Posted in Novella

ഉയിരുറങ്ങുമിടം – ഭാഗം 4

മിനുസമുള്ള പ്രതലങ്ങളിൽ പൊടി വന്നടിയുംപോലെയാണ് ചില ദിവസങ്ങൾ. അതിനു മുകളിൽ വരയ്ക്കാം, മായ്ക്കാം.. മറക്കാം.

റോയ് കൂടെ നടക്കുന്നു. എന്നെ നോക്കുന്നുണ്ടാവാം. ഞാനാ മെലിഞ്ഞു നീണ്ട കൊച്ചു പയ്യനെ ഓർത്തെടുത്തു, ചെരുപ്പിടാതെ റബ്ബർ തോട്ടത്തിൽ ഓടിനടന്നിരുന്ന കൊച്ചു റോയ്. കളർ ഡ്രസ്സ് ഇടാവുന്ന ബുധനാഴ്ചയും ചിരി മായാതെ യൂണിഫോമിൽ വരുന്ന കുട്ടി . ഒരു കൈയ്യകലത്തിൽ നടക്കുന്നത് ഒരുപക്ഷെ എന്റെ തോന്നലാവാനും മതി.

“റോയ് “
“അശ്വതി ആർ മേനോൻ , പറയൂ ” റോയ് ചിരിച്ചു നിന്നു .
“പ്രതീക്ഷിക്കാതെ ഇങ്ങനെ കണ്ടപ്പോ .. സോറി ! How are you, how did you find me ?!”

“രണ്ടു ദിവസം മുന്നേ എന്റെ സുഹൃത്തിന്റെ ഫോണിൽ ഇയാളുടെ ഫ്രണ്ടിന്റെ എൻഗേജ്മെന്റ് ഫോട്ടോസ് കണ്ടു. തന്റെ പേരും നാടും ഉറപ്പു വരുത്തിയിട്ട് അയാളുടെ കൂടെ ഞാനിങ്ങു പോന്നു.”

“ഇവിടെ എവിടെയാ താമസിക്കുന്നെ”

“I have a place here”

“You mean a vacation home in Goa”?!

റോയ് ചിരിച്ചു.

“എനിക്കിവിടം ബേസ് ആയിട്ടൊരു ആർക്കിടെക്ചർ ഫേമുണ്ട്. പഴയ ഗോവൻ പോർച്ചുഗീസ് രീതിയിൽ വീടുകളും റിസോർട്സുമൊക്കെ പണിതു കൊടുക്കുന്നു… കുറെ നാള് മുൻപ് ഇവിടെ അസ്സഗാവിൽ താഴെവീഴാറായി നിന്ന ഒരു കൊച്ചു വീടു വാങ്ങി , വൃത്തിയാക്കിയെടുത്തു . ഇവിടെ വരുമ്പോൾ ഞാനാ വീട്ടിലാണ് തങ്ങുക.”

“റോയ് പത്തിലെ പരീക്ഷ കഴിഞ്ഞു പോയത് ഡൽഹിയിലേക്കല്ലേ ?”

“കൊണ്ടുപോയത് .. കൊടുത്തുവിട്ടത് .. അതൊക്കെയാ ശരി. പക്ഷേ അവർ രണ്ടു പേരും ഒരുപാട് സ്‌നേഹിച്ചാ വളർത്തിയത് . ഇപ്പോഴും ചുറ്റിനുമുള്ളവർക്ക് ഞാൻ പെർഫെക്റ്റ് ആണ് . നല്ല തലേവരയുള്ളവൻ !”

കടലിന്റെ ഓരത്ത് നനവില്ലാത്ത മണൽ നോക്കി റോയ് ഇരുന്നു, ഒരടി പിന്നിലായി ഞാനും . സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ മനസ്സിൽ കണ്ട് , ഒഴിഞ്ഞ മുഖത്തിന്റെ മറവിൽ കാരണമില്ലാതെ ഒച്ച വയ്ക്കുന്ന വിചാരങ്ങളും കൂട്ടിപ്പിടിച്ച്‌ ..

കുറെ നേരം കടലു കണ്ട് ..

“ഇത്ര ദൂരം യാത്ര ചെയ്തു വന്നയാൾ എന്നോടൊന്നും ചോദിക്കുന്നില്ലേ ?”

“ജോലി .. വിവാഹം .. കുട്ടികൾ .. ഇതൊക്കെയാണോ ?”

ഞാൻ അതേന്ന് മൂളി .

“എടോ ഇയാളെ കാണണം എന്നതിനപ്പുറം ഒന്നും ചിന്തിച്ചില്ല . പിന്നേ .. ചോദിയ്ക്കാൻ ഉള്ളതൊക്കെ വളരെ സില്ലി ആണ് “

“ചോദിക്കൂ”

റോയ് തിരിഞ്ഞിരുന്നു . പിറകിൽ ദൂരെയുള്ള ഒരു ഷാക്കിൽ നിന്നും വരുന്ന കൊച്ചു വെളിച്ചത്തിൽ അയാളുടെ മുഖം.

“ഇരുട്ടിനെ കൂട്ട് പിടിച്ചോ അതോ ഇപ്പോഴും ..?”

എന്റെ മുഖം വിളറി , ഉള്ളിൽ എന്തോ പോലെ . മുന്നിലിരിക്കുന്ന ആൾക്ക് പതിനഞ്ചു വർഷങ്ങൾക്കിപ്പുറമുള്ള എന്നെയറിയില്ല . കടന്നുവന്ന വഴികളും ഇരുട്ടും തണുപ്പും ചൂടും ഒന്നും ..

“വെറുതെ ചോദിച്ചതാടോ”

“നാട്ടിലോട്ട് പോവാറുണ്ടോ റോയ്” . വിഷയം മാറ്റാതെ തരമില്ലെനിക്ക്.

“പിന്നേ , പറ്റുമ്പോഴൊക്കെ പോകും.”

” അപ്പോൾ എന്നേക്കാൾ ഭേദമാണ് “

റോയ് ചിരിച്ചു.

“കുറച്ചു മണ്ണും മരങ്ങളും, അപ്പാപ്പനേം മമ്മിയെം അടക്കിയ പള്ളി സെമിത്തേരിയും പിന്നെ നമ്മളു പഠിച്ച സ്കൂളുമല്ലാതെ എനിക്കവിടെയൊന്നുമില്ല. ഓടി മടുക്കുമ്പോൾ ചെന്നിരിക്കാൻ ആ കൊച്ചുവീടിന്റെ വരാന്ത കൊള്ളാടോ . അത്രയ്ക്കു തണുപ്പും തണലും ലോകത്തെവിടേം കിട്ടില്ല.”

പിന്നെന്തോ പറയാൻ വന്നിട്ട് മനപ്പൂർവ്വം റോയ് നിശബ്ദനായി . ദൂരേക്ക് നോക്കിയിരുന്നു.

എത്ര നേരം അങ്ങിനെയവിടെ ഇരുന്നു.. ഇടയ്ക്ക് ഞാൻ എഴുന്നേറ്റു തിരകൾക്കടുത്തേക്ക് നടന്നു , പാതിരാകാറ്റും കടലും കൊണ്ട് തിരിച്ചുവന്നിരുന്നു . അയാൾ നോക്കുന്നുണ്ടോയെന്ന് ആദ്യമൊക്കെ ചിന്തിച്ചു . പിന്നെ മറന്നു .. കുറേക്കഴിഞ്ഞു ഞങ്ങൾ നടന്നു, അപ്പോഴും മിണ്ടിയില്ല.

“It’s going to be a long day tomorrow. ഉറങ്ങണ്ടേ.”

