Posted in Notes, people, Scribblings

സ്വപ്നങ്ങളുടെ സന്ദര്‍ശനം

mist
ഡയറിയില്‍ 2010 ഏപ്രില്‍ 24 തീയതിയിലെ പേജ് എടുക്കുമ്പോള്‍ എന്തെഴുതണം എന്ന് തെല്ലും അറിയില്ലായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ചെറു
കവിതകളല്ലാതെ മലയാളത്തില്‍ എന്തെങ്കിലും ഡയറിയില്‍ കുത്തിക്കുറിക്കാന്‍ഇന്നേവരെ ധൈര്യപ്പെട്ടിട്ടില്ല.ചെറുതിലെ, തലേനാള്‍ കണ്ട സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുത്തു നോട്ട്ബുക്കുകളുടെ കോണില്‍ കുറിച്ചിട്ടിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ കടലാസുകളില്‍ വിശ്വസിക്കുന്നില്ല. പക്ഷെ ചില സ്വപ്‌നങ്ങള്‍ തിരികെ വിളിക്കും. ചിലത് ആട്ടിയകറ്റും ചിലപ്പോള്‍ കൂടെയിരുന്ന് സല്ലപിക്കും.

ഇന്നലെ അമ്മയോടൊപ്പം കോട്ടയം നഗരം ചുറ്റിയപ്പോള്‍ വാങ്ങിയ ‘വനിത’ യിലെ മൂന്നു പേജുകള്‍ . അമ്മ വായന കഴിഞ്ഞ് എന്‍റെ കിടക്കമേല്‍ ഇട്ടു പോയി. അസൈന്മെന്റ്സ് കിടക്കമേല്‍ ഇരുന്നും കിടന്നും പിന്നീട് നിലത്തിരുന്നും ഒക്കെയാണ് എഴുതാറ്. ബോറടിച്ചപ്പോള്‍ വനിത വായിച്ചു. മൂന്നാമത്തെ ലേഖനം വായിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകി .

ജി.എ ലാല്‍
ഞാന്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ വര്‍ഷം മരണം കൊണ്ടുപോയ തിരക്കഥാകൃത്ത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത , സംസാരിച്ചിട്ടില്ലാത്ത , പക്ഷെ എന്റെ എത്രയോ കണ്നീര്‍ത്തുള്ളികളുടെ അവകാശി. അദ്ദേഹത്തിന്റെ വിധവ അജിതചേച്ചിയെപറ്റിയുള്ള ഒരു ലേഖനമായിരുന്നു അത്. എനിക്കവരെയും പരിചയമില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ ആകസ്മിതയ്ക്കും വിങ്ങലിനും ഒപ്പം മൂന്ന് പേജുകളില്‍ അങ്ങിങ്ങായി കണ്ട ഒരു മുഖം.. ആദ്യമായി അതേ പേര് കാണുന്നതിനു മുന്‍പ് നെഞ്ചിലുണ്ടായ ഞെട്ടല്‍ ഇന്നുമോര്‍ക്കുന്നു.

പ്ലസ്‌ ടുവിനു പഠിക്കുന്ന കാലം. ഒരു ഡിസംബര്‍.. എന്റെ പ്രിയപ്പെട്ട മാസം..

തണുത്ത ഒരു വൈകുന്നേരം മുറ്റമടിച്ചുകൊണ്ടിരുന്ന ഞാന്‍ ടീവിയില്‍ നിന്ന് കേട്ട കവിതയിലെ വരികള്‍ കേട്ട് നിന്നു. എനിക്ക് മാത്രം പ്രിയപ്പെട്ടതെന്നു കരുതിയ അതേ നാല് വരികള്‍ .. ഇത്ര കൃത്യമായെങ്ങനെ ഒരാള്‍..? അകത്തേക്കോടി ടിവിക്ക് മുന്നിലിരുന്നു. അതൊരു ടെലിഫിലിമായിരുന്നു. പേര് ‘ഡിസംബര്‍ മിസ്റ്റ്’.

നായകന്‍ കവിതയിലെ നാല് വരികള്‍ ഉരുവിട്ടു ആര്‍ട്സ് കോളേജിലെ ക്ലാസ് റൂമില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്നു. തുടക്കം കാണാനായില്ലെങ്കിലും പിന്നീടു കണ്ട ഓരോ രംഗങ്ങളും ഞാനങ്ങേയറ്റം ഇഷ്ടപ്പെട്ടു. വിളക്ക് വയ്ക്കാന്‍ അമ്മ വിളിച്ചുപറഞ്ഞിട്ടും എഴുന്നേല്‍ക്കാതെ ഞാന്‍ ടൈറ്റിലുകള്‍ക്കായി കാത്തിരുന്നു. കഥ,സംഭാഷണം : ജി.എ ലാല്‍
സംവിധാനം: സജി സുരേന്ദ്രന്‍.
എന്റെ പ്രിയവരികള്‍ പാടിയ നായകന്‍റെ പേരും ശ്രദ്ധിച്ചു.. അനൂപ്‌ മേനോന്‍.
എന്തുകൊണ്ടതേ വരകള്‍ എന്ന് ചോദിക്കുവാന്‍ അദ്ദേഹമിന്നില്ല.

പിന്നീടു പലരില്‍ നിന്നായി അദ്ദേഹത്തെകുറിച്ചു കേട്ടു. ഒരുപാട് സ്നേഹത്തോടെ, അദ്ദേഹത്തിന്റെ സൃഷ്ടികളോടുള്ള അകമഴിഞ്ഞ ബഹുമാനത്തോടെ ചിലര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നല്ല സുഹൃത്തിനേക്കൂടി അദ്ദേഹം തന്നു. സജി സുരേന്ദ്രന്‍. ഞങ്ങള്‍ പരിചയപ്പെടാനുള്ള ആകെയൊരു കാരണം ആ നാല് വരികളായിരുന്നു.. പിന്നീടു പലപ്പോഴായി സംസാരങ്ങളില്‍ കടന്നു വന്ന ആ പേരും.

ഡിസംബര്‍ മിസ്റ്റിന്‍റെ ഒരു കോപ്പി എന്റെ കൈയിലുണ്ട് ഇപ്പോള്‍. ജീവിതത്തില്‍ ഇനിയും വരാനുള്ള ആകസ്മികതകളുടെ തുടക്കത്തിന്റെ ഓര്‍മയ്ക്ക്.

ഓരോ ഡിസംബര്‍ വരുമ്പോഴും .. നനുത്ത സായാഹ്നങ്ങളില്‍ മുറ്റത്തു നില്‍ക്കുമ്പോഴും മനസിലേക്കോടിയെത്തുന്ന ആ നാല് വരികള്‍.

”കനകമൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്‍റെ ചില്ലകള്‍ പൂത്തതും..” (ബാലചന്ദ്രന്‍ ചുള്ളിക്കാട് / സന്ദര്‍ശനം)