്നെ രൂപസാദൃശ്യമുള്ള വരനും വധുവും. ഇന്ന് വൈകുന്നേരം അവരുടെ ഹോട്ടൽ ലോണിൽ വച്ച് ബാച്ലർ പാർട്ടി. നാളെ മൈലാഞ്ചി , പിറ്റേന്ന് കല്യാണം അതു കഴിഞ്ഞ് ഒരു ദിവസം പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടും, സുഹൃത്തുക്കളുടെ കൂടെ ഒരു ഡിന്നറും. ആവണിക്ക് ഇത് വര്ഷങ്ങളുടെ പ്ലാനിംഗാണ്. അവരുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കുക ശീലമായിപ്പോയി. സിനിമകളും ഗെറ്റവേകളും ഷോപ്പിംഗ് സ്പോട്ടുകളുമൊക്കെ അവരാണ് തെരഞ്ഞെടുക്കുക. കൂടെപ്പോയാൽ മാത്രം മതി.. ഇനിയങ്ങോട്ട് കണ്ടറിയണം. നാലു ജോഡി ഡ്രെസ്സുകളും പുറത്തെടുത്തു വച്ച് , നീളൻ ജനാലയ്ക്കു പുറത്തേക്കു നോക്കി. കുറച്ചുദൂരെ കടൽ ഉച്ചവെയിൽതട്ടിത്തിളങ്ങികിടക്കുന്നു. ആദ്യമായി ആ കടൽ കണ്ടതും ഇതുപോലൊരു നട്ടുച്ച നേരത്താരുന്നു.
തൂവെള്ള ഷിഫോൺ സാരിയിൽ തിളങ്ങുന്ന കല്ലുകൾ! ചില നേരങ്ങളിൽ ഇടുന്ന ഉടുപ്പുകളും മനസ്സും തമ്മിൽ ഒരു ചേർച്ചയും കാണില്ല. ചെറിയൊരു പൊട്ടും തൊട്ടു മുടി ചീകിയൊതുക്കി ഞാൻ കണ്ണാടിക്കു മുന്നിൽ നിന്നു. അച്ഛനും അമ്മയും ഇന്നലെയും വിളിച്ചു.. അമ്മാളു ന്യൂസിലാൻഡിൽ പഠിക്കുന്നു.. പലപ്പോഴും സംസാരിക്കുമ്പോൾ അങ്ങോട്ടേക്ക് ഒരു ജോലി ശരിപ്പെടുത്തി ചെല്ലാൻ അവളു പറയും.
പക്ഷേ..
ചില തീരുമാനങ്ങൾ.
ഒരു ടാക്സിയിൽ ചെന്നിറങ്ങുമ്പോൾ വളരെ ശാന്തമായി തോന്നിയ അന്തരീക്ഷം പാർട്ടി നടക്കുന്ന സ്ഥലമെത്തിയപ്പോൾ പാടേ മാറി. റീമിക്സ് പാട്ടുകളും ആളുകളും.. പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക്. സന്ധ്യ കഴിഞ്ഞതേയുള്ളൂ. അവിടെത്തന്നെയുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് എല്ലാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. തോരണങ്ങളും തൂക്കുവിളക്കുകളുമൊക്കെയായി ഭംഗിയാക്കിയിരിക്കുന്നു അവിടമൊക്കെ. അജിത്തും കുറെ കൂട്ടുകാരും കഴിഞ്ഞ മാസം തായ്ലാൻഡിൽ പോയി ഒരു ബാച്ലർ പാർട്ടി ആഘോഷിച്ചതാണ്. ഇതിപ്പോൾ ഇങ്ങനൊരു പാർട്ടിയിലും അതേ ആളുകളൊക്കെ ബഹളം വയ്ക്കാൻ എത്തിയിട്ടുണ്ട്. അതിലൊരാൾ ജോൺ, കഴിഞ്ഞ വർഷം പുതുവർഷദിനത്തിൽ എന്റെ കൈയിൽ നിന്ന് ഒരടി ചോദിച്ചു വാങ്ങിയിട്ടുമുണ്ട്.
പരിചിതരാണ് ഏറെക്കുറെ എല്ലാവരും. അവരുടെ അടുത്ത കുടുംബക്കാരെ നിശ്ചയദിവസം കണ്ടിരുന്നു. ആവണിയുടെ അമ്മ അടുത്തേക്കോടി വന്നു.
“എന്റെ മോളെ എന്തിനാ വേറെ ഹോട്ടലിൽ പോയി താമസിക്കുന്നെ. മോളുണ്ടാരുന്നെങ്കിൽ ഇന്നു രാവിലെ മുതൽ അവളും ഞാനും തമ്മിലുള്ള പത്തു വഴക്കെങ്കിലും ഒഴിവാകുമാരുന്നു” രോഹിണിയാന്റി പതുങ്ങി ചിരിച്ചു.
“ആ ഹോട്ടൽ പരിചയമുള്ളതാ ആന്റി. പിന്നെ ഇത്തവണയെങ്കിലും അവളെ കസിൻസിന് വിട്ടുകൊടുക്കണ്ടേ. ഞാനിങ്ങനെ ചുറ്റിപ്പറ്റി നിന്നാൽ അവളെന്നോടെ എല്ലാം പറയൂ. മറ്റുള്ളവർക്ക് പരിഭവമാകും.”
ആവണിയും അജിത്തും ദൂരെ മാറി നിന്ന് വർത്തമാനം പറയുന്നു.
“ആന്റി ഞാനെന്നാ അവരുടെ അടുത്തോട്ട് ചെല്ലട്ടെ..”
“ചെല്ല് ..ചെല്ല് ..”
ഒരു പത്തന്പതു ചിരികൾ കടന്ന് അവരുടെ അടുത്തെത്തി. ആവണിയുടെ മുഖം കടന്നൽ കുത്തിയത് പോലെ. അജിത്ത് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നു.
“അച്ചു (അവളെന്നെ അങ്ങനെയാ വിളിക്കുന്നെ) നാളെ കഴിഞ്ഞു ഇയാളെ ഞാൻ കെട്ടുവല്ലേ. റെഡിയായി ഞാൻ വന്ന് കേറിയതും he commented on my hairstyle. എനിക്ക് ചേരുന്നില്ലത്രേ. ഓരോ ഇവെന്റിന്റേയും കമ്പ്ലീറ്റ് ലൂക്സ് ഞാൻ അയച്ചു കൊടുത്തതല്ലേ. Then why this drama now!? Ask him.”
ഞാൻ അജിത്തിനെ നോക്കി.
“സോറി..!! ഞാനൊരു നൂറു തവണ പറഞ്ഞു അശ്വതി. ഇപ്പോഴും അതിൽ തന്നെ പിടിച്ചുനിൽക്കുവാ. ശ്ശെടാ !”
” ഈ ഹെയർസ്റ്റൈലിന് ഒരു കുഴപ്പവും ഇല്ല. Looks very pretty on you. പിന്നെ.. ഈ നാലു ദിവസങ്ങൾ പിന്നെ കിട്ടില്ല കേട്ടോ. അതുകൊണ്ട് നിസ്സാര കാര്യങ്ങൾക്കു വഴക്കിടാതെ സന്തോഷമായിട്ടു നിൽക്കൂ.”
രണ്ടു പേരും പരസ്പരം നോക്കി. ആരോ ഒരാൾ ചിരിച്ചു. തീർന്നു പിണക്കം.
ഞാനൊരു കോണിൽ സ്ഥാനം പിടിച്ചു. ഈ പാർട്ടി പാതിരാ വരെ പോകും. അതിനു മുൻപ് എനിക്ക് തിരിച്ചു പോണം. ഡ്രൈവറെ പത്തു മിനിറ്റു മുൻപേ വിളിച്ചാൽ മതിയെന്നാ പറഞ്ഞത്. കുറേ നേരം ഓഫീസ് സുഹൃത്തുക്കളോട് വർത്തമാനം പറഞ്ഞിരുന്നു. പാട്ടുകൾക്ക് വേഗവും താളവും കൂടിക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് അന്ന് അടി വാങ്ങിയ ജോൺ മദ്യത്തിന്റെ ആലസ്യവുമായി വീണ്ടും വന്നു. ആരൊക്കെയോ ചേർന്ന് പിടിച്ചുമാറ്റി കൊണ്ടുപോയി.
ചുറ്റിനും ചിരികളും ബഹളങ്ങളും. ഒന്നിനും വ്യക്തതയില്ല. പക്ഷെ എല്ലാവരും ഹാപ്പിയാണ്! സ്വന്തം ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങൾ മറന്ന്, കുറച്ചു നേരം. കാറ്റിലകപ്പെട്ട മരങ്ങൾ പോലെ. ആടിയാടി.
ഡിജെ ഡാൻസ് പാർട്ടി തുടങ്ങിയതും പകുതി ആളുകൾ കഴിച്ചതും കുടിച്ചതുമൊക്കെ മേശമേൽ വച്ച് ആ ഭാഗത്തേക്കു പോയിത്തുടങ്ങി . എത്തി നോക്കിയപ്പോൾ കുറെ ക്യാമറകൾക്ക് നടുവിൽ ആവണിയും അജിത്തും, അവർക്കു ചുറ്റിനും കുറെയാളുകൾ ചടുലമായി നൃത്തം കളിക്കുന്നു. ഏതോ സിനിമ അവാർഡ് ചടങ്ങിനെ ഓർമിപ്പിക്കുന്നു. ഞാൻ പതുക്കെയാ പരിസരം വിട്ടു പുറത്തേക്കു നടന്നു.
“മോളെ..” ആവണിയുടെ അമ്മയാണ്.
“ബാത്‌റൂമിൽ പോണോ. അതോ ഡ്രസ്സ് ശരിയാക്കാനും വല്ലതും..”
“അതേ ആന്റി”. രക്ഷപെടാൻ അതേ നിവൃത്തിയുള്ളൂ.
“എന്നാൽ മോള് ഈ റൂം കീ കൊണ്ടു പോകൂ. അവിടെ ഇപ്പൊ ആരുമില്ല. എന്റെ പൊന്നാങ്ങള കല്യാണത്തിന്റെ അന്നു രാവിലെയേ എത്തൂ. റൂം ഇന്ന് മുതലുണ്ട്. തിരിച്ചു വരുമ്പോ റിസപ്ഷനിൽ ഏല്പിച്ചെര് കേട്ടോ.” ഹാൻഡ്ബാഗിൽ നിന്നും ഒരു കാർഡെടുത്തു നീട്ടി ആന്റി പറഞ്ഞു.
ഞാനതും വാങ്ങി തിരിഞ്ഞു നടന്നു.
പുറകിൽ നിന്നും ആന്റി വിളിച്ചു പറയുന്നു. ” കടലു കാണാം. പ്രൈവറ്റ് ബീച്ചാണ്. മോൾക്ക് പറ്റിയ റൂമാണ് സത്യത്തിൽ.”