“വേണം.” ഒട്ടും മടിക്കാതെ ഞാൻ പറഞ്ഞു.

തിരികെ ഹോട്ടലിലേക്ക് നടന്നു . റിസെപ്ഷനിൽ വരെ റോയ് കൂടെ വന്നു.

“എടോ നാളെ ബ്രേക്ഫാസ്റ് ഒരുമിച്ചായാലോ? എഴുന്നേൽക്കുമ്പോ വിളിച്ചാൽ മതി. Only if you are interested.”

“വിളിക്കാം”

റൂമിലേക്ക് നടക്കുമ്പോൾ പതിവില്ലാതെ ധൃതി. കണ്ണാടി നോക്കാൻ , എന്നെ കാണാൻ , പഴയ പതിനഞ്ചുകാരിയെ.

രാവിലെ ആവണിയുടെ നിർത്താതെയുള്ള ഫോൺ വിളി കേട്ടുണർന്നു . മൈലാഞ്ചി ചടങ്ങിന് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. നേരത്തേയെത്തി അവളുടെ ഒരുക്കങ്ങൾക്കൊക്കെ കൂട്ടു നിൽക്കേണ്ടതാണ്. ഇന്നലെ രാത്രിയിൽ നടന്ന വിശേഷങ്ങൾ അവൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അധികം വൈകാതെയെത്താമെന്നു വാക്കുകൊടുത്തു സംസാരം അവസാനിപ്പിച്ചു . എഴുന്നേറ്റത് മുതൽ ഒരുതരം ബാലിശമായ അസ്വസ്ഥതയുണ്ട് .

റെഡിയായി റോയ്ക്ക് മെസ്സേജ് അയച്ചു . അരമണിക്കൂറിനുള്ളിൽ അയാളെത്തി .

വെയിലിൽ വാടിനിൽക്കുന്ന തളിർമാവിലകളുടെ നിറമാണ് സാരിയ്ക്ക് . ജയ്പൂരിൽ നിന്നും ആവണിയുടെ കൂട്ടുകാരികൾക്കൊക്കെ കസ്റ്റമൈസ്‌ ചെയ്ത് വരുത്തിയ സാരികളിലൊന്ന്. റിസപ്ഷൻ പരിസരത്തു കണ്ണോടിച്ചു നോക്കിയപ്പോൾ ഒരു കോണിൽ ഇന്ത്യ ടുഡേ മറിച്ചു നോക്കിയിരിക്കുന്ന റോയ് . വെള്ള ലിനൻ ഷർട്ടും കോട്ടൺ പാന്റ്സും പാറിപ്പറന്ന മുടിയും റേയ് ബാനും .. പെട്ടെന്നോർത്തു , ശരിയാണല്ലോ .. ആവണിയുടെ കല്യാണത്തിന് വന്നതല്ലല്ലോ റോയ് . മനസ്സിൽ ചിരിച്ചു .

“ഹേയ് “.. എന്നെ കണ്ടതും റോയ് എഴുന്നേറ്റു

“ഹലോ റോയ് , ഞാനിത്തിരി ഓവർ ഡ്രെസ്സ്‌ഡ് ആണ്. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു നേരെ ആവണിയുടെ റിസോർട്ടിൽ പോണം, അതാ ഇങ്ങനെ ..”

“Can I call a cab then..?” നടക്കുന്നതിനിടെ പെട്ടെന്നു ചോദ്യം വന്നു .

“എന്താ റോയ് ..”

“അല്ലാ .. ഞാൻ ബൈക്കിലാണ് വന്നത് . ഇയാൾ ഇങ്ങനെ അതിൽ കയറിയാൽ കംഫർട്ടബിൾ ആകുമോ എന്ന് ഡൌട്ട് ..”

ഒരു നിമിഷം ഒന്നാലോചിച്ചു . ഗോവയിൽ വന്നപ്പോഴൊക്കെ ബൈക്കോടിച്ചു കറങ്ങിയിട്ടുണ്ട് , പക്ഷേ സാരിയുടുത്ത് പിന്നിലിരുന്നിട്ടില്ല. ഇനിയിപ്പോ ക്യാബ് വന്ന് പോവാനുള്ള നേരമില്ല . രണ്ടും കൽപ്പിച്ച് ബൈക്കിൽ വരാം എന്ന് പറഞ്ഞു.

അര മണിക്കൂറിൽ കടലിന്റെ ഓരം ചേർന്ന പഴയ ഗോവൻ വഴികളിലൂടെ അര മണിക്കൂർ യാത്ര. ഷിഫോൺ സാരിയും മുടിയും ഇടയ്ക്കിടെ കാറ്റിൽ ഇളകിയാടി . ആദ്യത്തെ പത്തുമിനിട്ടിൽ തോന്നിയ അങ്കലാപ്പും മറ്റും പതിയെ മാറി . മടിയിൽ വച്ച ഹാൻഡ്ബാഗിൽ ഒരു കൈയും റോയ് യുടെ ചുമലിൽ മറു കൈയും. ഇടയ്ക്കെപ്പോഴോ ഓകെ ആണോ എന്ന് റോയ് ചോദിച്ചു , അതല്ലാതെ ഒന്നും മിണ്ടിയില്ല . അസ്സാഗാവിലെ വീതി കുറഞ്ഞ റോഡുകളിലൂടെ .. പാടങ്ങൾക്കും തെങ്ങിൻ തോപ്പുകൾക്കുമിടയിലൂടെ കുറച്ചു ദൂരം കൂടി .

ഇടതൂർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ബൈക്ക് ഒരു ഗേറ്റിന്റെ മുന്നിൽ ചെന്നുനിന്നു . എവിടെയോ കണ്ടു മറന്ന വീട് . ചിത്രങ്ങളിലും സ്വപ്നങ്ങളിലുമാവാം. ശരിക്കും പോർച്ചുഗീസ് ആർക്കിടെക്ചർ, എവിടെയൊക്കെയോ നമ്മുടെ രീതികളുമായി ബ്ലെൻഡ് ചെയ്തിരിക്കുന്നു.

“നമുക്ക് ഏതെങ്കിലും കഫെയിൽ പോവാരുന്നല്ലോ” വളരെ ലേറ്റ് ആയിട്ടുള്ള ഒരു ചോദ്യം മടിയോടെ ഞാൻ ചോദിച്ചു.

“അതേ ബ്രേക്ഫാസ്റ്റിവിടേയും കിട്ടും” റോയ് മുന്നോട്ട് നടന്നു .

വലിയ വീതിയുള്ള വരാന്തയിൽ വിന്റെജ്‌ ഫർണീച്ചറുകൾ, പോർച്ചിൽ ഇരുവശത്തായി നിർമ്മിച്ച സെമെന്റഡ് സോപോകൾ (കസേര), കമാനങ്ങൾ ..

“ഇതാണോ ചെറിയ വീട് ” ഞാൻ അദ്‌ഭുതത്തോടെ ചോദിച്ചു .

“രണ്ടു മുറികളേയുള്ളൂ . വീടിനേക്കാൾ വലിയ വരാന്തയാണ് , അതാവും. അകത്തേക്കിരിക്കാം .”
റോയ് വാതിൽ തുറന്നു കയറി .

ഹാളിനിരുവശത്തായി രണ്ടു മുറികൾ . പിറകിൽ അടുക്കള . റോയ് അങ്ങോട്ടേയ്ക്ക് പോയി . പത്തു മിനിറ്റിൽ ഒരു ഡൈനിങ്ങ് ടേബിളിനിരുവശത്തായിരുന്ന് ഒരു കിടിലൻ ഗോവൻ- ഇംഗ്ലീഷ് പ്രാതൽ കഴിച്ചു .


