മാസങ്ങളുടെ നിശബ്ദതയില്‍ ഇനി ചിലപ്പോള്‍ ഒരിക്കലും ഉയര്‍ന്നുകേള്‍ക്കില്ലാ എന്ന് ഞാന്‍ കരുതിയ ഒരു ശബ്ദമുണ്ട്. എന്‍റെതു തന്നെ.
ഈ ഭൂമുഖത്ത് കോടിക്കണക്കിന് ജീവികള്‍ ജനിച്ചുമരിച്ചു പോകുന്നു..
ചിലര്‍ സന്തോഷിച്ചു കഴിയുന്നു, ചിലര്‍ അല്ലാതെയും. സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കൃത്യമായ സന്തുലനം ആഘോഷിക്കുന്ന ഒരാളാണ് ഞാന്‍. ചിലപ്പോഴൊക്കെ അതോര്‍ത്ത് അത്ഭുതപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഇനിമേല്‍ എനിക്ക് വിധിച്ചിട്ടുള്ള ദിവസങ്ങളില്‍ ഞാന്‍ എന്തൊക്കെയാവും ചെയ്യുക എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പറ്റുമോ?
അനിശ്ചിതത്വം. അതല്ലേ ഈ ജീവിതത്തിന്‍റെ ഏറ്റവും വലിയ മനോഹാരിത..!
സ്വപ്നങ്ങളില്‍ ജീവിക്കുന്ന ചിലര്‍.. സത്യങ്ങളില്‍ തലചായ്ച്ചുറങ്ങുന്ന മറ്റുചിലര്‍. അവര്‍ക്കിടയില്‍ ചിരിച്ചുതള്ളാവുന്ന അന്തരമേയുള്ളൂ. ആത്യന്തികമായ സത്യം.. അങ്ങനെയൊന്നുണ്ടോ? ബുദ്ധനു തോന്നിയത്. അങ്ങനെയെങ്കില്‍ ലോകത്തില്‍ രണ്ടു ഗണങ്ങളല്ലേ ഉണ്ടാവൂ.. ആസക്തിയും വിരക്തിയും. ഒന്നിന്‍റെ പാരമ്യതയില്‍ അടുത്തതിനെ കാണാം. മറിച്ചും.
ജീവിതം, നീര്‍ക്കുമിള പോലെ.. അപ്പൂപ്പന്‍താടി പോലെ.. പനിനീര്‍പ്പൂവുപോലെ.. മെഴുകുതിരി പോലെ .. അങ്ങനെയെന്തിന്!!?
ഇരുട്ടോ വെളിച്ചമോ എന്തുകൊണ്ടല്ല!!?
അജ്ഞാതം,അനിര്‍വചനീയം.
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത പേജിലേക്ക്..
അപ്രതീക്ഷിതം എന്നുകൂടെ എഴുതേണ്ടിയിരുന്നു. ഡയറി തീര്‍ന്നു. പുറത്തു മഴ പെയ്യുന്നതിന്‍റെ ശബ്ദം പതിയെ കേള്‍ക്കാന്‍ തുടങ്ങി. പേനയെടുക്കുമ്പോള്‍ ചെവിയടയും. പണ്ടുമുതലേ അങ്ങിനെയാണ് കേട്ടോ. മഴക്കാലത്തും മഞ്ഞുകാലത്തും പിടിപെടുന്ന പ്രത്യേകതരം ഒരു രോഗവും പേറി നമ്മുടെ ഈ കഥാനായകന്‍ ഇങ്ങനെ ജീവിച്ചുപോകുന്നു. ഇപ്പോള്‍ തീര്‍ന്നത് 2003ല്‍ പിറന്നാള്‍ സമ്മാനമായി കിട്ടിയ ചുവന്ന പുറംചട്ടയുള്ള ഡയറിയാണ്. നാലുവര്‍ഷത്തെ മഴയും മഞ്ഞും ഭദ്രമായടച്ചു. ഇനിയിത്..വില്‍പത്രങ്ങള്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ക്കും മീതെ അയാള്‍ മാത്രം തുറക്കുന്ന വലിയ ലോക്കറില്‍
ഇളംനീല പജാമയും കുര്‍ത്തയും അതിനുള്ളിലെ കഥാനായകനും അരണ്ട വെളിച്ചത്തിലൂടെ നീങ്ങി. ലോക്കര്‍ മുറിയില്‍ തെല്ലൊന്നു ശ്വാസംമുട്ടിനിന്നു. പഴയ ലോക്കര്‍ തുറന്നു. പഴയ മണം. പഴയത്..
ചെറുതും വലുതുമായ കുറെ ഫയലുകള്‍.. അവയ്ക്കൊപ്പം ഡയറികള്‍..