ആഹാ. ഇന്ന് വന്നിട്ട് കടൽക്കരയിൽ പോയിട്ടില്ല. എന്നാൽപ്പിന്നെ പാതിരാക്കടൽ കാണാം, മനസ്സു പറഞ്ഞു.
ചെറിയ ഒരു കോട്ടജ് ആണ്. കുറെയെണ്ണം അടുത്തടുത്തുണ്ട്. ഞാൻ റൂം തുറന്നില്ല. പാർട്ടി നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചു ദൂരമുണ്ട് ഇങ്ങോട്ടേക്കു. ഏറ്റവും മുന്നിൽ വലത്തേയറ്റത്ത്. ചെരുപ്പൂരി വരാന്തയിൽ വച്ച് ഞാൻ പുത്തേയ്ക്കിറങ്ങി.
പൂഴിമണ്ണ്.
നിലാവുണ്ട്. കടൽ മുന്നിൽ കടുംനീലക്കറുപ്പിൽ പടർന്നു കിടക്കുന്നു.
അടുത്ത് ചെല്ലുംതോറും അകന്നു പോകുന്ന കടൽ. പിന്നെയും കൈനീട്ടി വിളിക്കുന്ന കടൽ. അവിടെ താമസിക്കുന്ന കുറച്ചു വിദേശികൾ അവിടവിടെയായി ഇരിക്കുന്നു. ഒരാൾ ഗിറ്റാർ വായിക്കുന്നു. രണ്ടുപേർ ദൂരെനിന്നും കടലോരത്തുകൂടെ നടന്നു വരുന്നു.
നനവില്ലാത്തയിടം നോക്കി ഞാനിരുന്നു. എത്ര നേരം വേണമെങ്കിലും, പുലരും വരെ ഇവിടിരിക്കാം. പക്ഷെ വേണ്ട. സ്വന്തം റൂമിൽ പോയി കിടന്നാലേ ഉറക്കം വരൂ.
റിസപ്ഷനിൽ കീ കൊടുത്തിട്ടു ഞാൻ ഡ്രൈവറെ വിളിച്ചു. ഇനി പാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്കില്ല. ഞാൻ ലോബ്ബിയിൽ ഒരിടത്തിരുന്നു. നിശബ്ദത ഭേദിച്ച് കുറേയാളുകൾ കടന്നുപോയി. കൂടെ അജിത്തിനെയും കണ്ടു. അയാളുടെ ബന്ധുക്കളാവും.
അവരെ ലിഫ്റ്റിൽ കയറ്റി വിട്ടിട്ടു അയാൾ തിരിച്ചു വന്നു.
“അച്ചൂ.. (കള്ളകത്തു ചെന്നാൽ മാത്രം അജിത്ത് അങ്ങനെയാ വിളിക്കുക) “
ഞാൻ നോക്കി
“എന്റെ കസിൻ ഉണ്ണീടെ ഒരു ഫ്രണ്ട് ഇയാളെവിടെന്ന് ചോദിച്ചു പാർട്ടിയിൽ. തന്റെ കൂടെ പഠിച്ചതാണെന്ന്.”
“ആണോ പെണ്ണോ”
“Seriously?” അജിത് ചിരിച്ചു.
“It does matter at this hour. Can’t deal anymore Johns tonight”.
“അതു ശരിയാ. താനെന്നാ വിട്ടോ. ആരേലും കൂടെ പറഞ്ഞു വിടണോ ഹോട്ടൽ വരെ ഡ്രോപ്പ് ചെയ്യാൻ”
“വേണ്ടെടോ . എനിക്ക് പരിചയമുള്ള ആളാ ഡ്രൈവർ. You go, enjoy the party.”
“goodnight then.”
“Goodnight”
അജിത് ആടിയാടി നടന്നു.
ഡ്രൈവർ വിളിച്ചു. തിരിച്ചു ഹോട്ടൽ എത്തുന്നത് വരെ അയാൾ കുടുബവിശേഷങ്ങൾ പറഞ്ഞു. മകളുടെ കല്യാണവും ജോലിക്കാര്യവും ഒക്കെ. അയാളുടെ പേര് റൂമി എന്നാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ടതാണ്. കൂടെയൊരാളേപ്പോലെ നിൽക്കുന്ന മനുഷ്യൻ. ഗോവൻ ചരിത്രം അരച്ച്കലക്കി കുടിച്ച ആൾ. കിഷോർ കുമാർ പാട്ടുകൾ പാടുന്ന പഴഞ്ചൻ റൊമാന്റിക് . നാലു ദിവസം കഴിയുമ്പോൾ എയർപോർട്ടിൽ വച്ച് കൈയിൽ നോട്ടുകൾ മടക്കിയേൽപ്പിക്കുമ്പോൾ അതിലേക്കു നോക്കാതെ, കണ്ണു നിറഞ്ഞു നിൽക്കുന്ന പാവം റുമി.
ഹോട്ടലിൽ ചെന്നു കീ വാങ്ങുമ്പോൾ ഫോൺ റിങ്ങ് കേട്ടു. പേഴ്സിൽ നിന്നെടുത്തു നോക്കുമ്പോൾ അറിയാത്ത നമ്പർ. ആദ്യം എടുത്തില്ല. ജോൺ ആവും, വേറെ ആരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കുന്നതാവും.
പിന്നെയും റിങ്ങടിക്കുന്നു.
“ഹലോ”
“അശ്വതി?” ജോണിന്റെ ശബ്ദമല്ല.
“Yes. Who is this?”
“Hai..”
“Hmm?”
“I said hai..”
“Ok. Who is this” എനിക്ക് ദേഷ്യം വന്നു തുടങ്ങി.
“Then you have to turn and see.” ചെവിയോട് ചേർന്ന് ആരോ വന്നു പറഞ്ഞു. മറ്റൊരു ശരീരത്തിന്റെ ഇളം ചൂട് തട്ടിയതും ദേഷ്യത്തോടെ ഞാൻ തിരിഞ്ഞുനോക്കി.
ഒരു ചുവട് പുറകോട്ടു മാറേണ്ടി വന്നു.
ഓഫ് വൈറ്റ് ലിനൻ ഷർട്ടും ട്രൗസേഴ്സും. താടി, നീണ്ടചുരുണ്ട മുടി. ആറടിപ്പൊക്കം. കണ്ണുകൾ അതേപോലെ. സുതാര്യം.
റബ്ബർതോട്ടത്തിലൂടെ വേനൽകാലത്തുള്ള നടത്തം ഒന്നു വേറെതന്നെയാണ്. കരിയിലകൾക്കിടയിൽ റബ്ബർ കായ്കൾ പൊട്ടിപ്പിളർന്നു കിടക്കും. ചെരുപ്പിട്ടില്ലായെങ്കിൽ തോടുകൾ ആഴത്തിൽ തുളഞ്ഞുകയറും. ഒന്നുരണ്ടു തവണ അനുഭവമുണ്ട്. പിന്നെ ശാന്തമായി അവിടെവിടേലും പോയി ഇരിക്കുവാണെങ്കിൽ ഇടയ്ക്ക് നല്ല ഉച്ചത്തിൽ റബ്ബർക്കായ പൊട്ടുന്ന ശബ്ദം കേൾക്കാം.
ഏക്കറുകൾ പടർന്നു കിടക്കുന്ന റബ്ബർതോട്ടങ്ങൾക്കിയിടയിലൂടെ ഭംഗിയായി ഒരുപാട് വളവുകളൊക്കെയായി വെട്ടിയുണ്ടാക്കിയ റോഡുകളുണ്ട് നാട്ടിൽ.
പത്താം ക്ലാസ്സ് കാലം.
ആവശ്യമില്ലെങ്കിലും എന്നെ വെറുതേ ഒരു ട്യൂഷൻ ക്ലാസിൽ കൊണ്ടു ചേർത്തു, കുറച്ചുകൂടി മാർക്ക് കിട്ടിയെങ്കിലോ എന്നുള്ള അച്ഛന്റേം അമ്മേടേം അത്യാഗ്രഹം. ടൂഷൻ സർ റിട്ടയേർഡ് കണക്ക് മാഷ്. ഫിസിക്‌സും പഠിപ്പിക്കും. പരിസരപ്രദേശങ്ങളിൽനിന്നായി പത്തു മുപ്പതു കുട്ടികളുണ്ട്. പല ബാച്ചുകളിലായി അതിരാവിലെകളിലും വെകുന്നേരങ്ങളിലും എല്ലാവരും അങ്ങോട്ടെത്തും. എന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ.. മൂന്നു ബസ് സ്റ്റോപ്പുകൾ കഴിഞ്ഞ് വണ്ടിയിറങ്ങിയാൽ മുന്നിൽ തന്നെയുള്ള പകുതി ഓടും പകുതി വാർത്തതുമായ ഒരു നല്ല കെട്ടിടം.
രണ്ടാഴ്ച കഴിഞ്ഞതോടെ എനിക്ക് അങ്ങോട്ടേയ്ക്ക് പോകാൻ മടിയായി. ക്ളാസുകൾ ഞാൻ ശനി ഞായർ ദിവസങ്ങളിലേക്കു മാറ്റി. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ പഠിക്കാനിരിക്കണം. നാട്ടിൻപുറമായതുകൊണ്ട് ബസിലും ആളുകൾ അവധിദിവസങ്ങളിൽ കുറവാണ്. ഒരു ദിവസം എന്റെ കൂടെ ക്ലാസിൽ ഇരുന്ന ഒരു കുട്ടി മിണ്ടിയുംപറഞ്ഞും വന്നു. മുന്നോട്ടുള്ള സൗഹൃദത്തിന്റെ ഭാഗമായി ചോറ്റുപാത്രത്തിൽ നിന്നും കള്ളപ്പം എടുത്തുനീട്ടി. എനിക്ക് കള്ളപ്പം ഇഷ്ടമാണ്, പ്രത്യേകിച്ചും നല്ല അച്ചായത്തി അമ്മമാർ ഉണ്ടാക്കിത്തരുന്ന കള്ളപ്പം. ചോറ്റുപാത്രത്തിൽ ത്രികോണാകൃതിയിൽ നാലഞ്ച് വട്ടയപ്പക്കഷണങ്ങൾ എന്നെ നോക്കി.
“ഇന്ന് ഞാൻ അപ്പന്റെ വീട്ടിലേക്കാ പോകുന്നെ . കുരിശിങ്കൽ വീട് അറിയത്തില്ലേ.. കൊച്ചിന്റെ വീടിന്റടുത്താണല്ലോ.”
“അറിയത്തില്ലല്ലോ.. ഏതു ഭാഗത്തായിട്ടാ..”? കള്ളപ്പം ഒരു കഷണം കഴിച്ചോണ്ട് ഞാൻ ചോദിച്ചു.