കപ്പയും ചമ്മന്തിയും മീൻ വച്ചതും മുന്നിൽ കൊണ്ടുവന്നു വച്ചിട്ട് അപ്പാപ്പനെ വിളിക്കാൻ റോയ് വീടിനു പിന്നിലെ പറമ്പിലേക്കോടി . ട്യൂഷൻ ബുക്കുകൾ അടുക്കി ഒരു ഭാഗത്തേക്ക് മാറ്റിവച്ച് , ചാണകം മെഴുകിയ തറയിലിട്ട പായയുടെ മേൽ അശ്വതിയിരുന്നു.. ഇരുട്ടു നിറഞ്ഞ അകത്തെ മുറിയിലേക്ക് നോക്കാതെ. അപ്പാപ്പൻ ബാഗിനുള്ളിലേക്ക് പേരക്കയും ചാമ്പങ്ങയും നിറച്ച് തന്നപ്പോൾ കൊച്ചു റോയ് ചിരിച്ചു കൊണ്ടു നിന്നു .


“റോയ് .. നമുക്കിറങ്ങാം”
“ഓക്കെ ..”

സ്‌കൂട്ടറിൽ കയറുന്നതിനു മുന്നേ കൈ നിറയെ കറുത്ത മള്‍ബറികായ്കൾ എന്റെ നേരെ നീട്ടികൊണ്ട് റോയ് പറഞ്ഞു .

“ഇതു നമ്മുടെ നാട്ടിൽ നിന്നു കൊണ്ട് വന്നു നട്ടതാണ് . സാരിയിൽ വീഴണ്ട ..
you look very pretty in this”

അന്നുറങ്ങിയത് അതേ സാരിയിലാണ് . മാറിലും ചുണ്ടിലും സാരിത്തുമ്പിലും മായാത്ത അത്തിപ്പഴച്ചോപ്പും.

Posted in English Poetry

Cold Pebble

Cold pebble on my palm

From the river shore I slept in calm

It brings me a smile back

It also takes an aisle back

I saw many pebbles on the shore

Only took the one in my hand

It is mossy and slippery

It also shines tricky

Reminds me of an old heart,

I found on that page set us apart

It read lies not poem

It had only me in mayhem

Posted in English Poetry

The Muse

Painting by Peter Wilhelmllsted

She left the room with a post card
Her blouse had dust and rust
Neck gleaming in sweat and regret
She walked like a silhouette discharged

Earlier she was a muse
To a man in peculiar hues
They drank poetry and blues
And slept in a treacherous bruise

She woke up to hunger
Her eyes saw another four pairs
They were small and their cries scares
She must plunder

She left the room with a postcard
Steps evenly strapped
Her mind still cramped
It looked hard and beyond

She, A muse
Card, Had many dues

Posted in Malayalam Stories, Novella

ഉയിരുറങ്ങുമിടം / നോവെല്ല / ഭാഗം 2

ഒരുപക്ഷേ മലയാളം എന്റെ പ്രിയപ്പെട്ട വിഷയമായത് ഉപപാഠപുസ്തകത്തിലെ കഥകൾ പഠിച്ചുതുടങ്ങിയപ്പോളാണ്. ബഷീറും പൊറ്റെക്കാടും എം ടിയും ടി പദ്മനാഭനുമൊക്കെ എന്റെയാ മലയോരഗ്രാമത്തിൽനിന്നും ഇടയ്ക്കിടെ വിദൂരദേശങ്ങളിലേക്കു വിളക്കുതിരിച്ചു.

സ്റ്റാഫ് റൂം.

പത്തടിപ്പൊക്കമെങ്കിലും കാണും അതിന്റെ വാതിലിന് . ഏതോ ബ്രിട്ടീഷ് സായിപ്പ് പണികഴിപ്പിച്ച കെട്ടിടമാണത്രെ. പിന്നീട് സ്കൂളിന് വേണ്ടി കെട്ടിടവും ആ പരിസരം മുഴുവനും വിട്ടുകൊടുത്തു. പിൽക്കാലത്തു പല മാനേജുമെന്റുകൾ വന്നു, പിരിവ്, വികസനം, വിസ്തൃതമാക്കൽ ഒക്കെ നടന്നു. വെള്ളയും ചാരനിറവും പൂശിയ ഭിത്തികൾ, കടും ചാരനിറത്തിലുള്ള ജനാലകളും വാതിലുകളും, വലിയ കരിങ്കൽപാളികൾ ചേർത്തുണ്ടാക്കിയ ചുറ്റുമതിൽ, രണ്ടു വലിയ മൈതാനങ്ങൾ, അങ്ങിനെ ഒരു ചെറിയ കുന്നിൻമടിത്തട്ടിൽ ഏഴെട്ടേക്കറിൽ പടർന്നുകിടക്കുന്ന സ്‌കൂൾ. അവിടെ എനിക്കേറ്റവും ഇഷ്ടമുള്ള ഒത്തിരിയിടങ്ങളുണ്ട്. അതിൽ പക്ഷെ ഈ സ്റ്റാഫ് റൂം പെടില്ല !

ക്ലാസ് ലീഡർ ഓരോ മാസവും മാറും. എന്റെ ഭരണകാലം കഴിഞ്ഞു. അതോടൊപ്പം ഓണപ്പരീക്ഷാസമയവും വന്നു. ടൂഷൻ മാസ്റ്ററിൽ വിശ്വാസമർപ്പിച്ച എന്റെ മാതാപിതാക്കൾ എല്ലാ ദിവസവും അതിരാവിലെ വിളിച്ചുണർത്തി. ഞാൻ ഉറക്കം തൂങ്ങിയിരിക്കുമ്പോൾ കാപ്പിയും ചായയും ഒക്കെ തിളച്ചപടിയാ കൊണ്ടു മേശമേൽ വെച്ച്, ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ ഇടയ്ക്കിടെ എത്തിനോക്കും.

ഇത്രയുംനാൾ ഇല്ലാതിരുന്ന ശീലങ്ങൾക്കു തുടക്കമായി. നാട്ടിലുള്ള മറ്റു പത്താംക്‌ളാസ്സ് വിദ്യാർത്ഥികളുമായുള്ള ബാലിശതാരതമ്യം ചെയ്യൽ, ഉണ്ടായിരുന്ന ഈശ്വരഭക്തിയുടെ മുകളിൽ വ്യർത്ഥമായ വഴിപാടുകൾകൊണ്ടുള്ള പ്രസാദം ചാർത്തൽ, മാസികകൾ വായിച്ചും കൂട്ടുകാരികൾ പകുത്തുകൊടുത്തും കിട്ടുന്ന അമ്മയുടെ മുറിവിജ്ഞാനം എന്റെമേൽ പരീക്ഷിക്കൽ, ഇതൊക്കെ മുറപ്പടിയാ ദിവസേന നടന്നുകൊണ്ടിരുന്നു.

പരീക്ഷ കഴിഞ്ഞുള്ള അവധിദിവസങ്ങളിൽ പോലും സ്‌കൂളിൽ ചില വിഷയങ്ങളുടെ സ്പെഷ്യൽ ക്ലാസ്സ്, ഒപ്പത്തിനൊപ്പം ടൂഷൻ സാറിന്റെ ഓട്ടം. എല്ലാം കൊണ്ടും മനസ്സുമടുത്ത നാളുകൾ.