ഏറ്റവും മുകളിലായി ചുവന്ന 2003നെ വച്ചു. ലോക്കര്‍ അടച്ചുപൂട്ടി തിരികെ നടന്നു. കിടപ്പുമുറിയില്‍ എത്തുന്നത് വരെ മനസ്സില്‍ മുഴുവന്‍ വെള്ളത്തുണികൊണ്ട് പൊതിഞ്ഞ എന്തോ ഒന്ന്. ലോക്കറിന്റെ ഒരു മൂലയില്‍ ഫയലുകള്‍ക്കിടയില്‍ കണ്ടത്. ആദ്യമോര്‍ത്തു ഭാര്യയുടെ എന്തെങ്കിലും സ്വര്‍ണ്ണാഭരണം.. പക്ഷെ അതൊന്നും അവിടെ സൂക്ഷിക്കാറില്ലല്ലോ. താന്‍ തന്നെ പൊതിഞ്ഞു വച്ചതല്ലേ.. നാല്പത്തേഴുകഴിഞ്ഞ ഓര്‍മ്മക്കൂമ്പാരം പതിയെ നിന്നു. തിരികെ വേഗം നടന്നു ലോക്കര്‍ തുറന്നു. ഇപ്പോഴും ഓര്‍മ്മകളുമായി തമ്മില്‍തല്ലുകയാണ്. ഇല്ല.. തോറ്റു. ഓര്‍മ്മയില്ല. ലേശം നാണമില്ലല്ലോ തനിക്ക് ഹേ!! സ്വന്തം ലോക്കറില്‍ ഇരിക്കുന്ന ഏറ്റവും വിലപ്പെട്ട, അതും പൊതിഞ്ഞു സൂക്ഷിച്ചു വയ്ക്കപ്പെട്ട ഈ അമൂല്യ വസ്തു, അതെന്തുതന്നെയായാലും, താങ്കളുടെ സ്വബോധത്തിനും ഇത്ര നാളത്തെ അസൂയാവഹമായ ഉദ്യോഗജീവിതത്തിനും ഒരു ചോദ്യച്ചിഹ്നമാവാന്‍ സാധ്യതയുണ്ട്.
വെള്ളത്തുണി രണ്ടുകൈകൊണ്ട് പതുക്കെ വലിച്ചെടുത്തു. ക്ഷമയില്ല.. ഒരുനിമിഷം കൊണ്ട് തുറന്നു. ഒരു കൊച്ചു ബൈബിള്‍ പോലെ തോന്നിക്കുന്ന ഡയറി. തവിട്ടു നിറം.. മുകളിലായി സ്വര്‍ണ്ണനിറംകൊണ്ട് 1991.
ഇമകള്‍ കൂട്ടിമുട്ടിയകലുന്ന വേഗത്തില്‍ ഡയറി തുറക്കപ്പെട്ടു. ഇപ്പോള്‍ അയാള്‍ക്കറിയാം. ഒരു പേജില്‍ മാത്രേ എഴുതപ്പെട്ടിട്ടുള്ളൂ. ഏതെന്നറിയില്ല. കണ്ണട ഒന്നുകൂടി ശരിയാക്കിവച്ചു. ഇടതുചെവിയോടു ചേര്‍ന്ന് നരകയറിയ മുടികള്‍ക്കടുത്തുനിന്ന് പതുക്കെയാരോ പറഞ്ഞു.
“ ഇതിന്‍റെയൊരുതാളില്‍ എന്നെ എഴുതിപ്പൂട്ടി വയ്ക്കണം. പിന്നെ ഇയാള് പോലും തുറക്കരുത്. എനിക്ക് അവിടിരുന്നാല്‍ മതി.”
മെലിഞ്ഞു നീണ്ട ശരീരവും കള്ളിഷര്‍ട്ടും പാന്‍റ്സും നീണ്ട മുടിയും പിന്നെ അതിനുള്ളിലെ നിയമ വിദ്യാര്‍ത്ഥിയെയും കാണാന്‍ പറ്റുന്നുണ്ട്. തണുത്ത യൂണിവേര്‍സിറ്റി വരാന്തകളും അതിനേക്കാള്‍ തണുത്ത രാത്രികാലങ്ങളും നിശ്വാസത്തില്‍ വമിക്കുന്ന സിഗരറ്റിന്റെ മണവും..
അവരെവിടെ?!
ഡയറിയുടെ ഏതോ ഒരു താളില്‍!
കാണാന്‍ എങ്ങനെയിരുന്നു?
ഓര്‍മ്മയില്ല..
എന്നാലും..?
അത്ര സങ്കടം നിറച്ചുള്ള ചിരി ഞാന്‍ കണ്ടിട്ടില്ല.
ഇതുമാത്രേ ഓര്‍ക്കുന്നുള്ളൂ?
അതെ.
പിന്നെന്തിനാ ഇത് പൊതിഞ്ഞുകെട്ടി ലോക്കറില്‍ വച്ചിരിക്കുന്നെ?
അറിയില്ല.
ഓഹോ.. അപ്പോള്‍ ശരിക്കും നിങ്ങള്‍ക്ക് ഭാര്യ പറയുന്നത് പോലെ എന്തോ കുഴപ്പമുണ്ട്.
കഥാനായകന്‍ ശേഷം ഒന്നും മിണ്ടിയില്ല. ജനാലയോട് ചേര്‍ന്നുള്ള കസേരയില്‍ പോയിരുന്നു. പുറത്തു വരാന്തയില്‍ വെളുവെളുത്ത മാര്‍ബിളിന്‍ മുകളില്‍ മഴത്തുള്ളികള്‍ വീണുകൊണ്ടേയിരുന്നു. ഡയറി ഇരിപ്പുണ്ട്.. തൊട്ടടുത്തു മേശമേല്‍. കാറ്റത്തു താളുകള്‍ പലതാളങ്ങളില്‍ മറിഞ്ഞും തിരിഞ്ഞും കളിച്ചു.
ആലോചന.. കണ്ണുനീരിന്‍റെ തണുപ്പില്‍ അയാളുറങ്ങി..ചിന്തകളെയും പ്രണയത്തിനെയും വെറുപ്പിനെയും നിസ്സഹായതയേയും.. എന്തിന് അയാളെത്തന്നെ കുറെ കടലാസ്സുമുറികളില്‍ പൂട്ടിയിട്ട്..
ഞാന്‍ നോക്കിയിരുന്നു. താളുകള്‍ മറിയാന്‍..
അടുത്ത മഴയ്ക്ക് മുന്നേയുള്ള കാറ്റില്‍ മൂന്നു തവണ കണ്ടു.. കഥയല്ല.. ഒരാളെ. വെടിപ്പുള്ള ഉരുളന്‍ അക്ഷരങ്ങളില്‍ വലുതായി..
“അമല”