“കൊച്ചിന്റെ ബസ് സ്‌റ്റോപ്പില്ലേ.. അവിടുന്ന് താഴോട്ട് ഒരു മണ്ണിട്ട റോഡില്ലേ, കൈതത്തോട്ടത്തിന്റെ വക്കത്തൂടെ..? അതു നേരേ ചെല്ലുന്നതു അപ്പന്റെ കുടുംബത്തോട്ടാ. കൊച്ചപ്പോഴും നിക്കുന്ന ആ കടയില്ലേ ജോയിച്ചായന്റെ, അവിടെ നിന്നാ ഞങ്ങടെ മുറ്റം കാണാല്ലോ “
“ഓ.. ആ വീടെനിക്കറിയാം. അവിടുത്തെ ലിനിയാന്റി എന്റെ അമ്മേടെ കൂടെ പഠിച്ചതാ.”
“ആന്നോ! എന്റെ അപ്പന്റെ രണ്ടാമത്തെ പെങ്ങളാ.” പെൺകുട്ടി ആവേശത്തോടെ പറഞ്ഞു.
“സെന്റ് ജൂഡ് വരാൻ വൈകും, ഇന്നലെയും ലേറ്റ് ആരുന്നേ”. ഞാൻ പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
“എന്നാപ്പിന്നെ നമുക്ക് ഇതിലേ പോകാം.” പുറകിൽ നിന്നുകൊണ്ട് മറ്റൊരു ഭാഗത്തേക്ക് കൈചൂണ്ടി പുള്ളിക്കാരി പറഞ്ഞു
“അയ്യോ ഞാനില്ല, ഇതുവരെ ഞാൻ ബസിൽ മാത്രേ പോയിട്ടൊള്ളു. അമ്മ വഴക്കു പറയും .”
“ബസ് റൂട്ടിൽ കൂടെയല്ലന്ന്. ദേ ഇപ്പറത്തുകൂടിയുള്ള വഴീക്കൂടെ പോയാ പെട്ടെന്നെത്തും.” ആ കൊച്ചു തിരിഞ്ഞു നിന്ന് ഒരു ചെറിയ ടാറിട്ട റോഡ് കാണിച്ചു തന്നു .
“ഈ വഴിയോ?! “
“ആന്നു. അപ്പനും ഞങ്ങളും ഒക്കെ വല്യ പള്ളീലെ പെരുന്നാള് കൂടാൻ ഈ വഴിയാ പോകുന്നെ. ഈ വളവു കഴിഞ്ഞാൽ ഒരു കുഞ്ഞു കുരിശുപള്ളിയുണ്ട് അവിടുന്ന് ഒരിറക്കം പിന്നെ ഒരു വളവ്, ഒരു കേറ്റം. നേരെ ചെല്ലുന്നത് കൊച്ചിന്റെ വീടിരിക്കുന്ന പറമ്പിന്റെ മുകളിലൂടെ പോകുന്ന ആ റോഡില്ലേ അങ്ങോട്ടാ.” ഒറ്റ ശ്വാസത്തിൽ റൂട്ട് മാപ്പ് തന്നിട്ട് പുള്ളിക്കാരി ചിരിച്ചു.
“എന്നിട്ട് എന്റെ വീട്ടീന്നാരും ഈ വഴി പോവാറേയില്ലല്ലോ. അച്ഛനാണെങ്കിൽ സ്‌കൂട്ടറെടുത്ത് മെയിൻ റോഡിക്കൂടെയാ എന്നും ഓഫീസിൽ പോകുന്നെ, എത്ര താമസിച്ചാലും.”
“ചെലപ്പോ അവർക്കറിയത്തില്ലാരിക്കും.”
എന്റെ അമ്മ ജനിച്ചു വളർന്ന വീടിന്റെ ചുറ്റോടുചുറ്റിനും കിടക്കുന്ന വഴികൾ അമ്മക്കറിയാം, ഏതൊക്കെ എങ്ങോട്ടൊക്കെയാണ് പോകുന്നെന്ന്. എന്തോ കാരണം ഉണ്ട്, അതാ ഈ വഴി എന്നോട് പറയാതെ വച്ചത്. ഞാൻ മനസ്സിൽ വിചാരിച്ചു. ബസ് വൈകിയാലും വേണ്ടില്ല, ഞാനീ വഴി പോയി വീടിന്റെ പുറകുവശത്തെ തോട്ടത്തിക്കൂടെ താഴോട്ട് ഇറങ്ങുന്നത് കണ്ടാൽ അമ്മ പിന്നെ വെറുതേ വിടില്ല.
“വാ പോവാം!” ആ കൊച്ചു നടന്നു തുടങ്ങി.
“അതേ.. ഞാനില്ല കേട്ടോ”. ഞാൻ നിന്നു പരുങ്ങി.
“അയ്യേ ഇത്രേം പേടിയാന്നോ. ഞാൻ നടന്നു വീട്ടിച്ചെന്നാലും കൊച്ചിന്റെ സെൻറ് ജൂഡ് വരത്തില്ല കേട്ടോ.” എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് അതു നടന്നു. അതിന്റെ കൂടെ ഞാൻ കഴിക്കാൻ കൊതിച്ച കള്ളപ്പവും പോയി.
ഞാനന്ന് ബസ് കാത്തിരുന്നത് മുക്കാൽ മണിക്കൂർ. വീട്ടിൽ ചെന്നപ്പോ അമ്മയുടെ വക ചീത്തപറച്ചിൽ വേറെ. ഞാൻ മാനത്തു നോക്കി നിന്നപ്പോ സെന്റ് ജൂഡ് എന്റെ മുന്നിക്കൂടെ പോയിക്കാണും എന്ന് !!
ആ കൊച്ചിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. പുതിയ വഴിയുടെ കാര്യവും .
പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴി ആ പെൺകൊച്ചു പുറകെ കൂടി. അപ്പന്റെ തറവാട്ടീന്നു വന്നതുകൊണ്ടാവും സോക്സിന്റെ കളർ വേറേ, റിബ്ബണും വേറെ കളർ.
“ഇന്നലെ എപ്പോ ചെന്നു വീട്ടിൽ?” കളിയാക്കുന്ന സ്വരത്തിൽ അവള് ചോദിച്ചു
“ഒത്തിരി വൈകി.”
“ആ.. ഞാൻ അപ്പഴേ പറഞ്ഞതല്ലാരുന്നോ. ഞാനാണെങ്കിൽ ഒറ്റ ഓട്ടത്തിൽ തറവാട്ടിലെത്തി. സെന്റ് ജൂഡ് വന്നത് കണ്ടാരുന്നു. ഒരു മണിക്കൂർ ആ ഷെഡിൽ ഇരുന്നു കാണും അല്ലേ”.
“സാരമില്ല. വീട്ടിൽ വഴക്കു പറയും അതാ” ചിരിച്ചെന്നു വരുത്തി ഞാൻ പറഞ്ഞു.
അടുത്ത ആഴ്ച്ച ടൂഷൻ ക്ലാസിൽ ആ കൊച്ചിനെ കണ്ടില്ല. കൂടിയിരിക്കുന്ന മൂന്നു ബഞ്ചിലെ കുട്ടികളിൽ ഒരാൾ മാത്രമാണ് എന്റെ സ്‌കൂളിൽനിന്നുള്ളത്. ഒരുകണക്കിന് അതു നല്ലതാണ്. രണ്ടും രണ്ടു ലോകം പോലെയാണ്. രണ്ടിടത്തേക്കുമുള്ള പോക്കും വരവും പോലും..
ഞാൻ ബസ്റ്റോപ്പിൽ മുന്നിൽകൂടെ പോകുന്ന ആളുകളെയും ഇടയ്ക്കിടെ പോകുന്ന വണ്ടികളെയും നോക്കി നിന്നു. സെന്റ് ജൂഡ് വരുന്നില്ല. ഞാൻ മാത്രമായി അവിടെ നിക്കുന്നത് കണ്ടിട്ട് ടൂഷൻ സാറിന്റെ ഭാര്യ ഗേറ്റ് കടന്ന് വന്നു.
“മോളെ സെന്റ് ജൂഡ് പണിക്കു കേറ്റിയിരിക്കുവാ. ആരും പറഞ്ഞില്ലാരുന്നോ”
“ഇല്ല.”
“അടുത്ത ബസ് ഇനി അഞ്ചരക്കല്ലേ ഉള്ളൂ, കൊച്ചു വീട്ടിൽ കേറിയിരിക്ക്.”
“സാരമില്ല ആന്റി, ഞാൻ നടന്നു പൊയ്ക്കോളാം”.
“കുരിശു പള്ളി വഴിയാന്നോ.”
“അതേ”
“ആ എന്നാ കൊച്ചു വീട്ടിച്ചെന്നിട്ട് ഒന്ന് വിളിച്ചു പറഞ്ഞേക്കു കേട്ടോ.”
“ശരി”.
പിന്നെയവിടെ നിന്നില്ല , ഞാൻ തിരിഞ്ഞു നടന്നു. മുന്നിൽ ഇതുവരെയും പോകാത്ത റോഡ്. ആ വീട്ടിൽ കയറി ഇരുന്നാൽ മതിയാരുന്നു. മനസ്സിൽ എന്തോ ഒരു പേടി. ആ കൊച്ച് അന്നു പറഞ്ഞു തന്നതു മാത്രമേ ഓർമ്മയുള്ളൂ. കേട്ടത് തെറ്റിയാണെങ്കിൽ വഴിതെറ്റി എവിടെങ്കിലും ചെല്ലും. ആ.. സാരമില്ല, ബസ്റ്റോപ്പിലും വീട്ടിലും ഇരുന്നു രണ്ടു മണിക്കൂർ കളയുന്നതിലും ഭേദം വഴിചോദിച്ചു വീട്ടിൽ എത്തുന്നതാ. ധൈര്യം സംഭരിച്ച് ഞാൻ നടന്നു.
ജങ്ഷന് സമീപം കുറെ വീടുകൾ ഉണ്ട്. ഉള്ളിലേക്ക് പോകുമ്പോൾ ഒന്നോ രണ്ടോ വീടുകൾ അവിടവിടായി മാത്രം കണ്ടു. വലിയ ഒരു വളവു വന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, ഇടതൂർന്നും ഇടയ്ക്ക് ഇലകൾ പൊഴിഞ്ഞുമൊക്കെ പല ഉയരങ്ങളിൽ പല ഉടമസ്ഥരുടെ തോട്ടങ്ങൾ. ഓരോന്നിലും ഷീറ്റടിക്കുന്ന ഷെഡുകൾ കാണാം. റബ്ബർമരങ്ങൾ വെട്ടി മാറ്റിയ പറമ്പുകളിൽ കപ്പയും മറ്റും നട്ടിരിക്കുന്നു. ഇടയ്ക്കിടെ നല്ല ചൂട് കാറ്റ് വരുന്നുണ്ട്.