അന്നൊരു ദിവസം രാവിലെ തന്നെ ടൂഷന് പോയി. വൈകുന്നേരം അടുത്തുള്ള ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവം പ്രമാണിച്ചു കുടുംബസമേതം ദീപാരാധന തൊഴലുണ്ട്‌. രാവിലെ ഏഴു മുതൽ ഒൻപതുമണി വരെയാണ് ടൂഷൻ ക്ലാസ്. ഫിസിക്സിന് പകരം കണക്കുപുസ്തകവും ബുക്കും കൊണ്ടുപോയതുകൊണ്ട് രണ്ടു മണിക്കൂർ ദിവാസ്വപ്നം കണ്ടിരുന്നു.

തിരിച്ചു വന്നത് നടന്നാണ്, കുരിശുപള്ളി വഴി. രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ഈ പോക്ക്. ഇതിനിടയിൽ മറ്റു രണ്ടു പേർ, വട്ടയപ്പംകാരി ജാസ്മിൻ പിന്നെ റോയ്, രണ്ടാളുമായി ഞാൻ അത്യാവശ്യം കൂട്ടായിരുന്നു. ജാസ്മിൻ ടൂഷൻ നിർത്തി. സ്വത്തുതർക്കം കാരണം കുടുംബവീട്ടിലോട്ടുള്ള അവളുടെ ശനി ഞായർ പോക്കും നിന്നു. പല ദിവസങ്ങളിലും പലഹാരങ്ങളുടെ പാത്രവുമായി ജാസ്മിൻ എന്റെ ക്‌ളാസ് വരാന്തയിൽ വരാറുണ്ട്. ആദ്യമൊക്കെ എനിക്ക് ശല്യമായി തോന്നിയെങ്കിലും പിന്നീട് മനസിലായി അതിനു സത്യത്തിൽ ആരും കൂട്ടില്ലായെന്ന്.

” അശ്വതീ… അശ്വതീ…!”

റോയ് ഓടിവരുന്നു, കൈയിൽ രണ്ടു പൊതികൾ.

“രാവിലെയാരുന്നോ ക്‌ളാസ്സ് ?” അണച്ചുകൊണ്ട് ചോദിച്ചു.

ഞാൻ മൂളി.. “എന്തു വാങ്ങാൻ പോയതാ?”

“ഗോതമ്പും പയറും..” ചാക്കുനൂലുകൊണ്ടു വട്ടംചുറ്റിക്കെട്ടിയ പൊതികൾ ഒന്നുകൂടി പിരിച്ചു ഭദ്രമാക്കി അവൻ കൂടെ നടന്നു.

“വീട്ടിൽ അപ്പൂപ്പനും പിന്നെ ആരൊക്കെയാ ഉള്ളത്?”

“അപ്പാപ്പനും ഞാനും മാത്രവേ ഒള്ളു”

എനിക്ക് നാവിൽ രണ്ടുമൂന്നു ചോദ്യങ്ങൾ ഒരുമിച്ചു വന്നു. ജാസ്മിൻ ആരുന്നേൽ എല്ലാംകൂടി അപ്പോത്തന്നെ ചോദിച്ചേനെ, ബാക്കിയുള്ളവർ എവിടെ.. എന്താ നിങ്ങൾ രണ്ടാളും മാത്രം തനിച്ച്‌ എന്നൊക്കെ ..

എന്റെ മൗനത്തിലും റോയ് ചിലപ്പോ അതൊക്കെ കേട്ടുകാണും .

“എനിക്ക് കൊച്ചിലേ അപ്പനില്ലാരുന്നു. അപ്പൻ മമ്മിയേമെന്നേം അപ്പാപ്പന്റെ അടുത്തതാക്കി പോയതാ. മമ്മി ഞാൻ ആറിൽ പഠിക്കുമ്പോ മരിച്ചു”

അന്നുവരെ ആരും അത്രയും വലിയ കാര്യങ്ങൾ എന്നോട് മാത്രമായി പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനോർത്തു. റോയ് രണ്ടുമൂന്നു ചുവടുകൾ മുന്നിലാണ് നടക്കുന്നത്. ലുങ്കിയും പഴയ ഒരു യൂണിഫോം ഷർട്ടും ആണ് വേഷം . താഴോട്ടുനോക്കിയും ഇടയ്ക്കിടെ വഴിയിലെ കല്ലുകൾ തട്ടിത്തെറിപ്പിച്ചും അലസമായ നടത്തം.

“അപ്പാപ്പന് എന്താ ജോലി”?

“കവലയിൽ ഒരു കടയുണ്ടാരുന്നു. ഇപ്പൊ അതു പൂട്ടിയിരിക്കുവാ. അപ്പാപ്പൻ പുറകിലത്തെ പറമ്പിൽ പണിയെടുക്കും. കൊറച്ചുനാളായി അതിനും വയ്യ.”

റോയ് എന്നെ നോക്കി. സ്‌കൂൾ ഗ്രൗണ്ടിലും വരാന്തകളിലും ചോറ്റുപാത്രം കഴുകാൻ നേരത്തും കാണുമ്പോൾ ഉള്ള നോട്ടമല്ല. ചിരിയോ മറ്റു പ്രകടനങ്ങളോ ഇല്ലാതെ, ശൂന്യത നിറഞ്ഞ നോട്ടം. പിൽക്കാലത്തു പലതവണ പലരിലും തിരഞ്ഞത് സുതാര്യമായ സമാനമായ നോട്ടങ്ങളാണ്.

“കപ്പ പറിച്ചു വച്ചിട്ടുണ്ട്.”

“ഏഹ് ..” വേറെന്തോ ഓർത്തുനടക്കുവാരുന്നു ഞാൻ.

“ഞങ്ങളുടെ പറമ്പിലെ കപ്പയും കിഴങ്ങുമൊക്കെ ഇന്നെലെ പറിച്ചാരുന്നു. ഒരു പെട്ടിയോട്ടോ വന്നാ എടുത്തോണ്ട് പോയെ. ഞങ്ങൾക്കുള്ളത് ഉണക്കിയും അല്ലാതേം വെച്ചിട്ടുണ്ട് ..” റോയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ആഹാരത്തെ കുറിച്ച് പറയുമ്പോഴുള്ള തെളിച്ചം !

“അപ്പൂപ്പനാണോ അപ്പോ വീട്ടിൽ വെച്ചുണ്ടാക്കുന്നെ?”

“അപ്പാപ്പന് കിളക്കാനും വളമിടാനുമേ അറിയത്തൊള്ളൂ, ചോറും കറിയും ഞാനാ ഉണ്ടാക്കുന്നെ.”

“സത്യം?” എനിക്ക് വിശ്വാസം വരുന്നില്ല.

“ആന്നു!! അശ്വതിക്ക് എന്നതൊക്കെ ഉണ്ടാക്കാനറിയാം. പറഞ്ഞെ..” റോയ് വഴിയുടെ നടുക്ക്നിന്ന് തിരിഞ്ഞെന്നെ നോക്കി.

“പറ..”

എന്റെ മുഖത്ത് മുട്ടൻ അക്ഷരങ്ങളിൽ എഴുതിവന്നു “ഞാൻ അടുക്കളയിൽ കേറുന്നത് കട്ടുതിന്നാൻ മാത്രമാണ് !”

റോയ് പൊട്ടിച്ചിരിച്ചു.

മുന്നിൽ കയറ്റം.. ഇരുട്ട്..

“ഞാൻ കഞ്ഞിയും പയറുമാ ആദ്യം ഉണ്ടാക്കിയെ. ഏഴാം ക്ലാസിൽ പഠിക്കുമ്പോ . മമ്മി പോയിക്കഴിഞ്ഞ് ഒരു ചിന്നമ്മചേട്ടത്തി വരുവാരുന്നു,ഞങ്ങളെ സഹായിക്കാൻ. അകന്നബന്ധുവാ. പിന്നെ അവരെ മക്കൾ എങ്ങോട്ടോ കൊണ്ടുപോയി. ചിന്നമ്മയാ എന്നെ ചോറും കറിയും വെക്കാൻ പഠിപ്പിച്ചെ.”