ആ റോഡ് മൂന്നു ചെറിയ റോഡുകൾ ചേരുന്ന ഒരിടത്തെത്തി. കടകളോ വീടുകളോ അവിടെങ്ങുമില്ല. ഒരു ചെറിയ കുരിശുപള്ളി മാത്രമുണ്ട്. അതിനോട് ചേർന്ന് താഴോട്ട് ഒരു റോഡ് പോകുന്നുണ്ട്. ആ കൊച്ചു പറഞ്ഞത് വച്ച് അതിലെയാണ് പോകേണ്ടത്. ഇത്ര നേരം നല്ല വെയിലാരുന്നു, മുന്നോട്ട് നോക്കുമ്പോൾ റബ്ബർ മരങ്ങൾ റോഡിലേക്ക് അങ്ങോട്ടുമിങ്ങോട്ടും കുമ്പിട്ടു നിൽക്കുന്നു. ഇരുണ്ട വഴിയും റോഡിനു നടുവിൽ ഞാനും! ഇതുവരെ ബാഗൊക്കെ അലസമായി ആട്ടി നടന്നിരുന്ന ഞാൻ അതെടുത്തു തോളത്ത് തൂക്കി. “ഒരിറക്കം പിന്നെ ഒരു കയറ്റം.. പിന്നെ വീടെത്താറായി !” മനസ്സിൽ മുന്നോട്ടുള്ള യാത്ര പറ്റാവുന്നത്ര ലഘൂകരിച്ചു. ചുറ്റിനും ഒന്നുകൂടെ നോക്കി. ഒരൊറ്റ മനുഷ്യക്കുഞ്ഞില്ല, ഒരു പൂച്ചയോ പട്ടിയോ പശുവോ ആടോ ഇല്ല.
ഒറ്റയോട്ടം.
എനിക്കറിയില്ല, റോഡിൽ നോക്കി ഓടണോ.. മുന്നോട്ടു നോക്കണോ ചുറ്റിനും നോക്കണോ.. ഇറക്കം പകുതി ഓടിയപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. പിന്നെയൊരു നിമിഷം ഞാൻ നിന്നു.
എന്തൊരു മണ്ടിയാണ്, ശ്ശെ.. തനിയെ ഒരു കൂട്ടുമില്ലാതെ ഇതുപോലുള്ള വഴികളിൽക്കൂടെ അമ്പലത്തിലും കാവിലും സ്കൂളിലും ഗീതാക്ലാസിലും പോവാറുണ്ട്. എവിടെയും ഇങ്ങനെ ഓടാറില്ല. പകരം ഞാൻ വളരെ ആസ്വദിച്ചാണ് നടന്നു പോവുക. വഴികളിൽ ഇരുവശവും നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും അതിന്മേൽ ഒട്ടിച്ചുവയ്ക്കുന്ന പോസ്റ്ററുകൾ വരെ എനിക്ക് മനഃപാഠമാണ്. ഒക്കെ പോട്ടെ.. ഒരു ദിവസം അനിയത്തിയോട് ബെറ്റ് വച്ച്, സ്‌കൂളിൽ പോണ വഴിയുള്ള പാടം, അമ്പലമുറ്റം , കവലവരെയുള്ള അടുത്ത വഴി പിന്നെ അവിടുന്ന് എന്റെ ക്ലാസിൽ പഠിക്കുന്ന അനു ജോർജിന്റെ വീടുവരെയുള്ള വഴികൾ കണ്ണടച്ച് നടന്നിട്ടുണ്ട്. ഇതേ വഴികളിൽ കൂടെ അച്ഛന്റെ സ്‌കൂട്ടറിൽ പോയാലും കണ്ണടച്ചിരുന്നാൽ എനിക്ക് കൃത്യമായി പറയാൻ പറ്റും ഏതു വീടാണ് ഇടതു വശത്തു, ഏതു വളവാണ് അപ്പോൾ കഴിഞ്ഞത് എന്നൊക്കെ.
ഇങ്ങനുള്ള എന്റെ ധൈര്യം എവിടെപ്പോയി ! “ഓടരുത്. പതുക്കെ നടക്ക് !” സ്വയം ശാസിച്ചു.
സമയം രാത്രിയായ പോലെ. മുന്നോട്ട് നോക്കിയാൽ ഒരുവലിയ കയറ്റം കാണാം. കയറ്റം കഴിഞ്ഞപ്പോൾ തുറസ്സായ പ്രദേശത്തെത്തി, കുറേ സ്ഥലത്തു കൈതത്തോട്ടം. അവിടെ രണ്ടു പേർ നിന്നു പണിയെടുക്കുന്നു. എന്റെ സ്ഥിരം വേഗത്തിൽത്തന്നെ ഞാൻ മുന്നോട്ട് നടന്നു.
വലതുവശത്തായി ഒരു ചെറിയ വീടു കാണാം. കുറച്ചു ഭാഗം മാത്രം ഓട്, മുന്നോട്ടു ഷീറ്റ്, പിൻഭാഗത്ത് ഓല മേഞ്ഞിരിക്കുന്നു. മുൻവശത്തെ വരാന്തയിൽ വളരെ പ്രായമുള്ള ഒരപ്പൂപ്പൻ തോർത്തുമുണ്ടുകൊണ്ടു വീശിക്കൊണ്ടിരിക്കുന്നു. അപ്പൂപ്പനേപ്പോലെ തന്നെ ആ വീടും തനിച്ചാണ്. അടുത്തെങ്ങും ആരുമില്ല. ബസ് പോകാത്ത വഴിയായതുകൊണ്ട് ഞാൻ നടന്നു വന്ന ദൂരമത്രയും പോണം വണ്ടി കിട്ടാൻ. വീടിനോടടുത്തു ചെന്നപ്പോൾ അതിന്റെ ഒരു വശത്തുനിന്ന് ഒരാൾ ആവിപറക്കുന്ന ചെമ്പിൽ എന്തോ വരാന്തയുടെ താഴെയുള്ള പടിയിൽ കൊണ്ടുവച്ചു. മകനായിരിക്കും. ഞാൻ അവരെത്തന്നെ നോക്കി നടന്നു.
അപ്പൂപ്പനെ കുറച്ചുകൂടെ മുന്നിലേക്കിരുത്തി അയാൾ വരാന്തയിലേക്ക് കയറി, ഉത്തരത്തിൽ എന്തോ കൈകൊണ്ടു തപ്പുന്നു. ഞാനപ്പോൾ വീടിനു മുന്നിലെത്തി, കൈലിയും മുഷിഞ്ഞ ബനിയനും ഇട്ട ആളെ അപ്പോഴാണ് ശരിക്കും കണ്ടത്.
പൊക്കമുണ്ടെന്നേയുള്ളൂ,പൊടിമീശക്കാരൻ. ഒരു നിമിഷം എന്റെ കണ്ണുകൾ വിടർന്നു.
മലയാളം സെക്കൻഡ് ക്ലാസിൽ രണ്ടു ഡിവിഷനിലുള്ള കുട്ടികൾ ഒരുമിച്ചാണ് ഇരിക്കുക. ഞങ്ങളുടെ ക്ലാസിലേക്കു മൂന്നു ബെഞ്ചുകളിലായി പത്തുകുട്ടികൾ വരും, ആഴ്ചയിൽ രണ്ടു പീരീഡുകൾ.
റോയ്. അയാളുടെ പേരതാണ്. അറ്റൻഡൻസ് എടുക്കുമ്പോൾ ശ്രീദേവി ടീച്ചർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഫസ്റ്റ് ബെഞ്ചിൽ ഒരറ്റത്താണ് എന്റെ സ്ഥിരം സീറ്റ്. ദേവി ടീച്ചറാണ് ആൺപെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തിയിരുന്നത്. എങ്കിലും നാട്ടുമ്പുറത്തുള്ള പെൺകുട്ടികൾക്ക് അനാവശ്യമായ ചമ്മലാണ് എന്തിനും ഏതിനും.
റോയ് എന്നെ കണ്ടു. മുഷിഞ്ഞ വേഷത്തിൽ നിൽക്കുന്നതുകൊണ്ടോ എന്തോ, അയാളുടെ മുഖത്ത് വല്ലായ്മ്മ. പുറത്തേക്കു വരാനിരുന്ന ചിരി ഞാൻ പതുക്കെ നിയന്ത്രിച്ചു. നിൽക്കാനോ മിണ്ടാനോ ഒന്നും തോന്നിയില്ല. വീടു കടന്ന് ഞാൻ മുന്നോട്ട് നീങ്ങി. ഇടയ്ക്കു തിരിഞ്ഞുനോക്കിയപ്പോൾ റോയ് മുട്ടുകുത്തിയിരുന്ന് അപ്പൂപ്പന്റെ കാലിനു ചൂട് പിടിച്ചു കൊടുക്കുന്നത് കണ്ടു.
“വീട്ടിക്കൊള്ളാവുന്ന നല്ല കൊച്ച് !” അമ്മ കൂടൊണ്ടാരുന്നെങ്കിൽ പറഞ്ഞേനെ.
രണ്ടു വളവുകൾ കഴിഞ്ഞപ്പോൾ മറ്റു വീടുകൾ കാണാനായി. മുന്നോട്ട് പോകുന്തോറും കണ്ടുപരിചയമുള്ള രണ്ടു പേർ എതിരേ വന്നു.
“മോളെന്താ തനിച്ചു വരുന്നേ. ഇതിലേ എവിടെ പോയിട്ട് വരുവാ.” അതിലൊരാൾ ചോദിച്ചു.
“കുരിശുപള്ളിടെ അടുത്താ ടൂഷൻ ക്ലാസ്സ്.” ഞാൻ ധൃതികൂട്ടി നടന്നു.
പിന്നെയങ്ങോട്ട് താഴേക്കു നോക്കിയപ്പോൾ പരിചയമുള്ള വീടുകൾ കണ്ടു. അമ്മ തിരുവാതിര പഠിക്കാൻ പോകുന്ന ലീലാമണിയമ്മയുടെ വീട്, ശങ്കരൻ വല്യച്ഛന്റെ വീട്, കുട്ടിയമ്മാവന്റെ പറമ്പ്, അടുത്തത് അമ്മവീട്.. അതായത് ഞങ്ങൾ ഇപ്പൊ താമസിക്കുന്ന വീട്.