“എന്തൊക്കെയുണ്ടാക്കും?” എനിക്ക് കൗതുകമായി.

“എന്നാ കിട്ടിയാലും അതീന്ന് കഴിക്കാൻ പറ്റിയ എന്നതേലുമുണ്ടാക്കും. സ്‌കൂളിൽ കൊണ്ടുപോകാൻ ചോറിന്റെ കൂടെ കപ്പയും തേങ്ങായുള്ളപ്പോ ചമ്മന്തി, പറമ്പിന്നുള്ള കപ്പളങ്ങ തോരൻ,കടച്ചക്ക കൊണ്ട് കൊറേ കറികൾ അറിയാം. പുഴുക്ക് വെക്കും ചെലപ്പോ. മാസത്തിൽ രണ്ടു തവണ അപ്പാപ്പൻ മീൻ മേടിക്കും. അല്ലെങ്കിൽ ഉണക്കമീൻ വറക്കും.”

“ശ്ശൊ എനിക്കിതൊന്നും അറിയത്തില്ലല്ലോ ഉണ്ടാക്കാൻ!”

“അതിനിപ്പോ എന്താ.. അമ്മയില്ലേ വീട്ടിൽ.”

റോയ് പറഞ്ഞതേ ഞാൻ കേട്ടൊള്ളൂ. ഇരുണ്ട വഴിയിൽ മുഖം കണ്ടില്ല. ഞാൻ ഉണ്ടെന്നു മൂളി.

“ഞാൻ എന്നാവെച്ചാലും എന്റെ മമ്മിയുണ്ടാക്കുന്ന അതേ രുചിയാന്നാ അപ്പാപ്പൻ പറയുന്നെ.”

“ആണോ, എന്നാൽ ഒരു ദിവസം എനിക്ക് എന്തെങ്കിലും വെച്ചു വിളമ്പു കേട്ടോ, കൊള്ളാവോന്നു നോക്കട്ടേ..” ഞാൻ കളിപറഞ്ഞു.

“അതിനെന്താ. ഒരു ദിവസം ചോറ്റുപാത്രം എടുക്കണ്ടാ. ഒരു പൊതി കൂടുതൽ ഞാൻ എടുത്തോളാം. മതിയോ.”

“അയ്യോ അതൊന്നും വേണ്ട. ഇതിലേ ടൂഷൻ കഴിഞ്ഞു പോകുമ്പോ എന്നതേലും കൊണ്ടുത്തന്നാ മതി.”

“അങ്ങനെയങ്കിയങ്ങനെ..”

“റോയ് ..”

“എന്തോ..”

“തന്റെ മമ്മി എങ്ങനെയാ.. മരിച്ചേ ..” മടിച്ചു മടിച്ചു ഞാൻ ചോദിച്ചു.

റോയ് മിണ്ടിയില്ല.

“സോറി കേട്ടോ, അറിയാതെ ചോദിച്ചു പോയതാ.”

കയറ്റം കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ കിതച്ചു നിന്നു. റോയ് അപ്പോഴും എന്തോ ഓർത്തു മുന്നോട്ട് നടന്നുകൊണ്ടിരുന്നു. ഇനി ചിലപ്പോ അവനെന്നോട് ഒരിക്കലും മിണ്ടില്ലേ എന്ന് തോന്നി. വീടടുത്തിയപ്പോഴാണ് റോയ് എന്നെ തിരിഞ്ഞു നോക്കിയത്. പൊതി രണ്ടും വരാന്തയിൽ കൊണ്ടു വെച്ചിട്ട് അയാൾ തിരിച്ചു വന്നു. എനിക്കെന്തോ മുഖത്ത് നോക്കി സംസാരിക്കാൻ മടി. ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“മമ്മിയെങ്ങനെയാ പോയതെന്ന് എന്റെ കൂട്ടുകാരൊന്നും ചോദിച്ചിട്ടില്ല. അതാ ഞാൻ .. ഇവിടെ അടുത്തൊള്ളവർക്കെല്ലാർക്കും അറിയാം.”

“സോറി. പറയണ്ട റോയ് .. അബദ്ധത്തിൽ ചോദിച്ചു പോയതാ”

“ഏയ് എനിക്ക് പറയാൻ മടിയൊന്നുമില്ല. അപ്പൻ ഞങ്ങളെ ഇട്ടേച്ചു പോയത് മുതൽ മമ്മിക്ക് മാനസികരോഗം ഉണ്ടാരുന്നു. ഇവിടുന്നു അപ്പാപ്പൻ മെഡിക്കൽ കോളേജിലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുവാരുന്നു. എല്ലാം മാറി മമ്മി സുഖപ്പെട്ടു വന്നതാരുന്നു. എന്നേം കൊണ്ട് പള്ളിയിൽ പോകാനും ഒക്കെ തുടങ്ങി. പെരുന്നാളിന്റന്നു പണ്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റടുത്തുള്ള വീട്ടുകാരെ പള്ളിമുറ്റത്തു വെച്ചു കണ്ടു സംസാരിച്ചാരുന്നു. അങ്ങനാ അപ്പാപ്പൻ പറയുന്നേ. പിറ്റേന്ന് രാവിലെ ഞാൻ എണീറ്റത്, മമ്മിയേ മുകളിൽ നിന്ന് കുറേ പേരൊക്കെ ചേർന്ന് അഴിച്ചെടുക്കുന്നത് കണ്ടാ. മമ്മി.. അങ്ങനെ.. അങ്ങനെയാ പോയത്.”

റോയ് ഒരു തവണ കൂടി എന്റെ കണ്ണിൽ നിന്ന് നോട്ടമെടുത്തില്ല. പക്ഷെ എന്നെ അയാള് കണ്ടതുമില്ല. അപ്പോഴേക്കും വരാന്തയിൽ നിന്ന് അപ്പാപ്പന്റെ വിളി വന്നു.

“ഞാനെന്നാ പോട്ടെ റോയ്. സ്‌കൂളിൽ വെച്ചു കാണാം.”

റോയ് തലയാട്ടി.

ഒരുതരത്തിൽ അവിടുന്ന്, അയാളുടെ മുന്നിൽ നിന്ന് ഓടി രക്ഷപെടുവാരുന്നു. എന്നെക്കാൾ ഒരുപാട് പ്രായം തോന്നി അന്ന് റോയിക്ക്. പതിനഞ്ചുകാരന്റെ മുഖമോ വാക്കുകളോ നോട്ടങ്ങളോ ഒന്നുമില്ല. അമ്മ വാങ്ങിത്തരുന്ന പുതിയ ഉടുപ്പുകളും അച്ഛൻ കൊണ്ടുപോയി കാണിക്കുന്ന സിനിമകളും കൂട്ടുകാരികളുടെ പരദൂഷണം പറച്ചിലും അനിയത്തിയുടെ അടിപിടികളും മാത്രമാരുന്നു എന്റെ വല്യ ചിന്തകൾ. പിന്നെ ഒരു പത്താംക്‌ളാസ് പരീക്ഷയും. വേദനയും നെഞ്ചുപിടയുന്ന വാർത്തകളും ഒന്നും എന്നെ തൊട്ടിട്ടില്ല. അന്നുവരെ.

ദീപാരാധന കഴിഞ്ഞ് അച്ഛനും അമ്മയും ഞങ്ങളെയും കൊണ്ട് ചിന്തിക്കടയിൽ കയറി. അനിയത്തി എന്തൊക്കെയോ വാരിക്കൂട്ടുന്നുണ്ട്. ഒക്കെയും നാളെമുതൽ വീടിന്റെ ഓരോ കോണിൽ ചിതറിക്കിടക്കും.

അമ്മ എന്നോട് വളകളും മാലകളും നോക്കാൻ പറഞ്ഞു. അനിയത്തിക്ക് തലയിൽ വയ്ക്കാനുള്ള ബാൻഡും പ്ലാസ്റ്റിക് ബൊമ്മയുമൊക്കെ എടുക്കുന്നുണ്ട്.

അമ്മയ്ക്ക് പകരം റോയിയുടെ മമ്മി, അനിയത്തിക്ക് പകരം കൊച്ചു റോയ്. പള്ളിമുറ്റം .. ചിന്തിക്കട ..

ഒരു നിമിഷം ഞാൻ കണ്ണിറുക്കിത്തുറന്നു.

Posted in English Poetry, people, places, poem, poetry, romance, Scribblings

Drugged / Poem

Lights, lot of them.. in all colours

I see them getting bigger and brighter

I might be losing my mind

Or is it happening again

I should not write this down , not today

All I need to do is wait

And he will be home anytime soon

Eyes are stuck at the main door

I had asked him to paint it green

With antique carvings all over

Now the door is dusty and less green

Now it’s like me, hazy and more unseen

Door opened, I was half asleep

I saw his tired face and bulky bag

Between murmuring, my lips became wet,

Throat numb,

Body calm..

I slept again .

Posted in Malayalam Stories, people, places, Scribblings, Short Stories, writer

വിഭൂതി

images (3)

സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് .

ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല .

എന്തിന് പുറത്തേക്കു വന്നു ?

ബാൽക്കണിയിലോ താഴെ ഗാർഡനിലോ അടുക്കളയിലോ അതുമല്ലെങ്കിൽ പൂജാമുറിയിലോ തീരേണ്ട അസ്വസ്ഥത മാത്രമല്ലേയുള്ളൂ ?

ആളുകൾക്കിടയിലൂടെ മുഷിഞ്ഞ വേഷത്തിൽ , അന്യനാട്ടിൽ അലഞ്ഞുതിരിയേണ്ട കാര്യമുണ്ടോ ?

ഇന്നൊരുപക്ഷേ ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ .

***

അച്ഛന്റെ മൂത്ത സഹോദരൻ രാമകൃഷ്ണൻ ശിവഭക്തനാണ് . മുറിയിൽ നിറയെ ഓരോ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള ചെറിയ ശിവലിംഗങ്ങളും ഫോട്ടോഫ്രയിമുകളൂം രുദ്രാക്ഷമാലകളുമാണ് . ആ മുറിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ വിഭൂതിയുടെ ഗന്ധം ഒരേസമയം എന്നെ എല്ലാദിശകളിൽ നിന്നും വിളിക്കും . ജനാല തുറന്നിട്ടിരിക്കുന്ന ദിവസങ്ങളിൽ പിൻവശത്തെ തൊടിയിൽ നിന്നും നിർത്താതെയുള്ള കാറ്റും കിളികളുടെ ചിലപ്പുമുണ്ടാകും . പിന്നിലെ തൊടിയും വലിയ പറമ്പും കഴിഞ്ഞാൽ ഒരു പുഴയുണ്ട് . പണ്ടേതോ കുടുംബക്കാർ ദൂരെ ആറ്റിൽ നിന്നും ഒരു കൈവഴിയുണ്ടാക്കിയതാണ് . രണ്ട് പേമാരി കഴിഞ്ഞപ്പോഴേക്കും അതൊരു തോടായി , പിന്നെ വലിയ പുഴയായി . ഇരുവശങ്ങളിലുമുള്ള സ്ഥലം ഒരോ മഴക്കാലം കഴിയുന്തോറും പുഴയെടുത്തുകൊണ്ടിരിക്കുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ വെള്ളപ്പൊക്കസമയത്ത് എന്റെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് കുട്ടികൾ അതേ പുഴയിൽ മുങ്ങിപ്പോയിട്ടുണ്ട് . ഒരാളെ മുങ്ങിയെടുത്തത് വല്യച്ഛൻ തന്നെയാണ് .

ദൂരെ വയനാട്ടിൽ വല്യച്ഛന് കുടുംബമുണ്ട് . ഭാര്യയും ഒരു മകളും . മകളുണ്ടായി രണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ തറവാട്ടിൽ താമസിച്ചിരുന്ന ഞങ്ങളോടൊപ്പം കൂടിയതാണ് . പേരമ്മയെ ഞാൻ കണ്ടിട്ടില്ല . പക്ഷേ മകൾ ലക്ഷ്മിയോടൊപ്പം വല്യച്ഛനുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അലമാരയ്ക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട് .

എന്നേക്കാൾ ഒരുപാട് ഭംഗിയുണ്ട് അവൾക്ക് . നിറയെ മുടിയുണ്ടെന്നും കേട്ടിട്ടുണ്ട് . ഓരോ തവണ വയനാട്ടിലേയ്ക്കു പോവുമ്പോഴും അമ്മ ടൗണിൽ പോയി അവൾക്കായി ഒരു ജോഡി ഡ്രസ്സ് എടുത്തുകൊണ്ട് വരും . പിന്നെപ്പിന്നെയത് തയ്ച്ചിടാനുള്ള തുണികളായി മാറി . പിന്നെ വർഷങ്ങൾ പോകെ ആഭരണങ്ങളൂം പുസ്തകങ്ങളും ഹാൻഡ് ബാഗുകളുമൊക്കെയായി

വല്യച്ഛൻ വയനാട്ടിൽ പോയിനിൽക്കുന്ന ദിവസങ്ങൾ വീട്ടിലെനിക്ക് വല്യതൃപ്തിയില്ലാത്തവയാണ് . എന്തിനും ഏതിനും എന്റെ കാര്യങ്ങൾ നോക്കാനും എന്റെ താളത്തിനു തുള്ളാനും എന്റെ ഭാഗം പറയാനും വല്യച്ഛൻ മാത്രമേയുള്ളൂ . സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും അപ്പുറത്തു താമസിക്കുന്ന ചിറ്റയും മക്കളും ഉമ്മറത്തുണ്ടാവും . വല്യച്ചന്റെ മുറിയുടെ സാക്ഷ തുറക്കാൻ ഇത്തിരി പാടാണ് . ആ മുറിയുടെ ഗന്ധവും , അതിനുള്ളിലെ ഇരുട്ടും വെളിച്ചവും വേറെയാണ് . പലകപാകിയ കട്ടിലിൽ പായയും അതിനു മുകളിൽ ഒരു കോസഡിയും വിരിപ്പും . വിരലിലെണ്ണാവുന്ന ഷർട്ടുകളും മുണ്ടുകളൂം രണ്ടുതോർത്തുകളും മാത്രെയുള്ളൂ അലമാരയിൽ . പഴയരണ്ട് പത്രക്കടലാസ്സുകൾക്കിടയിൽ വല്യച്ഛനും മകളുമുള്ള പഴയ ഫോട്ടൊ .

ഓരോ വർഷം കഴിയുമ്പോഴും വീട്ടിൽ പല മാറ്റങ്ങളും വന്നു . വല്യച്ഛന്റെ മുറി ഇപ്പൊഴും പഴയപോലെതന്നെ . ഒരു പുതിയ വിരിപ്പോ തലയിണയോ കർട്ടണോ കസേരയോ ഒന്നുമില്ല .