ഞാൻ തിരിഞ്ഞു നിന്നു ഇത്രയും നടന്ന വഴിയെ നോക്കി ചിരിച്ചു. അടുത്ത പ്രശ്നം അമ്മ കാണാതെ വീടിന്റെ പിന്നാമ്പുറത്തു കൂടെ ഇറങ്ങി വീട്ടിൽ കയറണം. ഏഴോ എട്ടോ തൊടികളുണ്ട്, അടുക്കടുക്കായി ഞാൻ നിൽക്കുന്ന റോഡ് വരെ. റബ്ബർ വെട്ടുന്ന ജോയിച്ചനും ചിന്നമ്മയും ഓരോ കയ്യാലയിൽ നിന്ന് പുറത്തേക്കു നിൽക്കുന്ന കരിങ്കൽ പടികളിൽ ചവിട്ടി ചാടിയാണ് താഴോട്ടിറങ്ങുന്നത്. ഞാൻ അമ്മാവന്റെ കൂടെ ഒന്നുരണ്ടു തവണ കുരുമുളക് പറിക്കുന്നത് കാണാൻ മുകളിലേക്ക് വന്നതല്ലാതെ പടികൾ എവിടെയാണെന്നോ ഏതെങ്കിലും കല്ല് ഇളകി നിക്കുന്നുണ്ടെന്നോ ഒന്നുമറിയില്ല.
കാലിലും കൈയിലുമൊക്കെ ചില പോറലുകൾ ഒക്കെ വരുത്തി ഒരുവിധം താഴെയെത്തി. ഭാഗ്യത്തിന് അമ്മ അനിയത്തിയുടെ പിറകേ ഒരു പ്ളേറ്റിൽ ദോശയും ചമ്മന്തിയുമായി ഓട്ടമാണ്. വീടിന്റെ ഒരു വശത്തുപോയി ഒളിഞ്ഞുനോക്കിയപ്പോൾ മറുവശത്തൂന്ന് അമ്മാളു (അനിയത്തി) കലപില ശബ്ദം വരുത്തിക്കൊണ്ട് അകത്തേക്കോടുന്നത് കണ്ടു. അവളെ ചീത്ത പറഞ്ഞോണ്ട് അമ്മ പുറകെയും.
തക്കം നോക്കി ഞാൻ പതുക്കെ വീട്ടിനകത്തോട്ട്!
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പല കാര്യങ്ങൾ മനസ്സിൽ വന്നു. എന്റെ പേടി. ഓട്ടം. വെളിച്ചം. റോയ്. അപ്പൂപ്പൻ. പുതിയ വഴി.
സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് .
ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല .
എന്തിന് പുറത്തേക്കു വന്നു ?
ബാൽക്കണിയിലോ താഴെ ഗാർഡനിലോ അടുക്കളയിലോ അതുമല്ലെങ്കിൽ പൂജാമുറിയിലോ തീരേണ്ട അസ്വസ്ഥത മാത്രമല്ലേയുള്ളൂ ?
ആളുകൾക്കിടയിലൂടെ മുഷിഞ്ഞ വേഷത്തിൽ , അന്യനാട്ടിൽ അലഞ്ഞുതിരിയേണ്ട കാര്യമുണ്ടോ ?
ഇന്നൊരുപക്ഷേ ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ .
***
അച്ഛന്റെ മൂത്ത സഹോദരൻ രാമകൃഷ്ണൻ ശിവഭക്തനാണ് . മുറിയിൽ നിറയെ ഓരോ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള ചെറിയ ശിവലിംഗങ്ങളും ഫോട്ടോഫ്രയിമുകളൂം രുദ്രാക്ഷമാലകളുമാണ് . ആ മുറിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ വിഭൂതിയുടെ ഗന്ധം ഒരേസമയം എന്നെ എല്ലാദിശകളിൽ നിന്നും വിളിക്കും . ജനാല തുറന്നിട്ടിരിക്കുന്ന ദിവസങ്ങളിൽ പിൻവശത്തെ തൊടിയിൽ നിന്നും നിർത്താതെയുള്ള കാറ്റും കിളികളുടെ ചിലപ്പുമുണ്ടാകും . പിന്നിലെ തൊടിയും വലിയ പറമ്പും കഴിഞ്ഞാൽ ഒരു പുഴയുണ്ട് . പണ്ടേതോ കുടുംബക്കാർ ദൂരെ ആറ്റിൽ നിന്നും ഒരു കൈവഴിയുണ്ടാക്കിയതാണ് . രണ്ട് പേമാരി കഴിഞ്ഞപ്പോഴേക്കും അതൊരു തോടായി , പിന്നെ വലിയ പുഴയായി . ഇരുവശങ്ങളിലുമുള്ള സ്ഥലം ഒരോ മഴക്കാലം കഴിയുന്തോറും പുഴയെടുത്തുകൊണ്ടിരിക്കുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ വെള്ളപ്പൊക്കസമയത്ത് എന്റെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് കുട്ടികൾ അതേ പുഴയിൽ മുങ്ങിപ്പോയിട്ടുണ്ട് . ഒരാളെ മുങ്ങിയെടുത്തത് വല്യച്ഛൻ തന്നെയാണ് .
ദൂരെ വയനാട്ടിൽ വല്യച്ഛന് കുടുംബമുണ്ട് . ഭാര്യയും ഒരു മകളും . മകളുണ്ടായി രണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ തറവാട്ടിൽ താമസിച്ചിരുന്ന ഞങ്ങളോടൊപ്പം കൂടിയതാണ് . പേരമ്മയെ ഞാൻ കണ്ടിട്ടില്ല . പക്ഷേ മകൾ ലക്ഷ്മിയോടൊപ്പം വല്യച്ഛനുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അലമാരയ്ക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട് .
എന്നേക്കാൾ ഒരുപാട് ഭംഗിയുണ്ട് അവൾക്ക് . നിറയെ മുടിയുണ്ടെന്നും കേട്ടിട്ടുണ്ട് . ഓരോ തവണ വയനാട്ടിലേയ്ക്കു പോവുമ്പോഴും അമ്മ ടൗണിൽ പോയി അവൾക്കായി ഒരു ജോഡി ഡ്രസ്സ് എടുത്തുകൊണ്ട് വരും . പിന്നെപ്പിന്നെയത് തയ്ച്ചിടാനുള്ള തുണികളായി മാറി . പിന്നെ വർഷങ്ങൾ പോകെ ആഭരണങ്ങളൂം പുസ്തകങ്ങളും ഹാൻഡ് ബാഗുകളുമൊക്കെയായി
വല്യച്ഛൻ വയനാട്ടിൽ പോയിനിൽക്കുന്ന ദിവസങ്ങൾ വീട്ടിലെനിക്ക് വല്യതൃപ്തിയില്ലാത്തവയാണ് . എന്തിനും ഏതിനും എന്റെ കാര്യങ്ങൾ നോക്കാനും എന്റെ താളത്തിനു തുള്ളാനും എന്റെ ഭാഗം പറയാനും വല്യച്ഛൻ മാത്രമേയുള്ളൂ . സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും അപ്പുറത്തു താമസിക്കുന്ന ചിറ്റയും മക്കളും ഉമ്മറത്തുണ്ടാവും . വല്യച്ചന്റെ മുറിയുടെ സാക്ഷ തുറക്കാൻ ഇത്തിരി പാടാണ് . ആ മുറിയുടെ ഗന്ധവും , അതിനുള്ളിലെ ഇരുട്ടും വെളിച്ചവും വേറെയാണ് . പലകപാകിയ കട്ടിലിൽ പായയും അതിനു മുകളിൽ ഒരു കോസഡിയും വിരിപ്പും . വിരലിലെണ്ണാവുന്ന ഷർട്ടുകളും മുണ്ടുകളൂം രണ്ടുതോർത്തുകളും മാത്രെയുള്ളൂ അലമാരയിൽ . പഴയരണ്ട് പത്രക്കടലാസ്സുകൾക്കിടയിൽ വല്യച്ഛനും മകളുമുള്ള പഴയ ഫോട്ടൊ .
ഓരോ വർഷം കഴിയുമ്പോഴും വീട്ടിൽ പല മാറ്റങ്ങളും വന്നു . വല്യച്ഛന്റെ മുറി ഇപ്പൊഴും പഴയപോലെതന്നെ . ഒരു പുതിയ വിരിപ്പോ തലയിണയോ കർട്ടണോ കസേരയോ ഒന്നുമില്ല .
പ്രീഡിഗ്രിക്കു പഠിച്ചിരുന്ന രണ്ടു വർഷങ്ങളിലും ഞാൻ വേറേയേതോ ലോകത്തായിരുന്നു . ഒരു മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര , പുതിയ പരിസരങ്ങളും കോളേജും സഹപാഠികളും മോഡേൺ വസ്ത്രങ്ങളും പിന്നെ ഇടയ്ക്കിടെയുള്ള പ്രണയലേഖനങ്ങളും പരിഭവങ്ങളും ..
അവസാനവർഷപ്പരീക്ഷ കഴിഞ്ഞുള്ള അവധി അതിനേക്കാൾ തിരക്കുപിടിച്ചതായിരുന്നു . പൂണെയിലുള്ള കോളേജിൽ അഡ്മിഷനു ശ്രമിച്ചുകൊണ്ടിരിക്കേ കുറേനാൾ പനിപിടിച്ചു കിടന്നു . വഴിപാടുകൾ കഴിച്ചും എനിക്കുവേണ്ടി പാചകം ചെയ്തും ബാക്കിയുള്ള സമയം എന്റടുത്തുവന്നിരുന്ന് പൂണേ നഗരത്തേപ്പറ്റിയും കോളേജിനേപറ്റിയും സംസാരിച്ചും വല്യച്ഛൻ ദിവസങ്ങൾ നീക്കി . എനിക്കുള്ള പെട്ടികളും ബാഗുമൊക്കെ അടുക്കിത്തന്ന് യാത്രയാക്കാൻ ബസ്സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു . എന്റെയച്ഛനുമമ്മയും കോളേജുഹോസ്റ്റൽ വരെ വന്നിട്ട്പോലും , പോകാൻ നേരത്ത് വിഷമിച്ചതായി എനിക്കു തോന്നിയില്ല .
വീട്ടിൽ നിന്നും വന്നിരുന്ന കത്തുകളിൽ , ഇല്ലാന്റിന്റെ അവസാനതാൾ വല്യച്ഛന്റെയാണ് . സപ്താഹങ്ങളും , കഥകളിയും, കൃഷിയും , പശുവിന്റെ പേറും , ഉത്സവങ്ങളുമൊക്കെത്തന്നെ വിശേഷങ്ങൾ .
ഞാൻ അവസാനവർഷ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ലക്ഷ്മിയുടെ വിവാഹം . വയനാട്ടിൽ നിന്നുതന്നെ ചെറുക്കൻ , അധ്യാപകൻ . വിവാഹക്കുറിയടിച്ചിട്ടാണ് പേരമ്മ വല്യച്ഛനെ വിവരമറിയിച്ചത് . നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നേർപകുതി മകളുടെ പേരിലാക്കി അതിന്റെ ആധാരവും ഒരുപിടി സ്വർണ്ണാഭരണങ്ങളുമൊക്കെയായിട്ടാണ് വല്യച്ഛൻ വിവാഹത്തിനുപോയത് . കൂടെ ക്ഷണിക്കപ്പെടാതെ എന്റെ മാതാപിതാക്കളും .