പ്രീഡിഗ്രിക്കു പഠിച്ചിരുന്ന രണ്ടു വർഷങ്ങളിലും ഞാൻ വേറേയേതോ ലോകത്തായിരുന്നു . ഒരു മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര , പുതിയ പരിസരങ്ങളും കോളേജും സഹപാഠികളും മോഡേൺ വസ്ത്രങ്ങളും പിന്നെ ഇടയ്ക്കിടെയുള്ള പ്രണയലേഖനങ്ങളും പരിഭവങ്ങളും ..

അവസാനവർഷപ്പരീക്ഷ കഴിഞ്ഞുള്ള അവധി അതിനേക്കാൾ തിരക്കുപിടിച്ചതായിരുന്നു . പൂണെയിലുള്ള കോളേജിൽ അഡ്മിഷനു ശ്രമിച്ചുകൊണ്ടിരിക്കേ കുറേനാൾ പനിപിടിച്ചു കിടന്നു . വഴിപാടുകൾ കഴിച്ചും എനിക്കുവേണ്ടി പാചകം ചെയ്തും ബാക്കിയുള്ള സമയം എന്റടുത്തുവന്നിരുന്ന് പൂണേ നഗരത്തേപ്പറ്റിയും കോളേജിനേപറ്റിയും സംസാരിച്ചും വല്യച്ഛൻ ദിവസങ്ങൾ നീക്കി . എനിക്കുള്ള പെട്ടികളും ബാഗുമൊക്കെ അടുക്കിത്തന്ന് യാത്രയാക്കാൻ ബസ്സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു . എന്റെയച്ഛനുമമ്മയും കോളേജുഹോസ്റ്റൽ വരെ വന്നിട്ട്പോലും , പോകാൻ നേരത്ത് വിഷമിച്ചതായി എനിക്കു തോന്നിയില്ല .

വീട്ടിൽ നിന്നും വന്നിരുന്ന കത്തുകളിൽ , ഇല്ലാന്റിന്റെ അവസാനതാൾ വല്യച്ഛന്റെയാണ് . സപ്താഹങ്ങളും , കഥകളിയും, കൃഷിയും , പശുവിന്റെ പേറും , ഉത്സവങ്ങളുമൊക്കെത്തന്നെ വിശേഷങ്ങൾ .

ഞാൻ അവസാനവർഷ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ലക്ഷ്മിയുടെ വിവാഹം . വയനാട്ടിൽ നിന്നുതന്നെ ചെറുക്കൻ , അധ്യാപകൻ . വിവാഹക്കുറിയടിച്ചിട്ടാണ് പേരമ്മ വല്യച്ഛനെ വിവരമറിയിച്ചത് . നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നേർപകുതി മകളുടെ പേരിലാക്കി അതിന്റെ ആധാരവും ഒരുപിടി സ്വർണ്ണാഭരണങ്ങളുമൊക്കെയായിട്ടാണ് വല്യച്ഛൻ വിവാഹത്തിനുപോയത് . കൂടെ ക്ഷണിക്കപ്പെടാതെ എന്റെ മാതാപിതാക്കളും .

വിവാഹപ്പന്തലിൽ അമ്മയ്ക്കുമാത്രം ദക്ഷിണകൊടുത്ത് ലഷ്മി അനുഗ്രഹം വാങ്ങി . കൈപിടിച്ചുകൊടുത്തത് അമ്മാവൻ . ഒന്നും പറയാതെ കൊണ്ടുവന്നതൊക്കെയും മകളുടെ കൈയ്യിലേൽപ്പിച്ച് തലയിൽതൊട്ട് അനുഗ്രഹവും കൊടുത്ത് വല്യച്ഛൻ തിരികെവന്നു . അന്നത്തെ സംഭവവികാസങ്ങളൊക്കെയും സൂക്ഷ്മമായി വിവരിച്ചുകൊണ്ട് അമ്മയുടെ കത്തുണ്ടായിരുന്നു . അതിൽ വല്യച്ഛനെഴുതിയില്ല , സ്വാഭാവികം !

ഡിഗ്രികഴിഞ്ഞ് അധികം താമസിയാതെ എനിക്കു ജോലികിട്ടി. ബോംബെയിൽ . ജോലിചെയ്യുന്നതിനൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയെടുക്കാനും ഞാൻ സമയം കണ്ടെത്തി . വീട്ടിൽ ഫോൺകണക്ഷൻ കിട്ടിയതോടെ അമ്മയുടെ എഴുത്തുകൾ നിന്നു . വല്യച്ഛൻ പക്ഷേ പതിവുപോലെ ഇല്ലാന്റിന്റെ ഒരു താളിൽ മാത്രമായി എഴുതിക്കൊണ്ടേയിരുന്നു . എന്റെ മറുപടി താമസിച്ചാലും വന്നില്ലെങ്കിലും , മാസത്തിലൊരിക്കൽ എനിക്കുവേണ്ടി പഴയ കൈപ്പടയിൽ , നാടും നാട്ടുകാരും പാടവും പശുക്കളൂം അമ്പലവും ആൽത്തറയുമെല്ലാം ബോംബെവരെയെത്തിക്കൊണ്ടിരുന്നു .

ആദ്യത്തെ അവധിക്ക് നാട്ടിലെത്തിയപ്പോൾ വല്യച്ഛൻ ലോട്ടറിയടിച്ച സന്തോഷത്തിലാണ് എന്നെംകൊണ്ട് ദീപാരാധന തൊഴാൻ കൊണ്ടുപോയത് .

പിറ്റേ ദിവസം ഞാൻ ടൗണിൽ നിന്നും എല്ലാവർക്കും രണ്ടുജോഡി ഡ്രസ്സുവീതമെത്തുവന്നു . ആരെന്തുകൊടുത്താലും വാങ്ങാത്ത വല്യച്ഛൻ ഒരുമടിയും കൂടാതെയതുവാങ്ങി അന്നുതന്നെ തുന്നാൻ കൊണ്ടുക്കൊടുത്തു .

അവധികഴിഞ്ഞുപോകുന്നതിന്റെയന്നു രാവിലെ എന്റെയടുത്ത് വന്നിരുന്നു .

“മോളേ ഇന്നിനി സമയമുണ്ടാകുമോയെന്നറിയില്ലാ ..”

“എന്താ വല്യച്ഛാ ..”

“കവലവരേയൊന്ന് വരാമൊ വല്യച്ഛന്റെ കൂടെ ?”

“വരാല്ലോ , എന്തേ.. ?”

“പുതിയൊരു സ്റ്റുഡിയോ തുറന്നിട്ടുണ്ട് . നമ്മുക്കൊരു ഫോട്ടൊ എടുക്കണം . ഞാനും മോളും”

“ പിന്നെന്താ .. ഞാനിപ്പൊ റെഡിയായിവരാം ..”

ഞാൻ വാങ്ങിക്കൊടുത്ത പുതിയ ഷർട്ടും മുണ്ടുമുടുത്ത് എണ്ണമയമുള്ള നരകയറിയ ചുരുണ്ടമുടി നന്നായി ചീവിവച്ച് , ഇടയ്ക്കിടെമാത്രം ഉപയോഗിക്കുന്ന കണ്ണടയുംധരിച്ച് വല്യച്ഛൻ പോർട്ടിക്കൊവിൽ എന്നെയും നോക്കീരുപ്പുണ്ടായിരുന്നു .

എനിക്കു ചിരിയൊതുക്കാൻ പറ്റിയില്ല .

“വല്യച്ഛൻ ഇത്രെം ഒരുങ്ങിക്കാണുന്നത് ഞാനിതാദ്യമായിട്ടാണല്ലോ”

“മോൾക്കിപ്പം എന്നെക്കാളും പൊക്കമായി . ഈ വീട്ടിൽ എറ്റവും മിടുക്കി നീയാണ് . എന്നും അങ്ങനെതന്നിരിക്കട്ടേ . പക്ഷേ വല്യച്ഛനു വയസ്സായി . ഇപ്പൊഴാന്നു വച്ചാൽ എനിക്കു നിന്നേംകൊണ്ട് സ്റ്റുഡിയോവരെ നടന്നു പോവാം , നാളെയൊരിക്കൽ അതിനുപറ്റിയില്ലെങ്കിലോ കുട്ടീ”

“ അതൊക്കെ വെറുതേ .. എറ്റവും മിടുക്കി വല്യച്ഛന്റെ മോളുതന്നെയാ . പഠിപ്പിലും സൗന്ദര്യത്തിലുമൊക്കെ ലക്ഷ്മിക്കുതന്നെയാ മാർക്കു കൂടുതൽ . എന്റെ അമ്മ വരെ അങ്ങനെയാ പറയുന്നേ.”

ഗേറ്റിലേക്കു നടക്കുമ്പോൾ വല്യച്ഛൻ പറഞ്ഞൂ .. “ ലക്ഷ്മിയേ ഞാനല്ല വളർത്തിയത് . അവളുടെ അമ്മയ്ക്ക് എനിക്കൊപ്പം പറ്റില്ലായെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ , ആറുമാസത്തിലൊരിക്കൽ എന്റെ കുഞ്ഞിനോടൊപ്പം കുറച്ചു ദിവസം . അതേ ഞാൻ ചോദിച്ചൊള്ളൂ .”

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .

സ്റ്റുഡിയോയിൽ ചെന്ന് ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം കൊടുക്കുന്നത് കേട്ടു .

“ഞാൻ ഈ കസേരയിൽ ഇരുന്നോളാം . മോളിവിടെ നിന്നോട്ടെ”

***

ഞാൻ കമ്പനികൾ മാറിമാറി ജോലിചെയ്തു . കൂടുതൽ ശമ്പളം , നല്ല വീടുകൾ , സമ്പാദ്യം, സുഹ്രുത്തുക്കൾ , ബന്ധങ്ങൾ ..

***

രണ്ട് വർഷം മുന്നേ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങുന്നതിന്റന്ന് രാവിലെ .. വല്യച്ഛൻ ഉറങ്ങിയെഴുന്നേറ്റില്ല .

ഡൽഹിയിൽ കോൺഫറൻസ് ഹാളിൽ നിന്നും എയർപോർട്ട് , അവിടെനിന്നും ആറേഴു മണിക്കൂർ നാട്ടിലേക്ക് .

പോർട്ടിക്കൊവിൽ വെള്ളവിരിപ്പിൽ ഉറങ്ങിക്കിടക്കുന്ന വല്യച്ഛന് ഒരു മാറ്റവുമില്ല . ശാന്തമായി .. ചെറുചിരിയോടെ.. തനിയേ ..

അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട് .

ഞാൻ വീടിനുള്ളിലേക്ക് നടന്നു .

എന്റെ പിന്നാലെ ആരൊക്കെയോ പിറുപിറുക്കുന്നുണ്ട് .

“വളർത്തിവലുതാക്കിയത് രാമകൃഷ്ണദ്ദേഹമല്ലിയോ”

“അങ്ങേർക്ക് ഒരു മകളില്ലെ ..”

“ആ എന്തൊക്കെപ്പറഞ്ഞാലും സ്വന്തം അച്ഛനല്ലെ . വന്നൊന്ന്കാണേണ്ടതാണ് .”

“ശ്ശൊ ഇന്നലെ സന്ധ്യക്കുകൂടെ ഞാൻ കണ്ടതാണേ ..”

പിൻവശത്തെ വല്ല്യച്ഛന്റെ മുറിക്കുമുന്നിൽ നിൽക്കുമ്പോൾ എന്റെ ഉയരം കുറഞ്ഞുതുടങ്ങിയപോലേ .. ചെറുതിലേ ചാടിച്ചാടി കഷ്ടപ്പെട്ടാണ് സാക്ഷ നീക്കിയിരുന്നത് .

വാതിൽ തുറന്നപ്പൊഴേക്കും മരണത്തിന്റെ വീർപ്പുമുട്ടിക്കുന്ന മണം മാറിപ്പോയി .

ശിവന്റെ നടയ്ക്കൽ നിന്നെടുക്കുന്ന വിഭൂതി..

മുറിയിൽ എല്ലാം അതേപോലെ . ഒന്നു മാത്രം പുതിയത് . അന്നെടുത്ത എന്റെം വല്യച്ഛന്റെം ഫോട്ടൊ ഫ്രൈയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്നു .

ഞാൻ തളർന്നിരുന്നു . ഒരേയിരുപ്പ് . ദഹിപ്പിക്കാനെടുക്കും നേരം അമ്മ വന്നു വിളിച്ചു .

അവിടുന്നനങ്ങാൻ തോന്നുന്നില്ല .

അന്നുരാത്രി വളരെവൈകി ആളുകളൊക്കെ പോയതിനുശേഷം അമ്മ മുറിയിലേക്കു വന്നു ,കൂടെ വേറെയൊരാളും .

“മോളേ .. ഇത് .. ഇതാണ് ലക്ഷ്മി ..”

കഞ്ഞിയെടുത്തുവയ്ക്കാമെന്ന് പറഞ്ഞ് അമ്മ പോയി .

ഇരുണ്ട മഞ്ഞവെളിച്ചത്തിൽ ആദ്യമായിട്ട് എന്റെ വല്യച്ഛന്റെ മകളെക്കണ്ടൂ . നീണ്ടചുരുളന്മുടി പിന്നിയിട്ടിരിക്കുന്നു . യാത്രാക്ഷീണമുണ്ടായിരുന്നിട്ടും ആ മുഖത്തെ തേജസ്സ് വ്യക്തമായിക്കാണാം .

“അച്ഛൻ നിറയെപ്പറഞ്ഞു കേട്ടിട്ടുണ്ട് ..” ലക്ഷ്മിയെന്നോട് പറഞ്ഞു .

ഞാൻ മൂളി . പിന്നീട് കുറെ നേരം മുറിയുടെ കോണുകളിലൊക്കെ നോക്കി മിണ്ടാതിരുന്നു . കുറച്ചുകഴിഞ്ഞപ്പൊൾ ഭർത്താവായിരിക്കണം , ഒരാൾ വന്നുവിളിച്ചു . ലക്ഷ്മിചെന്നു സംസാരിച്ച് തിരികെ എന്റെയടുത്ത് വന്നു .

“ഞാനിറങ്ങട്ടേ .. വന്ന വണ്ടിയിൽത്തന്നെ തിരിച്ചുപോണം , മൂത്തയാൾക്ക് നാളെ പരീക്ഷയാണ് .”

അലമാര തുറന്ന് കടലാസ്സുഷീറ്റുകൾക്കിടയിലുള്ള പഴയ ഫോട്ടോയെടുത്ത് ഞാൻ ലക്ഷ്മിക്കു നീട്ടി .

കുട്ടിയുടുപ്പിട്ടിരിക്കുന്ന മകളും വല്യച്ഛനും .

അവരു പോകാൻ കാത്തുനിൽക്കാതെ ഞാൻ വാതിലടച്ചു കിടന്നു .

Posted in English Poetry, people, places, poem, poetry, Scribblings, writer

Caved / Poem

She felt like an old cave

Existed from the beginning

But never seen or visited

Flooded drained and bloodstained

Clothed in a heap of seaweed

Crowned with an insane amount of greed

She looks forward for tired footsteps

And wait for cuckoo’s lamenting anthems

Clouds are turning silent

Just like her crumbled mind

Here comes the refugee

Here she enters the same elegy