വിവാഹപ്പന്തലിൽ അമ്മയ്ക്കുമാത്രം ദക്ഷിണകൊടുത്ത് ലഷ്മി അനുഗ്രഹം വാങ്ങി . കൈപിടിച്ചുകൊടുത്തത് അമ്മാവൻ . ഒന്നും പറയാതെ കൊണ്ടുവന്നതൊക്കെയും മകളുടെ കൈയ്യിലേൽപ്പിച്ച് തലയിൽതൊട്ട് അനുഗ്രഹവും കൊടുത്ത് വല്യച്ഛൻ തിരികെവന്നു . അന്നത്തെ സംഭവവികാസങ്ങളൊക്കെയും സൂക്ഷ്മമായി വിവരിച്ചുകൊണ്ട് അമ്മയുടെ കത്തുണ്ടായിരുന്നു . അതിൽ വല്യച്ഛനെഴുതിയില്ല , സ്വാഭാവികം !
ഡിഗ്രികഴിഞ്ഞ് അധികം താമസിയാതെ എനിക്കു ജോലികിട്ടി. ബോംബെയിൽ . ജോലിചെയ്യുന്നതിനൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയെടുക്കാനും ഞാൻ സമയം കണ്ടെത്തി . വീട്ടിൽ ഫോൺകണക്ഷൻ കിട്ടിയതോടെ അമ്മയുടെ എഴുത്തുകൾ നിന്നു . വല്യച്ഛൻ പക്ഷേ പതിവുപോലെ ഇല്ലാന്റിന്റെ ഒരു താളിൽ മാത്രമായി എഴുതിക്കൊണ്ടേയിരുന്നു . എന്റെ മറുപടി താമസിച്ചാലും വന്നില്ലെങ്കിലും , മാസത്തിലൊരിക്കൽ എനിക്കുവേണ്ടി പഴയ കൈപ്പടയിൽ , നാടും നാട്ടുകാരും പാടവും പശുക്കളൂം അമ്പലവും ആൽത്തറയുമെല്ലാം ബോംബെവരെയെത്തിക്കൊണ്ടിരുന്നു .
പിറ്റേ ദിവസം ഞാൻ ടൗണിൽ നിന്നും എല്ലാവർക്കും രണ്ടുജോഡി ഡ്രസ്സുവീതമെത്തുവന്നു . ആരെന്തുകൊടുത്താലും വാങ്ങാത്ത വല്യച്ഛൻ ഒരുമടിയും കൂടാതെയതുവാങ്ങി അന്നുതന്നെ തുന്നാൻ കൊണ്ടുക്കൊടുത്തു .
അവധികഴിഞ്ഞുപോകുന്നതിന്റെയന്നു രാവിലെ എന്റെയടുത്ത് വന്നിരുന്നു .
“മോളേ ഇന്നിനി സമയമുണ്ടാകുമോയെന്നറിയില്ലാ ..”
“എന്താ വല്യച്ഛാ ..”
“കവലവരേയൊന്ന് വരാമൊ വല്യച്ഛന്റെ കൂടെ ?”
“വരാല്ലോ , എന്തേ.. ?”
“പുതിയൊരു സ്റ്റുഡിയോ തുറന്നിട്ടുണ്ട് . നമ്മുക്കൊരു ഫോട്ടൊ എടുക്കണം . ഞാനും മോളും”
“ പിന്നെന്താ .. ഞാനിപ്പൊ റെഡിയായിവരാം ..”
ഞാൻ വാങ്ങിക്കൊടുത്ത പുതിയ ഷർട്ടും മുണ്ടുമുടുത്ത് എണ്ണമയമുള്ള നരകയറിയ ചുരുണ്ടമുടി നന്നായി ചീവിവച്ച് , ഇടയ്ക്കിടെമാത്രം ഉപയോഗിക്കുന്ന കണ്ണടയുംധരിച്ച് വല്യച്ഛൻ പോർട്ടിക്കൊവിൽ എന്നെയും നോക്കീരുപ്പുണ്ടായിരുന്നു .
“മോൾക്കിപ്പം എന്നെക്കാളും പൊക്കമായി . ഈ വീട്ടിൽ എറ്റവും മിടുക്കി നീയാണ് . എന്നും അങ്ങനെതന്നിരിക്കട്ടേ . പക്ഷേ വല്യച്ഛനു വയസ്സായി . ഇപ്പൊഴാന്നു വച്ചാൽ എനിക്കു നിന്നേംകൊണ്ട് സ്റ്റുഡിയോവരെ നടന്നു പോവാം , നാളെയൊരിക്കൽ അതിനുപറ്റിയില്ലെങ്കിലോ കുട്ടീ”
“ അതൊക്കെ വെറുതേ .. എറ്റവും മിടുക്കി വല്യച്ഛന്റെ മോളുതന്നെയാ . പഠിപ്പിലും സൗന്ദര്യത്തിലുമൊക്കെ ലക്ഷ്മിക്കുതന്നെയാ മാർക്കു കൂടുതൽ . എന്റെ അമ്മ വരെ അങ്ങനെയാ പറയുന്നേ.”
ഗേറ്റിലേക്കു നടക്കുമ്പോൾ വല്യച്ഛൻ പറഞ്ഞൂ .. “ ലക്ഷ്മിയേ ഞാനല്ല വളർത്തിയത് . അവളുടെ അമ്മയ്ക്ക് എനിക്കൊപ്പം പറ്റില്ലായെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ , ആറുമാസത്തിലൊരിക്കൽ എന്റെ കുഞ്ഞിനോടൊപ്പം കുറച്ചു ദിവസം . അതേ ഞാൻ ചോദിച്ചൊള്ളൂ .”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .
സ്റ്റുഡിയോയിൽ ചെന്ന് ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം കൊടുക്കുന്നത് കേട്ടു .
“ഞാൻ ഈ കസേരയിൽ ഇരുന്നോളാം . മോളിവിടെ നിന്നോട്ടെ”
***
ഞാൻ കമ്പനികൾ മാറിമാറി ജോലിചെയ്തു . കൂടുതൽ ശമ്പളം , നല്ല വീടുകൾ , സമ്പാദ്യം, സുഹ്രുത്തുക്കൾ , ബന്ധങ്ങൾ ..
***
രണ്ട് വർഷം മുന്നേ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങുന്നതിന്റന്ന് രാവിലെ .. വല്യച്ഛൻ ഉറങ്ങിയെഴുന്നേറ്റില്ല .
ഡൽഹിയിൽ കോൺഫറൻസ് ഹാളിൽ നിന്നും എയർപോർട്ട് , അവിടെനിന്നും ആറേഴു മണിക്കൂർ നാട്ടിലേക്ക് .
അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട് .
ഞാൻ വീടിനുള്ളിലേക്ക് നടന്നു .
എന്റെ പിന്നാലെ ആരൊക്കെയോ പിറുപിറുക്കുന്നുണ്ട് .
“വളർത്തിവലുതാക്കിയത് രാമകൃഷ്ണദ്ദേഹമല്ലിയോ”
“അങ്ങേർക്ക് ഒരു മകളില്ലെ ..”
“ആ എന്തൊക്കെപ്പറഞ്ഞാലും സ്വന്തം അച്ഛനല്ലെ . വന്നൊന്ന്കാണേണ്ടതാണ് .”
“ശ്ശൊ ഇന്നലെ സന്ധ്യക്കുകൂടെ ഞാൻ കണ്ടതാണേ ..”
പിൻവശത്തെ വല്ല്യച്ഛന്റെ മുറിക്കുമുന്നിൽ നിൽക്കുമ്പോൾ എന്റെ ഉയരം കുറഞ്ഞുതുടങ്ങിയപോലേ .. ചെറുതിലേ ചാടിച്ചാടി കഷ്ടപ്പെട്ടാണ് സാക്ഷ നീക്കിയിരുന്നത് .
വാതിൽ തുറന്നപ്പൊഴേക്കും മരണത്തിന്റെ വീർപ്പുമുട്ടിക്കുന്ന മണം മാറിപ്പോയി .
ശിവന്റെ നടയ്ക്കൽ നിന്നെടുക്കുന്ന വിഭൂതി..
മുറിയിൽ എല്ലാം അതേപോലെ . ഒന്നു മാത്രം പുതിയത് . അന്നെടുത്ത എന്റെം വല്യച്ഛന്റെം ഫോട്ടൊ ഫ്രൈയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്നു .
ഞാൻ തളർന്നിരുന്നു . ഒരേയിരുപ്പ് . ദഹിപ്പിക്കാനെടുക്കും നേരം അമ്മ വന്നു വിളിച്ചു .
അവിടുന്നനങ്ങാൻ തോന്നുന്നില്ല .
അന്നുരാത്രി വളരെവൈകി ആളുകളൊക്കെ പോയതിനുശേഷം അമ്മ മുറിയിലേക്കു വന്നു ,കൂടെ വേറെയൊരാളും .
“മോളേ .. ഇത് .. ഇതാണ് ലക്ഷ്മി ..”
കഞ്ഞിയെടുത്തുവയ്ക്കാമെന്ന് പറഞ്ഞ് അമ്മ പോയി .
ഇരുണ്ട മഞ്ഞവെളിച്ചത്തിൽ ആദ്യമായിട്ട് എന്റെ വല്യച്ഛന്റെ മകളെക്കണ്ടൂ . നീണ്ടചുരുളന്മുടി പിന്നിയിട്ടിരിക്കുന്നു . യാത്രാക്ഷീണമുണ്ടായിരുന്നിട്ടും ആ മുഖത്തെ തേജസ്സ് വ്യക്തമായിക്കാണാം .
“അച്ഛൻ നിറയെപ്പറഞ്ഞു കേട്ടിട്ടുണ്ട് ..” ലക്ഷ്മിയെന്നോട് പറഞ്ഞു .
ഞാൻ മൂളി . പിന്നീട് കുറെ നേരം മുറിയുടെ കോണുകളിലൊക്കെ നോക്കി മിണ്ടാതിരുന്നു . കുറച്ചുകഴിഞ്ഞപ്പൊൾ ഭർത്താവായിരിക്കണം , ഒരാൾ വന്നുവിളിച്ചു . ലക്ഷ്മിചെന്നു സംസാരിച്ച് തിരികെ എന്റെയടുത്ത് വന്നു .
“ഞാനിറങ്ങട്ടേ .. വന്ന വണ്ടിയിൽത്തന്നെ തിരിച്ചുപോണം , മൂത്തയാൾക്ക് നാളെ പരീക്ഷയാണ് .”
അലമാര തുറന്ന് കടലാസ്സുഷീറ്റുകൾക്കിടയിലുള്ള പഴയ ഫോട്ടോയെടുത്ത് ഞാൻ ലക്ഷ്മിക്കു നീട്ടി .
കുട്ടിയുടുപ്പിട്ടിരിക്കുന്ന മകളും വല്യച്ഛനും .
അവരു പോകാൻ കാത്തുനിൽക്കാതെ ഞാൻ വാതിലടച്ചു കിടന്നു .
നിമിഷ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടണത്തിന്‍റെ ഒത്ത നടുവില്‍ കലക്ടറെറ്റിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അവളുടെ കുടുംബം താമസം മാറിയെത്തിയത്. അച്ഛന്‍ അവിടെയൊരു പൊതുമേഖലാ സ്ഥാപനത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയിരുന്നു. ആ പട്ടണത്തില്‍ ആദ്യമായി പൊങ്ങിവന്ന ഫ്ലാറ്റ് സമുച്ചയം അതായിരുന്നു. തൊണ്ണൂറ്റിമൂന്നില്‍ പണികഴിപ്പിക്കപ്പെട്ട നാലു നിലകള്‍ മാത്രമുള്ള ആ കെട്ടിടത്തില്‍ ഇന്നത്തെപ്പോലെ ലിഫ്റ്റോ, മുന്നില്‍ പൂന്തോട്ടമോ, വിശാലമായ കാര്‍ പാര്‍ക്കിങ്ങോ കുട്ടികള്‍ക്കായി കളിസ്ഥലമോ ഒന്നുമുണ്ടായിരുന്നില്ല. ഇളം മഞ്ഞ മൊസൈക് പതിച്ച തറകള്‍ അന്നൊക്കെ ആഡംബരത്തിന്റെ ചിഹ്നമായിരുന്നു. രണ്ടു ബ്ലോക്കുകളിലായി മുപ്പത്തിരണ്ടു കുടുംബങ്ങള്‍. നിമിഷയ്ക്കും ചേട്ടന്‍ നിര്‍മ്മലിനും അടുത്തുള്ള പോലിസ് ഗ്രൗണ്ടില്‍ കളിക്കാന്‍ നിറയെ കൂട്ടുകാരുണ്ടായിരുന്നു. അവരെല്ലാരും ദിവസവും രാവിലെ പല നിറത്തിലുള്ള യൂണിഫോമുകളില്‍ ഓട്ടോകളിലും സ്കൂള്‍ ബസുകളിലുമൊക്കെയായി പരസ്പരം യാത്രപറഞ്ഞു യാത്രയായി.
നാലാം നിലയിലുള്ള 16/B ഫ്ലാറ്റില്‍ ഇന്ന് നിമിഷയുടെയും നിര്‍മ്മലിന്റെയും അമ്മ മാത്രമേ ഉള്ളൂ. ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലുകാച്ചിത്തുടങ്ങിയ അതേ അടുക്കളയില്‍ അവരിന്നും പാചകം ചെയ്യുന്നു. ഇളം മഞ്ഞ മൊസൈക്കിന് മങ്ങലേറ്റിട്ടുണ്ട്, ഭിത്തികളിലെ ചായം മാറി. കൊച്ചുബാല്‍ക്കണിയില്‍ നിമിഷയുടെ അച്ഛന്റെ ചാരുകസേരയും കുറച്ചു ചെടികളും മാത്രം. അവരുടെ വൈകുന്നേരങ്ങള്‍ അവിടെയാണ്. വര്‍ഷങ്ങളായി. ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ജനാലയിലൂടെ നോക്കുമ്പോള്‍ ഇന്നും നിമിഷയ്ക്ക് തോന്നും അമ്മയ്ക്കപ്പുറത്തു അച്ഛനും നില്‍ക്കുന്നുണ്ടെന്ന്.
പൂനെയില്‍ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് അവിടെത്തന്നെ ജോലി കിട്ടിയപ്പോള്‍ മുതല്‍ അവള്‍ അമ്മയെ നിര്‍ബന്ധിക്കുന്നതാണ് കൂടെ വരാന്‍. ചേട്ടന്‍ ലണ്ടന്‍ സ്വപ്നങ്ങളുമായി പറന്നിട്ടും ഒറ്റപ്പെടലിന്‍റെ ഒരു ലാഞ്ചന പോലും അമ്മയുടെ മുഖത്തു കണ്ടിട്ടില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ.. വിധവാപെന്‍ഷന്‍ കൈപ്പറ്റി.. എന്നത്തേയും പോലെ ചിലവുകള്‍ ചുരുക്കി അവരിന്നും ജീവിച്ചുപോകുന്നു. അച്ഛന്റെ തറവാട് ഭാഗം ചെയ്തപ്പോള്‍ മുത്തശ്ശിയെയും അച്ഛനെയും അടക്കം ചെയ്ത പറമ്പു മാത്രം ചോദിച്ചുവാങ്ങിയിട്ടു. തറവാടും ബാക്കിയുള്ള സ്ഥലവും വിറ്റുകിട്ടിയത് മറ്റുള്ളവര്‍ ഭാഗിച്ചെടുത്തു.
ഓരോ തവണ അമ്മയെ കാണാന്‍ ചെല്ലുമ്പോഴും ഒരേ നാടകം കളിക്കുന്ന പോലെയാണ് അവള്‍ക്കു തോന്നുക. വെള്ളിയാഴ്ച വൈകുന്നേരം ടാക്സിയില്‍ ചെന്നിറങ്ങുന്നത് മുതല്‍ അങ്ങോട്ടേയ്ക്കെല്ലാം. ഒരിക്കല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിക്കയറിയിരുന്ന പടികള്‍ ഇന്ന് മടുപ്പിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരാള്‍പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന ബെല്ലമര്‍ത്താന്‍ ചാടി നോക്കുമായിരുന്നു. ഇന്ന് കിതച്ചുകൊണ്ട് വാതില്‍ക്കലേക്ക് നടന്നുചെല്ലുമ്പോള്‍ വര്‍ഷങ്ങളുടെ കറ കൊണ്ട് മങ്ങിനില്‍ക്കുന്ന സ്വിച്ചാണ് കാണുക.
മാറാത്തത്, മങ്ങാത്തത്.. വാതില്‍ തുറക്കുമ്പോഴുള്ള അമ്മയുടെ ചിരിയാണ്.
എയര്‍കണ്ടീഷനില്‍ ജീവിച്ചും ജോലിചെയ്തും അവിടെയെത്തുമ്പോള്‍ വിയര്‍പ്പു തുടയ്ക്കാനേ നേരമുള്ളൂ. വീട്ടില്‍ കയറുമ്പോഴേ എല്ലാ മുറികളിലും ചെന്ന് ഫാനിടും. എന്നിട്ട് ഫ്രിഡ്ജ് തുറക്കും, കെല്‍വിനേറ്റര്‍, അത്ഭുതം തോന്നില്ലേ..
പണ്ട് ഫ്ലാറ്റു വാങ്ങി അവിടെ താമസിച്ചിരുന്ന ഒരു കുടുംബവും ഇന്നവിടില്ല. ഭൂരിപക്ഷം ഫ്ലാറ്റുകളില്‍ വാടകക്കാരാണ്. തൊട്ടപ്പുറത്തുള്ള ഒരു വീട്ടുകാരെ നിമിഷയ്ക്കറിയാം.. ഏഴെട്ടു വര്‍ഷമായി അവര്‍ അവിടെയാണ്. വാടക കൊടുത്തുകൊടുത്തു ഒരുദിവസം അവരത് വിലയ്ക്കുവാങ്ങി. ലാന്‍ഡ്‌ഫോണ്‍ കേടാവുകയോ മറ്റോ ചെയ്‌താല്‍ അവിടെയുള്ള ബീനയുടെ ഫോണിലേക്ക് വിളിക്കും. അവിടുത്തെ കുട്ടികള്‍ അമ്മയുമായി കൂട്ടാണ്. അവരെ നാമം ചൊല്ലാന്‍ പഠിപ്പിക്കുക, ഗീത വായിച്ചു കൊടുക്കുക.. ഇതൊക്കെയാണ് സന്ധ്യാസമയത്ത് വീട്ടിലെ പരിപാടികള്‍. നിമിഷ വീട്ടില്‍ ചെല്ലുമ്പോഴും ഒന്നിനും മാറ്റമില്ല.
“എന്നെക്കാള്‍ അമ്മയ്ക്ക് ആ പിള്ളേരാണോ വലുത്.. അല്ലാ.. വിളക്കും കത്തിച്ചു നോക്കിയിരിപ്പാണല്ലോ..”
അമ്മ ചിരിക്കും.
പിറ്റേ ദിവസം രാവിലെ അമ്മയും മകളും അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകും. തിരിച്ചുവരും വഴി ചേട്ടന്‍റെ വിശേഷങ്ങള്‍ കൈമാറലാവും പതിവ്. വിവാഹം കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിക്കാറില്ല, കാരണം ഇഷ്ടപുരുഷനെക്കുറിച്ച് നിമിഷ സൂചിപ്പിച്ചിട്ടുണ്ട്. അയാളും പൂനെയില്‍ തന്നെയാണ്. സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്കും പിന്നീടു തിരിച്ചും യാത്ര ചെയ്യുന്നവര്‍. അയാളുടെ പേര്‍ പലപ്പോഴും അമ്മ മറക്കും. ഒരിക്കല്‍ ദേഷ്യം വന്ന് അവള്‍ തന്നെ ഒരു പേനയെടുത്ത് കതകിനു മുകളില്‍ ഒട്ടിച്ചിരുന്ന താജ്മഹലിന്‍റെ പോസ്റ്ററിന്മേല്‍ എഴുതിവച്ചു.
നിമിഷയുള്ള ഞായറാഴ്ചകളില്‍ അമ്മ അടുത്തുള്ള ചന്തയില്‍ പോയി കപ്പയും മീനും വാങ്ങി വരും. അന്ന് വൈകുന്നേരം പോകാന്‍ വേണ്ടി അവളിറങ്ങുമ്പോള്‍ ഒരു പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ പലഹാരങ്ങള്‍ കൊടുത്തുവിടും. ഇലയടയോ..ഉണ്ണിയപ്പമോ ഉപ്പേരിയോ ഒക്കെ.
താഴെ വരെ അമ്മ കൂടെവരും. കണ്ണുനിറഞ്ഞു പക്ഷെ ചിരിച്ചു യാത്രയാക്കും മകളെ.
അമ്മയ്ക്കും എയര്‍പോര്‍ട്ടില്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്ന കാമുകനും ചിലപ്പോള്‍ ഒരേ മുഖമാണെന്ന് തോന്നും. ഒന്നിനെയും തളച്ചിടാതെ എന്നാല്‍ സ്നേഹത്തില്‍ എവിടെയോ പിടിച്ചുനിര്‍ത്തുന്ന രണ്ടുപേര്‍.
വിമാനത്തില്‍ ഇരുന്ന് അടുത്ത വരവിനെക്കുറിച്ച് ആലോചിക്കും, രണ്ടു മാസങ്ങള്‍ കഴിഞ്ഞ്.. ചിലപ്പോള്‍ അതിലും നീളും. കുറേക്കാലം കഴിയുമ്പോള്‍ അമ്മയ്ക്ക് വയ്യാതെയാവും. അടുത്തുള്ള ബീനയും കുടുംബവും ഫ്ലാറ്റുവിറ്റ് മറ്റെവിടേയ്ക്കെങ്കിലും മാറാം. അമ്മയുടെ ക്ഷീണിച്ച കാലുകള്‍ കൊണ്ട് നാലു നിലകള്‍ കയറാന്‍ പറ്റാതെവരും.
അപ്പോള്‍?
ഈ ചോദ്യത്തിലാണ് നാടകം അവസാനിക്കുക. തണുത്ത ഒരു കവിള്‍ വെള്ളത്തോടൊപ്പം 16/B തല്‍ക്കാലം അവളുടെ ഉള്ളിലൂടെ എവിടെയോ പോയ്‌മറയും.
മുപ്പതാണ്ടുകള്‍ക്കുമുന്‍പ്.. മഞ്ഞും മണ്ണും മാനവും ഏറെ തെളിഞ്ഞുകാണുന്ന ഒരു നാട്ടില്‍.
ഒരു ദിവസം വൈകുന്നേരം.
കണക്കുപുസ്തകത്തില്‍ കുത്തിക്കുറിച്ചുകൊണ്ട് സലിം. പലചരക്കുകടയില്‍ കുറച്ചുപേര്‍ അതുമിതും പറഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. സലിമിന്‍റെ ശ്രദ്ധ അങ്ങുദൂരെ റോഡിന്‍റെ വളവിലാണ്. വാച്ചിലെ വിറയ്ക്കുന്ന സൂചികളും കണ്ണുകളിലെ തിടുക്കവും ഇടയ്ക്കിടെ കൂട്ടിമുട്ടുന്നുണ്ട്.പത്തുമിനിട്ട് കഴിഞ്ഞ് കാഹളം മുഴക്കിക്കൊണ്ട് ഒരു ബസു പ്രത്യക്ഷപ്പെട്ടു. അയാള്‍ ധൃതിയില്‍ എഴുന്നേറ്റു പുറത്തിറങ്ങി.
ഇമചിമ്മാതെ ഒറ്റനോട്ടത്തില്‍ അയാള്‍ മനസിലാക്കി.. അവളില്ല. പകരം തന്നെ നിസംഗതയോടെ നോക്കിയ ഒന്നുരണ്ടു മുഖങ്ങള്‍ അയാളെ തെല്ലൊന്നു പരിഭ്രമിപ്പിച്ചു.
”മുരളി.. നീയൊന്നു കടയിലിരിക്ക്.. ഞാനിപ്പോ വരാം” അയാള്‍ റോഡുമുറിച്ചുനടന്നു.
അവള്‍ എല്ലാദിവസവും പോകുന്ന വഴിയേ.. കോടമഞ്ഞില്‍ മറഞ്ഞും തെളിഞ്ഞും അയാള്‍ വേഗത്തില്‍ നടന്നു. വാപ്പ ആശുപത്രിയില്‍ കിടന്ന ഒരാഴ്ച അയാള്‍ ഈ വഴി വന്നതേയില്ല. പോസ്റ്റ് ഓഫീസും കുരിശുപള്ളിയും കഴിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ.. കുത്തനെയുള്ള കയറ്റം. ഇരുവശത്തും കാട്ടുപൂക്കള്‍ തണുത്തു വിറങ്ങലിച്ചുനിന്നു. രണ്ടു മൂന്നു വളവുകള്‍ കഴിഞ്ഞതോടെ സലിം കിതച്ചുതുടങ്ങി. അവളുടെ വീടിനു രണ്ടു തൊടികള്‍ക്കിപ്പുറം സലിമിന്‍റെ വാപ്പായ്ക്ക് കുറച്ചു കാപ്പിതോട്ടമുണ്ട്. കയ്യാലയിടുക്കില്‍ ഒരു ചെറിയ പുളിമരത്തോടുചേര്‍ന്ന് രണ്ടു ചെറിയ വെട്ടുകല്ലുകള്‍ മാറ്റിനോക്കി.
രാധയുടെ കത്ത്
”ഇലയനക്കങ്ങളില്‍ പേടിച്ച ഒരു കാലമുണ്ടായിരുന്നു സലിം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇപ്പോള്‍ പക്ഷെ ഇരുട്ടിനും കാപ്പിതോട്ടത്തിലെ തണുപ്പിനും പിന്നെ നിങ്ങള്‍ക്കും ഒരേ തോന്നലാണ്. എനിക്കിന്ന് ഭയമില്ല. ഭയം മാറിയപ്പോള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങി. എട്ടനോടൊപ്പം ഡല്‍ഹിക്ക് പോകണം. അവിടെ നിന്ന് പഠിക്കണം. എന്‍റെ അമ്മ കിടന്ന കട്ടില്‍.. ആ മുറിയില്‍ താമസിക്കണം. ഇവിടെ എന്നെ പിടിച്ചു നിര്‍ത്തുന്നത് നിങ്ങളോടുള്ള ഭ്രാന്തന്‍ സ്നേഹമാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളിലൊന്നും എന്നെപ്പോലെ ഒരുവളില്ല. ഇനിയൊരിക്കല്‍ സലിമിനെ കണ്ടാല്‍ വീണ്ടുമതേ അവസ്ഥയിലാവും ഞാന്‍. നിങ്ങള്‍ അകലെനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ ഞാനെന്‍റെ പലായനം നടപ്പിലാക്കട്ടെ..
ഉപേക്ഷിച്ചുപോകുന്നത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ലോകമാണ്. അവിടെ നിങ്ങളുടെ ശാന്തമായ ചിരിയും കണ്ണുകളിലെ പ്രകാശവും ശ്വാസത്തിലെ കിതപ്പും ഒക്കെയുണ്ട്. തമ്മില്‍ പറഞ്ഞതൊക്കെയും എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെപ്പോലെ ചിതറിത്തെറിച്ച് പോകട്ടെ. അമ്മ കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം ചേര്‍ത്തുതലോടിയത് നിങ്ങളാണ്. ഇനിവരാന്‍ പോകുന്ന ദുരന്തങ്ങളൊന്നും ഞാനിന്നീ ചെയ്യുന്ന ഹത്യയ്ക്കൊപ്പമാവില്ല.
എനിക്ക് പോയേ തീരൂ..
അമ്മയുടെ താലി ഒരിക്കല്‍ നിങ്ങള്‍ എന്‍റെ കഴുത്തിലിട്ടുതന്നു. അതഴിക്കുന്നില്ല.
സലിം,
തിരികെയെഴുതേണ്ട.. തേടിവരികയും വേണ്ട.
ഇതെന്‍റെ ശരിയാണ്. എന്‍റെ പ്രണയവും.”
***
വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയിലെ അപാര്‍ട്ട്‌മെന്റില്‍, എണ്ണമയം പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതുണ്ട് പത്രക്കടലാസില്‍ പ്രൊഫസര്‍ രാധാലക്ഷ്മിയുടെ സിദ്ധാന്തങ്ങള്‍ വിറകൊണ്ടുവീണു. ജെ എന്‍ യുവിന്‍റെ ക്ലാസ് മുറികളില്‍ നിന്ന് കിട്ടാത്തത്.. ഡോക്ടറേറ്റ് പദവിക്കും നൂറുകണക്കിന് ശിഷ്യസമ്പത്തിനും പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കും നല്‍കാന്‍ കഴിയാത്തത്.. പ്രീഡിഗ്രി പരീക്ഷയെഴുതാതെ വാപ്പയുടെ പലചരക്കുകട നോക്കിനടത്താന്‍ പോയ,താനെഴുതിയ കവിതകളെ അദ്ഭുതത്തോടെ കേട്ടിരുന്ന, നീണ്ടുമെലിഞ്ഞ് ശാന്തനായ സലിമിനു കഴിഞ്ഞു.
ഇടുക്കി: കുട്ടിക്കാനം കല്ലേപ്പുറത്തു കാവനാലില്‍ സലിം മുഹമ്മദ്(52) അന്തരിച്ചു. ഭാര്യ: രാധാലക്ഷ്മി മകന്‍: ആലം
മൂന്നുമാസം പഴകിയ വാര്‍ത്തയ്ക്ക് മുകളിലായി സലിമിന്‍റെ പഴയ ഒരു ഫോട്ടോ..
***
കോടമഞ്ഞ് മൂടിനിന്ന ഒരു വൈകുന്നേരം.
ആലം അവരുടെ മുന്നില്‍ അയാള്‍ക്കറിയാവുന്നതൊക്കെ പറഞ്ഞു വിതുമ്പി.
”പത്തുവയസ്സുള്ളപ്പോള്‍ ദത്തെടുത്തു കൊണ്ടുവന്നതാണ്. ഉപ്പാ എന്നോട് രണ്ടു വര്‍ഷം മുന്നേയാണ് എല്ലാം പറഞ്ഞത്. അമ്മയുണ്ട്.. പക്ഷെ അന്വേഷിച്ചു പോവരുത്. ഇവിടെ വന്നാല്‍ മാത്രം തരാന്‍ ഒരു കത്തും ഏല്‍പ്പിച്ചിരുന്നു. ചിലപ്പോള്‍.. ഇതു തരാന്‍ വേണ്ടി മാത്രമാവും എന്നെ…”
സലിമിന്‍റെ കത്ത്
”ഞാനിട്ടുതന്ന താലി ഇപ്പോഴും രാധയുടെ കഴുത്തിലുണ്ടെങ്കില്‍.. മറ്റൊരു കുടുംബമില്ലെങ്കില്‍..
ഒരു ദിവസം എന്‍റെ വീട്ടില്‍ കഴിയണം. എന്‍റെ കബറിടത്തില്‍ ഒരുപിടി കാപ്പിപ്പൂക്കള്‍ വിതറണം. എന്നിട്ട് പോകുന്നതിനുമുന്‍പ് എന്തെങ്കിലും എഴുതിവയ്ക്കുക.. അതേയിടത്തില്‍.. പുളിമരത്തിനോട് ചേര്‍ന്ന്.
രാധാ.. ഇതാണ് എന്‍റെ ശരി.. എന്‍റെ പ്രണയവും.”
***
കാപ്പിത്തോട്ടത്തിലെ ഇരുട്ടും..തണുപ്പും..അയാളുടെ കണ്ണുകളിലെ വേദനയും രാധയെ വന്നുമൂടി.